LATEST NEWS

Loading...

Custom Search
+ -

മറുഭാഗത്ത് എഴുതാതിരുന്നത്‌

മുരളി തുമ്മാരുകുടി

Posted on: 10 Sep 2012

 

ലോകത്തില്‍ എല്ലാ ഭാഷകളിലും തെറിവാക്കുകള്‍ ഉണ്ട്. ഭാഷ എന്നത് വികാര പ്രകടനത്തിനുള്ള ഒരുപാധിയാകുമ്പോള്‍ കോപത്തിന്റെ പ്രകടനത്തിന് ഉപയോഗിക്കാവുന്ന വാക്കുകളും ഭാഷയില്‍ വേണമല്ലോ.

മലയാളത്തില്‍ തെറിവാക്കുകള്‍ പൊതുവെ കുറവാണ്. ഇതു ഞാന്‍ ചുമ്മാ പറയുന്നതല്ല. ലോകത്തിലെ തെറിവാക്കുകള്‍ എല്ലാം സംഭരിച്ചു വച്ചിരിക്കുന്ന വെബ്‌സൈറ്റ് വിശകലനം ചെയ്താണ്, മറ്റു ക്ലാസിക്കല്‍ ഭാഷകളെ അപേക്ഷിച്ച് അമ്മമലയാളം ഈ കാര്യത്തില്‍ എത്ര പിന്നിലാണെന്ന് ഞാന്‍ കണ്ടുപിടിച്ചത്. അതില്‍ തന്നെ എന്റെ ചെറുപ്പകാലത്ത് അശ്ലീലമായി കരുതിയിരുന്ന 'കോപ്പും' 'കുണ്ടിയും' എല്ലാം സൂപ്പര്‍ താരങ്ങളും പുതിയ ജനറേഷന്‍ സിനിമകളും എടുത്തുപയോഗിക്കുക വഴി കുടുംബ സദസ്സുകളിലെത്തി തെറിയല്ലതായി.

ഞാന്‍ ആദ്യമായി ഒരു തെറിവാക്ക് കേട്ടത് രണ്ടാം ക്ലാസ്സില്‍ വച്ചായിരുന്നു. 'മൈ... ഓ അല്ലെങ്കില്‍ വേണ്ട, മത്തങ്ങത്തലയന്‍ ..' എന്ന് ക്ലാസ്‌മേറ്റായ ഗോപാലകൃഷ്ണനാണ് പറഞ്ഞത്. അതെന്റെ വൊക്കാബുല്ലറിയില്‍ ഇല്ലായിരുന്നതിനാല്‍ അതൊരു അശ്ലീലമാണെന്ന് എനിക്കു മനസ്സിലായില്ല. അതു പറഞ്ഞു തന്നത് വേറൊരു ക്ലാസ്‌മേറ്റായിരുന്ന മുസ്തഫയാണ്.

പിന്നെ ഒരു ദിവസം ഗോപാലകൃഷ്ണനും മുസ്തഫയും തമ്മില്‍ കോര്‍ത്തു. അന്ന് രണ്ടു പേരും എനിക്കറിയാന്‍ പാടില്ലാത്ത വാക്കുകളുടെ വലിയ ഒരു കെട്ടഴിച്ചു വിട്ടു. ഞങ്ങള്‍ ഭൂരിഭാഗം കുട്ടികളും അന്തം വിട്ടു. ഇതശ്ലീലം ആണെന്നു മനസ്സിലാക്കിയ ചിലര്‍ ചെവി പൊത്തി.

