LATEST NEWS

Loading...

Custom Search
+ -

അപ്പാച്ചെ ഇന്ത്യന്‍

ആര്‍. ഗിരീഷ് കുമാര്‍

Posted on: 23 Jul 2010

 

അപ്പാച്ചെ ഇന്ത്യനെന്ന പേരു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മവരിക ഒരുകാലത്ത് യുവാക്കളെ വല്ലാതെ ആകര്‍ഷിച്ച ഹെയര്‍ സ്റ്റൈലാണ്. ചെവികള്‍ക്കുമുകളില്‍ പൂച്ച മാന്തിയതുപോലുള്ള സ്റ്റൈല്‍. ഒരു ഗായകനുയര്‍ത്തിവിട്ട തരംഗം അയാളുടെ രൂപഭാവങ്ങള്‍ അനുകരിക്കത്തക്ക തരത്തിലേക്ക് വളര്‍ന്നുവെന്നതിന് തെളിവായിരുന്നു അപ്പാച്ചെ ഇന്ത്യന്‍ സ്റ്റൈല്‍. ഒരുപക്ഷേ, ലോകം മുഴുവന്‍ കേട്ട ഇന്ത്യക്കാരനായ ഗായകനും അപ്പാച്ചെയാകാം.

ബര്‍മിങ്ങ്ഹാമിലെ ഹാന്‍ഡ്‌സ്‌വര്‍ത്തില്‍ ഇന്ത്യന്‍ കുടുംബത്തില്‍ പിറന്ന സ്റ്റീവന്‍ കപുര്‍ പിറന്ന നാടിന്റെ സ്വാധീനത്തിലാണ് റെഗ്ഗെ സംഗീതത്തിലേക്ക് തിരിയുന്നത്. സ്റ്റീല്‍ പള്‍സെന്ന് പേരെടുത്ത റെഗ്ഗെ ബാന്‍ഡിന്റെ നാടായിരുന്നു ഹാന്‍ഡ്‌സ്‌വര്‍ത്ത്. കരീബിയക്കാരും ഏഷ്യന്‍ വംശജരും താമസിക്കുന്ന ഹാന്‍ഡ്‌സ്‌വര്‍ത്തിന്, കരീബിയന്‍ സംഗീതമായ റെഗ്ഗെയുടെ സ്വഭാവമുണ്ടായത് സ്വാഭാവികം.

എണ്‍പതുകളിലാണ് സ്റ്റീവന്‍ കപുര്‍, അപ്പാച്ചെ ഇന്ത്യനെന്ന പേരില്‍ രംഗത്തെത്തുന്നത്. മുടിയില്‍ തന്റേതായ ചിത്രപ്പണികളും കമ്മലുമൊക്കെയണിഞ്ഞ്, കരീബിയന്‍ രൂപഭാവങ്ങള്‍ സ്വീകരിച്ചാണ് അപ്പാച്ചെ വേദികളിലെത്തിയത്. ഡാന്‍സ് ഹാളുകള്‍ കീഴടക്കി മുന്നേറിയ അപ്പാച്ചെയുടെ ആദ്യ സിംഗിള്‍, 'മൂവി ഓവര്‍ ഇന്ത്യ' പുറത്തുവരുന്നത് 1990-ലാണ്. മൂവി ഓവര്‍ ഇന്ത്യയ്ക്ക് തുടക്കത്തില്‍ കാര്യമായ പ്രതികരണമുണ്ടാക്കാനായില്ലെങ്കിലും റെഗ്ഗെ സംഗീത വിതരണക്കമ്പനിയായ ജെറ്റ് സ്റ്റാര്‍ അതേറ്റെടുത്തതോടെ അപ്പാച്ചെയുടെ കാലം തെളിഞ്ഞു. റെഗ്ഗെയും ഭാംഗ്രയും കൂട്ടിക്കലര്‍ത്തിയ പരീക്ഷണം പെട്ടെന്നുതന്നെ ആരാധകരെ സൃഷ്ടിച്ചു. ഇതേ അച്ചില്‍ പുറത്തിറങ്ങിയ 'ചോക്ക് ദേര്‍', 'ഡോണ്‍ രാജ' എന്നീ സിംഗിളുകളും ഹിറ്റായതോടെ, അപ്പാച്ചെ വലിയ സംഗീത കമ്പനികളുടെ ശ്രദ്ധയിലെത്തി. 1992-ല്‍ ഐലന്‍ഡ് റെക്കോഡ്‌സുമായി അപ്പാച്ചെ കരാറൊപ്പിട്ടു. രണ്ടരലക്ഷം പൗണ്ടിന്റെ കരാര്‍ സംഗീതലോകത്ത് വലിയ സംഭവമായി മാറി. വെള്ളക്കാരനല്ലാത്ത ഒരു തുടക്കക്കാരന് കിട്ടുന്ന ഏറ്റവും വലിയ കരാറായിരുന്നു അത്.

