githadharsanam

ഗീതാദര്‍ശനം - 150

Posted on: 18 Feb 2009

സി. രാധാകൃഷ്ണന്‍



യോഗയുക്തോ വിശുദ്ധാത്മാ
വിജിതാത്മാ ജിതേന്ദ്രിയഃ
സര്‍വഭൂതാത്മഭൂതാത്മാ
കുര്‍വ്വന്നപി ന ലിപ്യതേ

കര്‍മയോഗമനുഷ്ഠിച്ച് ശുദ്ധമാനസനും ദേഹത്തെയും ഇന്ദ്രിയങ്ങളെയും ജയിച്ചവനും സകല ചരാചരങ്ങളിലുമുള്ള ആത്മാവുതന്നെയാണ് തന്നിലുമെന്ന് അറിയുന്നവനുമായ ആള്‍ പ്രവൃത്തിനിരതനായാലും (ആ കര്‍മങ്ങളാല്‍) മലിനമാക്കപ്പെടുന്നില്ല.
ജീവന്‍ എന്ന രൂപനിര്‍മാണക്ഷേത്രത്തില്‍ ജന്മാന്തരവാസനകള്‍ ബീജരൂപത്തില്‍ കുടികൊള്ളുന്നു. അവ വികാരങ്ങളായും മനോഭാവങ്ങളായും കര്‍മചോദനകളായും സ്ഥൂലശരീരത്തിലേക്ക് പരാവര്‍ത്തനം (ട്രാന്‍സ്ഫര്‍) ചെയ്യപ്പെടുന്നു. അതോടൊപ്പം പരമാത്മചൈതന്യവും ഈ ശരീരത്തില്‍ നിലനില്‍ക്കുന്നു. അറിവും വെളിച്ചവും ആധാരവുമായ അത് പക്ഷേ, പ്രാപഞ്ചികമായ ഇത്തരം അറവില്ലായ്മകളാല്‍ മൂടപ്പെട്ടിരിക്കുന്നു. ഈ ചണ്ടിമൂടല്‍ നീക്കിയാല്‍ ആ സ്വത്വം വെളിപ്പെടും. അപ്പോള്‍ ജീവനെ അറിയാം, അതിന്റെ സ്ഥിതിയും ഗതിയും രൂപാന്തരപ്പെടുത്താന്‍പോലും സാധിക്കും. (എങ്ങനെ എന്നു വഴിയേ അറിയാം. ശരീരമെന്ന ക്ഷേത്രത്തിന്റെ ചേരുവകളും ഘടനയും പ്രവര്‍ത്തനവും പിന്നീട് വിശദമായി പ്രതിപാദിക്കപ്പെടുന്നുണ്ട്.)
അറിവില്ലായ്മയുടെ ചണ്ടിപണ്ടാരം നീങ്ങിയാലുള്ള കാഴ്ചപ്പാട് എങ്ങനെയിരിക്കും? എന്നിലെ സത്തതന്നെയാണ് എല്ലാ ചരാചരങ്ങളിലേതും എന്നറിയും. അതിന്റെ വകയാണ് എന്റെ ചെയ്തികള്‍ എന്നും തീര്‍ച്ചപ്പെടും.
എന്റെ ചെയ്തികളുടെ ഉത്തരവാദി ഞാനല്ലാതാകും. അതോടെ 'എന്റെ' എന്ന നിലയില്‍
ഒന്നും ചെയ്യാന്‍ ഇല്ലാതാവും, 'ഞാ'നേ ഇല്ലാതാകും.



MathrubhumiMatrimonial