LATEST NEWS

Loading...

Custom Search
+ -

കുട്ടിശാസ്ത്രജ്ഞ

ആര്‍.ഗിരീഷ്‌കുമാര്‍

Posted on: 21 Oct 2011

 

ഓരോരുത്തരുടെയും ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കുന്നത് നിര്‍ണായകമായ ചില സംഭവങ്ങളാണ്. എല്ലായ്‌പ്പോഴും അത് ആനന്ദകരകമായ അനുഭവങ്ങളാകണമെന്നുമില്ല. ശ്രീ ബോസിന്റെ ജീവിതത്തിന് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കിയത് അത്തരത്തിലൊരു അനുഭവമാണ്. അര്‍ബുദബാധിതനായി മുത്തശ്ശന്‍ മരിക്കുന്നതിന് സാക്ഷിയാകേണ്ടിവന്നതാണ് ശ്രീബോസിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. വൈദ്യശാസ്ത്ര രംഗത്ത് ഗവേഷണം നടത്തണമെന്ന് ആഗ്രഹിച്ചിരുന്ന ബോസിന്, ഈ സംഭവത്തോടെ അത് ഏതു മേഖലയിലാകണമെന്ന് നിശ്ചയിക്കാനായി. ശ്രീ ബോസിന്റെ പതിനഞ്ചാം വയസ്സില്‍ നേരിട്ട മുത്തശ്ശന്റെ മരണം, ശ്രീബോസിനെ അര്‍ബുദ ഗവേഷണരംഗത്ത് ഏറെ മുന്നേറാന്‍ പ്രേരിപ്പിച്ചു. ഗൂഗിള്‍ കൗമാരക്കാരായ ശാസ്ത്ര കുതുകികള്‍ക്കായി സംഘടിപ്പിച്ച അന്താരാഷ്ട്ര ശാസ്ത്രമേളയിലെ ബഹുമതിക്ക് ശ്രീ ബോസിനെ അര്‍ഹയാക്കിയത് ആ പഠനമാണ്.

ഗര്‍ഭാശയ അര്‍ബുദ രോഗികള്‍ കീമോതെറാപ്പിക്കുപയോഗിക്കുന്ന ചില മരുന്നുകളോട് കാട്ടുന്ന ചെറുത്തുനില്‍പ്പാണ് ശ്രീ ബോസിന് ഗൂഗ്ള്‍ സയന്‍സ് ഫെയറില്‍ പുരസ്‌കാരം നേടിക്കൊടുത്ത ഗവേഷണം. ആക്ടിവേറ്റഡ് പ്രോക്ടീന്‍ കിനെയ്‌സ് എന്ന എന്‍സൈമിനെയും കീമോത്തെറാപ്പിയിലുപയോഗിക്കുന്ന സിസ്പ്ലാറ്റിന്‍ എന്ന മരുന്നുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു ശ്രീബോസിന്റെ ഗവേഷണം.
ഫോര്‍ട്ട് വര്‍ത്ത് കണ്‍ട്രി ഡേ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ശ്രീ ബോസ്, നോര്‍ത്ത് ടെക്‌സാസ് ഹെല്‍ത്ത് സയന്‍സ് സെന്റര്‍ സര്‍വകലാശാലയിലെ അളകനന്ദ ബസുവിനുകീഴിലാണ് ഗവേഷണം നടത്തിയത്. മോളിക്യുലാര്‍ ബയോളജിയില്‍ പ്രൊഫസ്സറാണ് ബസു.
ഗൂഗ്ള്‍ സയന്‍സ് ഫെയറിലെ ഏറ്റവലും വലിയ പുരസ്‌കാരത്തിന് അര്‍ഹയായ ശ്രീ ബോസിന് കൈനിറയെ സമ്മാനമാണ് ലഭിച്ചത്. 17-18 വയസ്സുകാര്‍ക്കുള്ള സമ്മാനമാണ് ശ്രീബോസിന് ലഭിച്ചത്. അരലക്ഷം ഡോളറിന്റെ ഗൂഗ്ള്‍ സ്‌കോളര്‍ഷിപ്പും പ്രദര്‍ശനത്തിന്റെ സഹ സ്‌പോണ്‍സര്‍മാരായിരുന്ന ലീഗോ സമ്മാനിച്ച രണ്ട് ട്രോഫികളും ശ്രീ ബോസിന് കിട്ടി. ഇതുകൂടാതെ. ജനീവയിലെ പ്രശസ്തമായ യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചില്‍ (സേണ്‍) ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരവും നാഷണല്‍ ജിയോഗ്രാഫിക് സംഘത്തോടൊപ്പം ശാന്തസമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപില്‍ പത്തുദിവസത്തെ സന്ദര്‍ശനത്തിനും ശ്രീ ബോസിന് അവസരം കിട്ടി.
ബംഗാളാണ് ശ്രീബോസിന്റെ ജന്മദേശം. ഗൊരഖ്പുര്‍ ഐ.ഐ.ടി ബിരുദധാരിയായ അനിമേഷ് ബസുവിന്റെയും പ്രാര്‍ഥനയുടെയും മകള്‍. 2009 മുതല്‍ക്ക് അളകനന്ദ ബസുവിന് കീഴില്‍ ഗവേഷണം നടത്തുകയാണ് ശ്രീ. അളകനന്ദയും ബംഗാളുകാരിയാണ്.

15-16 വയസ്സുകാര്‍ക്കിടയിലെ സമ്മാനത്തിന് അര്‍ഹയായത് ഇന്ത്യന്‍ വംശയജയായ നവോമി ഷാ ആയിരുന്നു. 13-14 വിഭാഗക്കാര്‍ക്കിടയില്‍ ലോറന്‍ ഹോജിനും സമ്മാനം കിട്ടി. അടുത്തിടെ മൂവരെയും വൈറ്റ് ഹൗസിലേക്ക് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്ഷണിച്ചിരുന്നു. മൂവര്‍ക്കുമൊപ്പം സമയം ചെലവിട്ട ഒബാമ ഓരോരുത്തരെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
rgirishkumar@gmail.com


(60%) (4 Votes)

 

 

Other News in this Section