LATEST NEWS

Loading...

Custom Search
+ -

താരമായി ഇസ ഗുഹ

ആര്‍. ഗിരീഷ് കുമാര്‍

Posted on: 29 Oct 2010

 

ബെര്‍ക്ക്ഷയറിലെ വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിക്കുമ്പോള്‍, ഇസയുടെ ദൗത്യം ചേട്ടന്മാര്‍ക്ക് പന്തെറിഞ്ഞുകൊടുക്കുകയായിരുന്നു. ആണ്‍കുട്ടികളെപ്പോലും ക്ലീന്‍ബൗള്‍ഡാക്കുന്ന ഇസയുടെ വേഗവും കൃത്യതയുമാണ് അച്ഛന്‍ ബറൂണ്‍ ഗുഹയെ ആകര്‍ഷിച്ചത്. ഇസയുടെ ഏറ് വെറും ഏറല്ലെന്ന് തോന്നിയ ബറൂണ്‍ മകളെ ഹൈ വൈക്കോംബെ ക്രിക്കറ്റ് സ്‌കൂളില്‍ ചേര്‍ത്തു. ആ നീക്കം പാളിയില്ല. തേംസ്‌വാലി അണ്ടര്‍-21 ടീമിനുവേണ്ടി കളിക്കാന്‍ ഇസയെ അയയ്ക്കണമെന്നാവശ്യപ്പെട്ട് മൂന്നുവര്‍ഷത്തിനുശേഷം ബറൂണിന് ടീമധികൃതരുടെ വിളിവന്നു.

2008-ല്‍, വനിതാക്രിക്കറ്റ് ലോകകപ്പിന് തൊട്ടുമുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വനിതാ റാങ്കിങ് പ്രസിദ്ധപ്പെടുത്തിയപ്പോള്‍, ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഇസയെത്തി. ഇസ താര ഗുഹ. ഇംഗ്ലണ്ടിന്റെ മീഡിയം പേസ് ബൗളര്‍. കൊല്‍ക്കത്തക്കാരിയായ ഇസ ഒന്നാംറാങ്കിലെത്തിയത് മറ്റൊരു ബംഗാളുകാരിയെ പുറംതള്ളിയാണ്. ഇന്ത്യയുടെ ക്യാപ്റ്റനായ ജുലന്‍ ഗോസ്വാമിയെ. ഇംഗ്ലണ്ടിന്റെ ബംഗാളി ബൗളറും ഇന്ത്യയുടെ ബംഗാളി ക്യാപ്റ്റനും അടുത്ത സൃഹൃത്തുക്കളാണ്.

ഇംഗ്ലണ്ടിനുവേണ്ടി ക്രിക്കറ്റ് കളിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയെന്ന ഖ്യാതിയോടെയാണ് 2002-ല്‍ 17-ാം വയസ്സില്‍ ഇസ ടീമിലെത്തിയത്. എന്നാല്‍, ഇസയുടെ കരിയറില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ പിന്നെയുമെത്തി. ഓസ്‌ട്രേലിയക്കെതിരെയുള്ള ആഷസ് പരമ്പരയും ലോകകപ്പും ട്വന്റി 20 ലോകകപ്പും നേടിയ ഇംഗ്ലണ്ട് ടീമില്‍ ഇസ അംഗമായി. ഏഴ് ടെസ്റ്റുകളില്‍നിന്ന് 25 വിക്കറ്റുകളും 77 ഏകദിനങ്ങളില്‍നിന്ന് 94 വിക്കറ്റുകളും ഇസയുടെ പേരിലുണ്ട്. 2009-ല്‍ ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത പ്രകടനമാണ് ബി.ബി.സിയുടെ ബ്രിട്ടീഷ് ഏഷ്യന്‍സ്‌പോര്‍ട്‌സ് അവാര്‍ഡില്‍ ഈവര്‍ഷത്തെ സ്‌പോര്‍ടസ് പേഴ്‌സണാലിറ്റി പുരസ്‌കാരം ഇസയ്ക്ക് നേടിക്കൊടുത്തത്. ഇംഗ്ലണ്ട് ടീമിലെത്തുന്നതിനുമുമ്പും ഇതേ പുരസ്‌കാരം ജൂനിയര്‍തലത്തില്‍ ഇസ നേടിയിട്ടുണ്ട്. അണ്ടര്‍-19, അണ്ടര്‍-21 ടീമുകളില്‍ മികവുകാട്ടിയതിന് 2002-ല്‍ ഇസയെത്തേടി ബി.ബി.സിയുടെ പുരസ്‌കാരമെത്തി.

