വിസ്മയങ്ങളുടെ വയനാട്‌

Posted on: 16 Nov 2008

കെ.കെ. രമേഷ്‌കുമാര്‍



ബേഗൂര്‍ കാവല്‍മാടങ്ങളുടെ ഗ്രാമം


മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും. തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും. ഇതിനിടയില്‍ തനിമ മാറാത്ത ഗ്രാമങ്ങള്‍. വേറിട്ട യാത്രകളില്‍ വയനാടിന്റെ സ്വന്തം കാഴ്ചകള്‍ ഇവയാണ്. കുളിരു പകരുന്ന ഈ ഭൂമിയിലേക്കു സഞ്ചാരികളുടെ പ്രവാഹമായി. ഒരു വിനോദസഞ്ചാര സീസണ്‍കൂടി പിറക്കുന്നതോടെ വയല്‍ നാടിന്റെ കാഴ്ചകളിലൂടെ ഒരു യാത്ര.......

ഉഷ്ണക്കാറ്റ് വീശുന്ന കര്‍ണാടകയില്‍നിന്നു വയനാട്ടിലേക്കുള്ള കവാടമാണ് തോല്‍പ്പെട്ടി. സഞ്ചാരികളെ സ്വീകരിക്കാന്‍ ഇവിടെ പാതയോരത്ത് ഒരുങ്ങിനില്‍ക്കുന്നത് നിത്യഹരിത മുളങ്കൂട്ടങ്ങളാണ്. ഇല്ലിക്കാടുകളുടെ മര്‍മരങ്ങള്‍ പിന്നിടുംമുമ്പേ ബേഗൂര്‍ എന്ന വനഗ്രാമമായി. കാടു വളഞ്ഞുനില്‍ക്കുന്ന വയനാടിന്റെ ഭൂതകാലമാണ് പരിഷ്‌കാരങ്ങള്‍ ഇന്നും തൊടാത്ത ഗ്രാമത്തിന്റെ പച്ചപ്പ് സഞ്ചാരികള്‍ക്ക് പറഞ്ഞുകൊടുക്കുന്നത്.

വയനാടിന്റെ വേറിട്ട കാഴ്ചയില്‍ കാവല്‍മാടങ്ങളുടെ സ്വന്തം ഗ്രാമമാണിത്. വനദൃശ്യങ്ങളെ തൊട്ടുനില്‍ക്കുന്നവയാണ് കൃഷിയിടങ്ങള്‍. അധികം വിശാലമല്ലാത്ത വയലുകളുടെ ഓരങ്ങളിലായി അഞ്ചും ആറും വീടുകളുടെ ചെറിയ ചെറിയ സങ്കേതങ്ങളും അവയ്ക്ക് എന്നും ഭീഷണിയായി കാട്ടിയും കാത്തുപോത്തുമടങ്ങുന്ന വന്യമൃഗങ്ങളുമുണ്ട്. ഇതിനെല്ലാം കാവല്‍ നില്‍ക്കുകയാണ് ഒറ്റപ്പെട്ട മരത്തിനു മുകളില്‍ ജാഗ്രത പുലര്‍ത്തുന്ന ഏറുമാടങ്ങള്‍. ഒന്നും രണ്ടുമല്ല നിരനിരയായി നില്‍ക്കുന്ന നിരവധി മാടങ്ങളാണ് ഓരോ ഗ്രാമത്തിനും സ്വന്തമായുള്ളത്.

വിനോദസഞ്ചാരവകുപ്പിന്റെ ലഘുലേഖയില്‍ ഈ ഗ്രാമമില്ലെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സന്ധ്യ കഴിയുന്നതോടെ കാവല്‍മാടങ്ങളിലെ ശരറാന്തലുകള്‍ തിരിതെളിയും. ഓരോ കുടുംബത്തിലെയും നിയോഗിക്കപ്പെട്ടവര്‍ ഗ്രാമത്തിനു കാവല്‍ നില്‍ക്കാന്‍ മാടങ്ങളിലേക്ക് കയറുകയായി. പിന്നീട് നേരമിരുട്ടി പുലരുന്നതുവരേക്കും മാടങ്ങളില്‍നിന്ന് അങ്ങിങ്ങായി മുഴങ്ങുന്ന പെരുമ്പറകളാണ് ഗ്രാമത്തിന്റെ തപ്പുതാളം. ഇതിനെയൊന്നും വകവെക്കാതെയെത്തുന്ന കാട്ടാനകള്‍ പലപ്പോഴും ഗ്രാമീണര്‍ക്ക് ഉറക്കമില്ലാത്ത രാത്രി പകരുന്നു.

നീളത്തില്‍ മുറിച്ചെടുത്ത ഇല്ലിമുളകളാണ് മാടങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഒറ്റപ്പെട്ട മരത്തിന്റെ ചാഞ്ഞ ശിഖരങ്ങളിലേക്ക് ഒന്നിനുപിറകെ ഒന്നായി മുളകള്‍ ചേര്‍ത്തുവെച്ച് കാട്ടുവള്ളികള്‍ കൊണ്ട് വരിഞ്ഞ് തറ നിര്‍മിക്കുക എന്നതാണ് ആദ്യപണി. പിന്നീട് തെരുവപ്പുല്ല് പിടികെട്ടി മേല്‍ക്കൂരയും.

നിലത്തുനിന്ന് ഇരുപത് മുതല്‍ നൂറുമീറ്റര്‍ വരെ ഉയരത്തിലുള്ള കാവല്‍മാടങ്ങള്‍ ഇവിടെയുണ്ട്. സാഹസികത നിറഞ്ഞതാണ് ഇതിനുള്ളിലെ കാവല്‍. പെരുമ്പറ മുഴങ്ങുമ്പോഴേക്കും പാഞ്ഞടുക്കുന്ന കാട്ടാനക്കൂട്ടങ്ങളെ നേരിടണമെങ്കില്‍ അസാമാന്യ ധൈര്യം തന്നെ വേണം.

മരത്തിനു മുകളിലെ ഇത്തരം 'ഹട്ടു'കളില്‍ താമസിക്കാന്‍ സഞ്ചാരികള്‍ താത്പര്യം പ്രകടിപ്പിക്കാറുണ്ട്. വന്യജീവികളെയും കാടും അടുത്തറിയാനുള്ള വിധത്തില്‍ ഹട്ടുകള്‍ നിര്‍മിച്ച് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന സ്വകാര്യ സംരംഭങ്ങളും ഈയടുത്ത് ഇവിടെ വിരുന്നെത്തി. ആനത്താരകള്‍ക്ക് സമീപം വന്‍കിട കമ്പനികള്‍ റിസോര്‍ട്ടുകള്‍ പണിയുന്നതിനായി ഭൂമി വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്.
വിനോദ കേന്ദ്രമായി വികസിപ്പിക്കാന്‍ പറ്റുന്ന നിരവധി ഗ്രാമങ്ങള്‍ ബേഗൂരിനു സമീപമുണ്ട്. അപ്പപ്പാറയില്‍നിന്നു വടക്കുകിഴക്കുമാറി ബ്രഹ്മഗിരി മലയിലെ കുടക് അതിര്‍ത്തിയിലെ മല്ലികപ്പാറ, മധ്യപ്പാടി, കാജാഗഡി, സര്‍വാണി, റസ്സല്‍ക്കുന്ന്... മനോഹരങ്ങളായ ഗ്രാമങ്ങളുടെ പട്ടിക നീളുകയാണ്.

വനസംരക്ഷണ സമിതികള്‍ പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത വിധത്തില്‍ വനയാത്രയ്ക്ക് സൗകര്യം ഒരുക്കിക്കൊടുക്കുന്നുണ്ട്. ഇതിനായി മൂന്നു പാക്കേജുകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. പത്തുപേരടങ്ങുന്ന ഗ്രൂപ്പുകളെയാണ് ഓരോതവണയും പാത്തിപ്പാറ, മൂലപ്പാടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വഴികാട്ടുക.

പ്രദേശത്തിന്റെ ചരിത്രം, പാരിസ്ഥിതിക പ്രാധാന്യം എന്നിവയില്‍ പ്രാവീണ്യം നേടിയ ആദിവാസികളാണ് കൂടെയുണ്ടാവുക. ഓരോ പാക്കേജിലും യാത്രയിലാവശ്യമായ ഭക്ഷണം, വെള്ളം എന്നിവയെല്ലാം അവര്‍ നല്‍കും. സര്‍വീസ് ചാര്‍ജ് അടച്ചുകഴിഞ്ഞാല്‍ തിരുനെല്ലിയിലെ വികസന സമിതി ഓഫീസില്‍നിന്നു സഞ്ചാരികള്‍ക്ക് യാത്രാപാസുകള്‍ ലഭിക്കും.

തിരുനെല്ലി തീര്‍ഥാടകരുടെ പുണ്യഭൂമി


വയനാടന്‍ ഗോത്രഭൂമിയിലെ ആത്മീയ ചൈതന്യത്തിന്റെ മുഖമുദ്രയാണ് തെക്കന്‍ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി. പാപമോചനത്തിനും പിതൃമോക്ഷത്തിനും ഈ കല്‍പ്പടവുകള്‍ താണ്ടി ബലിയര്‍പ്പിക്കാന്‍ നിരവധിപേര്‍ ദിവസേന എത്തുന്നു.

കേരളത്തിന്റെ അതിര്‍ത്തികള്‍ പിന്നിട്ട് ഇന്ത്യയുടെ നാനാഭാഗങ്ങളിലേക്ക് ഇതിനകം ഖ്യാതി പടര്‍ന്ന ഈ ക്ഷേത്രം സഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും ഒരുപോലെ വിസ്മയം പകരുന്നു. തെറ്റ് റോഡ് പിന്നിട്ട് നിബിഡവനങ്ങള്‍ക്ക് ഇടയിലൂടെ അമ്പലത്തിലേക്കുള്ള യാത്രതന്നെ മനസ്സിന് കുളിര്‍മ പകരും.

