
ഗീതാദര്‍ശനം - 119
Posted on: 17 Jan 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനകര്‍മ സംന്യാസയോഗം
യസ്യ സര്‍വേ സമാരംഭഃ
കാമസങ്കല്പ വര്‍ജിതാഃ
ജ്ഞാനാഗ്‌നനി ദഗ്ദ്ധകര്‍മാണം
തമാഹുഃ പണ്ഡിതം ബുധാഃ
ആരുടെ സമാരംഭങ്ങളെല്ലാം കാമവും സങ്കല്പവും തീണ്ടാത്തതാണോ, കര്‍മങ്ങളെ ജ്ഞാനാഗ്‌നനിയില്‍ ദഹിപ്പിച്ച അവനെ വിവേകികള്‍ പണ്ഡിതനെന്ന് വിളിക്കുന്നു.
(മുന്നനുഭവത്തിന്റെ സംസ്‌കാരത്താല്‍ ഇന്ദ്രിയാനുഭൂതിക്കായുള്ള ഇച്ഛ കാമം, ആ അനുഭൂതിയുടെ കൊതിപ്പിക്കുന്ന മാനസികചിത്രം സങ്കല്പം. കര്‍മത്തിന്റെ ബന്ധനത്തില്‍ അകപ്പെടാന്‍ ഇതുരണ്ടും കാരണങ്ങളായിത്തീരുന്നു.) മുന്‍പറഞ്ഞ അറിവില്‍ നിലയുറപ്പിച്ച് കര്‍മം ചെയ്യാന്‍ തുടങ്ങുമ്പോള്‍ പ്രേരണയും പ്രചോദനവും വരുന്നത് മനോബുദ്ധ്യഹങ്കാരങ്ങളില്‍ നിന്നല്ല, അതിനുമപ്പുറത്തെ അവബോധത്തില്‍ നിന്നാണ്. അപ്പോള്‍ അവന്റെ പുറപ്പാട് കാമവും സങ്കല്പവും തീണ്ടാതെ ആയിത്തീരുന്നു.
അങ്ങനെയാണെങ്കില്‍ മെച്ചപ്പെട്ട ഭാവി രൂപപ്പെടുത്താനുള്ള ആസൂത്രണവും പ്രയത്‌നനവും ഒന്നും പണ്ഡിതന് പാടില്ലെന്നാണോ? ഒരിക്കലുമല്ല. ആ ഭാവി തനിക്ക് കൂടുതല്‍ മെച്ചപ്പെട്ട ഇന്ദ്രിയസുഖാനുഭവങ്ങള്‍ കിട്ടാനുള്ളതോ അതോ ലോകസുഖത്തിനായിട്ടോ എന്നതാണ് നിയാമകം. ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട ഒരാള്‍ വഴിവക്കില്‍ മാവുനടുന്നത് തനിക്ക് തണലോ മാങ്ങയോ കിട്ടാനല്ലല്ലോ. അല്ല, എന്റെ ജീവന്‍ നിലനിര്‍ത്തുന്നതിന് എനിക്ക് അത്യാവശ്യമുള്ളത് ഞാന്‍തന്നെ നട്ടുണ്ടാക്കുകയാണെങ്കിലും മനസ്സില്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നവും മാങ്ങയുടെ രുചിയും കൂത്താടാതിരുന്നാല്‍ ധാരാളമായി.
ഇവിടെ ഒരു കാര്യം വളരെ പ്രധാനപ്പെട്ടതും പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതുമാണ്. സര്‍വഭൂതങ്ങള്‍ക്കും ഹിതകരമായി വേണം കര്‍മാനുഷ്ഠാനം എന്നാണ് സാമാന്യനിയമം. കര്‍മം ചെയ്യുന്ന ആളുടെ ഹിതം ഇതില്‍ തുല്യപ്രാധാന്യമുള്ളതാണ്. അത്രയുമല്ല, കര്‍മണ്യതയാണ് അകര്‍മണ്യതയല്ല ഉപദേശിക്കപ്പെടുന്നത്. സ്നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടാനുമുള്ള അഭിനിവേശം കര്‍മാഭിമുഖ്യം നിലനില്‍ക്കാനും വളരാനുമുള്ള അടിത്തറയാണ്. ആ അഭിനിവേശം ആര്‍ത്തിയായും ക്രോധമായും വാരിക്കൂട്ടാനുള്ള ആസക്തിയായും രൂപാന്തരപ്പെടരുതെന്നാണ് വിവക്ഷ. ദൂഷിതമായാല്‍ സ്നേഹംപോലും സ്നേഹിക്കുന്നവനും സ്നേഹിക്കപ്പെടുന്നവര്‍ക്കും അഹിതമായാണ് തീരുകയെന്ന് സ്പഷ്ടമാണല്ലോ. ഇതേ വാസനകള്‍തന്നെയാണ് മറ്റുള്ളവരുടെ സന്തോഷവും ക്ഷേമവും മുന്‍നിര്‍ത്തി കര്‍മം ചെയ്യാന്‍ ഉത്സാഹിപ്പിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അവയെ നല്ല രീതിയിലുള്ള കര്‍മചോദനകളായി വിനിയോഗിക്കയാണ് അധ്യാത്മവിദ്യ അഭ്യസിക്കുന്ന സാധകന്‍ ചെയ്യേണ്ടത്. അടിസ്ഥാനപരമായ ചോദനകളെ അടിച്ചമര്‍ത്തി പ്രയോജനരഹിതമായ അന്തര്‍മുഖത്വത്തിനും ചിലപ്പോള്‍ വിഷാദരോഗത്തിനും ഇരയാകാതിരിക്കയാണ് അഭികാമ്യം. വാസനകള്‍ എരിഞ്ഞുതീരുകയാണ് വേണ്ടത്. തല്ലിക്കെടുത്തുകയോ മൂടിവെക്കുകയോ അല്ല. കര്‍മാനുഷ്ഠാനത്തിലൂടെയാണ്, കര്‍മവൈമുഖ്യത്തിലൂടെ അല്ല, യോഗാരൂഢന്‍ തന്റെ പരിശീലനം മുന്നോട്ടുകൊണ്ടുപോകുന്നത്.
(തുടരും)





