LATEST NEWS

Loading...

Custom Search
+ -

കഥയില്ലാത്ത ഓണം

മുരളി തുമ്മാരുകുടി

Posted on: 25 Aug 2012

 

ഓണം തിരക്കിന്റെ കാലമാണല്ലോ. ആദ്യം പരീക്ഷയുടെ തിരക്ക്, പിന്നെ ഷോപ്പിംഗിന്റെ തിരക്ക്. അവസാനം ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിന്റെയും സദ്യ ഉണ്ണുന്നതിന്റെയും തിരക്ക്. അതുകൊണ്ടു തന്നെ ഈ ആഴ്ചകഥ എഴുതാന്‍ എനിക്കോ വായിക്കാന്‍ നിങ്ങള്‍ക്കോ സമയമില്ല എന്നെനിക്കറിയാം.

പണ്ടത്തെ ഓണത്തിനില്ലാതിരുന്ന ഒരു തിരക്കുകൂടി ഇപ്പോള്‍ വന്നിട്ടുണ്ട്. ചാനല്‍ ഇന്റര്‍വ്യൂവിന്റെ തിരക്കാണ്. ഓണക്കാലത്ത് ചാനലുകള്‍ സൂപ്പര്‍ സ്റ്റാര്‍ തൊട്ട് ന്യൂ ജനറേഷന്‍ സ്റ്റാറുകളെവരെ ഓടിച്ചിട്ടു പിടിക്കുകയാണ്. കുറേക്കാലമായി പല ചാനലുകളും മാസികകളും ഒക്കെ ഇന്റര്‍വ്യൂ ചെയ്തു പിഴിയുന്നതിനാല്‍ സൂപ്പറുകളുടെ അടുത്ത് ഒന്നും തന്നെ ബാക്കിയില്ല. അതുകൊണ്ടും കൂടിയാകണം ചലച്ചിത്രരംഗത്തെ പാവം താരങ്ങളുടെ വ്യക്തി ജീവിതത്തിലെ ദുഃഖങ്ങളെപ്പറ്റിയെല്ലാം ഇപ്പോള്‍ മെയില്‍ സ്ട്രീം ചാനലുകള്‍ വരെ വാര്‍ത്തയും ഇന്റര്‍വ്യൂവും ഒക്കെ നടത്തുന്നത്. 'കുഞ്ഞില്ലാത്ത ഓരോണം കൂടി', എന്നോ 'രണ്ടാനമ്മയുടെ ഓണവിഭവങ്ങള്‍' എന്നോ ഒക്കെ പേരില്‍ പുതുമയുള്ള ടി.വി. ഇന്റര്‍വ്യൂ വരും എന്ന പേടിയിലാണ് ഞാന്‍. സ്വകാര്യദുഃഖങ്ങള്‍ സ്വകാര്യമാക്കികൊണ്ടുനടക്കാന്‍ പാവം താരങ്ങളെ അനുവദിക്കേണ്ട?

വാസ്തവത്തില്‍ ഓണക്കാലത്ത് ഇന്റര്‍വ്യൂ ചെയ്യേണ്ടത് ഭരണാധികാരികളെ ആണ്. സത്യമായാലും സങ്കല്പമായാലും 'മാനുഷര്‍ എല്ലാരും ഒന്നുപോലെ'യും 'കള്ളവുമില്ല ചതിയുമില്ലാ'തെയും ഉള്ള ഒരു കാലത്തിന്റെ ഓര്‍മ്മയാണല്ലോ ഓണം. ഇപ്പോഴത്തെ നമ്മുടെ സ്ഥിതി പക്ഷെ അങ്ങനെ അല്ല താനും. അപ്പോള്‍ എങ്ങനെയാണ് നാം മാവേലി നാടുപോലെയുള്ള ഒരു കാലത്തേക്ക് എത്തേണ്ടത് എന്നോ എന്തുകൊണ്ടാണ് അവിടെ എത്താത്തത് എന്നോ നമ്മുടെ ഇപ്പോഴത്തെ ഭരണക്കാരോട് നാം ചോദിക്കണം. അവരുടെ മനസ്സില്‍ അങ്ങനെ ഒരു സങ്കല്പമുണ്ടോ, സ്വപ്‌നത്തിലെങ്കിലും അവിടെ നാം എത്തുമോ എന്നൊക്കെ ഒന്നറിയാമല്ലോ?

