LATEST NEWS

Loading...

Custom Search
+ -

ഛേ

മുരളി തുമ്മാരുകുടി

Posted on: 03 Sep 2012

 

'ഒരു നല്ല തലേക്കെട്ടും ഇട്ടിട്ട് ആളുകളെ പറ്റിക്കുന്ന പണി തുടങ്ങിയിരിക്കുകയാണ് മുരളിച്ചേട്ടന്‍.'

അഭിസാരികയുടെയും കൈ മുക്കലിന്റെയും കഥ വായിച്ച് നിരാശനായ ഒരു വായനക്കാരന്റെ എഴുത്താണ്.

അതുകൊണ്ടാണിത്തവണ ഞാന്‍ അറപ്പുളവാക്കുന്ന 'ഛേ' എന്ന തലേക്കെട്ടിട്ടത്. ഇനി തലേകെട്ടിട്ടു പറ്റിച്ചു എന്ന് ആരും പറയരുത്.

കഴിഞ്ഞ മാസം മാതൃഭൂമിയിലെ ബുക്ക് റിവ്യൂ സെക്ഷനില്‍ ഞാന്‍ ഒരു ലേഖനം വായിച്ചു 'മൂത്രം: മനുഷ്യന്റെ ഏകാശ്രയമായ മരുന്ന്.' 'യൂറിന്‍ തെറാപ്പി' എന്ന പുസ്തകത്തില്‍ നിന്നും എടുത്തതാണെന്നു പറഞ്ഞ ചില കാര്യങ്ങളും അതിലുണ്ടായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ സംഗതി ഇതാണ്. മൂത്രം കാന്‍സര്‍ തൊട്ട് വാതം വരെയുള്ള അസുഖങ്ങളെ എളുപ്പത്തില്‍ ഭേദമാക്കുന്ന ഉത്തമ ഔഷധമാണ്. ഇത് അകത്ത് കഴിക്കുകയോ പുറത്തു പുരട്ടുകയോ ആകാം. 'സ്വശരീരം നിങ്ങള്‍ക്ക് ഉണ്ടാക്കുന്ന ഓരോ അസുഖത്തിനുമുള്ള മരുന്ന് യാതൊരു മായവും ചേര്‍ക്കാതെ ഒരു പൈസ പോലും വില വാങ്ങാതെ തന്നുകൊണ്ടിരിക്കെ പുറത്ത് മറ്റേതോ ഫാര്‍മസിയില്‍ മറ്റെന്തൊക്കെയോ ചേര്‍ത്തുണ്ടാക്കുന്ന പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന അമിതവില കൊടുക്കേണ്ടി വരുന്ന മരുന്ന് നിങ്ങള്‍ കഴിക്കുന്നത് എന്തിനാണ്?' എന്നാണ് ഗ്രന്ഥകാരന്‍ ചോദിക്കുന്നത്.

ചിന്തിക്കേണ്ട കാര്യമാണ്. കേരളത്തിലെ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഇതത്ര അറപ്പുണ്ടാക്കേണ്ട കാര്യമല്ല. ഷവര്‍മ്മ കഴിക്കുന്നവര്‍ പ്രത്യേകിച്ചും ഇതിനെ പേടിക്കേണ്ടതും ഇല്ല. അതിലപ്പുറം അപകടം ഒന്നും വരാനുമില്ലല്ലോ.

ഞാനാദ്യം ഈ മൂത്രചികിത്സയെപ്പറ്റി കേള്‍ക്കുന്നത് ആയിരത്തിതൊള്ളായിരത്തി എഴുപത്തിയേഴിലോ എട്ടിലോ ആണ്. അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി താന്‍ ദിവസവും സ്വന്തം മൂത്രം കുടിക്കാറുണ്ടെന്ന് പറഞ്ഞത് വാര്‍ത്തയായി. എണ്‍പത് വയസ്സിനുമുകളില്‍ പ്രായവും പ്രധാനമന്ത്രിയുടേതുപോലെ ഏറെ കഠിനമായ ഒരു ജോലി ചെയ്യാനുള്ള ആരോഗ്യവും അദ്ദേഹത്തിനുണ്ടായിരുന്നതുകൊണ്ട് ഇതത്ര മോശം പരിപാടിയാണെന്ന് ആര്‍ക്കും തോന്നിയില്ല.

