പശ്ചിമഘട്ട മലനിരയില്‍നിന്നും പുതിയ ഉഭയജീവി വര്‍ഗം

Posted on: 11 May 2012

-വി.ഒ. വിജയകുമാര്‍




വയനാട്ടില്‍ പശ്ചിമഘട്ട മലനിരകളില്‍നിന്നും 'ഗഗനിയോഫിസ് പ്രൈമസ്' എന്ന പുതിയ ഇനം ഉഭയജീവിവര്‍ഗത്തെ കണ്ടെത്തി. അപൂര്‍വ സസ്യജന്തുജാലങ്ങളുടെ കലവറയായ കുറിച്യാട് മലയുടെ സമീപത്തെ സുഗന്ധഗിരി ഏലത്തോട്ടത്തില്‍ നിന്നാണ് നാലംഗ ഗവേഷകസംഘം ഇവയെ കണ്ടെത്തിയത്.

'ഗഗനിയോഫിസ്' ജനുസ്സില്‍പ്പെട്ട രണ്ട് ഉഭയജീവിവര്‍ഗങ്ങളെ ഇതിനു മുമ്പ് കണ്ടെത്തിയിരുന്നു. വയനാട്ടിലെ പേര്യയില്‍നിന്ന് 1870ല്‍ കേണല്‍ ബെഡ് ഡോം കണ്ടെത്തിയ ഗഗനിയോഫിസ് കര്‍നോസസും' 1964 ല്‍ തെന്മലയില്‍നിന്നും ടെയ്‌ലര്‍ കണ്ടെത്തിയ 'ഗഗനിയോഫിസ്' രാമസ്വാമിയുമാണവ. 48 വര്‍ഷങ്ങക്കു ശേഷമാണ് ഗഗനിയോഫിസ് ജനുസ്സില്‍പ്പെട്ട മറ്റൊരു ഉഭയജീവിവര്‍ഗത്തെ കണ്ടെത്തുന്നത്.

സുഗന്ധഗിരി ഏലത്തോട്ടത്തില്‍, ഫീല്‍ഡ് വര്‍ക്കിനിടയില്‍ 2010 ഒക്ടോബറിലാണ് ആദ്യമായി ഈ ജീവിവര്‍ഗത്തെ കാണുന്നത്. പിന്നീട് 2011 ആഗസ്തിലും. തുടര്‍ന്ന് ഗവേഷണസംഘം വിശദമായ പഠനങ്ങളിലേര്‍പ്പെട്ടു. മഴക്കാലങ്ങളിലാണ് ഇവയെ കാണാനാവുക. ഈര്‍പ്പമുള്ള മണ്ണിനടിയിലാണ് അധിവസിക്കുന്നത്. മണ്ണിരയുടെ രൂപ സാദൃശ്യമാണ്. കണ്ണ് പുറമെ കാണില്ല.

മണ്ണിരയും മണ്ണിന്നടിയിലുള്ള ചെറുജീവികളുമാണ് പ്രധാന ആഹാരം. സൂക്ഷ്മമായി നോക്കിയാല്‍ ശരീരം നിറയെ പ്രാഥമിക വളയങ്ങളും ദ്വിതീയ വളയങ്ങളും കാണാനാകും. സിസിലായന്‍ ഉഭയജീവിവര്‍ഗത്തില്‍പ്പെട്ട ഗഗനിയോഫിസ് ശേഷാചാരി, ഗഗനിയോഫിസ് പരേഷി എന്നിവയ്ക്കും പുതുതായി കണ്ടെത്തിയ ഗഗനിയോഫിസ് െ്രെപമസിനും ശരീരത്തില്‍ പ്രാഥമികവളയങ്ങള്‍ മാത്രമേ ഉണ്ടാകൂ.

ജില്ലാ ആസ്ഥാനമായ കല്പറ്റയില്‍നിന്നും 20 കിലോമീറ്റര്‍ മാറിയാണ് സുഗന്ധഗിരി എസ്‌റ്റേറ്റ്. ഇന്ത്യയിലെ ആദ്യത്തെ ജൈവമണ്ഡലമായ നീലഗിരിയുടെ തുടര്‍ച്ചായാണ് സുഗന്ധഗിരി എസ്‌റ്റേറ്റ്. അപൂര്‍വയിനം തവളകളുംമറ്റും ഇവിടെ വംശപ്പെരുപ്പം നടത്തുന്നതായി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.

രാമചന്ദ്രന്‍ കോതാറമ്പത്ത്, ഉമ്മന്‍ വി.ഉമ്മന്‍, ഡേവിഡ്ജി.ഗോവര്‍, മാര്‍ക്ക് വില്‍ക്കിന്‍സണ്‍ എന്നിവരടങ്ങുന്ന ഗവേഷണസംഘമാണ് ഗഗനിയോഫിസ് െ്രെപമസിനെ കണ്ടെത്തിയത്. ബേക്കല്‍ സ്വദേശിയായ രാമചന്ദ്രന്‍ കേരള സര്‍വകലാശാലയിലെ സുവോളജി വിഭാഗത്തില്‍ ഗവേഷണം നടത്തിവരികയാണ്. സിസിലിയന്‍ ഉഭയജീവി വര്‍ഗത്തിന്റെ വര്‍ഗീകരണവും വൈവിധ്യവും എന്നതാണ് ഗവേഷണവിഷയം.

കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ സുവോളജിവിഭാഗം എമറിട്രസ് പ്രൊഫസറായ ഉമ്മന്‍ വി.ഉമ്മന്റെ കീഴിലാണ് രാമചന്ദ്രന്‍ ഗവേഷണം നടത്തുന്നത്. കാസര്‍കോട് പടന്നക്കാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സിലെ വിസിറ്റിങ് പ്രൊഫസര്‍ കൂടിയാണ് ഉമ്മന്‍. ലോകത്തിലെതന്നെ ഏറ്റവുംവലിയ കേന്ദ്രമായ ലണ്ടന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ രണ്ടു പ്രധാന ശാസ്ത്രജ്ഞരാണ് ഡേവിഡ് ജെ.ഗോവറും മാര്‍ക്ക് വില്‍ക്കിന്‍സണും.

ആഴക്കടലിലെ മത്സ്യങ്ങളെപ്പോലെ അധികമാരും ഗവേഷണം നടത്താത്തതാണ് സിസിലിയന്‍ ഉഭയജീവി വര്‍ഗമേഖല. ഇവയുടെ സുവര്‍ണകാലഘട്ടത്തിലാണ് ഉഭയജീവിവര്‍ഗത്തെ കണ്ടെത്തിയിരിക്കുന്നത്. ജൈവ ഘടന നിലനിര്‍ത്തുന്നതില്‍ ഗഗനിയോഫിസ് െ്രെപമസിന് വലിയ പങ്കുണ്ട്. ഏലത്തോട്ടത്തില്‍ കണ്ടെത്തിയതിനാല്‍ മലബാര്‍ കാര്‍ഡമം ഗെഗ് എന്നാണ് ഇതിന് സംഘം പേരുനല്‍കിയത്. ആനിമല്‍ ടകേ്‌സാണമിയുടെ അന്താരാഷ്ട്ര ജേര്‍ണലായ സൂടാക്ലിന്‍ ഇതിനകം ഇവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.



MathrubhumiMatrimonial