രാഷ്ട്രീയത്തിന്റെ അതിപ്രസരമുള്ള ചാനല്‍ ഇന്റര്‍വ്യൂകള്‍ അല്ലാതെ നമ്മുടെ മന്ത്രിമാരുടെ മാനുഷിക മുഖത്തെ തുറന്നുകാട്ടുന്ന ഇന്റര്‍വ്യൂകള്‍ പൊതുവെ കുറവാണ്. ജഗദീഷിന്റെ മന്ത്രിപഥം അങ്ങനെ ഒന്നായിരുന്നു. അതിലൊരിക്കല്‍ ഞാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒരു ഇന്റര്‍വ്യൂ കണ്ടിട്ടുണ്ട്. രാഷ്ട്രീയത്തിന്റെ വികാരതീവ്രമായ ലോകത്ത് ശാന്തനായി എങ്ങനെ നില്‍ക്കാന്‍ കഴിയുന്നു എന്ന ചോദ്യത്തിന് അദ്ദേഹം കൊടുത്ത മറുപടി ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്. 'ഞാന്‍ എല്ലാ കാര്യങ്ങളിലും 'അതര്‍മാന്‍സ് പോയിന്റ് ഓഫ് വ്യൂ' എന്തെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കും. അതായത് മറ്റുള്ളവര്‍ തീവ്രമായ എതിര്‍പ്പോ പാരയോ ഒക്കെയായി വരുമ്പോള്‍ അവരുടെ ചിന്തയോ പ്രവൃത്തിയോ ഒക്കെ മനസ്സിലാക്കാന്‍ ശ്രമിക്കൂം എന്നു സാരം.'

ഒരു പരിധിവരെ മൊത്തം മലയാളി സമൂഹം ഇങ്ങനെയാണെന്ന് എനിക്ക് തോന്നാറുണ്ട്. കാര്‍ഷിക വിളകള്‍ക്ക് വിലയില്ലാതെ ബാങ്ക്‌ലോണ്‍ തിരിച്ചടക്കാന്‍ പറ്റാത്ത വയനാട്ടിലെ കര്‍ഷകരുടെ ദുഃഖവും പച്ചക്കറിയുടെ വില കൂടി കുടുംബബഡ്ജറ്റ് താളം തെറ്റുന്ന എറണാകുളത്തെ വീട്ടമ്മയുടെ ദുഃഖവും നമുക്ക് ഒരു പോലെ മനസ്സിലാകും. ഇവരെ രണ്ടുപേരെയും ഒരു പോലെ പിന്തുണക്കുമ്പോള്‍ അതില്‍ എന്തെങ്കിലും വൈരുദ്ധ്യം ഉണ്ടെന്ന് നാം ഓര്‍ക്കാറില്ല.

ഓണത്തിന്റെ കാര്യത്തിലും ഇത് പോലെ വൈരുദ്ധ്യം ഉണ്ട്. നമ്മുടെ ഇഷ്ടപ്പെട്ട രാജാവായിരുന്നു മഹാബലി. ഓരോ വര്‍ഷവും അദ്ദേഹം വരുന്നത് നാം നോക്കിയിരുന്നു. അതേ സമയം പ്രജാക്ഷേമതല്പരനായിരുന്ന നമ്മുടെ രാജാവിനെ അസൂയയും സംശയവും മൂത്ത ദേവലോകത്തിന്റെ ഏഷണി കേട്ട് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ വിഷ്ണുവിന്റെ വാമനന്‍ ഉള്‍പ്പെടെയുള്ള അവതാരങ്ങളെ നാം നിത്യേന പൂജിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. നമുക്ക് എല്ലാവരും ഒന്നു പോലെ.

