LATEST NEWS

Loading...

Custom Search
+ -

ഗാന്ധിഗിരി ഡോക്ടര്‍

ആര്‍. ഗിരീഷ്‌കുമാര്‍

Posted on: 19 Oct 2012

 

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടി നിലകൊണ്ട രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്ര അഹിംസാ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത് 2007-ലാണ്. മഹാത്മാഗാന്ധിയുടെ സന്ദേശത്തിന് കൂടുതല്‍ പ്രസക്തിയും വ്യാപ്തിയും ലഭിക്കുന്നതിന് ഈ പ്രഖ്യാപനം വഴിയൊരുക്കിയിട്ടുണ്ട്. സൂര്യനസ്തമിക്കാത്ത സാനമ്രാജ്യത്തിന്റെ അധിപന്മാരായിരുന്ന ബ്രിട്ടനെ ഇന്ത്യയില്‍നിന്ന് അഹിംസാമാര്‍ഗത്തിലൂടെ പുറംതള്ളിയ ഗാന്ധിജിയുടെ അതേ സമരായുധവുമായി ബ്രിട്ടീഷ് അധികൃതര്‍ക്കു മുന്നിലെത്തിയിരിക്കുകയാണ് ഡോ. നരീന്ദര്‍ കപൂര്‍. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടുമുതല്‍ അഞ്ചുദിവസം ഗാന്ധിയന്‍ രീതിയിലുള്ള നിരാഹാര സത്യാഗ്രഹത്തിന് ലണ്ടനിലെ ബ്രിട്ടീഷ് ആരോഗ്യവകുപ്പ് ആസ്ഥാനം വേദിയായി. താന്‍ വെളിച്ചത്തുകൊണ്ടുവന്ന പിഴവ് തിരുത്തുന്നതിന് പകരം തനിക്കെതിരെ നടപടിയെടുത്ത അധികൃതരെയാണ് നരീന്ദര്‍ സമരത്തിലൂടെ ചോദ്യം ചെയ്തത്.

നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ ഗുരുതരമായ ഒരു പിഴവ് ചൂണ്ടിക്കാട്ടിയ തന്നെ സര്‍വീസില്‍നിന്ന് പുറത്താക്കുകയും, തിരിച്ചെടുക്കാന്‍ നിര്‍ദേശമുണ്ടായിട്ടും അത് പാലിക്കാതിരിക്കുകയും ചെയ്തതിനെയാണ് നരീന്ദര്‍ സത്യാഗ്രഹത്തിലൂടെ ചോദ്യം ചെയ്തത്. രണ്ടുവര്‍ഷം മുമ്പ് സര്‍വീസില്‍നിന്ന് പുറത്താക്കിയ എന്‍.എച്ച്. എസ് നടപടി നിയമവിരുദ്ധമാണെന്ന് ബ്രിട്ടീഷ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ വിധിച്ചിട്ടും അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ജോലി ചെയ്തിരുന്ന കേംബ്രിജിലെ അഡെന്‍ബ്രൂക്ക് ആസ്പത്രി അധികൃതര്‍ തയ്യാറായില്ല. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് നരീന്ദര്‍ ആരോഗ്യവകുപ്പ് ആസ്ഥാനത്തിനുമുന്നില്‍ അഞ്ചുദിവസത്തെ സത്യാഗ്രഹം സംഘടിപ്പിച്ചത്.

