മഴവില്‍മാനം

Posted on: 30 Apr 2012

കെ.കെ.ശ്രീരാജ്‌



പൂരനഗരിയിലെ മാനത്ത് വെടിക്കെട്ടുവര്‍ണ്ണങ്ങള്‍ മഴവില്ലുകള്‍ തീര്‍ത്തു. പൂരാവേശത്തിലേക്ക് തട്ടകവാസികളെ പിടിച്ചുയര്‍ത്തിയ സാമ്പിള്‍ വെടിക്കെട്ട്. മേളഗോപുരംപോലെ സാവധാനം തുടങ്ങി കൂട്ടപ്പൊരിച്ചിലിലേക്ക് കടന്നപ്പോള്‍ ആളുകള്‍ ആര്‍പ്പുവിളികളോടെ എതിരേറ്റു.

വെടിക്കെട്ടിന്റെ വര്‍ണ്ണപ്പൊലിമ മാനത്തേക്കുയര്‍ത്തിയ പൂരഗോപുരങ്ങളിലെ വര്‍ണ്ണവെളിച്ചങ്ങളെ മറികടന്നു. ആളുകളെല്ലാം ശ്വാസമടക്കിപ്പിടിച്ച് വിസ്മയം തുളുമ്പുന്ന മുഖവുമായാണ് വെടിക്കെട്ട് കണ്ടത്. മഴമുറ്റിനിന്ന അന്തരീക്ഷത്തിലാണ് സാമ്പിള്‍ അരങ്ങേറിയത്. പാറമേക്കാവ് വിഭാഗക്കാരാണ് സാമ്പിളിന് തുടക്കമിട്ടത്. പിന്നെ തിരുവമ്പാടി വിഭാഗവും. പൂരം വെടിക്കെട്ടിനു കാഴ്ചവെയ്ക്കുന്ന എല്ലാ ഇനങ്ങളും സാമ്പിളിലും അരങ്ങേറി. ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സാമ്പിള്‍. നേരത്തെത്തന്നെ സാമ്പിള്‍ കാണാന്‍ തട്ടകവാസികള്‍ തടിച്ചുകൂടിയിരുന്നു. സാമ്പിള്‍ വെടിക്കെട്ടില്‍നിന്ന് പൂരം വെടിക്കെട്ട് കാണാനുള്ള ആവേശം കൂടുതല്‍ സംഭരിച്ച് അവര്‍ മടങ്ങി.

ശബ്ദത്തിന്റെയും കാഴ്ചയുടെയും സൗന്ദര്യങ്ങള്‍ ഒരുമിക്കുകയാണിവിടെ. വാദ്യമേളങ്ങളിലൂടെയും കുടമാറ്റത്തിലൂടെയും എഴുന്നള്ളിപ്പുകളിലൂടെയുമെല്ലാം ആസ്വദിച്ച ഈ രണ്ടു വ്യത്യസ്ത സൗന്ദര്യങ്ങള്‍ വെടിക്കെട്ടിലൂടെ ഒന്നാകുന്നു. മാനത്ത് വര്‍ണ്ണക്കാഴ്ച, കര്‍ണങ്ങളില്‍ ശബ്ദഘോഷം, പച്ചപ്പാമ്പും ഡിസ്‌കോ ഫ്ലാഷും പാരച്ച്യൂട്ടുമെല്ലാം മാനത്ത് നൃത്തമാടും. നിമിഷങ്ങള്‍കൊണ്ട് ജനതയെ ഒന്നടങ്കം പൂരാവേശത്തിലേക്കെത്തിക്കുന്ന വെടിക്കെട്ടുകള്‍ക്കു പിന്നിലെ അദ്ധ്വാനത്തെക്കുറിച്ച് പലപ്പോഴും വേണ്ടപോലെ ഓര്‍ക്കാറില്ല. മൂന്നു മാസം നീണ്ടുനില്‍ക്കുന്ന പ്രയത്‌നത്തിലൂടെയാണ് വെടിക്കെട്ടിനുവേണ്ട വര്‍ണ്ണവും ശബ്ദവും കോറകളില്‍ നിറയ്ക്കുന്നത്. ശബ്ദത്തിന്റെയും വര്‍ണ്ണത്തിന്റെയും വിവിധ കൂട്ടുകളുണ്ട് ഇവര്‍ക്ക് ഒരുക്കാന്‍. ഓലപ്പടക്കം മുതല്‍ തുടങ്ങുന്നു ഇവ. ഗുണ്ട്, കുഴിമിന്നല്‍, ഡൈന, അമിട്ട് തുടങ്ങി നിരവധി സാധനങ്ങള്‍ തയ്യാറാക്കിയെടുക്കണം ഇവര്‍ക്ക്. കളറുകളും ഗുളികകളുമെല്ലാം ചേര്‍ത്ത് ഇവ വര്‍ണപ്പൊലിമയുള്ളതാക്കുകയും ചയ്യുന്നു. എന്നുമാത്രമല്ല എല്ലാവര്‍ഷവും വ്യത്യസ്തതയ്ക്കായും ശ്രമങ്ങള്‍ നടത്തുന്നു.

