LATEST NEWS

Loading...

Custom Search
+ -

വെറുക്കപ്പെട്ടവനായി സെഖോണ്‍

ആര്‍. ഗിരീഷ്‌കുമാര്‍

Posted on: 21 Dec 2012

 

ലോകത്തേറ്റവും വെറുക്കപ്പെട്ടവനായിരുന്നു ഉസാമ ബിന്‍ ലാദന്‍. 2001-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോടെ ലോകത്തെ ഭീകരവാദത്തിന്റെ മുഖമായി ലാദന്‍ മാറി. ഒടുവില്‍ അല്‍ ഖ്വെയ്ദയുടെ പിന്തുണയോടെ ലോകമെങ്ങും നടത്തിയ എണ്ണമറ്റ ആക്രമണങ്ങള്‍ ലോകത്തേറ്റവും വെറുക്കപ്പെട്ടവനാക്കി ലാദനെ മാറ്റി. കഴിഞ്ഞവര്‍ഷം മെയ് രണ്ടിന് പാകിസ്താനിലെ ആബട്ടബാദില്‍ യു.എസ്. സൈന്യം നടത്തിയ തിരച്ചിലില്‍ ലാദന്‍ കൊല്ലപ്പെടുംവരെ ഭീതിയുടെ പ്രതീകമായി ലാദന്‍ നിറഞ്ഞുനിന്നു.

ഉസാമ ബിന്‍ ലാദനെ പിടികൂടാന്‍ കോടാനുകോടി ഡോളര്‍ ചെലവിട്ട ഓപ്പറേഷനുകളാണ് അമേരിക്ക നടത്തിയത്. ലോകത്തെ ഏറ്റവും അപകടകാരിയായ മനുഷ്യനുവേണ്ടി നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ നായാട്ട് എന്നാണ് അത് വിശേഷിപ്പിക്കപ്പെടുന്നത്. ആ നായാട്ടിന്റെ കഥയാണ് കാതറിന്‍ ബിഗലോ സംവിധാനം ചെയ്ത സീറോ ഡാര്‍ക്ക് തേര്‍ട്ടി എന്ന സിനിമ ഇതിവൃത്തമാക്കുന്നത്. ഡിസംബര്‍ 10-ന് ലോസ് ആഞ്ജലീസിലും കാലിഫോര്‍ണിയയിലും സിനിമയുടെ ആദ്യ പ്രദര്‍ശനവും നടന്നു. ലോകമെമ്പാടുമുള്ള ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമ ഇതിനകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

ഒസാമ ബിന്‍ ലാദന്റെ കഥ സിനിമയാകുമ്പോള്‍, അതിലെ നിര്‍ണായക കഥാപാത്രം ലാദന്‍ തന്നെയാണ്. ലാദനായി അഭിനയിക്കുന്നതുപോലും ലോകത്തിനുമുന്നില്‍ വെറുക്കപ്പെട്ടവനാക്കുമെന്ന് ഉറപ്പാണ്. ഒടുവില്‍, ആ ദൗത്യത്തിന് നിയോഗിക്കപ്പെട്ടത് ഇന്ത്യന്‍ വംശജനായ റിക്കി സെഖോണ്‍ എന്ന അഭിനേതാവും.

ലോകത്തേറ്റവും അപകടകാരിയായ മനുഷ്യനായി വേഷമിടുകയാണെങ്കിലും സെഖോണിന് തന്നെക്കുറിച്ച് അങ്ങനെയൊരു അഭിപ്രായമില്ല. ലോകത്ത് തനിക്കറിയാവുന്നരില്‍ ഏറ്റവും പാവം മനുഷ്യന്‍ എന്നാണ് സെഖോണ്‍ തന്നെക്കുറിച്ച് വിലയിരുത്തുന്നത്. സിനിമയിലേക്ക് കഥാപാത്രത്തെ തിരഞ്ഞെടുക്കാനുള്ള ഓഡീഷനെത്തുമ്പോള്‍ കഥാപാത്രമെന്തെന്ന് സെഖോണിന് അറിയില്ലായിരുന്നു. ഒരു തീവ്രവാദിയുടെ വേഷം എന്നു മാത്രമേ അറിയാമായിരുന്നുള്ളൂ. കാസ്റ്റിങ് ഡയറക്ടര്‍ക്ക് കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്താനുള്ള അനുവാദവുമുണ്ടായിരുന്നില്ല.