മണിപ്രവാളകാല കൃതിയായ ഉണ്ണിയച്ചീചരിതത്തിലും ഭാസ്‌കരരവിവര്‍മയുടെ തിരുനെല്ലി ശാസനത്തിലും വരെ ഈ ക്ഷേത്രത്തെക്കുറിച്ച് വിവരങ്ങളുണ്ട്. സംഘകാലത്തില്‍ പൂഴിനാട്ടില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു തിരുനെല്ലി. എ.ഡി.ഒമ്പതുമുതല്‍ 12 വരെ ചേര രാജാക്കന്മാരുടെ കൈവശമായിരുന്നെങ്കിലും പിന്നീട് ചോള യുദ്ധകാലഘട്ടത്തോടെ രാജവംശം തകര്‍ന്നടിയുകയായിരുന്നു. ഈ കാലഘട്ടത്തില്‍ ക്ഷേത്രങ്ങള്‍ പലതും നശിച്ചെങ്കിലും ഇതിനെ അതിജീവിക്കുകയായിരുന്നു തിരുനെല്ലിക്ഷേത്രം.

ബ്രഹ്മഗിരിയുടെ താഴ്‌വാരത്തിലാണ് പൗരാണികത കൈവെടിയാത്ത പാപനാശിനിയും അമ്പലവുമുള്ളത്. കിണറില്ലാത്ത ക്ഷേത്രം എന്ന പ്രത്യേകതയും ഇവിടെ മാത്രമാണ്. ബ്രഹ്മഗിരിയിലെ ശുദ്ധജലം കല്‍പ്പാത്തിയിലൂടെയാണ് തിടപ്പള്ളിയിലെത്തുന്നത്. ക്ഷേത്ര വരാഹവും ഇതുതന്നെ.

തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തില്‍ പ്രധാനമായും നാലുവാവുകള്‍ക്കാണ്പ്രസക്തി. കര്‍ക്കടവാവ്, തുലാവാവ്, കുംഭവാവ്, വൈശാഖവാവ് എന്നിവയാണത്. കര്‍ക്കടകവാവിന് പതിനായിരങ്ങളാണ് പാപനാശിനിയില്‍ മുങ്ങിക്കുളിച്ച് ബലിയര്‍പ്പിക്കുക. അമ്പലത്തിനോട് ചേര്‍ന്ന് അറുപത്തിനാല് തീര്‍ഥങ്ങള്‍ മുന്‍പ് ഉണ്ടായിരുന്നു എന്ന് നിഗമനമുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് പഞ്ചതീര്‍ഥം. ഇതിനു നടുവിലായി ഉയര്‍ന്നു നില്‍ക്കുന്ന പാറയില്‍ ശംഖ് ഗദാപത്മവും പാദവും കൊത്തിവെച്ചിട്ടുണ്ട്. പെരുമാളെ അഭിഷേകം ചെയ്യുന്ന ജലം ഭൂമിക്കടിയിലൂടെ പഞ്ചതീര്‍ഥത്തില്‍ പതിക്കുന്നുവെന്നാണ് ഐതിഹ്യം.

ഗുണ്ഡിക ശിവക്ഷേത്രവും ഇതിനടുത്താണ്. ഇതൊരു ഗുഹാക്ഷേത്രമാണ്. പ്രധാന ക്ഷേത്രത്തിലെ ബ്രഹ്മ സാന്നിധ്യവും വിഷ്ണുപ്രതിഷുയും ഗുണ്ഡികാശിവനും ചേരുമ്പോള്‍ ത്രിമൂര്‍ത്തികളുടെ സംഗസ്ഥാനമായ തിരുനെല്ലി ദേവലോകമാവുകയാണ്.

പരശുരാമന്റെ പിതാവായ ജമദി മഹര്‍ഷി തിരുനെല്ലിയില്‍ പിതൃതര്‍പ്പണം നടത്തിയെന്ന് ഐതിഹ്യമുണ്ട്. ശങ്കരാചാര്യരും പാപനാശിനിയില്‍ മുങ്ങി മോക്ഷം തേടിയിട്ടുണ്ട്. 'ആമലകക്ഷേത്രം', 'ദക്ഷിണഗയ' എന്നീ അപരനാമങ്ങളിലും തിരുനെല്ലി അറിയപ്പെടുന്നു.

മാനന്തവാടിയില്‍ നിന്ന് 31 കിലോമീറ്റര്‍ അകലെ കര്‍ണാടക അതിര്‍ത്തിയിലാണ് ക്ഷേത്രം. വയനാടിന്റെ വിസ്മയ കാഴ്ചയില്‍ തിളങ്ങിനില്‍ക്കുന്നതാണ് ഈ പുരാതന ക്ഷേത്രം.

കുങ്കിച്ചിറ - പഴശ്ശിയുടെ പ്രിയഭൂമി


ബാഹ്യലോകത്തിന് ഇന്നും ഏറെ അറിയാത്ത ചില പ്രത്യേകതകള്‍ സൂക്ഷിക്കുകയാണ് കുങ്കിച്ചിറ. നിത്യഹരിത വനത്തിന് നടുവിലെ ചരിത്രശേഷിപ്പുകളുടെ കഥകള്‍ക്കുമുപരി ഭൂമിശാസ്ത്രപരമായ ചില സവിശേഷതകള്‍കൂടി ഈ തടാകത്തിനുണ്ട്. ഒരേസമയം പടിഞ്ഞാറോട്ടും കിഴക്കോട്ടും ഒഴുകി അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും പതിക്കുന്ന വറ്റാത്ത നീരുറവയാണിത്. കേരളത്തില്‍ ഈ സവിശേഷതയുള്ള ഏക തടാകവും ഇതാണ്. മാഹിപ്പുഴയും കബനീനദിയും ഇവിടെനിന്നും ഒഴുകിത്തുടങ്ങുന്നു. മുമ്പ് സദാസമയവും തടാകത്തില്‍ ഒഴുക്ക് ശക്തമായിരുന്നു. ഇപ്പോള്‍ മഴക്കാലം നിലയ്ക്കുന്നതോടെ ഒഴുക്കിനും ശക്തികുറയുന്നു.

ചരിത്രത്തിന്റെ ഏടുകളില്‍ വടക്കന്‍പാട്ടുമായി കുങ്കിച്ചിറ ബന്ധപ്പെട്ടു കിടക്കുന്നു. പഴശ്ശിരാജാവിന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവും എടച്ചന കുങ്കന്റെ സഹോദരിയുമായ കുങ്കി വയനാട്ടിലേക്കുള്ള യാത്രാമധ്യേ ഇവിടെ വിശ്രമിച്ചതായാണ് സൂചന. ഇതിനുവേണ്ടി കാടിനുള്ളില്‍ ആനകള്‍ക്കുപോലും പ്രവേശിക്കാന്‍ കഴിയാത്ത കോട്ടയും സ്ഥാപിച്ചിരുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്ക് വെള്ളംകൊടുക്കാനും കുളിക്കാനും ഒരുദിവസംകൊണ്ട് കുങ്കി പണികഴിപ്പിച്ചതാണ് ഈ തടാകമെന്നാണ് ഐതിഹ്യം. പിന്നീടിത് കുങ്കിച്ചിറ എന്നപേരില്‍ അറിയപ്പെടുകയായിരുന്നു.

പഴശ്ശിരാജാവ് ഇംഗ്ലീഷ് സൈന്യത്തിനെതിരെ പടനീക്കങ്ങള്‍ ഒരുക്കിയ സ്ഥലവും കുങ്കിച്ചിറയുടെ പരിസരത്താണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പേ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ ഇംഗ്ലീഷ് സൈന്യംപോലും മനസ്സിലാക്കിയിരുന്നു. പഴശ്ശി വിപ്ലവങ്ങള്‍ക്ക് പടനീക്കങ്ങള്‍ നടന്ന പ്രധാന കേന്ദ്രവും ഇതുതന്നെയാണ്. കുങ്കിച്ചിറയുടെ രണ്ട് മലകള്‍ക്ക് അപ്പുറത്തായി പഴശ്ശിയെ ഇംഗ്ലീഷ് സൈന്യത്തിന് ഒറ്റുകൊടുത്ത 'ഒറ്റുപാറ' ഇന്നും കാടുമൂടി നില്‍ക്കുന്നു. മലയുടെ മുകളിലുള്ള ഈ പാറയുടെ മുകളില്‍നിന്നുമാണ് പഴശ്ശിയുടെ പടനീക്കങ്ങള്‍ ഒറ്റുകൊടുക്കപ്പെട്ടത്.

പഴശ്ശിവിപ്ലവത്തിനുശേഷം ബ്രിട്ടീഷുകാര്‍ ഏറെക്കാലം ഇവിടെ തമ്പടിച്ചുകൂടിയിരുന്നു. മംഗലാടിക്കുന്നില്‍ ഇന്നും അതിന്റെ അവശേഷിപ്പുകള്‍ ചരിത്രത്തെ സൂക്ഷിക്കുന്നു. പഴശ്ശിരാജാവിന്റെ ഉറ്റ തോഴനായ തലയ്ക്കല്‍ ചന്തുവിന്റെ വീട് ഈ ചരിത്രഭൂമിയിലാണ്. ചിറയുടെ വടക്കുഭാഗത്തായി ആറു കിലോമീറ്ററോളം അകലെയാണ് ചന്ദനത്തോട്ടം. ഇവിടെയുള്ള പ്രത്യേകതരം കല്ലുരച്ചാണ് ചന്ദനത്തിനു പകരമായി പഴശ്ശിസൈന്യം ഉപയോഗിച്ചിരുന്നത്.

