LATEST NEWS

Loading...

Custom Search
+ -

ഫ്രം അക്ഷരം ടു അരയന്നം

ഓര്‍ത്തുനോക്കുമ്പോള്‍.....4

Posted on: 30 Mar 2008

 

ശരത്കൃഷ്ണ
((rsarathkrishna@gmail.com)


ഒരാളോട് ആത്മാര്‍ത്ഥമായി ഇഷ്ടം തോന്നുകയെന്നത് കുട്ടി അമ്പിളിയമ്മാവനെ കൊതിക്കും പോലെ നിര്‍മലമാണ്. പ്രണയമുണ്ടായാല്‍ പിന്നെയത് പറഞ്ഞുതീര്‍ക്കും വരെ ഉള്ളിലൊരു പരവേശമായിരിക്കും. ഹൃദയം പിടിവാശി പിടിച്ച് ചിണുങ്ങും. തൊണ്ടയെപ്പോഴും വരണ്ടുണങ്ങി ദാഹിക്കുന്ന തരിശുനിലമാകും. നെഞ്ചിലാരോ അണക്കെട്ട് പണിയും. കാലമെത്ര കഴിഞ്ഞാലും കാമുകഭാവങ്ങള്‍ക്ക് മാറ്റമില്ല. പ്രേമം അറിയിക്കാന്‍ അക്ഷരങ്ങളെ മുതല്‍ അരയന്നത്തെ വരെ നമ്മള്‍ ഉപയോഗിച്ചു. ടെലിഫോണ്‍ മണികള്‍ ചിരിക്കുന്നതിനും പിന്നെ എസ്.എം.എസ്. എന്ന മൂന്നക്ഷരത്തിലേക്ക് എല്ലാം ചുരുങ്ങിയൊതുങ്ങുന്നതിനും മുമ്പുള്ള കഥയാണത്. അന്ന് അനുരാഗത്തിന്റെ അറിയിപ്പു വഴികള്‍ പലതായിരുന്നു.

ജീവിതവും യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമാകുമ്പോള്‍ ആരും ആദ്യം ചിന്തിച്ചിരുന്നത് പ്രേമലേഖനത്തെക്കുറിച്ചായിരുന്നു. പ്രണയത്തിന്റെ എക്കാലത്തേയും വലിയ ഒപ്പുകടലാസായിരുന്നു അത്. അനുരാഗികളുടെ ആത്മാവിന്റെ അക്ഷരമാല. 'മധുരസുന്ദരസുരഭിലമായ' സന്ദേശകാവ്യം.പ്രേമത്തിന്റെ ഇതിഹാസങ്ങളോളം പഴക്കമുള്ള ഈ പ്രകടനോപാധിയുടെ ലാളിത്യം മറ്റൊരു രീതിക്കുമില്ല. താമരയിലയില്‍ കോറിയ നഖമുനകളുടെ ഓര്‍മ. പ്രേമലേഖനമെഴുതാന്‍ തുടങ്ങുമ്പോള്‍ പ്രണയി ശകുന്തളയെപ്പോലെ എങ്ങനെയെഴുതണമെന്നറിയാതെ സന്ദേഹിയാകും. വാക്കുകളുടെ മഴ കാത്ത് വേഴാമ്പലായി മിഴിനട്ടിരിക്കും. രാത്രികള്‍ പകലുകള്‍. അതൊരു വേദന തന്നെയാണ്. എത്രയെഴുതിയാലും ഭാഷ അപൂര്‍ണമെന്നുതോന്നും. അക്ഷരങ്ങളുടെ അഴകളവുകള്‍ ചാഞ്ഞും ചരിഞ്ഞും നോക്കും. ഭംഗി പോരെന്നുതോന്നുമ്പോള്‍ ചുറ്റിനും ചുരുട്ടിയെറിഞ്ഞ കടലാസുകള്‍ പന്തുപോലെയുരുളും.പ്രണയലേഖനത്തിന് അലിഖിതമായ ചേരുവകളുണ്ട്. ആരും പറഞ്ഞതല്ല. അതങ്ങനെയാകണമെന്ന് പ്രേമിക്കുന്നവര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു. എഴുതുന്ന കടലാസില്‍ തുടങ്ങണം റൊമാന്റിക് ഛായ. സാഹിത്യം നിര്‍ബന്ധം. കവിത പാകത്തിന്. ആദ്യവായനയില്‍ തന്നെ കരളില്‍ കൊള്ളണം.