അക്കാലത്ത് ഇന്റര്‍നെറ്റില്ലാതിരുന്നതിനാല്‍ ഈ വിഷയത്തെപ്പറ്റി അധികം ഗവേഷണം നടത്താന്‍ പറ്റിയില്ല. പക്ഷെ ഇപ്പോഴത്തെ സ്ഥിതി അതല്ല. ഇന്റര്‍നെറ്റില്‍പോയി യൂറിന്‍ തെറാപ്പി എന്നൊന്നു ഗൂഗിള്‍ ചെയ്താല്‍ നിങ്ങള്‍ നടുങ്ങും. നാല്പതുലക്ഷം സെര്‍ച്ച് റിസള്‍ട്ട് ആണ് നിങ്ങള്‍ക്ക് കിട്ടുന്നത്. സംഗതി കൈവിട്ടുപോയി എന്നു സാരം.

ഇന്റര്‍നെറ്റില്‍ കണ്ട ചില വിവരങ്ങള്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്.
1. കാന്‍സര്‍ മാത്രമല്ല എയ്ഡ്‌സ് പോലും മൂത്രചികിത്സകൊണ്ട് ഭേദപ്പെട്ടതായി അനുഭസ്ഥരുടെ സാക്ഷ്യം
2. മൂത്രം മൊത്തമായിട്ട് കുടിക്കുന്നതിലും നല്ലത്, അത് ഒരു ഫില്ലറില്‍ എടുത്ത് നാവിനു അടിയില്‍ തുള്ളി തുള്ളിയായി ഒഴിക്കുന്നതാണ്. ഹോമിയോവിലെപ്പോലെ ഡയലൂഷന്‍ കൂടുതല്‍ പൊട്ടന്റ് ആകുമെന്ന് ചുരുക്കം
3. ലോകത്തില്‍ നൂറില്‍പ്പരം രാജ്യങ്ങളില്‍ ഇപ്പോള്‍ മൂത്രചികിത്സ നടക്കുന്നുണ്ട്. സാധാരണക്കാര്‍ തൊട്ട് ഡോക്ടര്‍മാര്‍ വരെ ഇതിന്റെ സാക്ഷികള്‍ ആണ്.
4. രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ ലോക മൂത്ര ചികിത്സാ കോണ്‍ഫറന്‍സ് നടക്കുന്നുണ്ട്. നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഈ സമ്മേളനങ്ങളില്‍ ആദ്യത്തേത് ഗോവയില്‍ ആണ് നടന്നത്,1995-ല്‍ . 2013-ല്‍ ആറാമത്തെ കോണ്‍ഫറന്‍സ് ഓസ്‌ട്രേലിയയില്‍ വെച്ചു നടക്കും.
5.ആധുനിക വൈദ്യശാസ്ത്രം ഇതുവരെ മൂത്രചികിത്സ അംഗീകരിച്ചിട്ടില്ല.