വില്യംലോഗന്‍ താമസിച്ചിരുന്ന മക്കിബംഗ്ലാവും ഇവിടെനിന്നും അകലെയല്ല. മൗണ്ട് ബാറ്റന്‍പ്രഭു നിര്‍മിച്ച ഈ കോട്ടയുടെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. 'വാഴുന്നോര്‍' എന്ന പ്രത്യേക വിഭാഗം താമസിച്ചിരുന്ന മുടിയന്‍കുന്നും മുസ്‌ലിം സമുദായത്തിലെ വിരുദ്ധന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന ചേലായി ഖബറും ഇവിടെയുണ്ട്.

ചരിത്രത്തിന്റെ താളുകളില്‍ ഇതെല്ലാം ഇവിടത്തെ പ്രത്യേകതകളായി രേഖപ്പെടുത്തുമ്പോഴും വിനോദസഞ്ചാര സാധ്യതകള്‍ വിസ്മരിക്കാന്‍ കഴിയില്ല. വന നിബിഡമായ മലകള്‍ക്ക് നടുവില്‍ പച്ചപ്പിന്റെ പ്രകൃതിദത്ത മൈതാനങ്ങള്‍ വയനാട്ടില്‍ ഇവിടെ മാത്രമാണുള്ളത്. ഇവിടെ എത്തിപ്പെടുന്നവര്‍ക്ക് അമ്പരപ്പ് മാറുകയില്ല. എന്തുകൊണ്ട് ഇത് ആരും ശ്രദ്ധിച്ചില്ലെന്നതാണ് സഞ്ചാരികളുടെ ചോദ്യം. കാടിനുള്ളില്‍ 25 ഏക്കര്‍ വിസ്തൃതിയിലുള്ള ചേറ്റികണ്ടം പ്രകൃതി കനിഞ്ഞരുളിയ വയനാടന്‍ വിസ്മയമാണ്.

വയനാട്ടില്‍ കടലില്ല. എന്നാല്‍ ഇവിടെനിന്നാല്‍ കടല്‍ കാണാന്‍ കഴിയും...! ഇതാണ് പാരപ്പള്ളത്തിന്റെ വാഗ്ദാനം. കോഴിക്കോട് ജില്ലയുടെ വലിയൊരു ഭാഗവും പശ്ചിമഘട്ടത്തിന്റെ സൗന്ദര്യവും ഇവിടെനിന്നും ദര്‍ശിക്കാം.

തീറ്റതേടി നടക്കുന്ന ആനക്കൂട്ടങ്ങള്‍ പകല്‍ സമയം പോലും സഞ്ചാരികള്‍ക്ക് കാണാന്‍കഴിയും.

ആര്‍ദ്രവനങ്ങളില്‍ കുളിര്‍മ; ഹരിതകാന്തിയില്‍ ജൈവസമൃദ്ധി


നിബിഡമായ പശ്ചിമഘട്ട മലനിരകളാണ് വയനാടിനെ ഉഷ്ണഭൂമിയില്‍ നിന്ന് വേര്‍തിരിക്കുന്നത്. മറ്റു പ്രദേശങ്ങളില്‍ നിന്ന് ഏറെ വ്യത്യാസമുണ്ട് ഇവിടത്തെ കാലാവസ്ഥയ്ക്ക്. ചുരം കയറി എത്തുമ്പോഴേക്കും വീശിയടിക്കുന്ന തണുത്ത കാറ്റാണ് സഞ്ചാരികള്‍ക്ക് ഏറെ പ്രിയമാകുന്നത്.

വൈവിധ്യമാര്‍ന്ന ആവാസ വ്യവസ്ഥയുടെ സഞ്ചയമാണ് ഈ ഹരിതഭൂമി. നിത്യഹരിത വനങ്ങള്‍, അര്‍ധ നിത്യഹരിത വനങ്ങള്‍, ഇലപൊഴിയും മരങ്ങള്‍ എന്നിവ കൊണ്ട് സമൃദ്ധമാണ് മലനിരകള്‍. ജൈവ സമ്പുഷ്ടതയുടെ അമൂല്യ കലവറയാണ് മറ്റൊരു പ്രത്യേകത.

നഗരവത്കൃത സമൂഹത്തില്‍നിന്ന് അവധി പറഞ്ഞെത്തുന്ന വിനോദസഞ്ചാരികളെയാണ് ഈ കാടുകള്‍ ഏറെ ആകര്‍ഷിക്കുന്നത്. വനമേഖലയിലെ പരിസ്ഥിതി സന്തുലന വിനോദ സഞ്ചാരത്തിന്റെ അനന്ത സാധ്യതകളാണ് ഇതില്‍നിന്ന് വേര്‍തിരിയുന്നത്. ഉള്‍നാടന്‍ വനാന്തരങ്ങളില്‍പ്പോലും സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഇതിനകം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. അതതു പ്രദേശത്തെ വനസംരക്ഷണ സമിതികള്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നു. പരിസ്ഥിതിക്കും വനാന്തരീക്ഷത്തിനും കോട്ടംതട്ടാത്ത വിധത്തില്‍ സഞ്ചാരികളെ ഇവര്‍ കാടുകളിലേക്ക് കൈപിടിച്ചു നടത്തുന്നു.

വനവിസ്തൃതിയില്‍ ഏഴാം സ്ഥാനമാണ് വയനാട് ജില്ലയ്ക്ക് ഉള്ളതെങ്കിലും ജീന്‍പൂള്‍ മേഖലയിലെ ജൈവവൈവിധ്യം ഈ കാടിന്റെ സമ്പത്താണ്. ദേശീയ തലത്തില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഇരുപത്തഞ്ചോളം സമ്പുഷ്ട ജൈവ കലവറകളില്‍ ഒന്നാണിത്. വടക്കേ വയനാട്ടിലെ പേര്യ-കുഞ്ഞോം വനമേഖലയാണ് ഏറ്റവും കൂടുതല്‍ ജൈവികതയുള്ള പ്രദേശം. അമൂല്യമായ ജൈവ നിലനില്പ് വയനാടിനെ ആഗോള തലത്തില്‍ പ്രശസ്തമാക്കുന്നു.

പ്രമുഖരായ പല സസ്യ-വന ശാസ്ത്രജ്ഞന്മാരുടെ ശേഖരത്തില്‍ ഈ പ്രദേശങ്ങളിലെ ചെടികളുടെ സാന്നിദ്ധ്യമുണ്ട്. റിച്ചാര്‍ഡ് ഹെന്‍ട്രി ബെസ്സോം, സി.ഇ.സി. ഫിഷര്‍, ഇ. ബോര്‍ണി തുടങ്ങിയവര്‍ ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. പ്രാഥമിക പഠനങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞിട്ടുള്ള അഞ്ഞൂറോളം സസ്യങ്ങളില്‍ 128 ജനുസ്സുകളും ഈ പശ്ചിമഘട്ട മലനിരകളിലുണ്ട്. ഇതില്‍ 65 ഓളം ജനുസ്സുകള്‍ വംശനാശ ഭീഷണി നേരിടുന്നവയാണ്. 'യൂജീനിയ അര്‍ജന്റീയ' എന്ന കേസലി കൂട്ടം 1868-74 കാലഘട്ടത്തില്‍ ഇവിടെനിന്ന് കേണല്‍ ആര്‍.എച്ച്. ബണ്ടോം ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തി. 130 വര്‍ഷത്തിനുശേഷം ജീന്‍ പൂള്‍ കണ്‍സര്‍വേഷന്‍ ഏരിയ സര്‍വേ ടീം ഈ ചെടികള്‍ ഇവിടെ നിലനില്ക്കുന്നതായി കണ്ടെത്തി. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത 'റോയല്‍ ഫേണ്‍' എന്ന പന്നല്‍ചെടിയും ഇവിടെ സമൃദ്ധം.

വെള്ളക്കാശാവ് എന്നറിയപ്പെടുന്ന മെമിസിലോണ്‍ സിസ്​പാറന്‍സി, മിസാ വെല്യൂട്ടിന, റാംഗിയ ഡിസ്​പാറന്‍സിസ്, ഒസ്ബിക്കയ വയനാടന്‍സിസ് തുടങ്ങി അപൂര്‍വസസ്യജനുസ്സുകളുടെ പട്ടിക വയനാടന്‍ കാടുകളില്‍ നീളുകയാണ്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഔഷധസസ്യങ്ങളുടെയും അലങ്കാരചെടികളുടെയുംഅമൂല്യനിധി സൂക്ഷിപ്പുകേന്ദ്രം കൂടിയാണ് ഈ കാടുകള്‍. അഗസ്ത്യമലനിരകളില്‍ മാത്രമായി കണ്ടുവരുന്ന കാട്ടുതെറ്റി 'ഇക്‌സറോ അഗസ്ത്യമലയാന ഈ വനാതന്തരങ്ങളിലും കണ്ടെത്തുകയുണ്ടായി. പാമ്പുവിഷത്തിന് പ്രതിവിഷമായി ഇവിടത്തെ ആദിവാസി സമൂഹം ഉപയോഗിച്ചുവരുന്ന 'അവ്പം' എന്ന കുറ്റിച്ചെടി ശാസ്ത്രലോകത്തിന് മുതല്‍ക്കൂട്ടായിരിക്കുകയാണ്. ഒരുദിവസംകൊണ്ട് ജീവിതചക്രം അവസാനിപ്പിക്കുന്ന ശപോജീവിയായ ഓര്‍ക്കിഡ് എപ്പിപ്പോജിയം റോസിയം' ജീന്‍പൂള്‍ മേഖലയില്‍ യഥേഷ്ടം കണ്ടെത്തുകയുണ്ടായി.