ഒറ്റമൂച്ചിന് എഴുതിയിട്ട് കേശവന്‍നായര്‍ പെട്ടെന്ന് തിരിഞ്ഞുനോക്കി. മധുരമന്ദഹാസത്തോടെ സാറാമ്മ അയാളുടെ പിന്നില്‍ നില്‍ക്കുന്നതായ അനുഭൂതി. ചുമ്മാ ഒരു തോന്നല്‍. അയാള്‍ എഴുത്തുവായിച്ചു. കവിതയുണ്ട്. തത്ത്വശാസ്ത്രമുണ്ട്, മിസ്റ്റിസിസവുമുണ്ട്. എന്തിന് കേശവന്‍നായരുടെ ഹൃദയത്തിന്റെ മഹാരഹസ്യം മുഴുവനുമുണ്ട്. എഴുത്ത് ഉദ്ദേശിച്ചതിലും നന്നായിട്ടുണ്ട്. അയാള്‍ അത് നാലായി മടക്കി പോക്കറ്റിലിട്ടു.
(പ്രേമലേഖനം-വൈക്കം മുഹമ്മദ് ബഷീര്‍)

നിബന്ധനകളുടെ ഛന്ദസ്സിനൊപ്പിച്ച് പ്രേമലേഖനമെഴുതാനറിയാത്തവര്‍ കവിതയും കഥയുമെഴുതുന്നവരെ കൂട്ടുപിടിച്ചു. കഞ്ചാവ് ബീഡിയും കാലിച്ചാരായവും കൊടുത്ത് കടം വാങ്ങിയ കാല്പനികത. നല്ല കൈപ്പടയുള്ളവരെത്തേടിയും ആവശ്യക്കാരെത്തി. പ്രേമലേഖനങ്ങള്‍ കൈമാറുന്നതും ഒരു കാഴ്ചയായിരുന്നു. അമ്പലക്കുളക്കരയില്‍ കാത്തുനിന്ന്.... കലുങ്കിനരികെ വെച്ച് സൈക്കിളില്‍ വന്ന്... ഇലപ്പടര്‍പ്പുകള്‍ മൂടിയ ഇടവഴിയില്‍ പിന്നില്‍നിന്നു വിളിച്ച്.... നാലായി മടക്കിയ കടലാസ് വിറച്ച കൈകളാല്‍ ഏല്പിക്കുന്നത് ഇങ്ങനെയൊക്കെയായിരുന്നു. ആരും കാണാതെയുള്ള അഭ്യാസം. കൊടുക്കുന്നയാളും ഏറ്റുവാങ്ങുന്നയാളും പേടമാനെപ്പോലെ ചുറ്റിനും കണ്ണോടിക്കും. തട്ടിപ്പറിച്ച് ഒറ്റയോട്ടം. അല്ലെങ്കില്‍ അതിവേഗം ബൗണ്ട് പുസ്തകത്തിലേക്ക് പൂഴ്ത്തിവെയ്ക്കല്‍.

പൂമുഖത്ത് കോണിച്ചുവട്ടില്‍ ചെന്നുനിന്നു. ചാരിയവാതില്‍ തുറന്നു. സ്വര്‍ണവളയിട്ട മിനുത്തു തുടുത്ത കൈ പുറത്തുകണ്ടു. കടലാസ്സ്. കൊഴുത്ത കൈയില്‍ മിനുത്ത കടലാസ്സ്. കൈമറഞ്ഞു. മുകളിലേക്കോടി. കോണിപ്പടികളറിയാതെ മുകളിലെത്തി. നാലുപേജുള്ള പ്രേമലേഖനം. അഴകുള്ള അക്ഷരങ്ങള്‍. ജീവിതത്തില്‍ പ്രേമത്തിന്റെ ആദ്യത്തെ കൈനീട്ടം. മധുരമധുരമായ പ്രേമലേഖനം. മാദകപ്രണയത്തിന്റെ ആദ്യത്തെ കനത്ത ചെക്ക്. (കവിയുടെ കാല്‍പ്പാടുകള്‍ -പി. കുഞ്ഞിരാമന്‍നായര്‍)