വിഷയം ക്ലാസ് ടീച്ചര്‍ വഴി സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്ന ബാലന്‍ സാറിന്റെ അടുത്തെത്തി. ഞങ്ങളുടെ നാട്ടുകാരനും ഏവരാലും ബഹുമാനിക്കപ്പെട്ടിരുന്ന ഒരദ്ധ്യാപകനും ആണ് ബാലന്‍ സാര്‍ (സാര്‍ ഇപ്പോഴും പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നു.) സംഗതി കേട്ട് സാര്‍ രണ്ടു പേരേയും മുന്നിലേക്ക് വിളിച്ച് നിലത്തിരുത്തി.
'നിങ്ങള്‍ വഴക്കു കൂടിയോ?'
'ഉവ്വ്, സാര്‍'
'നിങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും തെറി പറഞ്ഞോ?'
'ഉവ്വ്, സാര്‍'
'ശരി എന്തൊക്കെയാണ് പറഞ്ഞതെന്ന് സ്ലേറ്റില്‍ എഴുതൂ'
ഒന്നോ രണ്ടോ വാക്ക് സ്ലേറ്റിലെഴുതി മുസ്തഫ സാറിനെ കാണിച്ചു. പക്ഷെ, ഗോപാലകൃഷ്ണന്‍ ആകട്ടെ സ്ലേറ്റിന്റെ ഒരു പുറം മുഴുവന്‍ എഴുതിക്കഴിഞ്ഞ് രണ്ടാമത്തെ പുറത്തെഴുതാന്‍ ആ വശം മഷിത്തണ്ടു വെച്ച് മായ്ക്കാന്‍ തുടങ്ങി.

ബാലന്‍ സാറിന്റെ കണ്ണു തള്ളി. രണ്ടാമത്തെ പുറത്തെ വൊക്കാബുല്ലറി സാറിന്റെ ഡിക്ഷനറിയില്‍ പോലും ഉണ്ടാകില്ല എന്ന് എനിക്കിപ്പോള്‍ തോന്നുന്നു. അതിനാല്‍ സാര്‍ എഴുത്ത് നിര്‍ത്താന്‍ പറഞ്ഞു .

ഇനി പ്രശ്‌നമൊന്നും ഉണ്ടാക്കരുതെന്നും ഇതുപോലുള്ള വാക്കുകള്‍ പറയരുതെന്നും പറഞ്ഞ് സാര്‍ ആ കേസ് രാജിയാക്കി.

മലയാളത്തില്‍ ഒരു രണ്ടു പേജ് തെറിയെഴുതിത്തരണം എന്നു പറഞ്ഞാല്‍ ഇന്നു പോലും എനിക്കത് സാധിക്കുമെന്നു തോന്നുന്നില്ല. പിന്നെങ്ങനെ വെറും ഏഴു വയസ്സുള്ള ഗോപാലകൃഷ്ണന്റെ സ്ലേറ്റില്‍ അത് പൊട്ടിയൊഴുകി?

അക്കാലത്ത് ഇന്റര്‍നെറ്റോ, മൊബൈലോ, സി.ഡി.യോ ഒന്നും ഇല്ലാത്തതിനാല്‍ അതിനുത്തരം പറയേണ്ടത് ഗോപാലകൃഷ്ണന്‍ വളര്‍ന്ന സാഹചര്യം ആണെന്ന് വ്യക്തമാണല്ലോ.

പക്ഷെ, കേരളത്തിലെ ആളുകളുടെ പൊതുവെയുള്ള നിലപാട് അന്യ കുടുംബങ്ങളുടെ (അതു സ്വന്തം ബന്ധുക്കളുടെയാണെങ്കില്‍ പോലും) ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക എന്നതാണ്. അന്താരാഷ്ട്രരംഗത്ത് രാജ്യങ്ങള്‍ പലപ്പോഴും അങ്ങനെയാണ്. മറ്റു രാജ്യത്ത് എന്തക്രമം നടന്നാലും പുറത്തുള്ളവര്‍ അതില്‍ ഇടപെടില്ല. റുവാണ്ടയിലും മറ്റും കൂട്ടക്കൊലകള്‍ അങ്ങനെയാണ് ഉണ്ടായത്.