വെടിക്കെട്ടുപണിയുടെ ആദ്യജോലിയും പ്രധാന ജോലിയും കോറനിര്‍മ്മാണം തന്നെയാണ്. കട്ടിയുള്ള കടലാസുകള്‍ ഒട്ടിച്ചുചേര്‍ത്താണ് ഇവ നിര്‍മ്മിക്കുന്നത്. ഓരോ വലിപ്പത്തിലുമുള്ള കോറകള്‍ നിര്‍മ്മിക്കാന്‍ പ്രത്യേകം അച്ചുകള്‍ ഉണ്ട്. പനച്ചിക്കായ ഇടിച്ചുപിഴിഞ്ഞെടുക്കുന്ന പശയാണ് ഇത് ഒട്ടിക്കാന്‍ ഉപയോഗിക്കുന്നത്. ഇത് കാറ്റിലും വെയിലിലും ഉണക്കിയെടുക്കും. അച്ചിന്റെ വലിപ്പമാണ് ഓരോ കോറകളുടെയും വ്യാസമായി ലഭിക്കുക. പത്തു റാത്തല്‍മുതല്‍ 60 റാത്തല്‍ വരെ തൂക്കമുള്ള കോറകള്‍ പൂരത്തിന് നിര്‍മ്മിക്കാറുണ്ട്. ചെറിയ നനവൊന്നും ഇത്തരം കോറകളെ ബാധിക്കില്ല. ചിലപ്പോള്‍ ശബ്ദത്തില്‍ കുറച്ച് കുറവു വന്നേക്കുമെന്നുമാത്രം. കോറകളുടെ മുകളില്‍ വീണ്ടും കടലാസുകഷണങ്ങള്‍ ഒട്ടിച്ച് ശരിയാക്കിയെടുക്കുകയും ചെയ്യും.

കളറുകള്‍ക്ക് വിവിധതരം വെടിയുപ്പുകളാണ് ഉപയോഗിക്കുന്നത്. പച്ച ഉപ്പ്, ചുവന്ന ഉപ്പ് തുടങ്ങിയവയൊക്കെയുണ്ട് അതില്‍. കൂടാതെ വിവിധതരം കളറുകളും ഉപയോഗിക്കും. ശിവകാശിയിലെ അമിട്ടുകള്‍ക്കുപയോഗിക്കുന്ന വര്‍ണ്ണഗുളികകള്‍ തൃശ്ശൂര്‍പൂരത്തിനും ഉപയോഗിക്കുന്നുണ്ട്. ശിവകാശിയിലെ ചെറിയ അമിട്ടുകള്‍ക്കുപയോഗിക്കുന്ന ഗുളികകള്‍ ഇവിടത്തെ കോറകള്‍ക്ക് ഉപയോഗിക്കാവുന്നവിധം മാറ്റിയെടുത്താണ് ഇത് ഉപയോഗിക്കുന്നത്. വര്‍ണ്ണപ്രാധാന്യമുള്ള ചൈനീസ് കെമിക്കലുകളും ഉപയോഗിക്കുന്നുണ്ട്.