വന്യജീവി സമ്പത്തും വയനാടന്‍ കാടുകള്‍ക്ക് മുതല്‍ക്കൂട്ടാവുന്നു. കേരളത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള 97 ഇനം സസ്തനികളില്‍ 36 ഇനങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു. സിംഹവാലന്‍ കുരങ്ങ്, തേന്‍കോലന്‍, ഫ്‌ളൈയുഗ് സ്‌കുറല്‍ എന്നിവ ഇവിടെയുണ്ട്. കടുവ, പുലി, ആന എന്നിവയുടെ എണ്ണത്തില്‍ കടുത്ത വംശവര്‍ദ്ധന ഉണ്ടാവുന്നതായാണ് സൂചന. കാട്ടുപോത്തുകളും ഇവിടെ സൈ്വരമായി വിഹരിക്കുന്നു.

കേരളത്തിലെ 483 ഇനം പക്ഷികളില്‍ 136 എണ്ണം ഈ കാടുകളില്‍ കാണപ്പെടുന്നു. നീലതത്ത, നാട്ടുവേഴാമ്പല്‍, ഗ്രേഹെഡഡ് ബുള്‍ബുള്‍, ഓലേഞ്ഞാലി തുടങ്ങി വംശനാശം നേരിടുന്ന മലബാര്‍ ട്രോഗണ്‍, ഓറിയന്റല്‍ സേ്കാപ്‌സ് ഔള്‍, കറുത്ത ഇരട്ടത്തലച്ചി എന്നിവയും വയനാടിന്റെ ഹരിതകാന്തിയില്‍ പാറിനടക്കുന്നു. ഉരഗവര്‍ത്തില്‍പ്പെട്ട രാജവെമ്പാല, മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, അണലി, ചുരുട്ട തുടങ്ങിയ 11 ഇനം പാമ്പുകളും രണ്ടിനം ആമവര്‍ഗങ്ങളും ഇവിടെ കാണപ്പെടുന്നു.

കേരളത്തിലുള്ള 313 ഇനം ചിത്രശലഭങ്ങളില്‍ 109 എണ്ണം ചന്ദനത്തോട് വനമേഖലയില്‍ മാത്രം കണ്ടുവരുന്നു. മലബാര്‍ റാവണ്‍, സതേണ്‍ബേഡ്‌വിങ് എന്നിവയും ഇതില്‍പ്പെടും. വയലുകളുടെ നാട്ടിലെ കാടുകളുടെ ജൈവവൈവിധ്യം ഇനിയും നീളുകയാണ്. ഇവയെ സ്വാഭാവിക വനമായി സംരക്ഷിക്കാന്‍ പരിസ്ഥിതി കൂട്ടായ്മകള്‍ ഏറെ പരിശ്രമിക്കുന്നു.

കല്ലമ്പലങ്ങളും ജൈന ബസ്തികളും ചരിത്രാന്വേഷികള്‍ക്ക് പാഠപുസ്തകം


ചരിത്രാന്വേഷകര്‍ക്ക് പാഠപുസ്തകമാണ് വയനാട്ടിലെ കല്ലമ്പലങ്ങളും ജൈന ബസ്തികളും. സുല്‍ത്താന്‍ബത്തേരി, വരദൂര്‍, പുളിയാര്‍മല എന്നിവിടങ്ങളിലാണ് പ്രധാന ജൈനക്ഷേത്രങ്ങള്‍ ഉള്ളത്. സമ്പന്നമായ സാംസ്‌കാരികപൈതൃകത്തെ അടയാളപ്പെടുത്തുകയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കല്ലമ്പലങ്ങള്‍.

വാസ്തുശില്പികള്‍ അറക്കല്ലില്‍ തീര്‍ത്ത തൂണുകളും അവയില്‍ ഉയര്‍ത്തിവെച്ച ബീമുകളും ശിലാപാളികളും ചരിത്രശേഷിപ്പുകളില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു. വാസ്തുശില്പകലയില്‍ ഏറെ മികച്ചുനില്‍ക്കുന്ന ബത്തേരിയിലെ ജൈനക്ഷേത്രം മധ്യകാല ജൈന ബസ്തികളില്‍ പ്രധാനപ്പെട്ടതാണ്. കിടങ്ങനാട് ബസ്തി എന്ന പേരിലും പുരാതനകാലത്ത് ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നു. വിജയനഗര്‍ ശൈലിയിലാണ് ഇതിന്റെ നിര്‍മാണം. സുല്‍ത്താന്‍ബത്തേരി എന്ന പേരില്‍പ്പോലും ഈ ക്ഷേത്രം നിറഞ്ഞുനില്‍ക്കുന്നു.

ടിപ്പുസുല്‍ത്താന്റെ വരവോടെയാണ് ഗണപതിവട്ടമെന്ന പേരിന് സുല്‍ത്താന്‍ബത്തേരി എന്ന നാമമാറ്റം ഉണ്ടായത്. ടിപ്പുസുല്‍ത്താന്‍ ഈ ക്ഷേത്രം പിടിച്ചെടുക്കുകയും ആയുധപ്പുരയായി ഉപയോഗിക്കുകയും ചെയ്തതായി ചരിത്രം പറയുന്നു. അങ്ങനെ 'സുല്‍ത്താന്‍സ് ബാറ്ററി' എന്ന് ഇംഗ്ലീഷുകാര്‍ ഈ സ്ഥലത്തെ വിശേഷിപ്പിച്ചു.

ക്ഷേത്രം പുരാതനകാലത്ത് ഏതോ തകര്‍ച്ചയെ അഭിമുഖീകരിച്ചതായി ചരിത്രവിദഗ്ധര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ചിതറിതെറിച്ച ഭാഗങ്ങള്‍ ഇന്നും ഇവിടെയുണ്ട്.

ജൈനമത വിശ്വാസികള്‍ കര്‍ണാടകയില്‍ നിന്നും ആന്ധ്രയില്‍ നിന്നും വയനാട്ടില്‍ കുടിയേറിയ കാലത്തോളം ജൈനബസ്തിക്കും പഴക്കമുണ്ട്. വിശ്വാസികള്‍ ഇവിടെ ആദ്യകാലത്ത് താവളമാക്കിയിരുന്നതായും ചരിത്രരേഖകള്‍ പറയുന്നു. ബത്തേരി അങ്ങാടിയുടെ പടിഞ്ഞാറെ അറ്റത്താണ് കൂറ്റന്‍ ശിലാപാളികള്‍ നിറഞ്ഞ ഈ അമ്പലം.

ഒട്ടേറെ ജൈനമത ആരാധനാലയങ്ങള്‍ കാലക്രമത്തില്‍ വയനാട്ടില്‍ നശിച്ചിട്ടുണ്ട്. വിരലിലെണ്ണാവുന്ന ശേഷിപ്പുകള്‍ വരുംതലമുറയ്ക്കായി സൂക്ഷിക്കുന്നു. ബത്തേരിയിലെ ജൈനക്ഷേത്രം ഇന്ന് പുരാവസ്തുവകുപ്പിന്റെ കൈവശമാണ്. പന്ത്രണ്ടും പതിനാലും നൂറ്റാണ്ടുകള്‍ക്കിടയിലാണ് ഇവ നിര്‍മിച്ചതെന്ന് ഇതുസംബന്ധിച്ച രേഖപ്പെടുത്തലുകള്‍ വെളിപ്പെടുത്തുന്നു. ഒരുകാലത്ത് നിധിവേട്ടക്കാരും സാമൂഹികവിരുദ്ധരും കടന്നുകയറിയതിനാല്‍ മുഖമണ്ഡപവും കവാടവും നശിച്ചു. മദ്രാസ് സര്‍ക്കിള്‍ പുരാവസ്തുവകുപ്പ് ഇതിന്റെ സംരക്ഷണം ആദ്യമേ ഏറ്റെടുത്തെങ്കിലും വേണ്ടത്ര പരിചരണം ലഭിച്ചില്ല. തൊണ്ണൂറുകള്‍ പിന്നിട്ടതോടെയാണ് കാടുമൂടിക്കിടന്ന ഈ 'ചരിത്രപാഠപുസ്തക'ത്തിന് മോചനമായത്. തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്ക് വിധേയമാക്കി ക്ഷേത്രം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുകയാണുണ്ടായത്.

ക്ഷേത്രത്തിന്റെ കൈവശമുള്ള ഭൂമി അതിരുകള്‍ വേര്‍തിരിച്ച് മതിലുകെട്ടി പൂച്ചെടികളും മറ്റും പിടിപ്പിച്ച് ഇന്നത്തെ നിലയിലേക്ക് മാറ്റിയത് പെട്ടെന്നാണ്. ആവശ്യത്തിന് ഗൈഡുകളുടെ സേവനവും ഇവിടെയുണ്ട്. അടുത്തകാലത്ത് ക്ഷേത്രക്കിണര്‍ വൃത്തിയാക്കുമ്പോള്‍ വെണ്ണക്കല്ലില്‍ തീര്‍ത്ത മഹാവീരന്റെ വിഗ്രഹവും കൃഷ്ണശിലയില്‍ തീര്‍ത്ത തലയും ലഭിച്ചിരുന്നു. ഇവ ക്ഷേത്രത്തില്‍ സൂക്ഷിച്ചതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് ആറുവരെ സന്ദര്‍ശകര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനുള്ള സൗകര്യം പുരാവസ്തുവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അനന്തനാഥസ്വാമിയുടെ പ്രതിഷ്ഠയാണ് പുളിയാര്‍മലയിലേത്. ക്ഷേത്രത്തിനു സമീപംതന്നെ പൂര്‍ണമായും കല്ലില്‍ തീര്‍ത്ത ഗുഹാമുഖമുണ്ട്. പനമരത്തിന് സമീപവും പഴമയുടെ കഥപറയുന്ന കല്ലമ്പലമുണ്ട്. ശില്പങ്ങളുള്ള കരിങ്കല്‍ത്തൂണുകളും ക്ഷേത്രത്തിന്റെ മുകള്‍ഭാഗത്തുള്ള മുഖാരത്തിന്റെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്.

