'കനോലി കനാല്‍ വന്ന വഴി'

Posted on: 30 Oct 2008

അഡ്വ. സെലുരാജ് ടി.ബി.



ലോകത്തിലെ മനോഹരങ്ങളായ നഗരങ്ങളെല്ലാംതന്നെ നദികളാലോ തോടുകളാലോ സുന്ദരമാക്കപ്പെട്ടവയാണ്. കോഴിക്കോടിനെ ഒരു കാലത്ത് കാനോലി കനാല്‍ സുന്ദരമാക്കിയിരുന്നു. നൂറുകണക്കിന് തോണികളും ആയിരക്കണക്കിന് ചങ്ങാടങ്ങളും ഇടതടവില്ലാതെ ഈ കനാലില്‍ക്കൂടി ഒഴുകി നടന്നിരുന്നു. ഇന്ന് കനോലി കനാല്‍ നഷ്ടസൗഭാഗ്യങ്ങളുടെ കഥകള്‍ അയവിറക്കുന്ന ഒരു തറവാട്ടു കാരണവരെ അനുസ്മരിപ്പിക്കുന്നു. പ്രായാധിക്യവും രോഗങ്ങളും അലട്ടുന്ന ഒരു വളര്‍ത്തുനായയെപ്പോലെ കനോലി കനാല്‍ അവഗണനകളുടെ കഥകള്‍ മാത്രം പേറുന്നുവെന്നതാണ് സത്യം. കനോലി കനാലിന്റെ ഇന്നലകളെ അന്വേഷിക്കുകയാണ് ഇത്തവണ 'പൈതൃകം'.

കോഴിക്കോട് കളക്ടറായിരുന്ന കനോലി സായ്പ് മലബാറിലെ നദികളെ അന്യോന്യം ബന്ധിപ്പിച്ച് ഒരു ജലഗതാഗതമാര്‍ഗം തുറക്കുവാന്‍ തീര്‍ച്ചപ്പെടുത്തി. ഇതിന്റെ ആദ്യപടിയായി എലത്തൂര്‍പുഴയെ കല്ലായി പുഴയോടും കല്ലായി പുഴയെ ബേപ്പൂര്‍ പുഴയോടും ബന്ധിപ്പിച്ചു. പിന്നീട് പൊന്നാനി മുതല്‍ ചാവക്കാട് വരെയുള്ള ജലാശയങ്ങളെ സംയോജിപ്പിക്കുന്ന കനാലുകളും അദ്ദേഹം നിര്‍മിച്ചു. എന്നാല്‍ ഇതിന്റെയൊക്കെ തുടക്കം കല്ലായി പുഴയെ എലത്തൂര്‍ പുഴയുമായി ബന്ധിപ്പിക്കുന്ന കനാല്‍ നിര്‍മാണമായിരുന്നു. അതായത് കോഴിക്കോട്ടുകാരന്റെ കനോലി കനാല്‍. ആദ്യകാല രേഖകളില്‍ ഇതിനെ വിളിച്ചുകാണുന്നത് എലത്തൂര്‍ കല്ലായി കനാല്‍ എന്നുതന്നെയാണ്. വിചാരിക്കുന്ന പോലെ സുഗമമൊന്നുമായിരുന്നില്ല ഈ ദൗത്യം. ഭൂമി ഏറ്റെടുക്കുന്ന നിയമം അന്ന് നിലവിലില്ലാത്തതിനാല്‍ സ്ഥലത്തിന്റെ ലഭ്യത ഒരു പ്രശ്‌നംതന്നെ ആയിരുന്നു. പക്ഷേ, സാമൂതിരി രാജാവിന്റെ അകമഴിഞ്ഞ സഹായം ഇക്കാര്യത്തില്‍ കനോലിക്ക് ലഭിച്ചു. സാമൂതിരിയും മറ്റു ഭൂവുടമകളും സ്ഥലം സൗജന്യമായിത്തന്നെ വിട്ടുകൊടുക്കുകയാണ് ഉണ്ടായത്. ഇന്ന് നാം കേള്‍ക്കുന്ന തൊഴിലിനു കൂലി ഭക്ഷണം എന്നത് അന്ന് കനോലി സായ്പ് പരീക്ഷിച്ച ഒരു സമ്പ്രദായമാണ് എന്നതാണ് രസകരമായ ഒരു വസ്തുത. സുഭിക്ഷമായിരുന്ന സദ്യയായിരുന്നത്രെ കൂലി. സാമൂതിരിയും കനോലിയും തമ്മില്‍ ഒരു കരാര്‍ ഉണ്ടായിരുന്നുവത്രെ. ജലഗതാഗതത്തിനുവേണ്ടിയാണ് കരാര്‍ എങ്കിലും സമീപപ്രദേശത്തുള്ളവര്‍ക്ക് കൃഷിക്കുവേണ്ടി വെള്ളം വിട്ടുകൊടുക്കണമെന്നും അതിനായി ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ വേണമെന്നുമായിരുന്നു കരാറിലെ വ്യവസ്ഥ.