ശാസ്ത്രത്തിന്റെ രീതികളില്‍ പരിചിതനായതിനാല്‍ മൂത്രചികിത്സ തട്ടിപ്പാണോ ശാസ്ത്രീയമാണോ എന്നു ഞാന്‍ അഭിപ്രായം പറയില്ല. കാരണം അതിനാവശ്യമായ ഗവേഷണഫലങ്ങള്‍ ഒന്നും തല്‍ക്കാലം ഇല്ല. മുന്‍പു പറഞ്ഞപോലെ മോഡേണ്‍ മെഡിസിനില്‍ മൂത്രം തല്കാലം ഒരു ഔഷധമായി ഉള്‍പ്പെടുത്തിയിട്ടില്ല. അതിനര്‍ത്ഥം മൂത്രം ഒരു ഔഷധമല്ല എന്നോ ഇനിയൊരു കാലത്ത് ഔഷധമായി ഡോക്ടര്‍മാര്‍ ഉപയോഗിക്കില്ല എന്നൊന്നും അല്ല. തല്‍കാലം അവര്‍ക്ക് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇതിനെ ഔഷധമാക്കാന്‍ അവര്‍ തീരുമാനിച്ചിട്ടില്ല, അത്രയേ ഉള്ളൂ.

'പക്ഷേ ചേട്ടാ, മൂത്രത്തില്‍ പല രാസവസ്തുക്കളും ഹോര്‍മോണും ഒക്കെ ഉണ്ടെന്നാണല്ലോ പറയുന്നത്. ഈ രാസവസ്തുക്കളും ഹോര്‍മോണും എല്ലാം തന്നെ ആധുനിക വൈദ്യശാസ്ത്രവും ഉപയോഗിക്കുന്നുണ്ടല്ലോ. അപ്പോള്‍ പിന്നെ മൂത്രം നേരിട്ടങ്ങ് ഉപയോഗിച്ചാല്‍ പോരേ?'

ഇവിടെയാണ് ശാസ്ത്രത്തിന്റെ രീതികളെ ദുരുപയോഗം ചെയ്യുന്നതിന്റെ കുഴപ്പം. ഇതുമൂത്രചികിത്സക്കാരുടെ മാത്രം കുറ്റമല്ല. ഇഞ്ചിയില്‍ കാന്‍സറിനു മരുന്നായി ഉപയോഗിക്കുന്ന ഒരു രാസവസ്തു ഉണ്ടെന്നു കരുതുക. എന്നു വെച്ച് കാന്‍സര്‍ ഉള്ളയാള്‍ കുറച്ച് ഇഞ്ചിയോ കുറേ ഇഞ്ചിയോ കഴിച്ചിട്ട് കാര്യം ഇല്ല. രാസവസ്തു ഏത് അളവില്‍, എന്തുരൂപത്തില്‍ അടങ്ങിയിരിക്കുന്നു എന്നതൊക്കെ അനുസരിച്ചേ അതിനെ ഔഷധമായും ചികിത്സാവിധിയായും കാണാന്‍ പറ്റൂ.

സത്യം പറയണമല്ലോ, ആധുനിക വൈദ്യശാസ്ത്രത്തില്‍ മൂത്രത്തിനോടു പ്രത്യേക ശത്രുത ഒന്നും ഇല്ല. ഈ കഴിഞ്ഞ ആഴ്ചയിലെ ഇക്കോണമിസ്റ്റ് മാസികയുടെ കവര്‍സ്‌റ്റോറി വായിച്ചാല്‍ നിങ്ങള്‍ക്കത് മനസ്സിലാകും.