നമ്മളും അതുപോലെയാണ്. അടുത്ത വീട്ടിലെ മാതാപിതാക്കള്‍ കുട്ടികളോട് എന്തക്രമം ചെയ്താലും നമ്മള്‍ പ്രതികരിക്കാന്‍ മടിക്കും. ശിശുക്ഷേമ സമിതിയും മറ്റും ഉണ്ടെങ്കിലും പീഢനത്തിന് വിധേയമാകുന്ന കുട്ടികള്‍ക്ക് രക്ഷപെടാനോ അവരെ രക്ഷപെടുത്താനോ ഫലപ്രദമായ ഒരു സംവിധാനം നമുക്ക് ഇപ്പോഴും ഇല്ല. അതുകൊണ്ടാണ് ഒരു കൊച്ചനിയനെ ഫാനില്‍ തല കീഴായി കെട്ടിത്തൂക്കി അടിച്ചിട്ട് പതിനഞ്ചു വയസ്സുപോലും ആകാത്ത ഒരു പെണ്‍കുട്ടിയെ അച്ഛന് ബലാല്‍സംഗം ചെയ്യാനും മറ്റുള്ളവര്‍ക്ക് വില്‍ക്കാനും ഒക്കെ സാധിക്കുന്നത്.

വികസിത രാജ്യങ്ങളില്‍ കുട്ടികളുടെ സംരക്ഷണത്തിന് അതീവ ശ്രദ്ധയാണ് അവര്‍ നല്കുന്നുത്. ചെറുപ്രായം തൊട്ട് കുട്ടികളുടെ ശാരീരികമോ മാനസികമോ ആയ വികാസത്തിന് അവരുടെ കുടുംബാന്തരീക്ഷം തടസ്സം നില്കും എന്നു കണ്ടാല്‍ കുട്ടികളെ അച്ഛനമ്മമാരില്‍ നിന്നും എടുത്തു മാറ്റി മറ്റു ആളുകളെ വളര്‍ത്താന്‍ ഏല്പിക്കാന്‍ അവിടുത്തെ സോഷ്യല്‍ സര്‍വീസുകാര്‍ക്ക് അവകാശം ഉണ്ട്. പീഢനങ്ങളെപ്പറ്റി സോഷ്യല്‍ സര്‍വീസ് സംഘടനകളെ അറിയിക്കാന്‍ അയല്‍ക്കാര്‍ക്കോ അധ്യാപകര്‍ക്കോ ഒരു മടിയും ഇല്ല. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ 'എര്‍ ഓണ്‍ തി സൈസ് ഓഫ് കോഷന്‍' എന്ന സിദ്ധാന്തം (അതായത് സംശയം ഉണ്ടെങ്കില്‍ പോലും വിളിച്ചറിയിക്കുക) ആണ് ആളുകള്‍ ഉപയോഗിക്കുന്നത്. അടുത്ത കാലത്ത് നോര്‍വേയില്‍ രണ്ടു ഇന്ത്യന്‍ കുട്ടികളെ അവിടുത്തെ സോഷ്യല്‍സര്‍വീസ് സംഘടന അച്ഛനമ്മമാരില്‍ നിന്നും എടുത്തു കൊണ്ട് പോയ വാര്‍ത്ത ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ. ആ കേസിന്റെ ന്യായാന്യായങ്ങള്‍ എന്ത് തന്നെ ആയാലും കുട്ടികളുടെ ശാരീരികവും മാനസികവും ആയ സംരക്ഷണത്തിന് സമൂഹത്തിനു അവകാശം ഉണ്ടെന്ന ശക്തമായ സന്ദേശമാണത് നല്‍കിയത്. ഇന്ത്യയില്‍ അതല്‍പം ചര്‍ച്ച ചെയ്യപ്പെടെണ്ടാതായിരുന്നു.

ഞാനിതെല്ലാം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം കഴിഞ്ഞ മാസം ഇടുക്കിയില്‍ എവിടെയോ പതിനാലു വയസ്സുകാരന്‍ ഒരു കൊലപാതകത്തിന് പിടിയിലായത് വായിച്ചിട്ടാണ്. രണ്ടു വര്‍ഷമായി കേരളത്തിലെ കൊലപാതകങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ട പലരും കുട്ടിക്കുറ്റവാളികള്‍ ആണ്. പത്തു മുതല്‍ പതിനാലു വരെ പ്രായമായമുള്ള കുട്ടികളാണ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. അതില്‍ തന്നെ പത്തു വയസ്സുകാരന്റെ കാര്യം ആണ് എന്നെ ഏറ്റവും സങ്കടപ്പെടുത്തിയത്.