ഓഡീഷനിടെ രണ്ടുമൂന്നുതവണ സെഖോണിന്റെ ഉയരം കാസ്റ്റിങ് ഡയറക്ടര്‍ അന്വേഷിച്ചിരുന്നു. ഉയരക്കാരനായൊരു തീവ്രവാദിയുടെ വേഷം ആയിരിക്കും അഭിനയിക്കേണ്ടിവരികയെന്ന് സെഖോണ്‍ അതോടെ ഉറപ്പാക്കി. മുമ്പ് അഭിനയിച്ച സിനിമകളിലും മയക്കുമരുന്ന് ഡീലറുടെയോ തീവ്രവാദിയുടേയോ ഗുണ്ടയുടേയോ ടാക്‌സി ഡ്രൈവറുടെയോ വേഷമാണ് കിട്ടിയിരുന്നത്. അതുകൊണ്ടുതന്നെ ഈ അന്വേഷണത്തില്‍ അസ്വാഭാവികതയും സെഖോണിന് തോന്നിയില്ല.

സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടശേഷമാണ് അഭിനയിക്കേണ്ടത് ബിന്‍ ലാദന്റെ വേഷത്തിലാണെന്ന് സെഖോണ്‍ മനസ്സിലാക്കുന്നത്. പിന്നീട് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. എട്ടാഴ്ചത്തെ തയ്യാറെടുപ്പുകള്‍ക്കുശേഷമാണ് ബിന്‍ ലാദന്റെ രൂപത്തിലേക്ക് സെഖോണ്‍ ഒടുവില്‍, ജെസീക്ക ചാസ്റ്റൈന്‍, ജെയ്‌സണ്‍ ക്ലാര്‍്ക്ക്, ജോയല്‍ എഡ്‌ഗെര്‍ട്ടണ്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കാന്‍ തുടങ്ങിയതോടെ ആത്മവിശ്വാസമേറി.

1983-ല്‍ വെസ്റ്റ് ലണ്ടനിലാണ് സെഖോണിന്റെ ജനനം. പഞ്ചാബില്‍നിന്നുള്ളവരാണ് മാതാപിതാക്കള്‍. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ റോയല്‍ ഹോളോവേയില്‍നിന്ന് ഡ്രാമ ആന്‍ഡ് തീയറ്റര്‍ സ്റ്റഡീസില്‍ ബിരുദം നേടി. നാഷണല്‍ യൂത്ത് തീയറ്ററില്‍ അംഗമായാണ് സെഖോണിന്റെ കരിയര്‍ ആരംഭിക്കുന്നത്.

2004-ല്‍ വാച്ച് ഓവര്‍ മീ എന്ന സിനിമയില്‍ ടാക്‌സി ഡ്രൈവറുടെ വേഷം അഭിനയിച്ചുകൊണ്ടാണ് അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. പിന്നീടിങ്ങോട്ട് കുറേ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ മുഖം കാണിച്ച സെഖോണിന് ശ്രദ്ധേയമായ വേഷം ലഭിക്കുന്നത് ഇപ്പോഴാണ്. അത് ലോകത്തിന്റെ ആകമാനം വില്ലനായിരുന്ന ബിന്‍ ലാദന്റെ വേഷമായെന്നുമാത്രം.

rgirishkumar@gmail.com
(30%) (2 Votes)

 

 

Other News in this Section