ഓണത്തിലെ ഒരു കഥയില്ലായ്മ കൂടി എന്നെ ചിലപ്പോള്‍ അലട്ടാറുണ്ട്. ദശാവതാരങ്ങളില്‍ പരശുരാമനു മുന്‍പാണ് വാമനാവതാരം. കേരളമാകട്ടെ പരശുരാമന്‍ മഴുവെറിഞ്ഞ് ഉണ്ടാക്കിയതും ആണ്. അപ്പോള്‍ വാമനാവതാരകാലത്ത് കേരളം ഉണ്ടായിരുന്നുവോ അതോ വെള്ളത്തിനടിയിലായിരുന്നോ?

ഒന്നെനിക്കറിയാം. പുരാണത്തേയും അവതാരങ്ങളെയും ഒക്കെ ലോജിക്ക് കൊണ്ടല്ല, വിശ്വാസം കൊണ്ടാണ് അളക്കേണ്ടത്. ശരി തെറ്റുകളുടെ സാമാന്യന്യായവും സമയത്തിന്റെ സ്വാഭാവികമായ ഒഴുക്കും ഒന്നും വിശ്വാസത്തിന്റെ കാര്യത്തില്‍ നാം കാര്യമായിട്ടെടുക്കരുത്. ഇത് ഏതുതരം വിശ്വാസത്തിന്റെ കാര്യത്തിലും സത്യമാണ്. മതമായാലും രാഷ്ട്രീയമായാലും.

ഒരു കാര്യം കൂടി പറഞ്ഞ് ഓണചിന്തകള്‍ അവസാനിപ്പിച്ചേക്കാം. കേരളത്തിലെ സാംസ്‌കാരികനായകന്‍മാര്‍ ഇപ്പോഴത്തെ ഓണത്തിന്റെ കൊമേര്‍ഷ്യലൈസേഷനെപ്പറ്റിയും പഴയ ഓണത്തിന്റെ സ്വാഭാവിക നന്‍മയെയും പറ്റിയും പറയാറും എഴുതാറും ഉണ്ട്. (കൂട്ടത്തില്‍ പറയട്ടെ കേരളത്തില്‍ ആരാണ് ഈ സാംസ്‌കാരിക നായകപട്ടം കൊടുക്കുന്നത്? എനിക്കും സന്തോഷ്പണ്ഡിറ്റിനും ഒരു ആപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്യാന്‍ ആണ്). പണ്ട് ഓണം വീടുകളില്‍ ആയിരുന്നു, ഇപ്പോള്‍ ഹോട്ടലിലോ പാക്കറ്റിലോ ആണ്്. പണ്ട് പൂവ് കാട്ടില്‍ നിന്നും പറിച്ചിരുന്നു, ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും മേടിക്കുകയാണ് എന്നിങ്ങനെ. ഇതില്‍ കുറേയൊക്കെ സത്യവും ഉണ്ട്. എന്നാല്‍ അവരുടെ ചെറുപ്പകാലത്തെ രീതികള്‍ ശരി എന്നും ഇപ്പോഴത്തെത് തെറ്റും എന്ന വാല്യൂ ജഡ്ജ്‌മെന്റ് ആണ് എനിക്ക് ഒട്ടും ഇഷ്ടപ്പെടാത്തത്. വെങ്ങോലയിലെ വിശാലമായ പറമ്പിന്റെ നടുക്കുള്ള വീട്ടിലെ ഓണം എറണാകുളത്തെ ഫ്ലാറ്റില്‍ നടക്കില്ല. പക്ഷെ ഏറെ പ്പേര്‍ കൂടിയുള്ള ഫ്ലാറ്റിലെ ഓണാഘോഷത്തിന് അതിന്റെതായ നന്‍മയും ഓര്‍മ്മകളും ഉണ്ട്. നാഴിയെ നാഴിവെച്ച് അളക്കേണ്ട കാര്യം ഇല്ല.

