LATEST NEWS

Loading...

Custom Search
+ -

പ്രീതിന്റെ ടൈം

ആര്‍.ഗിരീഷ് കുമാര്‍

Posted on: 10 Feb 2012

 

അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച അണ്ണ ഹസാരെയും സംഘവും ഇന്ത്യയില്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ സമാനമായ പോരാട്ടമാണ് അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പ്രീതീന്ദര്‍ എസ്. ഭരാരയും നടത്തിക്കൊണ്ടിരിക്കുന്നത്. വിപണിയില്‍ വന്‍തോക്കുകള്‍ നടത്തുന്ന കള്ളക്കളികള്‍ പുറത്തുകൊണ്ടുവരുന്നതില്‍ ശ്രദ്ധേയ പങ്ക് വഹിച്ച പ്രീത് ഭരാരയുടെ പ്രയത്‌നങ്ങളെ വിഖ്യാതമായ ടൈം മാസിക ആദരിച്ചത് അദ്ദേഹത്തിന്റെ ചിത്രം മുഖചിത്രമായി നല്‍കിക്കൊണ്ടാണ്. ഏറ്റവും പുതിയ ലക്കത്തിലാണ് പ്രീത് ഭരാരെയുടെ ചിത്രവുമായി ടൈം പുറത്തിറങ്ങിയത്.

ന്യൂയോര്‍ക്കിന്റെ തെക്കന്‍ജില്ലയിലെ യു.എസ്.അറ്റോര്‍ണിയായ പ്രീത് ഭരാരയുടെ മുഖചിത്രത്തിനൊപ്പം ടൈം നല്‍കിയ വിശേഷം വാള്‍ സ്ട്രീറ്റിനെ വിറപ്പിക്കുന്ന വ്യക്തിയെന്നാണ്. വിപണിയിലെ കള്ളനാണയങ്ങള്‍ക്കെതിരെ പ്രീത് കൈക്കൊണ്ടത് തുടക്കം മാത്രമാണെന്ന വിലയിരുത്തലോടെ ബില്‍ സപോരിറ്റോയും മാസ്സിമോ കലാബ്രെസിയും ചേര്‍ന്നെഴുതിയ മുഖലേഖനവും ഉള്ളിലുണ്ട്. ശ്രീലങ്കന്‍ വംശജനായ രാജ് രാജരത്തിനത്തെയും അയാളുടെ സഹായിയും ഗോള്‍ഡ്മാന്‍ സാഷെയുടെ ഡയറക്ടര്‍ കൂടിയായ രജത് ഗുപ്തയെയും കുടുക്കിയതാണ് അമേരിക്കന്‍ വ്യവസായ-വിപണിരംഗത്ത് പ്രീത് ഭരാരെയുടെ വില കുത്തനെയുയര്‍ത്തിയത്. നികുതിവെട്ടിപ്പിന് കൂട്ടുനിന്ന സ്വിസ് ബാങ്കിനെതിരെ നടപടി സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ടൈം മാസികയില്‍ പ്രീതിന്റെ മുഖം അച്ചടിച്ചുവന്നതും.

പഞ്ചാബിലെ ഫിറോസ്പുരില്‍ 1968-ല്‍ ജനിച്ച പ്രീത് വളര്‍ന്നതും പഠിച്ചതും അമേരിക്കയിലെ ന്യൂജഴ്‌സിയിലുള്ള മോണ്‍മൗത്ത് കൗണ്ടിയിലാണ്. ഹാര്‍വാഡ് കോളേജില്‍നിന്നും കൊളംബിയ ലോ സ്‌കൂളില്‍നിന്നും നിയമബിരുദം നേടിയ പ്രീത്, സെനറ്റ് അംഗമായിരുന്ന ചക്ക് ഷുമറിന്റെ മുഖ്യ ഉപദേഷ്ടവായി പ്രവര്‍ത്തിക്കവെയാണ് ശ്രദ്ധേയനായത്. യു.എസ്.അറ്റോര്‍ണികളെ പുറത്താക്കുന്നതിലേക്കുവരെയെത്തിയ സെനറ്റിന്റെ ജുഡീഷ്യറി അന്വേഷണ കമ്മറ്റിയില്‍ അംഗമായിരുന്ന പ്രീത്, കമ്മറ്റിയില്‍ വഹിച്ച പങ്ക് മുഖ്യധാരയിലേക്ക് അദ്ദേഹത്തെ കൈപിടിച്ചുയര്‍ത്തി. മാന്‍ഹട്ടനില്‍ അസ്സിസ്റ്റന്റ് അറ്റോര്‍ണിയായി പ്രവര്‍ത്തിച്ച കാലയളവില്‍ പ്രീതിന്റെ ശ്രമങ്ങളാണ് ഗാംബിനോയെയും കൊളംബോയോയും പോലുള്ള അധോലോക സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിനിടയാക്കിയത്. ന്യൂയോര്‍ക്ക് നഗരത്തിലെ ഏഷ്യന്‍ അധോലോക സംഘങ്ങള്‍ക്കെതിരെയും പ്രീത് നടപടികള്‍ സ്വീകരിച്ചു.

ഈ മികവാണ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ശ്രദ്ധയിലേക്കും പ്രീതിനെ എത്തിച്ചത്. 2009 മെയ് മാസത്തില്‍ യു.എസ്.അറ്റോര്‍ണിയായി ഒബാമ അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തപ്പോള്‍ സെനറ്റ് ആ തീരുമാനത്തെ ഐകകണ്‌ഠ്യേനയാണ് അംഗീകരിച്ചത്. ആഗസ്ത് 13ന് ചുമതലയേറ്റശേഷം നൂറുകണക്കിന് പ്രമാദമായ കേസ്സുകളില്‍ തീര്‍പ്പുകല്‍പിക്കാന്‍ അദ്ദേഹത്തിനായി. അന്താരാഷ്ട്ര തീവ്രവാദം മുതല്‍ക്ക് മനുഷ്യാവകാശ ലംഘനങ്ങള്‍ വരെ നീളുന്ന കേസുകളുടെ കൂമ്പാരമാണ് പ്രീത് തീര്‍പ്പാക്കിയത്.

വിപണിയിലെ അഴിമതികള്‍ക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചതും രാജരത്തിനത്തെയും രജത് ഗുപ്തയെയും കുടുക്കുകയും ചെയ്തതോടെ വാള്‍ സ്ട്രീറ്റിന്റെ രക്ഷകനെന്ന വിശേഷമാണ് പ്രീത് ഭരാരെയ്ക്ക് കിട്ടിയത്. ഇതേവരെ ചെയ്ത പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള പ്രേരണ നല്‍കുകയും ചെയ്യുന്നതാണ് ടൈം മാസികയുടെ മുഖചിത്രത്തോളം എത്തിയ പ്രീതിന്റെ വളര്‍ച്ച.

rgirishkumar@gmail.com
(20%) (2 Votes)

 

 

Other News in this Section