റെഗ്ഗെയും ഭാംഗ്രയും ചേര്‍ന്നുള്ള ഭാംഗ്രമഫിനിലൂടെ ലോകം കീഴടക്കിയ അപ്പാച്ചെയുടെ ആദ്യ ആല്‍ബം 'നോ റിസര്‍വേഷന്‍സ്' പുറത്തിറങ്ങിയത് 1993-ലാണ്. ജമൈക്കയിലാണ് ഇത് റെക്കോഡ് ചെയ്തത്. ലോകമെമ്പാടും ഹിറ്റായ ഈ ആല്‍ബത്തിന് പിന്നാലെ, 'മേക്ക് ദ വേ ഫോര്‍ ഇന്ത്യന്‍' പുറത്തിറങ്ങി. ലോകത്തെ സംഗീതപ്രേമികള്‍ മുഴുവന്‍ നെഞ്ചേറ്റിയ 'ബൂം ഷാക്ക ലാക്ക' ഈ ആല്‍ബത്തിലേതാണ്. ഈ ഗാനത്തിലൂടെയാണ് അപ്പാച്ചെ ഇന്ത്യയിലും തരംഗമായത്. ബൂം ഷാക്ക ലാക്ക അഞ്ച് ഹോളിവുഡ് സിനിമകളില്‍ ഉപയോഗിക്കപ്പെട്ടു. ലോകമെമ്പാടുമായി 52 പരസ്യങ്ങളില്‍ ഈ ഗാനം പശ്ചാത്തലമായി. സ്‌കൂബി ഡു പോലുള്ള പ്രശസ്തമായ ഗെയിമുകളിലും ബൂം ഷാക്ക ലാക്ക വന്നു. നോ റിസര്‍വേഷന്‍സ് മുതല്‍, കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ 'സോനി ലഗ്ദി' വരെ 25-ഓളം ആല്‍ബങ്ങള്‍. അറേഞ്ച്ഡ് മാര്യേജും ബൂം ഷാക്ക ലാക്കയുമാണ് ഇന്ത്യയില്‍ അദ്ദേഹത്തിന് ആരാധകരെ സമ്മാനിച്ചത്.

ലോകത്തെ പ്രശസ്ത സംഗീത കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അപ്പാച്ചെയ്ക്ക് സാധിച്ചിട്ടുണ്ട്. അതുപോലെ മിക്കവാറും സംഗീതജ്ഞര്‍ക്കൊപ്പവും അദ്ദേഹം സഹകരിച്ചിട്ടുണ്ട്. എ.ആര്‍. റഹ്മാന്‍, ആശ ഭോസ്‌ലെ, സമീറ സിങ്, ഷാഗി, യാമി ബോലോ, അലിഷ ചിനോയ് തുടങ്ങി ഒട്ടേറെപ്പേര്‍. റെഗ്ഗെ രാജാവ് ഷോണ്‍ പോള്‍ തന്റെ അമേരിക്കന്‍ പര്യടനത്തില്‍ അപ്പാച്ചെയെ ഒപ്പംകൂട്ടി. ലവ് ബേര്‍ഡ്‌സ് എന്ന തമിഴ്‌സിനിമയില്‍ പ്രഭുദേവയ്‌ക്കൊപ്പം നൃത്തമാടാനും അപ്പാച്ചെയെത്തി. റെഗ്ഗെയ്ക്കും ഭാംഗ്രയ്ക്കും നല്‍കിയ സേവനങ്ങളെ മാനിച്ച് ഒട്ടേറെ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
rgirishkumar@gmail.com
(20%) (2 Votes)

 

 

Other News in this Section