സംഗതിയതാണ്. പണ്ടൊക്കെ മനുഷ്യശരീരം എന്നത് മനുഷ്യന്റെ മാത്രം ശരീരം എന്നാണ് വൈദ്യശാസ്ത്രം കണ്ടിരുന്നത്. പക്ഷെ പുതിയ കണ്ടുപിടുത്തങ്ങള്‍ പറയുന്നത് മനുഷ്യശരീരം എന്നത് സ്വന്തം കാര്യം മാത്രം നോക്കി നടത്തുന്ന പല അവയവങ്ങളുടെ ഒരു കൂട്ടമല്ല, ശതകോടികളോളം വരുന്ന ബാക്ടീരിയകളെ നിലനിര്‍ത്തുന്ന ഒരു ആവാസവ്യവസ്ഥകൂടി ആണെന്നാണ്. മനുഷ്യന്റെ വായില്‍, ശിരസ്സില്‍ വയറ്റില്‍ എല്ലാം ബാക്ടീരിയകള്‍ കുടികൊള്ളുകയാണ്. അവയാകട്ടെ ചുമ്മാതെ അവിടെയിരുന്നു നമ്മെ ബുദ്ധിമുട്ടിക്കുകയോ സുഖിക്കുകയോ അല്ല. മറിച്ച് മനുഷ്യനു ചെയ്യാന്‍ കഴിയാത്തതും എന്നാല്‍ മനുഷ്യന് ആവശ്യമുള്ള പല പ്രവര്‍ത്തനങ്ങളും ചെയ്ത് ആരോഗ്യകരമായ ജീവിതത്തെ സഹായിക്കുകയാണ്. ഉദാഹരണത്തിന് അമ്മിഞ്ഞപ്പാലില്‍ നിന്ന് കുട്ടികള്‍ക്ക് പോഷകങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ കഴിവുള്ള ഗ്ലൈകോസൈഡ് ഹൈഡ്രോലേഡ് എന്ന എന്‍സൈം ധാരാളം ഉല്‍പാദിപ്പിക്കാന്‍ ചില ബാക്ടീരിയക്ക് കഴിയുന്നു. പക്ഷെ മനുഷ്യശരീരത്തിലുള്ള 23000 ജീനുകളില്‍ ഉള്ള വിവരങ്ങള്‍ക്കും ഈ എന്‍സൈം ഉല്‍പാദിപ്പിക്കാനുള്ള വഴി അറിയില്ല. ഡോക്ടര്‍മാര്‍ പറയുന്നത് ഇതുപോലെയുള്ള അനവധി സഹായങ്ങള്‍ ഈ ബാക്ടീരിയ വയറിനുള്ളില്‍ ഇരുന്നു നമുക്ക് ചെയ്തുതരുന്നുണ്ട് എന്നാണ്.

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മഹത്തരമായ കണ്ടുപിടുത്തങ്ങളില്‍ ഒന്നാണല്ലോ ആന്റിബയോട്ടിക്‌സ്. രോഗാണുക്കളെ കൊന്നൊടുക്കുന്ന ഈ രാസായുധപ്രയോഗം പക്ഷെ ശരീരത്തിലെ നന്മ ചെയ്യുന്ന ബാക്ടീരിയകളെയും നശിപ്പിക്കും. കാന്‍സറിന് ഉപയോഗിക്കുന്ന ചില മരുന്നുകള്‍ക്കും ഇതേകുഴപ്പം ഉണ്ട്. ഇങ്ങനെ ബ്രോഡ്‌സ്‌പെക്ട്രം ആന്റി ബയോട്ടിക്കോ ചില കീമോതെറാപ്പിയോ ഒക്കെ കഴിയുന്ന രോഗികളുടെ വയറ്റില്‍ നിന്നും നല്ല ബാക്ടീരിയകള്‍ എല്ലാം ഒഴിഞ്ഞുപോകുന്നു. ഈ സമയത്ത് ചില ദുഷ്ടബാക്ടീരിയകള്‍ അവിടെക്കേറി സ്ഥാനം പിടിക്കുകയും വയറിളക്കവും വയറുവേദനയും തൊട്ട് മരണം വരെ സംഭവിക്കാവുന്ന കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നു. വികസിത രാജ്യങ്ങളിലെ വളരെ വൃത്തിയുള്ള ആശുപത്രികളില്‍ ചികിത്സ കിട്ടുന്ന രോഗികളില്‍ വരെ, ആശുപത്രികളില്‍ നിന്നും ക്ലോസ്ടിഡിയം ഡിഫിസില്‍ എന്ന വില്ലന്‍ രോഗികളില്‍ കയറിപ്പറ്റി അവരെ വീണ്ടും രോഗികളാക്കുന്നതും ചിലപ്പോള്‍ കൊല്ലുന്നതും അപൂര്‍വമല്ല. അമേരിക്കയില്‍ അഞ്ചുലക്ഷം പേര്‍ക്കെങ്കിലും വര്‍ഷത്തില്‍ ഈ പ്രശ്‌നം ഉണ്ടാകാറുണ്ടത്രെ. പതിനയ്യായിരത്തിനും ഇരുപതിനായിരത്തിനും ഇടക്ക് ആളുകള്‍ മരിക്കാറും ഉണ്ട്. അവിടെ പ്രശ്‌നം ഇങ്ങനെയാണെങ്കില്‍ നമ്മുടെ ആശുപത്രിയില്‍ ഇതിന്റെ നിരക്ക് എത്രയെന്ന് ഊഹിക്കാമല്ലോ.