നേരിട്ട് സ്‌നേഹം കൈമാറാന്‍ ചങ്കുറപ്പുപോരാത്തവര്‍ മൂന്നാമതൊരാളിന്റെ സഹായം തേടിയിരുന്നു. പ്രണയത്തിനിടയില്‍ എല്ലാ കാലത്തും പറന്നുനടന്ന പക്ഷികള്‍. പ്രിയമാനസരായ ഹംസങ്ങള്‍. ഇവരുടെ ദൗത്യങ്ങള്‍ പലതായിരുന്നു. പ്രേമലേഖനം കൊത്തിപ്പറക്കുന്നതു മുതല്‍ ഇഷ്ടമറിഞ്ഞു വരാനുള്ള ദൂതുവരെ. ഏറ്റവുമടുത്ത കൂട്ടുകാരാണ് സന്ദേശവാഹകരാകുക. ചാടുവാക്കുപറയാന്‍ ചാതുര്യമുള്ളവര്‍ ഈ വേഷത്തില്‍ ശോഭിച്ചിരുന്നു. ദൂതിനു പോകുന്നവര്‍ പ്രിയം മാത്രമേ പറയൂ. വിശേഷണങ്ങള്‍. വീരേതിഹാസങ്ങള്‍. ഏറ്റെടുത്ത ഉദ്യമം വിജയിപ്പിക്കാനുള്ള ചതുരുപായങ്ങള്‍.

നല്ലതു നല്ലതിനോടു ചേരണം, തവ
വല്ലഭനപരന്‍ തുല്യന്‍ നഹിനൂനം,
മേഘവാഹനനെക്കാള്‍ ബലവാന്‍
മോഹനാംഗനവനതി ഗുണവാന്‍
കമനീരത്‌ന കനകങ്ങളുടെ;
ഘടനയേ നിങ്ങളുടെ...
(നളചരിതം ഒന്നാം ദിവസം
-ഉണ്ണായി വാര്യര്‍)

ഹംസം തിരിച്ചുവരുന്നതുവരെ പ്രേമി ഉഴറി നടക്കും. 'തവ കരഗതമേ മമ കാമിതം ജീവിതവും..' എന്ന് മനസ്സില്‍ പറയും. ചലജളിത്ധംകാരം, ചെവികളിലംഗാരം, ചിലര്‍ ദൂരെ നിന്ന് ദൂതിന്റെ ദൃശ്യം ഒളികണ്ണാല്‍ പാര്‍ക്കും. നെഞ്ചിനുള്ളിലൊതുക്കിയതെല്ലാം മറ്റൊരു നാവിലൂടെയൊഴുകുന്നത് അകലെ നിന്ന് അറിയും.എന്തു പറഞ്ഞു എന്നറിയാനുള്ള ആകാംക്ഷ ജീവിതത്തിലെ ഏറ്റവും വലിയ കൊതികളിലൊന്നാണ്. ഹൃദയാഘാതമുണ്ടാക്കുന്ന ജിജ്ഞാസ. നാടകീയമായ വര്‍ണനക്കൊടുവില്‍ ഫലശ്രുതി. മുഖത്തേക്ക് പടരുന്ന നിഴലും നിലാവും.വെറുതെയായിരുന്നില്ല അനുരാഗമറിയിക്കാനുള്ള അഞ്ചലോട്ടങ്ങള്‍. ദൈവം തന്നെ നിനക്ക് പ്രതിഫലം തരുമെന്നാണ് നളന്‍ ഹംസത്തോട് പറഞ്ഞത്. പരിപ്പുവടയില്‍ തുടങ്ങി പതഞ്ഞുയരുന്ന പാതിരാപ്പാര്‍ട്ടികളില്‍ വരെയെത്തിയിരുന്നു ദൂതുപോയവര്‍ക്കുള്ള വിരുന്നൂട്ട്.
ചിലര്‍ ധീരരായിരുന്നു. ഇടനിലകളില്‍ വിശ്വാസമില്ലാത്ത ഇവര്‍ 'എനിക്ക് നിന്നെ ഇഷ്ടമാണ്...' എന്ന് നേരിട്ട് ചെന്നങ്ങു പറഞ്ഞിട്ട് മടങ്ങി. അത് ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ഭാഷയായിരുന്നു. പ്രണയത്തിന്റെ ഏറ്റവും തീഷ്ണമായ പ്രകടനം. നടന്നുപോകുന്ന പെണ്‍കുട്ടിയെ ബലമായി പിടിച്ചുനിര്‍ത്തി ഇഷ്ടമറിയിച്ചവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്....ഈ രീതിക്ക് ഒരുപാട് മുന്നൊരുക്കങ്ങളുണ്ടായിരുന്നു. പറയേണ്ട ഓരോ വാക്കും പലവട്ടം ആലോചിച്ചാകും തിരഞ്ഞെടുക്കപ്പെടുക. പിന്നീടത് മനസ്സിലേക്ക് പറഞ്ഞുറപ്പിക്കും. കണ്ണാടി കാമുകിയാകും. ഇങ്ങനെ ഇഷ്ടം സഞ്ചരിച്ച വഴികള്‍ എന്തൊക്കെയെന്തൊക്കെ...


തുടരും....



(64.29%) (14 Votes)

 

 

Other News in this Section