ഇപ്രകാരം പുതിയറയിലും എലത്തൂരും ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള സംവിധാനം കനോലി ചെയ്തിരുന്നു. ആദ്യകാല രേഖകളില്‍ പുതിയറ എന്ന സ്ഥലം പുതിയ ചിറ എന്ന പേരിലാണ് കാണുന്നത്. ഉപ്പുവെള്ളം കയറുന്നതു തടയുന്നതിന് പുതിയതായി ചിറ കെട്ടിയതിനാലാണ് ഈ പ്രദേശത്തെ പുതിയ ചിറ എന്നു വിളിച്ചുവന്നത്. പുതിയ ചിറ പിന്നീട് കോഴിക്കോട്ടുകാര്‍ക്ക് പുതിയറയായി. 1845-ലാണ് കനോലി കനാലിന്റെ രൂപരേഖ മദ്രാസ് ഗവണ്‍മെന്റിനു കനോലി സമര്‍പ്പിക്കുന്നത്. 1846-ല്‍ ഇത് അനുവദിച്ചുകൊണ്ട് ഉത്തരവായി. 1848-ല്‍ പണി പൂര്‍ത്തിയാവുകയും ചെയ്തു. പൊന്നാനിയില്‍നിന്ന് ചാവക്കാട് വരെയുള്ള ഭാഗത്തിന് 12416 രൂപ ചെലവായതായി രേഖകളില്‍ കാണാം. തുടക്കത്തില്‍ കൃഷിക്കായി ഈ കനാലിലെ വെള്ളം ഉപയോഗിച്ചിരുന്നു. ഇന്നത്തെ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ്, സ്റ്റേഡിയം ഗ്രൗണ്ട്, ബേബി മെമ്മോറിയല്‍ ആസ്​പത്രി എന്നീ സ്ഥലങ്ങളെല്ലാം ഒന്നാന്തരം വയലേലകളായിരുന്നു ഒരിക്കല്‍ എന്നു പറഞ്ഞാല്‍ ഇന്നത്തെ തലമുറ വിശ്വസിക്കുമോ ആവോ.

