githadharsanam

ഗീതാദര്‍ശനം - 96

Posted on: 24 Dec 2008

സി. രാധാകൃഷ്ണന്‍



കര്‍മയോഗം


ധൂമേനാവ്രയതോ വഹ്‌നിര്‍
യഥാദര്‍ശോ മലേന ച
യഥോല്‍ബേനാവൃതോ ഗര്‍ഭഃ
തഥാ തേനേദമാവൃതം

ആവൃതം ജ്ഞാനമേതേന
ജ്ഞാനിനോ നിത്യവൈരിണാ
കാമരൂപേണ കൗന്തേയ
ദുഷ്പൂരേണാനലേന ച


പുകകൊണ്ട് തീയും മാലിന്യംകൊണ്ട് കണ്ണാ ടിയും എപ്രകാരം മൂടപ്പെടുന്നുവോ, മറുപിള്ളയാല്‍ ഗര്‍ഭശിശു എവ്വിധം ആവൃതമായിരിക്കുന്നുവോ, അപ്രകാരം അതിനാല്‍ ഇത് (ഈ ജ്ഞാനം) മറയ്ക്കപ്പെട്ടിരിക്കുന്നു.

അല്ലയോ കുന്തീപുത്രാ, മതിവരുത്താനാകാത്ത തീ പോലെ ഉള്ളതും പല തരം ആര്‍ത്തികളുടെ വടിവിലുള്ളതും ജ്ഞാനിക്ക് നിത്യശത്രുവുമായ ഇതിനെക്കൊണ്ട് വിവേകം മൂടപ്പെട്ടിരിക്കുന്നു.

പരിണാമപ്രക്രിയയില്‍ അറിവിനു മുന്‍പെ കൈവന്നത് ജന്തുസഹജമായ ആര്‍ത്തിയും അക്രമാസക്തിയുമാണ്. അതിനകത്താണ് പിന്നീട് അറിവിന്റെ വെളിച്ചം മുളപൊട്ടുന്നത്. ഈ കൂമ്പ് പഴയ ആവരണം ഭേദിച്ചുവേണം പുറത്തുവന്ന് വളരാന്‍. പക്ഷേ, ഈ വളര്‍ച്ച മിക്കപ്പോഴും നടക്കാറില്ല. അറിവിന്റെ കൂമ്പുപോലും ചീഞ്ഞ് ആവരണത്തിന് വളമായിപ്പോകുന്നു!

വെളുക്കാന്‍തേച്ചത് എങ്ങനെ പാണ്ടാകാനിട വരുന്നു എന്നാണെങ്കില്‍ കാര്യമുണ്ട് .

(തുടരും)



MathrubhumiMatrimonial