githadharsanam

ഗീതാദര്‍ശനം - 46

Posted on: 04 Nov 2008

സി. രാധാകൃഷ്ണന്‍



ഉപദേശത്തില്‍ പ്രത്യക്ഷത്തില്‍ത്തന്നെ ആത്മവിദ്യ വീണ്ടും മേല്‍ക്കൈ നേടുകയും ചെയ്യുന്നു-

സുഖദുഃഖേ സമേ കൃത്വാ
ലാഭാലാഭൗ ജയാജയൗ
തതോ യുദ്ധായ യജ്യസ്വ
നൈനം പാപമവാപ്‌സ്യസി

സുഖദുഃഖങ്ങളെയും ലാഭനഷ്ടങ്ങളെയും ജയപരാജയങ്ങളെയും തുല്യനിലയില്‍ കണ്ടുകൊണ്ട് യുദ്ധത്തിന് ഒരുങ്ങുക. ഇപ്രകാരമുള്ള നിശ്ചയത്തോടെയാണെങ്കില്‍ നിന്നെ പാപദോഷം ബാധിക്കുകയില്ല.
എന്റെ, നിന്റെ എന്ന ഭേദബുദ്ധിയാണ് ഹിംസയുടെ കാതല്‍. ലൗകികയുദ്ധങ്ങള്‍ ഉദ്ഭവിക്കുന്നത് ഇതില്‍നിന്നാണ്. നിന്റെ യുദ്ധം അങ്ങനെയുള്ളതാകരുത്. ജീവിതഗതിയിലെ സ്വാഭാവികമായ ഒരു പരിണതിയാണ് അതെങ്കില്‍ അതില്‍ ഏര്‍പ്പെടുന്നത് പാപമല്ല. പുഴ ഒഴുകുന്ന വഴിയിലെ ഭൂഭാഗങ്ങള്‍ക്ക് രൂപഭേദം വരുന്നതില്‍ പുഴയ്ക്ക് പാപമില്ലല്ലോ.
എന്തുവന്നാലും ഒരുപോലെ എന്നു കരുതിവേണം എന്തും ചെയ്യാന്‍ എന്നാണെങ്കില്‍ എന്തെങ്കിലുമൊന്ന് ചെയ്യാനുള്ള പ്രചോദനം പിന്നെ എന്താണ്? കലക്കില്ലാത്ത ഉള്ളില്‍ തെളിയുന്ന ദര്‍ശനത്തിന്റെ പ്രേരണ എന്നാണ് മറുപടി. ഫലത്തെക്കുറിച്ചുള്ള സംഭ്രമം മനസ്സിനെ പ്രവൃത്തിയിലുള്ള ഏകാഗ്രതയില്‍നിന്നകറ്റുമെന്ന് ആധുനിക മനശ്ശാസ്ത്രവും സമ്മതിക്കുന്നു.
(തുടരും)



MathrubhumiMatrimonial