'ഇതും മൂത്രചികിത്സയുമായി എന്തു ബന്ധം സാറേ?'

ഇതും മൂത്രവുമായി ഒരു ബന്ധവും ഇല്ല. മൂത്രചികിത്സയെ പിന്തുണക്കുന്ന മുന്‍പറഞ്ഞ നാല്പതുലക്ഷം ലേഖനങ്ങളില്‍ ഒന്നും ക്ലോസ്ടീഡിയത്തെ മൂത്രം വച്ചു നേരിടാം എന്നൊന്നും ആരും പറഞ്ഞിട്ടുമില്ല. വിലകൂടിയ വേറെ ആന്റിബയോട്ടിക്കുകള്‍ തുടങ്ങി കുടലിന്റെ ഒരു ഭാഗം മുറിച്ചു കളയുന്നതുവരെയുള്ള വമ്പന്‍ ചികിത്സകളാണ് ഇതുവരെ ഈ അസുഖത്തിനു ചെയ്തുകൊണ്ടിരിക്കുന്നത്.

ഇതിനിടക്കാണ് ചില ഡോക്ടര്‍മാര്‍ക്ക് ഒരു ബുദ്ധിതോന്നിയത്. ആരോഗ്യമുള്ള ഒരാളുടെ കുടലിനകത്ത് ഈ ശതകോടി ബാക്ടീരിയകള്‍ സസുഖം വാഴുന്നുണ്ടെങ്കില്‍ അവരുടെ മലത്തിനകത്തും ഇതുകാണണമല്ലോ. അപ്പോള്‍ ആരോഗ്യമുള്ള ഒരാളുടെ മലം എടുത്ത് രോഗമുള്ള ആളുടെ കുടലില്‍ എത്തിച്ചാല്‍ പ്രശ്‌നം തീരില്ലേ?

ഇതു പുതിയ സംഭവം ഒന്നുമല്ല. വീടുകളില്‍ ബയോഗാസ് പ്ലാന്റ് ഉള്ളവര്‍ക്ക് ഇത് പരിചയം കാണും. ഗാസ്പ്ലാന്റ് കമ്മീഷന്‍ ചെയ്യാന്‍ ആദ്യം ഉപയോഗിക്കുന്നത് ചാണകമാണ്. ചാണകത്തില്‍ ഉള്ള ബാക്ടീരിയയാണ് ബയോഗാസ് പ്ലാന്റിനകത്ത് ആദ്യം പണി തുടങ്ങുന്നത്. ഞങ്ങള്‍ എഞ്ചിനിയേഴ്‌സ് കാലാകാലമായി ചെയ്യുന്ന പണിയാണ്. ഡോക്ടര്‍മാര്‍ക്ക് പതിവുപോലെ ബുദ്ധി അല്പം പുറകിലേ വന്നുള്ളൂ എന്നു കരുതിയാല്‍ മതി.