ഏതു പ്രായത്തിലാണ് ഒരാള്‍ക്ക് ഒരു ക്രൈം ചെയ്യാന്‍ പറ്റുന്നത്? സാമാന്യമായി പറഞ്ഞാല്‍ ചെയ്യുന്ന കുറ്റത്തിന്റെ വ്യാപ്തി അറിയാനുള്ള മാനസിക വളര്‍ച്ചയെങ്കിലുമുള്ള ഒരാളെ മാത്രമേ ആ കുറ്റത്തിന് ഉത്തരവാദിയായി കാണാന്‍ പറ്റൂ. ഇതിനു പക്ഷെ ലോകം മുഴുവന്‍ അംഗീകരിച്ച ഒരു മാനദണ്ഡം ഇല്ല. കുട്ടികള്‍ക്ക് ഏറ്റവും സംരക്ഷണം നല്‍കുന്ന പല നോര്‍ഡിക് രാജ്യങ്ങളിലും (നോര്‍വേ, ഫിന്‍ലാന്‍ഡ്, സ്വീഡന്‍) ഇതു പതിനഞ്ചു വയസ്സാണ്. ഇതില്‍ കൂടിയ രാജ്യങ്ങളും ഉണ്ട്. ഇന്ത്യയില്‍ പക്ഷെ ഏഴു വയസ്സുള്ള കുട്ടികളെപ്പോലും സീരിയസ് ക്രൈമിന് വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ കഴിയും.

പത്തു വയസ്സുള്ള ഒരു കുട്ടിക്ക് അറിഞ്ഞ് ഒരു കൊലപാതകം ചെയ്യാന്‍ പറ്റുമോ? മരണം എന്തെന്ന് ഒരു പത്തു വയസ്സുകാരനോ പത്തു വയസ്സുകാരിക്കോ കൃത്യമായ ഒരു കോംപ്രിഹെന്‍ഷന്‍ ഉണ്ടോ? അപ്പോള്‍ അവരെ ഒരു മരണത്തിന് ഉത്തരവാദിയായി കാണാന്‍ പറ്റുമോ? ബാംഗ്ലൂര്‍ക്കു പോകുന്ന ബസ്സിലും ന്യൂ ജനറേഷന്‍ സിനിമയിലും നമ്മുടെ പെണ്‍കുട്ടികള്‍ എന്തു ചെയ്യുന്നു എന്നു നോക്കിയിരിക്കുന്ന നമ്മുടെ മനഃശാസ്ത്രജ്ഞന്‍മാര്‍ ഇക്കാര്യത്തില്‍ എന്തേ അഭിപ്രായം ഒന്നും പറഞ്ഞു കണ്ടില്ല ? മറ്റു രാജ്യങ്ങളില്‍ ഇക്കാര്യത്തെ പറ്റി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

കുട്ടികള്‍ അവരുടെ പ്രായത്തിനപ്പുറത്തുള്ള കാര്യങ്ങള്‍ അതു നല്ലതോ ചീത്തയോ ആകട്ടെ, ചെയ്യുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ആ കുട്ടിയുടെ കുടുംബാന്തരീക്ഷത്തിനാണ്. പന്ത്രണ്ടു വയസ്സുകാരന്‍ ഡിഗ്രിക്ക് അഡ്മിഷന്‍ നേടുമ്പോള്‍ അവരുടെ മാതാപിതാക്കളെ സമൂഹം ആദരിക്കുന്നുവെങ്കില്‍ പത്തു വയസ്സുകാരന്‍ കൊലപാതകിയാകുമ്പോള്‍ അവരുടെ മാതാപിതാക്കളും വിചാരണ ചെയ്യപ്പെടേണ്ടത് അല്ലേ? ഒരു പാവം പത്തു വയസ്സുകാരനെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയക്കുന്നതില്‍ മാത്രം ആ കേസ് തീര്‍ന്നു പോവുകയാണെങ്കില്‍ നമ്മുടെ സമൂഹം അതില്‍ നിന്ന് ഒന്നും പഠിക്കുന്നില്ല.

