LATEST NEWS

Loading...

Custom Search
+ -

തുണിയില്ലാതെ ഓടുന്നവര്‍

മുരളി തുമ്മാരുകുടി

Posted on: 14 May 2012

 

കോതമംഗലത്തെ മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളേജ് ഈ വര്‍ഷം സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയാണല്ലോ. പുതിയ എഞ്ചിനീയറിങ് കോളേജുകള്‍ അനവധി വന്നിട്ടും ഇപ്പോഴും ഒരു നല്ല കോളേജ് എന്ന പേര് എം.എ.എന്‍ജിനീയറിങ് കോളേജിനുണ്ട്.

ഞാന്‍ അവിടെ പഠിക്കുന്ന കാലത്ത് പക്ഷെ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല കേട്ടോ. മുദ്രാവാക്യവും സമരവും അടിപിടിയും ഒക്കെയായി ക്ലാസുകളഞ്ഞ് നാലുവര്‍ഷത്തെ കോഴ്‌സ് അഞ്ചുവര്‍ഷം ആക്കിയാണ് ഞങ്ങള്‍ പുറത്തിറങ്ങിയത്.

പക്ഷെ ആ കാലത്തുപോലും കേരളത്തിലെ ഏറ്റവും ഉഴപ്പന്‍ കോളേജെന്ന ബഹുമതി ഞങ്ങള്‍ക്ക് ആയിരുന്നില്ല. എറണാകുളം ലോ കോളേജായിരുന്നു ഉഴപ്പന്മാരുടെ രാജാക്കന്മാര്‍ .

കേരളത്തിലെ ഏത് കോളേജില്‍ നിന്നാണ് കേരളത്തില്‍ ഏറ്റവും മന്ത്രിമാര്‍ ഉണ്ടായിട്ടുള്ളത് എന്ന ചോദ്യത്തിന്റെ ഉത്തരവും ഒരു പക്ഷെ ഇതേകോളേജില്‍ ചെന്നെത്തിയേക്കും. തികച്ചും ആകസ്മികം.

എന്റെ ചെറുപ്പകാലത്ത് എറണാകുളം ലോ കോളേജിലെ നാലു വിദ്യാര്‍ത്ഥികള്‍ എം.ജി. റോഡിലൂടെ പൂര്‍ണ നഗ്നരായി ഓടി. അമേരിക്കന്‍ കാമ്പസുകളില്‍ സ്ട്രീക്കിംഗ് എന്നു പേരുവന്ന നഗ്നഓട്ടം പൊടി പോടിക്കുന്ന കാലം ആയിരുന്നു അത്. അതൊന്ന് ഇന്ത്യയിലും ചെയ്താലോ എന്ന് വിരുതരില്‍ വിരുതരായ ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് തോന്നി. ഏറെ ആസൂത്രിതമായി അവര്‍ അത് ചെയ്യുകയും ചെയ്തു.

എന്റെ ഓര്‍മ ശരിയാണെങ്കില്‍ തിരക്കുള്ള ഒരു വൈകുന്നേരം, ബ്രോഡ്‌വേ ജംഗ്ഷനില്‍ നിന്നും മഹാരാജാസ് ഗ്രൗണ്ട് വരെയാണ് സ്ട്രീക്കിംഗ് നടന്നത്. ഒരറ്റത്ത് കാറില്‍ അവരെ ഇറക്കി വിടുന്നു. ഓട്ടം കഴിഞ്ഞ്, ജനം അമ്പരന്നു നില്‌ക്കേ പോലീസോ മറ്റുള്ളവരോ പ്രതികരിക്കുന്നതിനു മുന്‍പേ മറ്റേ അറ്റത്ത് തയ്യാറായി നിന്നിരുന്ന അടുത്ത കാറില്‍ കയറി അവര്‍ കോളേജ് ഹോസ്റ്റലിലേക്ക് തിരിച്ചുപോയി.

പക്ഷേ ഒരു നല്ല കാര്യം ചെയ്തിരുന്നു. ഈ ഓട്ടം ക്യാമറയില്‍ പകര്‍ത്താന്‍ ഒരാളെ ചട്ടം കെട്ടി നിര്‍ത്തിയിരുന്നു. അതുകൊണ്ട് പിറ്റേന്ന് എല്ലാ പത്രങ്ങളിലും വാര്‍ത്ത വന്നു. ചിത്രം ഉള്‍പ്പെടെ. കേരളത്തിലെ വിദ്യാര്‍ത്ഥി ചരിത്രത്തില്‍ അതൊരു സംഭവമായി. സ്ട്രീക്കിംഗ് അമേരിക്കയില്‍ ഫാഷനാവത്തതുകൊണ്ടോ നമ്മുടെ കേരളത്തിലെ കുട്ടികള്‍ മര്യാദക്കാരായതുകൊണ്ടോ പിന്നെ കേരളത്തില്‍ സ്ട്രീക്കിംഗ് നടന്നില്ല.