ജൈനബസ്തികള്‍ക്ക് പുറമെ പുരാതനകോട്ടകളുടെ അവശിഷ്ടങ്ങളും വയനാട്ടില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. കുങ്കിക്കോട്ടയും ചൂട്ടക്കടവിലെ ടിപ്പുവിന്റെ മരുന്നറയും നശിച്ചുതീരുകയാണ്. ഇവ സംരക്ഷിക്കാന്‍ ബന്ധപ്പെട്ട വകുപ്പുപോലും തയ്യാറാവുന്നില്ല. പേരിന് അമ്പലവയലില്‍ ഒരു ചരിത്രമ്യൂസിയംമാത്രം. ഇവിടെ ശേഖരിക്കുന്നതോ കുറച്ച് ആയുധങ്ങളും ആഭരണങ്ങളും മാത്രം.

അവഗണനകള്‍ അനവധിയാണെങ്കിലും ഒട്ടേറെ ചരിത്രാന്വേഷകര്‍ വയനാട്ടിലേക്ക് വര്‍ഷംതോറും ചുരംകയറുന്നു എന്നത് വിസ്മരിക്കാനാവില്ല.

പക്ഷിപാതാളം: ചിത്രകൂടന്‍ പക്ഷികളുടെ ഒളിത്താവളം


ബ്രഹ്മഗിരി മലനിരകളിലെ മഴക്കാടുകള്‍ താണ്ടി ക്ലേശങ്ങള്‍ നിറഞ്ഞ വനപാത പിന്നിട്ടാന്‍ ചിത്രകൂടന്‍ പക്ഷികളുടെ ഒളിത്താവളമായി. നൂറ്റാണ്ടുകളായി അനേകം മഴപ്പക്ഷികളും വവ്വാലുകളും ഈ ശിലാഗുഹയില്‍ അഭയം തേടിയിരിക്കുന്നു. അടുക്കുകളായുള്ള പാറകള്‍ക്കിടയിലൂടെ നുഴഞ്ഞിറങ്ങി വഴിപിരിഞ്ഞ് താണിറങ്ങിയാല്‍ മഴപ്പക്ഷികളുടെ ഗന്ധം വമിക്കുന്ന ഇരുള്‍ നിറഞ്ഞ ഗുഹയിലെത്താം. പക്ഷികള്‍ക്ക് സ്വന്തമായുള്ള ഈ പാതാളം പകരം വെക്കാന്‍ മറ്റൊന്നുമില്ലാത്ത വയനാട്ടിന്റെ മാത്രം വിസ്മയമാണ്.

തിരുനെല്ലി അമ്പലത്തില്‍നിന്ന് എട്ടുകിലോമീറ്ററോളം കാട്ടുപാതയിലൂടെ സഞ്ചരിച്ചാണ് പ്രകൃതി സ്നേഹികളായ സാഹസികര്‍ ഇവിടെയെത്തുന്നത്. യാത്രകളില്‍ വെല്ലുവിളിയായി ഗരുഡന്‍പാറയും ചെങ്കുത്തായ പുല്‍മേടുകളും വനഗഹ്വരതയുടെ തണുപ്പും ആവോളമുണ്ട്. ഏതു സമയവും മുന്നില്‍ വന്നേക്കാവുന്ന വന്യമൃഗങ്ങളുടെ കണ്ണുവെട്ടിച്ച് ഇവിടെയെത്തി തിരിച്ച് പോവുകയെന്നതും ശ്രമകരമായ അനുഭവമാണ്.

യാത്രയുടെ തുടക്കത്തില്‍ മഞ്ഞുപുതഞ്ഞുനില്‍ക്കുന്ന ബ്രഹ്മഗിരിയുടെ വിദൂരദൃശ്യമാണ് കണ്ണില്‍പ്പെടുക. മൂന്നുകിലോമീറ്റര്‍ പിന്നിട്ട് കഴിഞ്ഞാല്‍ വാച്ച്ടവറിന് താഴെയെത്താം. കര്‍ണാടക-കേരള വനാതിര്‍ത്തിയിലെ ഈ ടവറിനു മുകളില്‍ കയറിയാല്‍ താഴെ സമതലത്തില്‍ കണ്ണെത്താദൂരം വരെ ഇരുസംസ്ഥാനങ്ങളിലെയും ഗ്രാമങ്ങള്‍ കാണാം. കൂട്ടമായെത്തുന്ന സഞ്ചാരികള്‍ ഇതിനു മുകളില്‍ മണിക്കൂറുകളോളം കാഴ്ചകള്‍ ആസ്വദിക്കാറുണ്ട്.

പച്ചപുതച്ച ബ്രഹ്മഗിരിയുടെ നെറുകയിലേക്കാണ് പിന്നീടുള്ള യാത്ര. തെരുവ പുല്ലുകളെ വകഞ്ഞുമാറ്റി സദാസമയവും വീശിയടിക്കുന്ന കാറ്റിന്റെ തലോടലില്‍ മനംമയങ്ങി യാത്രികര്‍ ഇവിടെ വിശ്രമകേന്ദ്രമാക്കുന്നു. ക്ഷീണമകറ്റാന്‍ കാട്ടരുവികളിലെ തെളിനീരും കണ്ണിനു കുളിരു പകരാന്‍ താഴ്‌വാരങ്ങളുടെ മനോഹര ദൃശ്യങ്ങളും യഥേഷ്ടമുണ്ട്.

കാട്ടാനകളുടെ വിഹാരകേന്ദ്രമായ കര്‍ണാടക വനത്തിലൂടെയാണ് പിന്നീടുള്ള യാത്ര. വനനിബിഡതയിലൂടെ ശബ്ദകോലാഹങ്ങളില്ലാതെ വേണം ഈ വഴികള്‍ പിന്നിടാന്‍. മൂന്നു കിലോമീറ്റര്‍ പിന്നിടുന്നതോടെ ഗരുഡപ്പാറയിലെത്താം. നൂറടിയോളം ഉയരമുള്ള പാറയുടെ ചെരുവിലാണ് പക്ഷിപാതാളം. നാലു മണിക്കൂറോളം നീണ്ടുനിന്ന വനയാത്രയ്ക്ക് ഇവിടെ വിരാമമായി. പാതാളം ലക്ഷ്യത്തില്‍ കണ്ടതോടെ ഇരുളറകളിലേക്ക് കയറി നോക്കാന്‍ ധൃതിപ്പെടുന്ന സവാരികളെ പക്ഷികള്‍ അലോസരപ്പെടുത്തും. അലയടിച്ച് തലങ്ങും വിലങ്ങും പറക്കുന്ന കടവാവലുകള്‍ അടങ്ങുമ്പോള്‍ മാത്രമാണ് പ്രവേശനം സാധ്യമാവുക.

ശിലാപാളികള്‍ക്കിടയില്‍ സൈ്വരമായി തൂങ്ങിനില്‍ക്കുന്ന മഴപ്പക്ഷികളെ ശല്യപ്പെടുത്താതെ ഏതോ അനന്തതയിലേക്കുള്ള വഴികള്‍ യാത്രികര്‍ ഇവിടെ തിരയുന്നു. ഗുഹാ വഴികള്‍ ചുരുങ്ങുന്നതോടെ തിരിച്ചുകയറല്‍ സാഹസികമാവുന്നു. മഴയും വെയിലും കൊള്ളാത്ത നിരവധി പ്രകൃതി നിര്‍മിത ഗുഹകള്‍ ഇവിടെയുണ്ട്. പത്തോളം പേര്‍ക്ക് സുഖമായി കിടന്നുറങ്ങാനും ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള മുനിമടകളും കാണാവുന്നതാണ്. പാറക്കെട്ടുകളിലൂടെ നുഴഞ്ഞിറങ്ങി വെള്ളം ശേഖരിക്കാന്‍ ഉറവയുമുണ്ട്.

അപൂര്‍വം ഇനം പക്ഷികളും ഈ പാറക്കെട്ടുകളില്‍ കൂടൊരുക്കിയിട്ടുണ്ട്. ചിത്രകൂടന്‍ പക്ഷികളുടെ കൂടുകള്‍പോലും വന്‍ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. വിദേശ രാജ്യങ്ങളില്‍ ഇത് ഉപയോഗിച്ച് സൂപ്പ് ഉണ്ടാക്കുന്നത് പതിവാണ്. പാപനാശിനിയെ പിന്നിടുന്ന ഈ ശിലാഗുഹകളില്‍ ആത്മാക്കള്‍ പക്ഷികളുടെ രൂപം പ്രാപിച്ച് കുടിയുറങ്ങുന്നു എന്ന് വിശ്വാസമുണ്ട്. പാപനാശിനിയില്‍ മോക്ഷം പ്രാപിച്ച് ആത്മാക്കള്‍ പക്ഷികളായി ഗുഹയില്‍ അഭയം തേടുന്നതായാണ് ഐതിഹ്യം.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കര്‍ണാടകയില്‍നിന്നുമാണ് പ്രകൃതിസ്നേഹികള്‍ ഇവിടെ കൂട്ടമായി എത്തുന്നത്. സ്ത്രീകളും കുട്ടികളും വരെ സംഘത്തില്‍ ഉണ്ടാവാറുണ്ട്. ദുഷ്‌കരമായ പാതകളെ ഇവര്‍ ആവേശത്തോടെ കീഴടക്കുന്നു. ഗരുഡന്‍പാറയില്‍ മുകളിലേക്കുള്ള ട്രക്കിങ്ങിനും ആളുകള്‍ ഇവിടെയെത്താറുണ്ട്. വന്യജീവി സംരക്ഷണ കേന്ദ്രത്തോട് തുടര്‍ച്ചയായുള്ള വനപാതയായതിനാല്‍ ഡി.എഫ്.ഒ.യുടെ സമ്മതം വാങ്ങി മാത്രമേ പക്ഷിപാതാളത്തിലേക്കുള്ള യാത്ര സാധ്യമാവുകയുള്ളൂ. വനപാലകരോ വാച്ചര്‍മാരോ സഞ്ചാരികള്‍ക്ക് വഴികാട്ടിയായി കൂടെയുണ്ടാകും.