മലം മാറ്റി വയ്ക്കുന്ന ഈ ചികിത്സയുടെ റിസള്‍ട്ട് അതിശയകരമാണെന്നാണ് റെപ്യൂട്ടഡ് ആയിട്ടുള്ള മെഡിക്കല്‍ ജേര്‍ണലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗമുള്ളവരില്‍ പത്തിലൊമ്പതുപേരിലും ഒറ്റയടിക്കുതന്നെ രോഗം മാറിയത്രെ. അതുതന്നെ ചിലപ്പോള്‍ മണിക്കൂറുകള്‍ക്കകം. ഒരു തവണ കൊണ്ടു ശരിയാകാത്ത ചുരുങ്ങിയ ശതമാനക്കാരില്‍ രണ്ടാം തവണകൊണ്ട് 50 ശതമാനം വരെ രോഗശാന്തി ഉണ്ടായി. ചുരുക്കിപ്പറഞ്ഞാല്‍ 95 ശതമാനം ക്ലോസ്ടിഡിയം പ്രശ്‌നവും മല ചികില്‍സ കൊണ്ടു ഭേദമാക്കാവുന്നതാണത്രെ.

ഒരാളുടെ മലം മറ്റൊരാളില്‍ എങ്ങനെ എത്തിക്കും എന്നതാണ് ഡോക്ടര്‍മാരെ അലട്ടുന്ന പ്രശ്‌നം. ശാസ്ത്രീയമായി പറഞ്ഞാല്‍ വായിലൂടെയും മൂക്കിലൂടെയും പിന്നാമ്പുറത്തൂടെയും എല്ലാം വയറ്റിലെത്തിക്കാം. എന്നാലും സാധനം ഇതാകുമ്പോള്‍?

ഇവിടെയാണ് ആധുനിക വൈദ്യശാസ്ത്രം മൂത്രചികിത്സയില്‍ നിന്നും പഠിക്കേണ്ടത്. മൂന്‍പറഞ്ഞ ലേഖനത്തില്‍ നിന്നും ഒരു ഭാഗം നോക്കാം.

'മൂത്രത്തിന് നല്ല രുചിയല്ല എന്നു പറഞ്ഞതാരാണ് സാര്‍ ? അതു വായില്‍ വെച്ചുനോക്കാത്ത ഒരാള്‍ക്ക് എങ്ങനെ ഇതു പറയാനാകും?'

പിന്നെ മറ്റൊരിടത്ത് 'മൂത്രം പുറമേ പുരട്ടി ഉഴിയുമ്പോള്‍ ഇത്ര ഗുണമുണ്ടെങ്കില്‍ ഇതു സേവിച്ചാലുള്ള സ്ഥിതിയെന്താകും. ഇതറിയാനുള്ള ജിജ്ഞാസ കാരണം മൂന്നാം ദിവസം അതിരാവിലെ വളരെ മടിയോടെ, ശങ്കയോടെ കുറച്ചു വായിലാക്കി നോക്കുകയും തുപ്പിക്കളയുകയും ചെയ്തു. വായ കഴുകിയപ്പോള്‍ മറ്റൊരിക്കലുമില്ലാത്ത നവ്യത നാവിനനുഭവപ്പെട്ടു. പിറ്റേന്ന് അര ഔണ്‍സോളം പതുക്കെ വായിലൊഴിച്ച് തുള്ളി തുള്ളിയായി ഉള്ളിലേക്കിറക്കി. വിസ്മയകരമായ ഒരനുഭവമായിരുന്നു അത്. ജീവിതത്തിലാദ്യമായി അമ്മയുടെ മുലപ്പാല്‍ നുണഞ്ഞപ്പോള്‍ ഒരു ശിശുവിന്റെ വായക്കും രസനേന്ദ്രിയത്തിനും ഉദരത്തിനും ഉണ്ടായിരുന്നതിന് തുല്യം'.

