LATEST NEWS

Loading...

Custom Search
+ -

ന്യൂ ജേഴ്‌സിയുടെ നിയമപാലകന്‍

ആര്‍.ഗിരീഷ്‌കുമാര്‍

Posted on: 29 Jul 2011

 

ലോകത്തെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങളെ പ്രതിനിധാനം ചെയ്യാന്‍ അവസരം കിട്ടിയതില്‍ അഭിമാനിക്കുന്നു-ന്യൂ ജേഴ്‌സിയിലെ സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമിക്കപ്പെട്ടപ്പോള്‍ സൊഹൈല്‍ മുഹമ്മദ് പറഞ്ഞു. ന്യൂ ജേഴ്‌സിയിലെ നിയമപീഠത്തില്‍ ഇടം കിട്ടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയോടെയാണ് ഹൈദരാബാദുകാരനായ സൊഹൈല്‍ മുഹമ്മദ് സ്ഥാനമേറ്റത്.

17-ാം വയസ്സില്‍ കുടുംബത്തോടൊപ്പം അമേരിക്കയിലെത്തിയ സൊഹൈല്‍, എന്‍ജിനിയറായാണ് കരിയറിന് തുടക്കമിട്ടത്. 1988-ല്‍ ന്യൂ ജേഴ്‌സി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് ഇലനക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയ സൊഹൈല്‍ പിന്നീട് ജി.ഇ.സി.മാര്‍ക്കോണി ഇലനേക്ട്രാണിക് സിസ്റ്റംസില്‍ എന്‍ജിനിയറായി ചേര്‍ന്നു. ഇതേ സമയം തന്നെ സെറ്റണ്‍ ഹാള്‍ സര്‍വകലാശാലയില്‍ച്ചേര്‍ന്ന് അദ്ദേഹം നിയമപഠനവും ആരംഭിച്ചു. ഈവനിങ് ക്ലാസ്സില്‍ച്ചേര്‍ന്ന് നിയമപഠനം പൂര്‍ത്തിയാക്കിയ ശേഷം അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞ അദ്ദേഹം ചുരുങ്ങിയ കാലത്തുതന്നെ നിയമജ്ഞനെന്ന രീതിയില്‍ പേരെടുത്തു.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണങ്ങള്‍ക്കുശേഷം അമേരിക്കന്‍ സുരക്ഷാ ഏജന്‍സികളുടെ പിടിയിലായ നിരപരാധികളായ മുസ്‌ലിംങ്ങള്‍ക്കുവേണ്ടി വാദിച്ചതോടെയാണ് സൊഹൈല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇസ്‌ലാമിക തീവ്രവാദത്തിന് അനുകൂലമാണ് സൊഹൈലിന്റെ നിലപാടുകളെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ആക്രമണവുമായി യാതൊരു ബന്ധവുമില്ലാത്ത മുപ്പതിലേറെ വരുന്ന കുടിയേറ്റക്കാര്‍ക്കുവേണ്ടി വാദിച്ചതാണ് സൊഹൈലിനെ തീവ്രവാദപക്ഷക്കാരനായി ചിത്രീകരിക്കുന്നതിന് ഇടയാക്കിയത്. ഒരു പ്രത്യേക മതവിശ്വാസികളെയെല്ലാം ഭീകരരായി മുദ്രകുത്തുന്നതിനെതിരായിരുന്നു സൊഹൈല്‍.

അമേരിക്കന്‍ മുസ്‌ലീം യൂണിയന്റെ ബോര്‍ഡ് അംഗമെന്ന നിലയ്ക്കും ന്യൂ ജേഴ്‌സി ബാര്‍ അസോസിയേഷന്റെ എക്‌സിക്യുട്ടീവ് ബോര്‍ഡ് മെമ്പറെന്ന നിലയ്ക്കും പ്രവര്‍ത്തിച്ച സൊഹൈല്‍, മുസ്‌ലീം സമുദായത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് ഊന്നല്‍ കൊടുത്തത്. അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയായ എഫ്. ബി. ഐ.യ്ക്ക് ഇസ്‌ലാമിക സംസ്‌കാരത്തെക്കുറിച്ച് പരിശീലനം നല്‍കുന്നതിനും അദ്ദേഹം നിയോഗിക്കപ്പെട്ടു. എഫ്.ബി. ഐ. പോലുള്ള ഏജന്‍സികളിലേക്ക് മുസ്‌ലീം യുവാക്കള്‍ക്ക് നിയമനം കിട്ടുന്നതിന് ന്യൂ ജേഴ്‌സിയില്‍ സൊഹൈല്‍ ജോബ് ഫെയര്‍ പോലുള്ള പരിപാടികളും സംഘടിപ്പിച്ചു.

ന്യൂജേഴ്‌സിയിലെ ഏറ്റവും സ്വാധീന ശക്തിയുള്ള 100 പേരിലൊരാളായി ന്യൂജേഴ്‌സി മാസിക 2009-ല്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തു. 2006 മുതല്‍ ജഡ്ജിയായി നിയമിക്കപ്പെടുന്നതുവരെ ന്യൂജേഴ്‌സിയിലെ സൂപ്പര്‍ ലോയര്‍ പട്ടികയില്‍ അദ്ദേഹം അംഗമായിരുന്നു. വിവിധ മേഖലകളിലെ പ്രവര്‍ത്തന മികവാണ് ന്യൂ ജേഴ്‌സി സുപ്പീരിയര്‍ കോടതിയിലെ ജഡ്ജിയെന്ന നിലയിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയത്.

rgirishkumar@gmail.com

(20%) (2 Votes)

 

 

Other News in this Section