githadharsanam

ഗീതാദര്‍ശനം - 158

Posted on: 26 Feb 2009


ജ്ഞാനേന തു തദജ്ഞാനം
യേഷാം നാശിതമാത്മനഃ
തേഷാമാദിത്യവല്‍ ജ്ഞാനം
പ്രകാശയതി തത്പരം

എന്നാല്‍ ഏതൊരാളുടെ ആ അജ്ഞാനം (ആത്മ) ജ്ഞാനംകൊണ്ട് നശിപ്പിക്കപ്പെടുന്നുവോ അവരില്‍ ആ ജ്ഞാനം (ഇരുളകറ്റുന്ന) സൂര്യനെപ്പോലെ പരമാത്മസ്വരൂപത്തെ പ്രകാശിപ്പിക്കുന്നു.
എല്ലാ അറിവുകേടുമകറ്റാന്‍ ആത്മജ്ഞാനം ഒന്നിനു മാത്രമേ കഴിയൂ. ആ അറിവ് പരിപൂര്‍ണമായിരിക്കുന്ന ഈശ്വരസ്വരൂപത്തെ സൂര്യനെപ്പോലെ പ്രകാശിപ്പിക്കുന്നു. അഥവാ അറിവ് എന്ന ഈശ്വരന്‍ അപ്പോള്‍ സ്വയം പ്രകാശിക്കുന്നു. വേറൊരുവിധം പറഞ്ഞാല്‍ ആ അറിവുതന്നെയാണ് ഈശ്വരന്‍.
സൂര്യനെ മഴക്കാര്‍ മൂടി എന്നു പറയാറില്ലെ? ഇടയില്‍ തടസ്സമാവുക മാത്രമാണ് കാര്‍മേഘം ചെയ്യുന്നത്. അതുംവേണ്ട, കണ്ണിനു തൊട്ടുമുന്നില്‍ പിടിച്ച ഒരു ചെറിയ വസ്തുമതി സൂര്യനെ അപ്പാടെ മറയ്ക്കാന്‍. ഇവിടെ ഒരു വിശേഷമുള്ളത് ആ തടസ്സം എങ്ങനെ നീക്കണം എന്നറിയാനും ആ ജ്ഞാനംതന്നെ ഉപാധിയാകണം എന്നതാണ്. അറിവുതന്നെയാണ് പരമാത്മാവ് എന്നു പറയുന്നത് അതിനാലത്രേ. സൂര്യനെ കാണാന്‍ വേറെ വെളിച്ചം വേണ്ടല്ലോ.
'ഞാന്‍ അറിയുന്നു' എന്ന തോന്നല്‍പ്പോലും പരമമായ അറിവില്‍ ആസകലം വിലയിച്ച് ഇല്ലാതാകുന്നതാണ് അറിവിന്റെ പരിസമാപ്തി. ആ നിലയിലെ അനുഭവമാണ് സച്ചിദാനന്ദം. അതിനെ സായുജ്യം എന്നു പറയുന്നു. ഈശ്വരന്‍തന്നെ ആയിത്തീരുന്ന അവസ്ഥയാണത്.

(തുടരും)



MathrubhumiMatrimonial