LATEST NEWS

Loading...

Custom Search
+ -

തമിഴിന്റെ ഗണിതപ്പെരുമ

ആര്‍.ഗിരീഷ്‌കുമാര്‍

Posted on: 28 Oct 2011

 

പത്തുവര്‍ഷം മുമ്പത്തെ സപ്തംബറില്‍ ജീവിതത്തിലെ ഏറ്റവും തീവ്രമായ ദുരന്തമാണ് ശ്രീനിവാസ വരദന് ഏറ്റുവാങ്ങേണ്ടിവന്നത്. ന്യുയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഭീകരാക്രമണത്തില്‍ അദ്ദേഹത്തിന് മക്കളിലൊരാളെ നഷ്ടപ്പെട്ടു. എന്നാല്‍, പത്തുവര്‍ഷത്തിനിപ്പുറം, 2011 സപ്തംബര്‍ ജീവിതവിജയത്തിന്റെ മറ്റൊരേടുകൂടി ശ്രീനിവാസ വരദന് സമ്മാനിച്ചു. അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും നല്‍കുന്ന പരമോന്നത ബഹുമതിയായ നാഷണല്‍ മെഡല്‍ ഓഫ് സയന്‍സിന് അദ്ദേഹം അര്‍ഹനായി. മദ്രാസില്‍ ജനിച്ച്, കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി അമേരിക്കയില്‍ ജീവിക്കുന്ന ഗണിതശാസ്ത്രജ്ഞനാണ് ശ്രീനിവാസ വരദന്‍.

കുട്ടിക്കാലം മുതല്‍ക്കെ ഗണിത ശാസ്ത്രത്തില്‍ അസാമാന്യ പ്രതിഭയായിരുന്നു വരദന്‍. സ്റ്റാറ്റിസ്റ്റിക്‌സില്‍ മദ്രാസ് പ്രസിഡന്‍സി കോളേജില്‍നിന്ന് ബിരുദം നേടുമ്പോള്‍, മദ്രാസ് സര്‍വകലാശാലയുടെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന മാര്‍ക്കാണ് അദ്ദേഹം സ്വന്തമാക്കിയത്. അതിനുശേഷമാണ് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്യൂട്ടില്‍നിന്ന് ഡോക്ടറേറ്റ് നേടിയത്. ഗവേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് സി.ആര്‍.റാവുവാണ്

1963-ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം ന്യുയോര്‍ക്ക് സര്‍വകലാശാലയിലെ കൗറന്റ് മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തിയത്. ഇപ്പോള്‍ കൗറന്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസ്സറാണ് വരദന്‍. അപ്ലൈഡ് മാത്തമാറ്റിക്‌സില്‍ അമേരിക്കയിലെ ഒന്നാം നിര അധ്യാപകനും ഗവേഷകനുമായി അദ്ദേഹം ഇന്ന് വിലയിരുത്തപ്പെടുന്നു.

കൗറന്റില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തുന്ന കാലത്ത് പരിചയപ്പെട്ട ഡാനിയേല്‍ സ്ട്രൂക്കും മണ്‍റോ ഡോണ്‍സ്‌കറും വരദന്റെ പില്‍ക്കാല പഠനങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തികളാണ്. അപ്ലൈഡ് മാത്തമാറ്റിക്‌സില്‍ ഏറെ ശ്രദ്ധേയമായ സ്ട്രൂക്ക-വരദന്‍ സിദ്ധാന്തത്തിനും ഈ രംഗത്ത് ഏറെ പ്രശസ്തമായ 'മള്‍ട്ടി ഡൈമന്‍ഷണല്‍ ഡിഫ്യൂഷന്‍ പ്രോസസസ്' എന്ന ഗ്രന്ഥവും ഈ കൂട്ടുകെട്ടില്‍ പിറവിയെടുത്തതാണ്. ആബേല്‍ പ്രൈസിന് വരദനെ അര്‍ഹമാക്കിയ പഠനം അദ്ദേഹം നടത്തിയത് മണ്‍റോ ഡോണ്‍സ്‌കറിനൊപ്പമാണ്.

പ്രോബബിലിറ്റി തിയറിയില്‍ വരദന്‍ നടത്തിയ ഗവേഷണങ്ങളും പഠനങ്ങളും ഈ രംഗത്ത് ഏറെ വിലമതിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ഗവേഷണ നിരീക്ഷണങ്ങള്‍ക്ക് കിട്ടിയ അംഗീകാരങ്ങളില്‍ ഏറ്റവുമൊടുവിലത്തേതാണ് നാഷണല്‍ മെഡല്‍ ഓഫ് സയന്‍സ്. ലണ്ടനിലെ റോയല്‍ സൊസൈറ്റിയുടെ ഫെല്ലോഷിപ്പടക്കം നിരവധി ബഹുമതികള്‍ കിട്ടിയ വരദന്, 2008-ല്‍ പദ്മഭൂഷണ്‍ നല്‍കി രാജ്യവും ആദരിച്ചു. 1994-ല്‍ ബിര്‍ഖോഫ് പ്രൈസ്, 1995-ല്‍ മാര്‍ഗരറ്റ് ആന്‍ഡ് ഹെര്‍മന്‍ സൊകോല്‍ അവാര്‍ഡ്, 2007-ല്‍ നോര്‍വീജിയന്‍ അക്കാദമിയുടെ ആബേല്‍ പുരസ്‌കാരം തുടങ്ങിയവയും ഇതേവരെ ലഭിച്ച ബഹുമതികളില്‍പ്പെടുന്നു. അമേരിക്കന്‍ നാഷണല്‍ അക്കാദമി ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസില്‍ 1988-ല്‍ ഫെല്ലോഷിപ്പ് ലഭിച്ച വരദന്‍, 1995-ല്‍ അക്കാദമി ഓഫ് സയന്‍സസിലും അംഗമായി. 2009-ല്‍ നോര്‍വീജിയന്‍ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ലെറ്റേഴ്‌സിലും അംഗമായി. തേഡ് വേള്‍ഡ് സൊസൈറ്റി ഓഫ് സയന്‍സ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സ്, സൊസൈറ്റി ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് അപ്ലൈഡ് മാത്തമാറ്റിക്‌സ് എന്നിവയുടെയും ഫെല്ലോയാണ് വരദന്‍. 2003-ല്‍ പാരീസിലെ പിയറി മേരി ക്യൂറി സര്‍വകലാശാലയും പിറ്റേവര്‍ഷം ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടും ഓണററി ഡോക്ടറേറ്റ് നല്‍കിയും ശ്രീനിവാസ വരദനെ ആദരിച്ചു.
rgirishkumar@gmail.com





(45%) (4 Votes)

 

 

Other News in this Section