ഇവിടെ മതസൗഹാര്‍ദ്ദത്തിന്റെ ഉത്സവം

Posted on: 12 Aug 2008


ക്ഷേത്രോത്സവസമാപനദിവസം, ക്ഷേത്രവളപ്പില്‍ ആദ്യം പ്രവേശിക്കുന്ന വണ്ടിക്കുതിര എത്തുന്നത് ക്രിസ്ത്യന്‍ പള്ളിയില്‍നിന്ന്.

കൊല്ലം കിഴക്കേ കല്ലട ചിറ്റുമല ദുര്‍ഗ്ഗാദേവീക്ഷേത്രത്തിലാണ് ഈ സ്നേഹത്തിനും മതസൗഹാര്‍ദ്ദത്തിനും മാതൃകയായ ഉത്സവം കൊണ്ടാടപ്പെടുന്നത്. മാര്‍ അന്ത്രയോസ് ബാവ(കല്ലട വല്യപ്പൂപ്പന്‍) അന്ത്യവിശ്രമം കൊള്ളുന്ന, പടിഞ്ഞാറേ കല്ലട കടപുഴ വലിയപള്ളിയില്‍ നിന്നുമാണ് വണ്ടിക്കുതിര ക്ഷേത്രത്തില്‍ എത്തുന്നത്. ഈ കുതിര പ്രവേശിച്ചശേഷം മാത്രമേ മറ്റു കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുകയുള്ളൂ.

കൊല്ലം,കുന്നത്തൂര്‍ താലൂക്കുകളില്‍ ഉള്‍പ്പെട്ട പതിനാറുകരകളിലെ ഭക്തജനങ്ങളുടെ ദേവതയാണ് ക്ഷേത്രത്തിലെ ദുര്‍ഗ്ഗാദേവി. മനോഹരമായ ചിറ്റുമലച്ചിറയ്ക്കും പാടശേഖരങ്ങള്‍ക്കും സമീപം ചിറ്റുമലക്കുന്നിന്റെ നെറുകയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളിലൊന്ന് ഇങ്ങനെ:

പണ്ട് ചിറ്റുമലക്കുന്നില്‍ കുറവസമുദായത്തില്‍പ്പെട്ട ചിറ്റ എന്നൊരു സ്ത്രീ പുല്ലരിയാന്‍ വന്നു. മൂര്‍ച്ച കൂട്ടുവാനായി സമീപത്തെ കല്ലില്‍ അരിവാള്‍ ഉരച്ചു. ഉടന്‍ കല്ലില്‍നിന്ന് ചോര കിനിഞ്ഞു. പരിഭ്രാന്തയായ ചിറ്റ നാട്ടുപ്രമാണിയെ വിവരം അറിയിച്ചു. നാട്ടുപ്രമാണി ദേവപ്രശ്‌നം നടത്തി. കുന്നിന്‍മുകളില്‍ദേവീചൈതന്യമുണ്ടെന്നാണ് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞത്. തുടര്‍ന്ന് ഇവിടെ ക്ഷേത്രം പണിഞ്ഞ് ദേവീപ്രതിഷ്ഠ നടത്തുകയായിരുന്നു.

ക്ഷേത്രത്തിന് കിഴക്ക് ഏകദേശം ഒരു മൈല്‍ അകലെയായിരുന്ന മതിലകം കൊട്ടാരത്തിലെ റാണി, ചിറ്റുമല ദേവിയുടെ ഭക്തയായിരുന്നത്രെ. ഇന്നും ഉത്സവത്തിന് മതിലകം ഭാഗത്തുനിന്ന് നെടുംകുതിരയെ എഴുന്നള്ളിക്കാറുണ്ട്.

മീനമാസത്തിലാണ് ഇവിടത്തെ ഉത്സവം. രോഹിണി നക്ഷത്രത്തില്‍ കൊടിയേറി പൂരംനാളില്‍ ആറാട്ടോടെ സമാപിക്കുന്ന എട്ടുദിവസത്തെ ഉത്സവം. ഇതോടനുബന്ധിച്ച് ഭക്തര്‍ സമര്‍പ്പിക്കുന്ന പൊങ്കാലയും ദേവിയുടെ തങ്കയങ്കിഘോഷയാത്രയും പെരുമകേട്ടതാണ്. ആനയെ എഴുന്നള്ളിക്കാറില്ല എന്ന പ്രത്യേകതയും ക്ഷേത്രത്തിനുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണിപ്പോള്‍ ക്ഷേത്രം. ഭക്തജനങ്ങളുടെയും ബോര്‍ഡിന്റെയും സഹകരണത്തോടെ ശ്രീകോവില്‍, നമസ്‌കാരമണ്ഡപം, ഉപദേവതാ ദേവാലയങ്ങള്‍, സര്‍പ്പക്കാവ്, ക്ഷേത്രക്കുളം, ചുറ്റമ്പലം, കൊടിമരം, കെടാവിളക്ക് എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്.

ചുറ്റമ്പലത്തില്‍ അഴിവിളക്കുകളും ശീവേലിപ്പാതയും അലങ്കാരഗോപുരങ്ങളും മറ്റും ഒരുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.

ടി.രഞ്ജുലാല്‍



MathrubhumiMatrimonial