പക്ഷിപാതാളത്തിന്റെ സാധ്യതകള്‍ അനന്തമാണെങ്കിലും വേണ്ടത്ര പിന്തുണ അധികൃതരില്‍നിന്നു ലഭിച്ചിട്ടില്ല.

മലനിരകള്‍ മുഖം നോക്കുന്ന ബാണാസുര സാഗര്‍


വയനാടിന്റെ വിനോദസഞ്ചാര ഭൂപടത്തിലേയ്ക്കു ഒടുവിലാണ് ബാണാസുര സാഗര്‍ ഒരുങ്ങിയെത്തിയത്. ഇന്ന് സഞ്ചാരികളുടെ പറുദീസയായി ഈ ജലാശയം മാറിക്കഴിഞ്ഞു. ഓളപ്പരപ്പുകളും ചെറുദ്വീപുകളും അതിനു അഭിമുഖമായി നില്‍ക്കുന്ന ബാണാസുരമലയും സഞ്ചാരികളുടെ മനം കവരുന്നു. ഏഷ്യയിലെ രണ്ടാമത്തെ വലിയ മണ്ണണയ്ക്ക് മുകളില്‍നിന്ന് വിദൂരദൃശ്യങ്ങളിലേയ്ക്ക് കണ്ണുപായിക്കാന്‍ ഒട്ടേറെ പേര്‍ ദിവസംതോറും ഇവിടെയെത്തുന്നു.

പതിറ്റാണ്ടുകളായി നിര്‍മാണ ഘട്ടത്തിലായിരുന്ന അണക്കെട്ട് മാസങ്ങള്‍ക്കുമുമ്പാണ് കമ്മീഷന്‍ ചെയ്തത്. പടിഞ്ഞാറത്തറയില്‍നിന്ന് മൂന്നു കിലോമീറ്ററോളം പിന്നിടുമ്പോള്‍ റോഡിന് സമാന്തരമായി നീണ്ടുകിടക്കുന്ന മണ്ണണ സഞ്ചാരികളെ സ്വാഗതം ചെയ്യും. 'ഹൈഡല്‍ ടൂറിസം' ബോട്ടുയാത്ര തുടങ്ങിയതോടെയാണ് ഇവിടുത്തെ സാധ്യതകള്‍ സഞ്ചാരികള്‍ തിരിച്ചറിഞ്ഞത്. ഓളപരപ്പുകളിലൂടെ ബോട്ടില്‍ മുന്നേറുമ്പോള്‍ അകലങ്ങളില്‍ അനേകം തുരുത്തുകളും അവയോടു ചേര്‍ന്നുള്ള കാനനക്കാഴ്ചകളും തേക്കടിയുടെ വയനാടന്‍ ചിത്രങ്ങളാണ് വരയ്ക്കുന്നത്.

പ്രകൃതി സന്തുലിത വിനോദ സഞ്ചാരത്തിന്റെ മനോഹര ദൃശ്യമാണ് തരിയോട് നിന്നുമുള്ള ബാണാസുര സാഗറിന്റെ മുഖം. സ്വാഭാവികത മാത്രം മുതല്‍ക്കൂട്ടാവുന്ന ചോലവനങ്ങളും മലനിരകളും ജൈവ മേഖലകളുമാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. കാട്ടാനകള്‍ സൈ്വരവിഹാരം നടത്തുന്ന താഴ്‌വാരങ്ങള്‍ ബോട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് ഭാവിയിലെ സുന്ദരകാഴ്ചകളാവും.

കഴുത്തിനൊപ്പം മുങ്ങിനില്‍ക്കുന്ന കുന്നിനു മുകളില്‍ ഹെറിറ്റേജ് വീടുകള്‍ നിര്‍മിക്കുന്നതും തുരുത്തുകളിലേയ്ക്കു റോപ്പ്‌വേ സൗകര്യം ഏര്‍പ്പെടുത്തുന്നതും ഹൈഡല്‍ ടൂറിസത്തിന്റെ പരിഗണനയിലാണ്. സാഹസിക സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് ഈ മലനിരകള്‍. സമുദ്ര നിരപ്പില്‍നിന്ന് 2800ലധികം അടി ഉയരത്തിലേയ്ക്കുള്ള മലഞ്ചെരിവുകളിലൂടെ സാഹസികത നിറയുന്ന പാറക്കെട്ടുകള്‍ താണ്ടാനും ഇവിടെ സഞ്ചാരികള്‍ എത്താറുണ്ട്.

മൊതക്കര-നാരോക്കടവ് വഴിയാണ് ബാണാസുരമലയിലെത്തുക. അരുവികളും ആദ്യമൊക്കെ നിരപ്പുസ്ഥലങ്ങളും പിന്നിട്ട് ചെങ്കുത്തായ പാറകളിലേയ്ക്കു വഴികള്‍ അവസാനിക്കുന്നു. ഇതിനെ മറികടക്കുമ്പോള്‍ ഒന്നുകില്‍ കിലോമീറ്ററോളം വളയണം. അല്ലെങ്കില്‍ പാറക്കെട്ടുകളെ വെല്ലുവിളിക്കാം. മൂന്നു ദിവസങ്ങള്‍വരെ നീണ്ടുനില്‍ക്കുന്ന യാത്രയില്‍ മാത്രമേ കോഴിക്കോട്-വയനാട് ജില്ലകളെ വേര്‍തിരിക്കുന്ന ഈ പശ്ചിമ ഘട്ടത്തിനെ അടുത്തറിയാന്‍ സാധിക്കൂ.

പരിസ്ഥിതി പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഈ മലനിരകള്‍ കൗതകുമാണ്. നീലഗിരിയില്‍ മാത്രം കണ്ടുവരുന്ന അനേകം സസ്യജാലങ്ങളുടെ കലവറയാണ് ബാണാസുരന്‍ കോട്ട. വെള്ളക്കുറിഞ്ഞി സമൃദ്ധമായി വളരുന്ന അടിക്കാടുകളും ജൈവ സമ്പുഷ്ടതയുള്ള ഷോലെ വനങ്ങളും ഇന്നും ഇവിടെ തനിമ നിലനിര്‍ത്തുന്നു. ഇക്കോ ടൂറിസം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നവയുടെ കൂട്ടത്തില്‍ ഈ മലനിരകളെ ഉള്‍പ്പെടുത്തിയതാണ് ഏറ്റവും ഒടുവില്‍ പ്രതീക്ഷയായത്.

ചുരമില്ലാതെ ഇതുവഴി ലക്ഷ്യമിടുന്ന പൂഴിത്തോട് റോഡിന്റെ സാക്ഷാത്കാരമാണ് ഈ വിനോദസഞ്ചാരകേന്ദ്രത്തിനു മുതല്‍ക്കൂട്ടാവുക. കേന്ദ്രവന മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് ഈ വനപാത. പൂന്തോട്ടങ്ങളും മറ്റു സൗകര്യങ്ങളും ബോട്ടുയാത്ര സൗകര്യത്തോടൊപ്പം നടപ്പാക്കിയാല്‍ മാത്രമേ സഞ്ചാരകേന്ദ്രം പൂര്‍ണതയില്‍ എത്തൂ. അതിനുവേണ്ടിയുള്ള ശ്രമത്തിലാണ് ജനപ്രതിനിധികളും നാട്ടുകാരും. സമീപഭാവിയില്‍ത്തന്നെ വയനാട്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാവാനുള്ള വിജയക്കുതിപ്പിലാണ് ഓളപ്പരപ്പുകളില്‍ സൗന്ദര്യം സൂക്ഷിക്കുന്ന ബാണാസുരസാഗര്‍.

എടയ്ക്കല്‍ ചരിത്രലിഖിതങ്ങളുടെ പൈതൃകം


ലോകപൈതൃകമാതൃകയിലേക്ക് വയനാടിന്റെ സംഭാവനയാണ് ചരിത്രലിഖിതങ്ങളുള്ള എടയ്ക്കല്‍ എന്ന ശിലാഗുഹ. പൈതൃകപട്ടിയിലേക്ക് നാമനിര്‍ദേശംചെയ്ത കേരളത്തിലെ ഏക ഗുഹാചിത്രങ്ങളും ഇവിടെ മാത്രമാണ് അമ്പുകുത്തി മലയിലാണ് ശിലാചിത്രങ്ങള്‍ വിസ്മയം ചൊരിയുന്ന ഗുഹാമുഖം. സമുദ്രനിരപ്പില്‍ നിന്ന് നാലായിരം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ഗുഹയിലെ ചിത്രങ്ങളും എഴുത്തുകളും നരവംശശാസ്ത്രപഠനത്തില്‍പ്പോലും വന്‍ പ്രാധാന്യമര്‍ഹിക്കുന്നു. പാറയിലെ വലിയൊരു വിടവിലേക്ക് മുകളില്‍നിന്ന് മറ്റൊരു പാറ വന്നുവീണ നിലയിലാണ് എടയ്ക്കല്‍ ഗുഹ കാണപ്പെടുന്നത്. എടയ്ക്കല്‍ എന്ന പേര് ഇക്കാരണത്താലാണ് രൂപപ്പെട്ടത്.