കോറകളില്‍ മരുന്നിടുന്നതാണ് ഏറ്റവും റിസ്‌ക്കുള്ള പണി. ഓരോന്നിലും അതിന്റെ അളവനുസരിച്ചാണ് മരുന്നു നിറയ്ക്കുക. കോറ തലകീഴായി വെച്ച് അതിന്റെ വായ്മുഖത്ത് കാര്‍ഡ്‌ബോഡുകൊണ്ടുണ്ടാക്കിയ കപ്പുപോലെ ഒന്ന് ഒട്ടിച്ചുചേര്‍ക്കും. അതിലാണ് അടിമരുന്നിടുക. കോറകള്‍ അടയ്ക്കുന്ന അടപ്പിലാണ് ഇതെത്ര ദൂരം മുകളില്‍ പോകണമെന്നതിന്റെ വേഗക്രമീകരണം നടക്കുന്നത്. വാണമെന്നാണ് ഈ അടപ്പിനെ വിളിക്കുന്നത്.

റിമോട്ടില്‍ വെടിക്കെട്ടൊരുക്കുന്ന രീതിയും ഇത്തവണ പരീക്ഷിക്കുന്നുണ്ട്. വേള്‍ഡ് വാര്‍ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. സെക്കന്‍ഡില്‍ മുപ്പത് ഗുണ്ടുകള്‍വരെ ഇതുവഴി പൊട്ടിക്കാം. ഇത്തരത്തില്‍ നിരവധി വ്യത്യസ്തതകള്‍ വെടിക്കെട്ടില്‍ കാണാം. കുംഭത്തില്‍ ഉണ്ടാക്കിയെടുക്കുന്നവയാണ് ഗുണ്ടുകള്‍. ഇതില്‍ കളര്‍ഗുളികകള്‍ ചേര്‍ക്കുമ്പോള്‍ കളര്‍ഗുണ്ടുകളായി. ശബ്ദത്തിന് പ്രാധാന്യം നല്‍കുന്നവയാണ് കുഴിമിന്നലുകള്‍. ഭൂമിയില്‍ കുഴികുത്തിയാണ് ഇതുണ്ടാക്കുന്നത്.

നാല്‍പ്പതു പേര്‍ വീതമാണ് ഓരോ വിഭാഗത്തിലും മൂന്നുമാസക്കാലത്തോളം ജോലിയെടുക്കുന്നത്. വെണ്ണൂരിലും മറ്റും തയ്യാറാക്കുന്ന ഗുണ്ടുകളും മറ്റും റോഡ്മാര്‍ഗ്ഗം തേക്കിന്‍കാട്ടില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. തേക്കിന്‍കാട്ടിലെ വെടിക്കെട്ടുപുരകള്‍ക്ക് ചുറ്റും ശക്തമായ കാവല്‍ എര്‍പ്പെടുത്താറുമുണ്ട്. പാറമേക്കാവിനുവേണ്ടി വെണ്ണൂര്‍ രാജനും തിരുവമ്പാടിക്കുവേണ്ടി മുണ്ടത്തിക്കോട് മണിയുമാണ് വെടിക്കെട്ട് ഒരുക്കുന്നത്.

ഇത്തരം ഒരുക്കങ്ങളുടെയെല്ലാം പൂര്‍ണ്ണതയായിരുന്നു ഞായറാഴ്ച വൈകീട്ട് നടന്ന സാമ്പിള്‍. ഇനി പൂരം വെടിക്കെട്ടിന്റെ വര്‍ണ്ണപ്പൊലിമയ്ക്കായുള്ള കാത്തിരിപ്പാണ്.




MathrubhumiMatrimonial