മൂന്നു വയസ്സുവരെ മുലകുടിച്ച എനിക്കുപോലും മുലപ്പാലിന്റെ രുചി ഓര്‍മ്മയില്ല. പക്ഷെ ജീവിതത്തിലാദ്യമായി നുണഞ്ഞ മുലപ്പാലിന്റെ ഓര്‍മ്മപോലും നമ്മിലെത്തിക്കാന്‍ മൂത്രചികിത്സക്കു സാധിക്കുമായിരിക്കും. അതുപോട്ടെ, പക്ഷെ മൂത്രത്തെപ്പറ്റി ഇത്ര മനോഹരമായി എഴുതാന്‍ പറ്റുമ്പോള്‍ പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനുതകുന്ന നമ്മുടെ ദിവ്യഔഷധത്തെപ്പറ്റിയും മൂത്രചികിത്സക്കാരെപ്പോലെ രണ്ടു നല്ലവാക്കൊക്കെ കണ്ടുപിടിക്കാന്‍ പറ്റുന്നതേ ഉള്ളൂ.

തല്ക്കാലം അതിന്റെ ആവശ്യമില്ല. മലം മാറ്റിവെക്കല്‍ ചികിത്സ ഒരു 'അവസാനക്കൈ' (ലാസ്റ്റ് റിസോര്‍ട്ട്) എന്നതില്‍ നിന്നും ആദ്യമരുന്ന് (ഫര്‍സ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ്) ആയി മാറ്റാന്‍ ഡോക്ടര്‍മാരുടെ അസോസിയേഷന്‍ ആലോചിക്കുകയാണ്. മുഖ്യപ്രയോഗം പിന്നാമ്പുറത്തൂടെ തന്നെ ആയിരിക്കും. പക്ഷെ അണുബാധമൂലമോ മറ്റോ അവിടെ ബുദ്ധിമുട്ടാണെങ്കില്‍ അല്പം പാലൊക്കെ ചേര്‍ത്ത് മൂക്കിലൂടെയും കൊടുക്കാം എന്നും സമ്മതമായിട്ടുണ്ട്.

പക്ഷെ ഈ ചികിത്സക്കും ഇതില്‍ക്കൂടുതല്‍ സ്‌കോപ്പ് ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ചില രാജ്യങ്ങളിലെ മനുഷ്യരില്‍ തടികുറക്കാനുപകരിക്കുന്നതും ഡയബെറ്റിസിനെ പ്രതിരോധിക്കുന്നതും ഒക്കെയായ ബാക്ടീരിയ ഉണ്ടത്രെ. അപ്പോള്‍ അതെല്ലാം ശേഖരിച്ച് ഫ്രീസ് ചെയ്ത് കാപ്‌സ്യൂള്‍ ആക്കി അതില്ലാത്ത രാജ്യങ്ങളില്‍ വിപണനം ചെയ്യപ്പെടാനുള്ള സാധ്യതയും ഉണ്ട്.

അക്കാലത്ത് ഇതിന്റെ പ്രയോക്താക്കള്‍ എഴുതാനിടയുള്ള ഒരു വരി ഞാനോര്‍ത്തു.
'ഏറെ അറപ്പോടെയും വെറുപ്പോടെയും ആണ് ഞാന്‍ മരുന്നു കഴിക്കാന്‍ സമ്മതിച്ചത്. പക്ഷെ മരുന്ന് വായിലെത്തിയതും അമ്മയുടെ മടിയില്‍ കിടന്ന് അമ്പിളിമാമനെ നോക്കി ഇങ്കു കുറുക്കിയത് കഴിച്ചതിന്റെ ഓര്‍മ്മ എന്റെ മനസ്സിലേക്കോടിയെത്തി. അതേ ഊഷ്മളത.....
ഛേ, എന്നു ഞാന്‍ ചുമ്മാ പറഞ്ഞതല്ല !
മല ചികിത്സയെപ്പറ്റി അധികം അറിയണമെന്നുള്ളവര്‍ താഴെക്കാണുന്ന ലേഖനങ്ങള്‍ വായിക്കുക.

1. Economist

2. Medical Journal

3. Wikipedia

 

തുമ്മാരുകുടി കഥകള്‍ വാങ്ങാം
തുമ്മാരുകുടി കഥകള്‍


(55%) (4 Votes)

 

 

Other News in this Section