അമ്പുകുത്തി മലയിലെ പാറക്കെട്ടുകള്‍ താണ്ടി ചരിത്രലിഖിതങ്ങളെ അടുത്തറിയാന്‍ ആയിരങ്ങളാണ് ഇവിടെയെത്തുന്നത്. വയനാട്ടിലെത്തുന്ന വിദേശികള്‍പോലും കഠിനപ്രയത്‌നനം ചെയ്ത് ഈ മലകയറി ചരിത്രലിഖിതങ്ങളുടെ പൈതൃകം അന്വേഷിക്കുന്നു. ഏകദേശം മുപ്പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ വന്‍ ഭൂമികുലുക്കത്തിലാണ് ഈ ഗുഹ രൂപപ്പെട്ടതെന്ന് ചരിത്രപണ്ഡിതന്മാര്‍ അനുമാനിക്കുന്നു. നൂറ്റാണ്ടുകള്‍ കാടുമൂടിക്കിടന്ന ഗുഹ ആറായിരം വര്‍ഷംമുമ്പ് നവീനശിലായുഗത്തില്‍ ജീവിച്ചിരുന്നവര്‍ വീടാക്കി മാറ്റിയതായും ചരിത്രരേഖകള്‍ പറയുന്നു. ഇക്കാലത്താണ് ഇവിടെ ശിലാചിത്രങ്ങള്‍ ലേഖനംചെയ്യപ്പെട്ടതെന്ന് അനുമാനമുണ്ട്.

മലബാര്‍ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന എഫ്. ഫോസെറ്റാണ് 1894ല്‍ ഈ ഗുഹാചിത്രങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞത്. കിരീടമണിഞ്ഞ് കൈകള്‍ ഉയര്‍ത്തിനില്‍ക്കുന്ന പുരുഷന്റെയും സ്ത്രീകളുടെയും ചിത്രങ്ങള്‍ ഇവിടെ തെളഞ്ഞുനില്‍ക്കുന്നു.

സൂര്യനെ സൂചിപ്പിക്കുന്ന ബിംബങ്ങളും വൃത്തങ്ങളും മാന്ത്രികചിഹ്നങ്ങളും ഭീമന്‍പാറയുടെ താഴെ ഭാഗത്തായി കൊത്തിവെച്ചിരിക്കുന്നു. മുനയുള്ള കല്ലുകള്‍കൊണ്ടാണ് ഈ ചിത്രങ്ങളൊക്കെ ലേഖനംചെയ്തിട്ടുള്ളതെന്ന് പിന്നീട് നടത്തിയ പഠനത്തില്‍ വെളിപ്പെട്ടു.

പുരാതന ഗോത്രജീവിതത്തിന്റെ അടയാളങ്ങളാണ് ഇവിടെ ദൃശ്യമാകുന്നത്. ഗോത്രത്തലവനും ആനയും ചെന്നായയുംപോലുള്ള മൃഗങ്ങളും ഉന്തുവണ്ടിയില്‍ കയറിയിരിക്കുന്ന സ്ത്രീയും ഏതോ പുരാതനകാലഘട്ടത്തെ സൂചിപ്പിക്കുന്നു.

ദുഷ്ട മൃഗങ്ങളെയും മറ്റും കൊന്നൊടുക്കുന്നതിനുള്ള ചില അനുഷ്ഠാനങ്ങള്‍ പ്രാചീന ഗോത്രവര്‍ഗത്തില്‍ നിലനിന്നിരിക്കണം. അതാകാം ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത് എന്നതും ചില ചരിത്രാന്വേഷികളുടെ നിഗമനമാണ്. പ്രാചീന ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന നരിക്കുത്ത് എന്ന ചടങ്ങിനെയും ഇത് അനുസ്മരിക്കുന്നു.

എന്നാല്‍ ഈ ലിഖിതങ്ങളൊന്നും ഒരു കാലഘട്ടത്തില്‍ രൂപം കൊണ്ടതല്ലെന്ന അഭിപ്രായവുമുണ്ട്. കന്നട, തമിഴ്, പാലി, സംസ്‌കൃതം എന്നീ ഭാഷകളുടെ സ്വാധീനം ഇവിടത്തെ ലിപികള്‍ക്കുണ്ട്. എന്നിരുന്നാലും നവീനശിലായുഗത്തില്‍ എഴുതപ്പെട്ടതാണ് ഈ ചരിത്ര ലിഖിതങ്ങള്‍ എന്നതില്‍ ഏവരും ഉറച്ചുനില്‍ക്കുന്നു.

ഈ ഗുഹയിലെ ചിത്രങ്ങളോട് സാമ്യമുള്ള ലിഖിതങ്ങള്‍ അമ്പുകുത്തി മലകള്‍ക്ക് സമീപമുള്ള തൊവരി മലയിലും കാണപ്പെടുന്നുണ്ട്. ഇവയെക്കുറിച്ച് ശാസ്ത്രീയമായ അന്വേഷണം നടന്നിട്ടില്ല.

എടയ്ക്കലിനോടു സാമ്യമുള്ള ശിലാചിത്രങ്ങള്‍ ഫ്രാന്‍സിലെ ക്രോ-മാഗ്‌നന്‍ മലനിരയില്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. വയനാട്ടിലെ ശിലാലിഖിതങ്ങള്‍ക്ക് വ്യക്തമായ വ്യാഖ്യാനങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

ഡോ. ഹൂള്‍ടഷ്, പ്രൊഫ. ബ്യൂളര്‍, എം.ആര്‍.രാഘവവാര്യര്‍ എന്നിവര്‍ ഇതിനെക്കുറിച്ച് വിശദമായ പഠനം നടത്തിയിരുന്നു. ബി.സി. 4000 ത്തിനും 1500 നും ഇടയിലാണ് ഇവരുടെ പഠനങ്ങള്‍ ഈ ലിഖിതങ്ങളുടെ പഴക്കത്തെ കൊണ്ടുചെന്നെത്തിക്കുന്നത്. ചിത്രകലയുടെ ആദിമരൂപങ്ങളാണ് ഇവിടെ ലോക പൈതൃകമായി അവശേഷിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തോളം സന്ദര്‍ശകരാണ് ഇവിടെ എത്തിയത്. സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഓരോ മാസവും ഉണ്ടാകുന്നത്.

സന്ദര്‍ശക ഫീസ് ഇനത്തില്‍ നല്ലൊരു തുക സര്‍ക്കാറിന് ഇവിടെ നിന്നു ലഭിക്കുന്നു. എന്നാല്‍ ഗുഹയ്ക്ക് ഭീഷണിയാവുന്ന പാറഖനനത്തെ ചെറുക്കാനോ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനോ അധികൃതര്‍ തയ്യാറായിട്ടില്ല.

സഞ്ചാരികളുടെ കുറുവദ്വീപ്; പക്ഷികളുടെയും


വെള്ളത്തിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങളുടെ, കൊച്ചു കൊച്ചു തടാകങ്ങളുടെ, സസ്യവൈവിധ്യത്തിന്റെ കലവറയുമായി കുറുവദ്വീപ് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ദേശ വ്യത്യാസമില്ലാതെ സഞ്ചാരികള്‍ ഇവിടെ എത്തുന്നു.

കടല്‍ കടന്നെത്തുന്ന ദേശാടനക്കിളികളും ഈ ദ്വീപിലെ അതിഥികളാണ്. ശൈത്യത്തില്‍നിന്ന് വസന്തം തേടിയെത്തുന്ന ദേശാടനക്കിളികള്‍ മാസങ്ങളോളം ഇവിടെ താവളമാക്കുന്നു. വര്‍ഷങ്ങളോളം ജീവിതചക്രം ഇവിടെ മാത്രം പൂര്‍ത്തിയാക്കുന്ന അനേകം ചെറു പക്ഷികളുടെയും സങ്കേതമാണിത്.

950 ഏക്കര്‍ വിസ്തൃതിയിലാണ് ദ്വീപ് പരന്നുകിടക്കുന്നത്. മാനന്തവാടിയില്‍നിന്നും പുല്പള്ളിയില്‍നിന്നും ഈ ദ്വീപുകളിലേക്ക് പ്രവേശിക്കാം. 150ല്‍പ്പരം ചെറു ദ്വീപുകളും രണ്ട് ശുദ്ധജല തടാകങ്ങളും അനേകം പാല്‍ തടാകങ്ങളും ഇവിടെയുണ്ട്.

പുഷ്പിക്കുന്ന വന്‍ മരങ്ങളും കുടചൂടി നില്ക്കുന്ന കുള്ളന്‍ മരങ്ങളും ഇവിടെ തണല്‍ വിരിക്കുന്നു. സസ്യ വൈവിധ്യങ്ങള്‍ നിറഞ്ഞ അടിക്കാടുകളും ഇവിടത്തെ പ്രത്യേകതയാണ്.

തികച്ചും പ്രകൃതിദത്തമായ അന്തരീക്ഷമാണ് ദ്വീപിലേത്. പകല്‍പോലും ഇരുള്‍മൂടി നില്ക്കുന്ന ദ്വീപുകളുടെ ചെറിയൊരു ഭാഗം വലംവെക്കാന്‍പോലും മൂന്നു മണിക്കൂറിലധികം സമയം വേണം.

