LATEST NEWS

Loading...

Custom Search
+ -

സെലിബ്രിറ്റി ഡോക്ടര്‍

ആര്‍.ഗിരീഷ്‌കുമാര്‍

Posted on: 12 Aug 2011

 

സമീപകാലത്ത് ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളും ചര്‍ച്ചചെയ്ത സംഭവങ്ങളിലൊന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അസുഖവും ചികിത്സതേടിയുള്ള അമേരിക്കന്‍ യാത്രയുമാണ്. സോണിയയുടെ അസുഖമെന്തെന്നോ അതിന്റെ വ്യാപ്തിയെന്തെന്നോ കോണ്‍ഗ്രസ്സോ അടുപ്പമുള്ളവരോ പുറത്തുവിട്ടിരുന്നില്ല. അമേരിക്കയിലേക്ക് ചികിത്സ തേടിപ്പോയത് രോഗത്തിന്റെ തീവ്രതകൊണ്ടാണെന്ന അഭ്യൂഹം സ്വാഭാവികമായും പ്രചരിച്ചു.

സോണിയാ ഗാന്ധി അമേരിക്കയില്‍ ശസ്ത്രക്രിയക്ക് വിധേയയായത് ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലായിരുന്നു. ലോകത്തെവിടെ വേണമെങ്കിലും ചികിത്സതേടാനുള്ള സൗകര്യവും സാഹചര്യവുമുണ്ടെന്നിരിക്കെ, സ്ലോവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലേക്കുതന്നെ ഇന്ത്യയിലെ ഏറ്റവും സ്വാധീനശേഷിയുള്ള വനിത എത്താനിടയായതിനുപിന്നില്‍ പ്രത്യേകിച്ചൊരു കാരണമുണ്ട്. ആന്ധ്ര പ്രദേശുകാരനായ ഡോ.ദത്താത്രേയുഡു നോറി എന്ന കാന്‍സര്‍ രോഗവിദഗ്ധന്റെ നേതൃത്വത്തിലുള്ള ആസ്പത്രിയിലാണ് സോണിയ ചികിത്സ തേടിയത്.

സര്‍ജിക്കല്‍ ഓങ്കോളജിയില്‍ ലോകത്തെ ഏറ്റവും മികച്ച കേന്ദ്രമായാണ് മെമ്മോറിയല്‍ സ്ലോവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്റര്‍ അറിയപ്പെടുന്നത്. കെറ്ററിങ് കാന്‍സര്‍ സെന്ററില്‍ സോണിയയുടെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് ദത്താത്രേയുഡുവായിരുന്നു. സ്ലോവാന്‍ കാന്‍സര്‍ സെന്ററിലെ റേഡിയേഷന്‍ ഓങ്കോളജിസ്റ്റും റേഡിയേഷന്‍ ഓങ്കോളജി വിഭാഗത്തിന്റെ ചെയര്‍മാനുമാണ് ദത്താത്രേയുഡു. സ്ത്രീകളുടെ അര്‍ബുദരോഗ ചികിത്സയില്‍ അമേരിക്കയിലെ ഒന്നാംനിര സര്‍ജന്‍മാരിലൊരാളായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. പ്രശസ്ത വനിതാ മാസികയായ ദ ലേഡീസ് ഹോം ജേണല്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ ദത്താത്രേയുഡുവിന്റെ സ്ഥാനം ഒന്നാമതാണ്.
ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലാണ് ദത്താത്രേയുഡുവിന്റെ ജനനം. മച്ചിലിപട്ടണത്ത് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം കുര്‍ണൂല്‍ മെഡിക്കല്‍ കോളേജില്‍നിന്ന് വൈദ്യപഠനം പൂര്‍ത്തിയാക്കി. ഒസ്മാനിയ സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദപഠനവും പൂര്‍ത്തിയാക്കിയശേഷമാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്. റേഡിയേഷന്‍ ഓങ്കോളജിയിലും ബ്രാക്കിത്തെറാപ്പി(ഇന്റേണല്‍ റേഡിയോതെറാപ്പി)യിലും ലോകത്തെ ഒന്നാംകിട വിദഗ്ധനാണ് ദത്താത്രേയുഡു. അമേരിക്കയില്‍ത്തന്നെ കമ്പ്യൂട്ടറൈസ്ഡ് ബ്രാക്കിത്തെറാപ്പിയില്‍ ഏറ്റവുമാദ്യം പ്രവര്‍ത്തിച്ച ഡോക്ടറെന്ന ബഹുമതി 1979-ല്‍ അദ്ദേഹം സ്വന്തമാക്കി. കാന്‍സര്‍ ചികിത്സയില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും വഴിവെച്ച ട്രാന്‍സ്‌പെരിനിയല്‍ ബ്രാക്കിത്തെറാപ്പി സാങ്കേതിക വിദ്യയുടെ ശില്പികൂടിയാണ് ദത്താത്രേയുഡു. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ ട്രിബ്യൂട്ട് ടു ലൈഫ് ബഹുമതിക്ക് അദ്ദേഹത്തെ അര്‍ഹനാക്കിയത് ഈ രംഗത്തെ ഗവേഷണവും കണ്ടെത്തലുകളുമാണ്.

സോണിയാ ഗാന്ധിക്കുമുമ്പും ഇന്ത്യയില്‍നിന്നുള്ള ഒട്ടേറെ പ്രമുഖര്‍ ദത്താത്രേയുഡുവിന്റെ കൈപ്പുണ്യം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. മുന്‍ പ്രസിഡന്റ് നീലം സഞ്ജീവ റെഡ്ഡി, വൈസ് പ്രസിഡന്റ് കൃഷ്ണകാന്ത്, സിനിമാതാരം നര്‍ഗീസ് ദത്ത് തുടങ്ങിയവരൊക്കെ ദത്താത്രേയുഡുവിന്റെ ചികിത്സാനൈപുണ്യമറിഞ്ഞവരാണ്.

അമേരിക്കയില്‍ മാത്രമൊതുങ്ങുന്നതല്ല ദത്താത്രേയുഡുവിന്റെ ചികിത്സാലോകം. ഹൈദരാബാദിലെ ബഞ്ചാരഹില്‍സിലുള്ള ബസവതാരകം ഇന്‍ഡോ-അമേരിക്കന്‍ കാന്‍സര്‍ സെന്ററിന്റെയും ഗവേണഷ കേന്ദ്രത്തിന്റെയും ട്രസ്റ്റിയും ഉപദേഷ്ടാവുമാണ് അദ്ദേഹം. ന്യൂയോര്‍ക്കിലെ കോര്‍ണല്‍ സര്‍വകലാശാലയോടനുബന്ധിച്ചുള്ള പ്രെസ്ബിറ്റേറിയന്‍ ഹോസ്പിറ്റല്‍-വെയ്ല്‍ കോര്‍ണല്‍ മെഡിക്കല്‍ സെന്ററിലെ പ്രൊഫസ്സറും റേഡിയേഷന്‍ ഓങ്കോളജി വിഭാഗത്തിന്റെ തലവനും കൂടിയാണ് ദത്താത്രേയുഡു. ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടേറെ ബഹുമതികള്‍ കാന്‍സര്‍ ചികിത്സാ രംഗത്തെ ദത്താത്രേയുഡുവിന്റെ മികവിന്റെ സാക്ഷ്യപത്രങ്ങളായി നില്‍ക്കുന്നു.
rgirishkumar@gmail.com

(20%) (2 Votes)

 

 

Other News in this Section