ക്രിക്കറ്റ് താരമെന്ന നിലയ്ക്ക് ഇസ നാലുതവണമാത്രമാണ് ഇന്ത്യയിലെത്തിയിട്ടുള്ളത്. എന്നാല്‍, തന്റെ അച്ഛനമ്മമാരുടെ നഗരമായ കൊല്‍ക്കത്തയില്‍ എത്രയോ തവണ ഇസ എത്തിയിട്ടുണ്ട്. കൊല്‍ക്കത്തയോടും ബംഗാളി ഭാഷയോടും ഇസയ്ക്ക് വല്ലാത്ത അടുപ്പമുണ്ടെന്ന് അച്ഛന്‍ ബറൂണും അമ്മ റോമയും പറയുന്നു. കൊല്‍ക്കത്തയില്‍നിന്ന് ബ്രിട്ടനിലേക്ക് പോകുംമുമ്പ്, ക്ലബ് ക്രിക്കറ്റില്‍ അറിയപ്പെടുന്ന താരമായിരുന്നു ബറൂണ്‍, 1970-കളുടെ തുടക്കത്തില്‍. പിന്നീട് ബറൂണും കുടുംബവും ഇംഗ്ലണ്ടിലേക്ക് താമസംമാറ്റി. തന്റെ വേരുകളുള്ള ഇന്ത്യയോട് അങ്ങേയറ്റത്തെ ബഹുമാനമാണ് ഇസയ്ക്കുള്ളത്. ജന്മനാടെന്ന നിലയില്‍ ഇംഗ്ലണ്ടിനുവേണ്ടി കളിക്കുന്നതിലും ഇസ അഭിമാനം കണ്ടെത്തുന്നു. ക്രിക്കറ്റിനു പുറത്ത് അക്കാദമിക് തലത്തിലും ഇസ മുന്‍പന്തിയിലാണ്. ന്യൂറോളജിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് സമ്പാദിക്കാന്‍ തയ്യാറെടുക്കുകയാണ് ഇസ ഇപ്പോള്‍.

2002-ല്‍ ഇന്ത്യയും ന്യൂസീലന്‍ഡും ഉള്‍പ്പെട്ട പരമ്പരയ്ക്കുവേണ്ടിയാണ് ഇസ ആദ്യമായി ഇംഗ്ലണ്ട് കുപ്പായമണിഞ്ഞത്. സാറ കോളിയറിന്റെ പകരക്കാരിയായി ടീമിലെത്തിയ ഇസ ടീമില്‍ സ്ഥിരാംഗമായി മാറാന്‍ താമസമുണ്ടായില്ല. 2004-ല്‍ ന്യൂസീലന്‍ഡിനെതിരെ ഏകദിനപരമ്പര ഇംഗ്ലണ്ടിന് നേടിക്കൊടുത്തത് ഇസയുടെ മികവാണ്. നാലാം മത്സരത്തില്‍ 22 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റെടുത്ത പ്രകടനം ശ്രദ്ധേയമായി. 2008-ല്‍ വെസ്റ്റിന്‍ഡീസിനെതിരെ 14 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തതാണ് ഇസയുടെ മികച്ചപ്രകടനം.

ആഷസ്​പരമ്പര നിലനിര്‍ത്തുന്നതില്‍ ഇംഗ്ലണ്ടിനെ സഹായിച്ചതും ഇസയുടെ പ്രകടനമാണ് 2007-08 സീസണില്‍ ബോവാള്‍ ടെസ്റ്റില്‍ ഒമ്പതുവിക്കറ്റ് നേടിയാണ് ഓസ്‌ട്രേലിയക്കെതിരെ ഇസ ഇംഗ്ലണ്ടിന്റെ വിജയശില്പിയായത്. റീഡിങ് റിഡ്ജ്‌വേ ക്ലബ്ബംഗമായ ഇസ, കൗണ്ടി ടീം ബെര്‍ക്ക്ഷയറിന്റെ താരമാണ്.
(20%) (2 Votes)

 

 

Other News in this Section