എന്റെ കൂട്ടുകാരനായിരുന്ന ഗോപാലകൃഷ്ണന്റെ കഥ ഒരു ട്രാജഡിയില്‍ ആണ് അവസാനിച്ചത്. മൂന്നാം ക്ലാസ്സില്‍ അവന്‍ പഠിപ്പു നിറുത്തി. പിന്നെ കൊച്ചു കുട്ടി ആയതുകൊണ്ട് കാറിന്റെയെല്ലാം അടിയില്‍ കയറിക്കിടന്ന് പണിയാനുള്ള സൗകര്യം കാരണം ഒരു വര്‍ക്ക് ഷോപ്പില്‍ അവനു പണി കിട്ടി. പിന്നെ ഞാന്‍ കാണുമ്പോള്‍ പെരുമ്പാവൂരിലെ ഒരു ഹോട്ടലില്‍ മേശ വൃത്തിയാക്കുന്ന തൊഴിലായിരുന്നു. ഇതെല്ലാം പത്തു വയസ്സിനു മുന്‍പ് അവന്‍ ചെയ്തതാണെന്ന് ഓര്‍ക്കണം.
ഇത്രയും കടുത്ത ബാല്യത്തിലൂടെ കടന്നു പോയിട്ടും പാവം രക്ഷപെട്ടില്ല. ഇരുപതു വയസ്സിനു മുന്‍പില്‍ തന്നെ നിയമലംഘനത്തിന്റെ പാതയില്‍ എത്തിച്ചേരുകയും ഏറെ താമസിയാതെ മരണപ്പെടുകയും ചെയ്തു.

ഗോപാലകൃഷ്ണന്‍ അനുഭവിച്ച ജീവിത സാഹചര്യങ്ങളുടെ പ്രതിഫലനമാണ് അവന്‍ സ്ലേറ്റിന്റെ മറുഭാഗത്ത് എഴുതാന്‍ തുടങ്ങിയത്. അതു മനസ്സിലാക്കാനോ അഥവാ മനസ്സിലായാല്‍ അതു നേരെയാക്കാനോ ഉള്ള സംവിധാനം നമുക്കില്ലാതെ പോയി. നോര്‍വേയിലോ മറ്റോ ആയിരുന്നു ഇത് സംഭവിച്ചതെങ്കില്‍ അന്ന് വൈകീട്ട് സോഷ്യല്‍ സര്‍വീസുകാര്‍ ഗോപാലകൃഷ്ണനെ പൊക്കിയെനെ. ഗോപാലകൃഷ്ണന്‍ ഒരു കുറ്റവാളിയല്ല, ഒരു രക്തസാക്ഷിയാണ്.

നമ്മള്‍ കേള്‍ക്കുന്ന കുറ്റകൃത്യങ്ങളും പീഢനകഥകളും ഒക്കെ വാസ്തവത്തില്‍ നടക്കുന്നതിന്റെ ഒരു ശതമാനം പോലും വരില്ല. എഴുതാന്‍ വാക്കുകളില്ലാത്ത, വായിക്കാന്‍ ആളുകള്‍ ഇല്ലാതെ ആയിരക്കണക്കിന് കുട്ടികള്‍ അവരുടെ കുടുംബാന്തരീക്ഷത്തില്‍ പീഢനം അനുഭവിക്കുന്നുണ്ട്. അവരുടെ നൊമ്പരങ്ങള്‍ കേള്‍ക്കാനും അവരെ മോചിപ്പിക്കാനും ഒരു സംവിധാനം എന്നാണ് നമുക്ക് ഉണ്ടാവുന്നത്?

 

തുമ്മാരുകുടി കഥകള്‍ വാങ്ങാം
(73.33%) (6 Votes)

 

 

Other News in this Section