എന്റെ ഓണത്തിന്റെ ഓര്‍മ്മകള്‍ മിക്കവാറും നല്ലതാണെങ്കിലും അന്ന് ഏറെ ദുഃഖിപ്പിച്ച ഒരോര്‍മ്മയാണ് ഇന്ന് ഏറ്റവും സന്തോഷിപ്പിക്കുന്നത്. എന്റെ ചെറുപ്പകാലത്ത് വീട്ടില്‍ ഓണത്തിന്റെ അന്ന് ക്ഷണിക്കപ്പെടാത്തവരായി ഒരു പത്തന്‍പത് സ്ത്രീകളും കുട്ടികളും വരുമായിരുന്നു. വീട്ടുകാരുടെയും ക്ഷണിക്കപ്പെട്ടവരുടെയും ഊണു കഴിഞ്ഞാണ് അമ്മാവന്‍ അവര്‍ക്ക് വിളമ്പുന്നത്. പക്ഷെ അതിനുമുമ്പേ തന്നെ അതിഥികളുടെ ഉണ്ട ഇലയില്‍ നിന്നും കഴിക്കാതിരുന്ന ഭക്ഷണസാധനങ്ങള്‍ എല്ലാം അവര്‍ പെറുക്കി കുട്ടയില്‍ ആക്കുന്ന ഒരു കാഴ്ച എല്ലാ ഓണത്തിനും എന്നെ സങ്കടപ്പെടുത്താറുണ്ട്. (ഓണത്തിനു മാത്രമല്ല, ഏതുതരം വിശേഷാവസരങ്ങളിലും ഇങ്ങനെ എച്ചിലിലയില്‍ നിന്നും ഭക്ഷണം എടുക്കുന്ന അനവധി ആളുകള്‍ അക്കാലത്ത് ഉണ്ടായിരുന്നു) ഇപ്പോഴത്തെ ഓണത്തെപ്പറ്റി എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത് വെങ്ങോലയില്‍ ഒരാള്‍പോലും ക്ഷണിക്കാതെ ഇപ്പോള്‍ ഓണത്തിനുവരാറില്ല. പട്ടിണിയും ദാരിദ്ര്യവും ഒന്നും കേരളത്തില്‍ നിന്ന് പൂര്‍ണമായി പോയിട്ടില്ല എന്നെനിക്കറിയാം. എന്നാല്‍ ഓണത്തിന്റെ അന്നുപോലും മറ്റുള്ളവരുടെ ഇലയില്‍ നിന്നും ഭക്ഷണം പെറുക്കിയെടുക്കേണ്ട ഗതികേടുള്ള ആളുകള്‍ നമ്മുടെ ഗ്രാമങ്ങളില്‍ ഇപ്പോഴില്ല. ഇതിന്റെ ക്രെഡിറ്റ് മുഴുവനും നമ്മുടെ ജനാധിപത്യത്തിന്റെതാണ്.

ഏതു രാജ്യഭരണത്തേക്കാളും മനുഷ്യപുരോഗതിയുള്ള ഒരു കാലത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത് എന്ന് നാം അറിയാറോ ആലോചിക്കാറോ ഇല്ല. മാവേലിയുടെ കാലത്തേക്കുള്ള യാത്ര ജനാധിപത്യത്തിലൂടെ മാത്രമേ നടപ്പിലാവൂ എന്നാണെന്റെ ഉറച്ചവിശ്വാസം.

ഓണത്തിന് എനിക്കും തിരക്കാണ്. അതിനാല്‍ ഓണത്തിന് നാട്ടിലുണ്ടാവില്ല. സ്വിസ് മലയാളി അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷത്തിലെ വിശിഷ്ടാതിഥി ഞാനാണത്രെ (പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍ എന്നാണല്ലോ). അതുകൊണ്ട് സദ്യകാണും. അതുകഴിഞ്ഞാല്‍ ഇനി നാട്ടിലെ കരയോഗത്തിന്റെ സ്വീകരണം കഴിഞ്ഞേ ആര്‍ക്കും ഡേറ്റുള്ളൂ.

വായനക്കാര്‍ക്ക് ഓണാശംസകള്‍ .

 

തുമ്മാരുകുടി കഥകള്‍ വാങ്ങാം
തുമ്മാരുകുടി കഥകള്‍
(70%) (6 Votes)

 

 

Other News in this Section