LATEST NEWS

Loading...

Custom Search
+ -

ജനഹിതം തേടി

ആര്‍. ഗിരീഷ്‌കുമാര്‍

Posted on: 30 Mar 2012

 

ഒരു നഗരത്തിന്റെ മേയര്‍ ആരെ പ്രതിനിധാനം ചെയ്യണം? രാഷ്ട്രീയപ്പാര്‍ട്ടികളെയല്ല, ആ നഗരത്തിലെ ജനങ്ങളെയാണെന്ന് സിയോബന്‍ ബെനീറ്റ പറയുന്നു. വരുന്ന മെയ് മാസം മൂന്നാം തീയതി ലണ്ടന്‍ ജനത വിധിയെഴുതുമ്പോള്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ബോറിസ് ജോണ്‍സണും ലേബര്‍ പാര്‍ട്ടിയുടെ കെന്‍ ലിവിങ്‌സ്റ്റോണും ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ബ്രയന്‍ പാഡിക്കും ഉറ്റുനോക്കുന്നത് ബെനീറ്റയുടെ ഈ പ്രസ്താവനയിലേക്കാണ്. കാരണം, ലണ്ടന്‍ ജനതയുടെ മനസ്സ് അറിയുന്ന സിയോബന്‍ ബെനീറ്റ, ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പിന്തുണതേടാതെ സ്വതന്ത്രയായി മത്സരിക്കുന്നുണ്ട്.

മേയര്‍ തിരഞ്ഞെടുപ്പില്‍, പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളുമായി പോരാടാനുള്ള പിന്തുണ സിയോബനുണ്ടാവില്ല. പക്ഷേ, അവരുടെ സാന്നിധ്യം പ്രമുഖരുടെ ഉറക്കം കെടുത്താന്‍ പോന്നതാണ്. പതിനഞ്ചുവര്‍ഷത്തോളം സര്‍ക്കാര്‍തലത്തില്‍ സീനിയര്‍ ഉദ്യോഗസ്ഥയായി പ്രവര്‍ത്തിച്ച അനുഭവസമ്പത്താണ് സിയോബനെ നയിക്കുന്നത്. കാബിനറ്റ് സെക്രട്ടറിയുടെ കമ്യൂണിക്കേഷന്‍സ് ചീഫ് തസ്തികയില്‍വരെയെത്തിയ കരിയര്‍ വേണ്ടെന്നുവെച്ചാണ് സിയോബന്‍ തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നുവന്നത്. ബ്രിട്ടീഷ് ഭരണസിരാകേന്ദ്രമായ വൈറ്റ്ഹാളില്‍ പ്രവര്‍ത്തിച്ചപ്പോള്‍, മനസ്സിലാക്കിയ രാഷ്ട്രീയക്കാരുടെ കളത്തരവും പൊള്ളത്തരവും വെളിച്ചത്തുകൊണ്ടിവരികയെന്നതാണ് സിയോന്റെ പ്രധാന ലക്ഷ്യം. ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ജോണ്‍ പ്രെസ്‌കോട്ടിന്റെ സഹായിയായി ക്യോട്ടോയിലും ബ്യൂണസ് ഐറിസിലും നടന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടികളില്‍ പങ്കെടുത്ത അനുഭവ പരിചയവും സിയോബനുണ്ട്.

ചെറുപ്രായത്തില്‍ ലണ്ടനിലെത്തിയ ആംഗ്ലോ ഇന്ത്യന്‍ വംശജയായ അമ്മയുടെയും കോര്‍ണിഷ് കൗണ്ടിക്കാരനായ അച്ഛന്റെയും മകളാണ് സിയോബന്‍. അച്ഛനമ്മമാര്‍ സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. മകളെ സര്‍ക്കാര്‍ സ്‌കൂളുകൡ പഠിക്കാനയച്ചു. വാര്‍വിക്ക് സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷിലും ജര്‍മനിയിലും ബിരുദം. അതേ സര്‍വകലാശാലയില്‍നിന്നുതന്നെ മോഡേണ്‍ ജര്‍മനില്‍ ബിരുദാനന്തര ബിരുദവും നേടിയ സിയോബന്‍, 1996-ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്ക് ചേര്‍ന്നു. ട്രാന്‍സ്‌പോര്‍ട്ട്, ലോക്കല്‍ ഗവണ്‍മെന്റ്, എന്‍വയണ്‍മെന്റ് വകുപ്പുകളില്‍ പോളിസി അഡൈ്വസറായി പത്തുവര്‍ഷം ജോലി ചെയ്തതിനുശേഷം 2006-ല്‍ കാബിനറ്റ് ഓഫീസില്‍ ചേര്‍ന്നു.

കാബിനറ്റ് സെക്രട്ടറി ഗുസ് ഒഡോണലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാലയളവില്‍ വിവിധ വകുപ്പുകള്‍ക്ക് കാബിനറ്റ് ഓഫീസുമായുള്ള പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള ഒട്ടേറെ നടപടികള്‍ സിയോബന്‍ സ്വീകരിച്ചു. സിവില്‍ സര്‍വന്റ്‌സിന്റെ കൂട്ടായ്മയായ സിവില്‍ സര്‍വീസ് ലൈവ്, മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്കുള്ള സിവില്‍ സര്‍വീസ് അവാര്‍ഡ്‌സ്, പൊതുരംഗത്തുള്ള സ്ത്രീകളുടെ കൂട്ടായ്മയായ ടബേല്‍ എന്ന സംഘടന തുടങ്ങിയവയൊക്കെ സിയോബന്റെ ആശയങ്ങളാണ്. ബ്രിട്ടനിലെ പൊതുഭരണത്തെ ഇത്രയേറെ സ്വാധീനിച്ച ആശയങ്ങള്‍ സമീപകാലത്തുണ്ടായിട്ടുമില്ല. 2009-ല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് വിഭാഗം അധ്യക്ഷയായ സിയോബന്‍, ഈ തസ്തികയിലിരിക്കെയാണ് ലണ്ടന്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ജോലി രാജിവെച്ചത്.

ലണ്ടന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ പുതുമയാര്‍ന്ന മുദ്രാവാക്യമാണ് സിയോബന്‍ ഉയര്‍ത്തുന്നത്. പീപ്പിള്‍ നോട്ട് പൊളിറ്റിക്‌സ്. രാഷ്ട്രീയമല്ല, ജനങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടെതെന്ന സിയോബന്നിന്റെ ആശയം അതിവേഗമാണ് ലണ്ടന്‍ ജനതയില്‍ പടര്‍ന്നുപിടിക്കുന്നത്. നിലവിലെ മേയറും വിജയസാധ്യത കല്‍പ്പിക്കപ്പെടുന്നയാളുമായ ബോറിസ് ജോണ്‍സണ്‍ പോലും സിയോബനെ ശക്തയായ എതിരാളിയായി കാണുന്നത് പുതുമയാര്‍ന്ന അവരുടെ പ്രവര്‍ത്തന ശൈലികണ്ടാണ്.
rgirishkumar@gmail.com

(20%) (2 Votes)

 

 

Other News in this Section