കബനീ നദിയിലേക്ക് ഒഴുകിയെത്തുന്ന മാനന്തവാടിപ്പുഴയും പനമരം പുഴയും ചേര്‍ന്നാണ് കുറുവയെ സഞ്ചാരികള്‍ക്ക് വിസ്മയമായ ദ്വീപാക്കി മാറ്റിയത്-കൂടല്‍ക്കടവില്‍നിന്ന് രണ്ടായിപ്പിരിയുന്ന പുഴ ഒന്നര കിലോമീറ്റര്‍ പിന്നിട്ടതിനുശേഷം വീണ്ടും സഞ്ചരിക്കുന്നു. പിന്നീട് വീണ്ടും വേര്‍തിരിയുന്ന പുഴ ഏഴര കിലോമീറ്റര്‍ വളഞ്ഞ് ഒഴുകിയശേഷം സംഗമിക്കുന്നു. ഇരുപുഴകളെ കടന്നുവേണം കുറുവയിലേക്ക് കടക്കാന്‍. ഇതിനായി ചങ്ങാടങ്ങളും ബോട്ടുകളും ഡി.ടി.പി.സി. ഇവിടെ ഒരുക്കിയിട്ടുണ്ട്. വനംസംരക്ഷണര സമിതിയുമായി സഹകരിച്ചാണ് ഇവിടെ വിനോദസഞ്ചാരം നടപ്പില്‍വരുത്തിയത്.

പുഴകടന്ന് ദ്വീപിലേക്ക് പ്രവേശിക്കുന്ന സഞ്ചാരികളെ വഴി കാട്ടാന്‍ ഗൈഡുകളുണ്ട്. നിരവധി പൊയ്കകള്‍ക്കിടയിലൂടെയും വെള്ളത്തിലൂടെയും മറുകര കടന്നാണ് യാത്രികര്‍ ദ്വീപിനെ വലംവെക്കുക. ഇതിനിടയില്‍ മറ്റെവിടെയും കാണാത്ത ഇലപൊഴിയും മരങ്ങളുമുണ്ട്. ഫലഭൂയിഷ്ടമായ കറുത്ത മണ്ണാണ് ഇവിടത്തെ പ്രത്യേകത. നിയന്ത്രണവിധേയമായ പ്രവേശനമാണ് ദ്വീപിലേക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത്. ദ്വീപിനുള്ളില്‍ വന്യമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജൈവവൈവിധ്യത്തിനും യാതൊരു ശല്യവും ഉണ്ടാക്കരുതെന്ന മുന്നറിയിപ്പ് സഞ്ചാരികള്‍ക്ക് മുന്‍കൂട്ടി അധികൃതര്‍ നല്‍കുന്നുണ്ട്. സഞ്ചാരികള്‍ക്കിവിടെ എത്താന്‍ ദുഷ്‌കരമായ പാത പിന്നിടണമെന്നതാണ് മുഖ്യപ്രശ്‌നം. ചീങ്കണ്ണികള്‍ നിറയുന്ന കബനിയും കയങ്ങള്‍ പതിയിരിക്കുന്ന വഴികളും പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കാറുണ്ട്.

അഞ്ച് കുന്നുകള്‍ക്കിടയില്‍ പ്രകൃതി ഒരുക്കിയ കളിപ്പൊയ്ക
കുളിരൊഴിയാത്ത വയനാട്ടിലെ പ്രകൃതിദത്ത തടാകമാണ് പൂക്കോട്. സഞ്ചാരികളെ സ്വീകരിച്ചുതുടങ്ങിയ ആദ്യ വിനോദസഞ്ചാര കേന്ദ്രവും ഇതുതന്നെ. 1994 മുതല്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഇവിടെയെത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിത്തുടങ്ങി. ചെറിയ രീതിയില്‍ ആരംഭിച്ച ബോട്ടുസര്‍വീസ് വിപുലമായി വളര്‍ന്നു.

വനനിബിഡമായ പുഷ്പിക്കുന്ന മരങ്ങള്‍ കാവല്‍ നില്‍ക്കുന്ന ഈ കളിപ്പൊയ്കയിലേക്ക് ഒഴിവു വേളകള്‍ ചെലവിടാന്‍ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ദിനംതോറും എത്തുന്നത്. വയനാടിന്റെ സാധ്യതകളെ വിനോദസഞ്ചാരത്തിലേക്ക് കൈപിടിച്ചതും ഈ തടാകത്തിലെ ഓളങ്ങളാണ്. മുന്‍പ് പൂക്കോട് എന്ന തടാകമാണ് ചുരം കയറി എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏക ലക്ഷ്യം. ഇന്ന് ഏറെക്കുറെ അത് മറ്റു ദിക്കുകളിലേക്ക് മാറിയെങ്കിലും ഈ കളിപ്പൊയ്കയെ കൈവിടാന്‍ ആരും തയ്യാറാവുന്നില്ല. സദാസമയം മഞ്ഞുപെയ്തിറങ്ങുന്ന കുന്നുകള്‍ക്കിടയില്‍ അവാച്യമായ നിര്‍വൃതിയാണ് ഏവരെയും ഇവിടെ പിടിച്ചുനിര്‍ത്തുന്നത്.

തടാകത്തിന് ചുറ്റിലും 1.7 കിലോമീറ്റര്‍ ദൂരത്തില്‍ സഞ്ചാരികള്‍ക്ക് കാല്‍നടയായി സഞ്ചരിക്കാന്‍ പാതയുണ്ട്. തടാകത്തിന്റെ മുഴുവന്‍ കാഴ്ചയും ഈ യാത്രയിലൂടെ സാധ്യമാവും. അതിനിടയില്‍ കഥപറഞ്ഞിരിക്കാന്‍ ചെറിയ ചെറിയ സങ്കേതങ്ങള്‍. മരങ്ങള്‍ തണല്‍ ചാര്‍ത്തുന്ന വഴികള്‍ പിന്നിടുന്നത് ബോട്ടുയാത്രയെപ്പോലെത്തന്നെ സഞ്ചാരികളുടെ ഇഷ്ടവിനോദമാണ്.

ഒരിക്കലും വറ്റാത്ത ഈ തെളിനീര്‍ തടാകത്തിന് നാല്പതിനും അന്‍പതടിയിലും ഇടയിലാണ് താഴ്ച. യഥേഷ്ടം വിസ്തൃതിയുമുണ്ട്. തടാകത്തിന്റെ ഓളപ്പരപ്പില്‍ ബോട്ടുയാത്ര ലക്ഷ്യമിട്ടാണ് യാത്രികര്‍ ഇവിടെയെത്തുന്നത്. വിദേശീയരും ആഭ്യന്തര സഞ്ചാരികളും ഒരുപോലെ ഇതിനെ ലക്ഷ്യമിടുന്നു. മുന്‍പ് കൂടുതല്‍ സഞ്ചാരികളെ സ്വീകരിക്കാന്‍ ആവശ്യമായ ബോട്ടുകള്‍ ഇല്ലെന്നായിരുന്നു പരാതി. എന്നാല്‍ ഇന്ന് അത് മാറി. തുഴബോട്ട്, പെഡല്‍ ബോട്ട് എന്നിവയിലായി ഒട്ടേറെ പേര്‍ക്ക് ഇന്ന് ഒരേസമയം ഇവിടെ ബോട്ടുസവാരി ചെയ്യാനാകും. ഒട്ടേറെ ബോട്ടുകള്‍ വിശ്രമമില്ലാതെ ഇപ്പോള്‍ സഞ്ചാരികളെ വഹിക്കുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നുവെന്ന് മുന്‍പ് ഖ്യാതിയുണ്ടായിരുന്ന ലക്കിടിയെ പിന്നിടുമ്പോഴാണ് പൂക്കോട് തടാകത്തിലേക്ക് വഴിതിരിയുന്നത്. ചുരം എന്ന വിസ്മയം മായുംമുമ്പേ തേയിലക്കുന്നുകളുടെ കാഴ്ചയും പിന്നീട് തടാകവും വയനാട്ടിലെത്തുന്നവര്‍ക്ക് ഊഷ്മളമായ വരവേല്പാണ് നല്‍കുന്നത്. ഈ പ്രദേശത്തിന്റെ പ്രകൃതി രമണീയത കണക്കിലെടുത്ത് ഒട്ടേറെ സ്വകാര്യ ടൂറിസ്റ്റ് സംരംഭങ്ങള്‍ റിസോര്‍ട്ടുകളായി ഇവിടെ വളര്‍ന്നുവരുന്നുണ്ട്.

പൂക്കോടിനോട് സാമ്യമുള്ളതാണ് തരിയോടിനടുത്തുള്ള കര്‍ളാട് തടാകവും. അധികൃതരുടെ അവഗണനയില്‍ സഞ്ചാരികളെ അകറ്റി നിര്‍ത്തുകയാണ് പ്രകൃതിയുടെ ഈ വരദാനം.

അനന്തസാധ്യതകള്‍ നഗരതിരക്കില്‍നിന്ന് ഒഴിഞ്ഞുനില്ക്കുന്ന കര്‍ളാടിന് ഉണ്ടെങ്കിലും ലക്ഷ്യമിട്ട പ്രവര്‍ത്തികള്‍ പോലും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. അവഗണനയുടെയും സാധ്യതകളുടെയും വിലയിരുത്തലുകളുമായി ഇവിടെനിന്ന് അപൂര്‍വമായി എത്തുന്ന സഞ്ചാരികള്‍ തിരിച്ചുനടക്കുന്നു. കാരാപ്പുഴയിലും ജലവിനോദ സൗകര്യങ്ങള്‍ എത്തിയിട്ടില്ല. എന്നിരുന്നാലും സഞ്ചാരികള്‍ ഇവിടേയ്ക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ഭാവി വികസനത്തിലുള്ള പ്രത്യാശ.



MathrubhumiMatrimonial