ബ്രയിന്‍ ബിഹേവിയര്‍ രംഗത്ത് ലോകത്തെതന്നെ ഏറ്റവും പ്രശസ്തനായ ഡോക്ടറായാണ് നരീന്ദര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ബ്രിട്ടീഷ് ന്യൂറോസൈക്കോളജിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു പുറത്താക്കപ്പെടുമ്പോള്‍ ഡോ.നരീന്ദര്‍. വേണ്ടത്ര യോഗ്യതയില്ലാത്ത ഒരു ഡോക്ടര്‍ രോഗികളെ ചികിത്സിക്കുന്നതിനെതിരെയാണ് നരീന്ദര്‍ ശബ്ദമുയര്‍ത്തിയത്. ഇക്കാര്യം വെളിച്ചത്തുകൊണ്ടുവന്ന നരീന്ദറിനെ എന്‍.എച്ച്.എസില്‍നിന്ന് പുറത്താക്കുവാനാണ് അധികൃതകൃതര്‍ ശ്രമിച്ചത്. ഇതിനെ നിയമപരമായി നേരിട്ട നരീന്ദറിന് എംപ്ലോയ്‌മെന്റ് ട്രിബ്യൂണലില്‍നിന്ന് അനുകൂല വിധി സമ്പാദിക്കാനായി. നരീന്ദറിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന ട്രിബ്യൂണലിന്റെ നിര്‍ദേശം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നരീന്ദര്‍ അഞ്ചുദിവസത്തെ നിരാഹാര സത്യാഗ്രഹത്തിന് തയ്യാറായത്.

ലോകമെങ്ങും പ്രകീര്‍ത്തിക്കപ്പെടുന്ന ബ്രിട്ടീഷ് ആരോഗ്യ സംരക്ഷണ പരിപാടിയില്‍ ഇത്തരം പിഴവുകള്‍ സംഭവിക്കാതിരിക്കുന്നതിനാണ് തന്റെ ശ്രമമെന്ന് നരീന്ദര്‍ പറയുന്നു. മഹാത്മാഗാന്ധിയില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ടാണ് നിരാഹാര സത്യാഗ്രഹത്തിനൊരുങ്ങിയതെന്നും അദ്ദേഹത്തിന്റെ ജന്മദിനം തന്നെ തിരഞ്ഞെടുത്തതെന്നും നരീന്ദര്‍ പറഞ്ഞു. എന്‍.എച്ച്.എസ് ജീവനക്കാരോട് പുലര്‍ത്തുന്ന സമീപനം ശരിയല്ലെന്ന് നരീന്ദര്‍ വാദിക്കുന്നു. അത് ചികിത്സയെയും പരോക്ഷമായി ബാധിക്കുന്നുണ്ട്. സ്വേച്ഛാധിപത്യ സ്വഭാവമുള്ള അധികാരഘടനയാണ് എന്‍.എച്ച്. എസിന്റേതെന്നും അദ്ദേഹം ആരോപിക്കുന്നു.

1971-ല്‍ ബെല്‍ഫാസ്റ്റില ക്വീന്‍സ് സര്‍വകലാശാലയില്‍നിന്ന് സൈക്കോളജിയില്‍ ബിരുദം നേടിയ നരീന്ദര്‍, അവിടെനിന്നുതന്നെയാണ് മഃനശാസ്ത്രത്തില്‍ ഡോക്ടറേറ്റും സമ്പാദിച്ചത്. ബ്രിട്ടീഷ് സൈക്കോളജിക്കല്‍ സൊസൈറ്റിയില്‍നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡിപ്ലോമ നേടിയശേഷം സതാംപ്ടണിലെ വെസക്‌സ് ന്യൂറോളജിക്കല്‍ സെന്ററില്‍ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റായി ചേര്‍ന്നു. 1997 മുതല്‍ 2011 വരെ സതാംപ്ടണ്‍ സര്‍വകലാശാലയിലെ ന്യൂറോസൈക്കോളജി ഓണററി പ്രൊഫസ്സറായി. 2003-ലാണ് അഡന്‍ബ്രൂക്ക് ആസ്പത്രിയില്‍ മനശാസ്ത്രവിഭാഗം തലവനായി ചുമതലയേറ്റത്. 2010 ഡിസംബറില്‍ തല്‍സ്ഥാനത്ത്‌നിന്ന് നീക്കം ചെയ്യപ്പെട്ടു. ഹാരോയിലെ ക്ലെമന്റീന്‍ ചര്‍ച്ചില്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റും ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ സൈക്കോളജി വിസിറ്റിങ് പ്രൊഫസ്സറുമാണ് 62-കാരനായ നരീന്ദര്‍.

rgirishkumar@gmail.com

(20%) (2 Votes)

 

 

Other News in this Section