ഒരു സൗഭാഗ്യവും സ്ഥായിയല്ലല്ലോ. അവിചാരിതമായിട്ടാണല്ലോ കനോലി സായ്പിനെ രണ്ട് ഏറനാട്ടുകാര്‍ വെസ്റ്റ്ഹില്‍ ബാരക്‌സില്‍ വെച്ച് കൊല ചെയ്തത്. ഇതോടുകൂടി കനോലി കനാലിന്റെ ശനിദശ തുടങ്ങി. പൂര്‍ത്തീകരിക്കാതെ കിടന്ന പൊന്നാനിയിലെ ചില ഭാഗങ്ങള്‍ തുടരേണ്ടതില്ലെന്ന് എന്‍ജിനീയര്‍ മേജര്‍ സാലി തീരുമാനിച്ചു. ഒടുവില്‍ മലബാര്‍ കളക്ടറായിരുന്ന റോബിന്‍സണ്‍ ഇതിനെതിരായി ശക്തമായി വാദിച്ചതിനാലാണ് കനോലി കനാലിന്റെ പണി പൂര്‍ത്തീകരിച്ചത്. 1872-1874-ല്‍ ഉപ്പു വെള്ളം തടയുവാനുള്ള ബണ്ടുകള്‍ക്കും തടയണകള്‍ക്കും കേടുപാടുകള്‍ പറ്റി. ഇതിനെത്തുടര്‍ന്ന് ഉപ്പുവെള്ളം കയറി കൃഷി നശിച്ചു. മലബാറില്‍ റെയില്‍പ്പാതയുടെ പണി നടക്കുന്നതിനാല്‍ ബ്രിട്ടീഷ് സര്‍ക്കാറിനു സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്ന ഒരു കാലഘട്ടമായിരുന്നു അത്. അതിനാല്‍ കനോലി കനാലിനു വേണ്ടി ഇനി ഒരു പണവും ചെലവുചെയ്യേണ്ട എന്ന ഒരു തീരുമാനത്തില്‍ അവര്‍ എത്തിയിരുന്നു. എന്നട്ടും 1900 ഫിബ്രവരി അഞ്ചിന് അവര്‍ കനോലി കനാലിന്റെ ഇരുകരയും ബലപ്പെടുത്തുവാന്‍ ഒരു ശ്രമം നടത്തിയതായി രേഖകളില്‍ കാണുന്നു. ഇതിലേക്കായി സമീപത്തുനിന്നു മണ്ണ് എടുക്കുന്നതിനു സമീപവാസികള്‍ തടസ്സപ്പെടുത്തി. തുടര്‍ന്ന് ഒന്നരമൈല്‍ ദൂരത്ത് മണ്ണെടുക്കുവാന്‍ സ്ഥലം അക്വയര്‍ ചെയെ്തങ്കിലും ഇത് അസൗകര്യങ്ങളാണ് ഉണ്ടാക്കിയത്. തുടര്‍ന്ന് ഈ ശ്രമം സര്‍ക്കാര്‍ ഉപേക്ഷിച്ചു. 1914 ഏപ്രില്‍ അഞ്ചിനു മലബാര്‍ കളക്ടര്‍ എഴുതിയ ഒരു കത്തിങ്ങനെ: ''218 ഏക്കര്‍ കൃഷിയിടം ഉപ്പുവെള്ളം കയറി നശിച്ചിരിക്കുന്നു. ഫണ്ടില്ലാത്തതിനാല്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ പറ്റുന്നില്ല. അറ്റകുറ്റപ്പണികള്‍ ചെയ്താല്‍ കളത്തില്‍ കുന്ന്, എടക്കാട്, കോട്ടൂളി, പുത്തൂര്‍ ദേശം, മൊകവൂര്‍ എന്നി സ്ഥലങ്ങളില്‍ കൃഷി രക്ഷപ്പെടും.''

കനോലി കനാലിനു റോബിന്‍സണ്‍ കനാല്‍ എന്ന പേരില്‍ റെയിവേസ്റ്റേഷന്‍ പരിസരത്തുകൂടി വലിയങ്ങാടിക്കടുത്തുകൂടി ഒഴുകിയിരുന്ന ഒരു കൈവഴി ഉണ്ടായിരുന്നു. ഈ കനാലിന്റെ ഏകദേശരൂപം 1889-ല്‍ ഇങ്ങനെ. ''കനോലി കനാല്‍ (കൈവഴി) അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവെച്ചിരിക്കുന്നു. റെയില്‍വേ പാത വടക്കോട്ട് നീട്ടുന്നതിന്റെ ഭാഗമായി നമുക്കു ചെലവേറിയിരിക്കുന്നതിനാലാണിത്. ഈ കനാല്‍ കല്ലായിപ്പുഴയ്ക്കും സമുദ്രത്തിനും അടുത്തു കിടക്കുന്നതുകൊണ്ട് ഇതു നികത്തി തെങ്ങുകൃഷി ചെയ്യുന്നതാണ് ലാഭകരം''- കോഴിക്കോട് തഹസില്‍ദാര്‍ കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ക്ക് 1889 ജൂലായ് ആറിന് എഴുതിയ കത്താണിത്.

പുതിയറ ചീര്‍പ്പായിരുന്നു പലപ്പോഴും വില്ലനായി പുറത്തു വന്നിരുന്നത്. അതുപോലെ തന്നെ എലത്തൂര്‍ ബണ്ടും. അനവധി ഹര്‍ജികള്‍, ഉപ്പുവെള്ളം കയറി കൃഷിനാശം സംഭവിക്കുന്നതിനെതിരെ കളക്ടറേറ്റിലേക്ക് ഒഴുകി. എന്നാല്‍ പൊന്നാനി കോടതിയുടെ ഛ.ട. 181/1920ലെ സുപ്രസിദ്ധമായ ഒരു വിധിയെത്തുടര്‍ന്ന് പരാതികള്‍ക്ക് വിരാമമായി. കനോലി കനാല്‍ ജലഗതാഗതത്തിനായി ഉണ്ടാക്കിയ ഒരു കനാലാണെന്നും അത് കുടിക്കുവാനോ കൃഷിക്കുപയോഗിക്കുവാനോ വേണ്ടി ഉണ്ടാക്കിയതല്ലെന്നും അതിനാല്‍ സര്‍ക്കാറിനു കൃഷിയെ സംരക്ഷിക്കേണ്ടതായ ഒരു ബാധ്യതയും ഇല്ലെന്നും വിധി വന്നു. സത്യത്തില്‍ അതായിരുന്നുതാനും ശരി. 1924-ലെ കനോലി കനാലിലെ തോണികളുടെയും മറ്റും കണക്കെടുപ്പു നടന്നു. ഒളവണ്ണയില്‍ 538 തോണികളും 2035 ചങ്ങാടവുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കല്ലായിയിലാകട്ടെ 234 തോണികളും 506 ചങ്ങാടവുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ബ്രിട്ടീഷുകാര്‍ക്കാകട്ടെ 2000 ബോട്ടുക(തോണി?)ളാണ് അന്ന് ഇവിടെ ഉണ്ടായിരുന്നത്. 26.06.1925-ല്‍ മലബാര്‍ കളക്ടര്‍ക്ക് ഗവര്‍ണര്‍ അയച്ച ഒരു കത്തിങ്ങനെ: ''നാവിഗേഷന്‍ റൂള്‍സ് പ്രകാരം എല്ലാ തോണികള്‍ക്കും ചങ്ങാടങ്ങള്‍ക്കും ഒരു നിശ്ചിത ഫീസ് ഏര്‍പ്പെടുത്തുക. 20,000 രൂപയില്‍ കൂടുതല്‍ കിട്ടുമെന്നുറപ്പാണ്. ഇങ്ങനെയാണെങ്കില്‍ നമുക്ക് കനോലി കനാല്‍ നന്നാക്കുകയും കല്ലായി അഴിമുഖത്തു നിന്ന് മണ്ണ് മാറ്റുവാനും സാധിക്കും. നീലാണ്ട അയ്യരുടെ കൈയില്‍ ഡ്രെഡ്ജ ര്‍ ഉണ്ട്.''

ഇന്ന് ഇപ്പോള്‍ ഈ പ്രൗഢിയൊന്നും കനോലി കനാലിനില്ല. കേരളത്തിലെ പുഴകളെ ബന്ധിപ്പിച്ചുകൊണ്ട് റോഡുകള്‍ക്ക് സമാന്തരമായി ഒരു ജലഗതാഗതമാര്‍ഗം തുറക്കുമെന്ന് നമ്മുടെ ഒരു മന്ത്രി പ്രസ്താവിക്കുകയുണ്ടായല്ലോ. മന്ത്രിയുടെ ഈ പ്രസ്താവന പ്രായോഗികമാവുകയാണെങ്കില്‍ നമ്മുടെ കനോലി കനാലിന് വീണ്ടുമൊരു ഉണര്‍വ് ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.





MathrubhumiMatrimonial