തുണിയില്ലാതെ ഓടിയ ഇവര്‍ ആരാണ് എന്ന് ഇനിയും പുറത്തറിയാത്ത ഒരു സത്യമാണ്. പില്‍ക്കാലത്ത് എം.എല്‍.എ.യും മന്ത്രിയും പോലീസുദ്യോഗസ്ഥനും ബിസിനസ് പ്രമുഖനും ഒക്കെയായ പലരുടെയും പേര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ ആ കാലത്ത് ലോ കോളേജില്‍ പഠിച്ച പലരും 'അതു ഞമ്മളാ' എന്നു അവകാശപ്പെടാറും ഉണ്ട്.

സ്ട്രീക്കിംഗിന്റെ നാല്പതാം വാര്‍ഷികം അടുത്തു വരികയാണ്. അന്ന് ഓടിയവര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അപ്പൂപ്പന്‍മാരായി കാണണം. അതുകൊണ്ടു തന്നെ ഇപ്പോള്‍ സമൂഹത്തിന്റെ മുന്നില്‍ പറയാന്‍ നാണിക്കേണ്ട കാര്യം ഇല്ല. പറയണം എന്നാണ് എന്റെ ആഗ്രഹം.

ചരിത്രത്തിലെ ആദ്യത്തെ സ്ട്രീക്കിംഗ് 1799 ല്‍ ഇംഗ്ലണ്ടില്‍ ആണ് നടന്നത്. ഒരു ബെറ്റുവെച്ചു ചെയ്ത പണിയാണ്.

1804-ല്‍ ആണ് കോളേജ് വിദ്യാര്‍ത്ഥികളുടെ സ്ട്രീക്കിംഗ് ചരിത്രം ആരംഭിക്കുന്നത്. അമേരിക്കയിലെ വാഷിംഗ്ടണ്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന വില്യം ക്രമ്പ് തെരുവിലൂടെ സ്ട്രീക്കിംഗ് നടത്തിയതിനാല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കോളേജില്‍ നിന്നും ഒരു സെമസ്റ്റര്‍ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ഏതാണെങ്കിലും പില്‍ക്കാലത്ത് അദ്ദേഹം അമേരിക്കന്‍ സെനറ്റ് അംഗമായി. നമ്മുടെ സ്ട്രീക്കേര്‍സ് ആരെങ്കിലും എം.എല്‍.എ. ആയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പാരമ്പര്യം അവകാശപ്പെടാം..

കോളേജ് കാമ്പസുകള്‍ കത്തി നിന്ന ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍ സ്ട്രീക്കിംഗ് ഒരു മൊത്തവ്യാപാരം ആയി. 1972-ല്‍ അമേരിക്കയില്‍ സ്ട്രീക്കര്‍മാരുടെ ഒരു ഒളിംപിക്‌സ് തന്നെ ഉണ്ടായി. ഏതാണെങ്കിലും കേരളത്തിലും സ്ട്രീക്കിംഗ് നടന്നതോടെ അമേരിക്കന്‍ കോളേജുകളില്‍ ഈ പണി നിറുത്തി. ഇപ്പോള്‍ സ്ട്രീക്കിംഗ് പ്രശസ്തി ആഗ്രഹിക്കുന്ന സ്‌പോര്‍ട്‌സ് ഫാന്‍സിന്റെ കുത്തകയാണ്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ നാം ഇടയ്ക്കിവരെ കാണാറുണ്ടല്ലോ.

പ്രതിഷേധസമരങ്ങള്‍ ഏറെയുള്ള കേരളത്തില്‍ സ്ട്രീക്കിംഗ് പോലെയുള്ള ഒരു കലാരൂപം എന്തുകൊണ്ട് പ്രചാരത്തില്‍ വന്നില്ല എന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. നമ്മള്‍ പഴയതുപോലെ ഇപ്പോഴും ട്രാന്‍സ്‌പോര്‍ട്ട് ബസിന് കല്ലെറിയുകയും സെക്രട്ടറിയേറ്റിനു മുന്‍പില്‍ കുത്തിയിരിക്കുകയുമാണ് ചെയ്യുന്നത്. അന്‍പതു വര്‍ഷം ആയിട്ടും അതിനൊരു മാറ്റവും ഇല്ല. ഏറെ നഷ്ടത്തില്‍ ആണെങ്കിലും കെ.എസ്.ആര്‍.ടി.സി നിറുത്തലാക്കാത്തത് പ്രതിഷേധിക്കാന്‍ പിന്നെ വേറെ എന്തിന്റെയെങ്കിലും മുകളിലേക്ക് കല്ലെറിയുമോ എന്ന് ഭയന്നാണെന്ന് എനിക്ക് ചിലപ്പോള്‍ തോന്നും. മറ്റുപൊതുമുതലുകള്‍ നഷ്ടം കൂടാതെയിരിക്കുന്നതിന്റെ ക്രെഡിറ്റുകൂടെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് കൊടുക്കണം.

ടെലിവിഷന്റെയും ഇന്റര്‍നെറ്റിന്റെയും യുഗത്തില്‍ ഏറെ സാധ്യതകള്‍ ഉള്ള ഒരു ഏരിയയാണ് പ്രതിഷേധത്തിന്റെ പുതിയ രൂപഭാവങ്ങള്‍. ബുദ്ധഭിക്ഷുക്കളുടെ സ്‌പെഷ്യാലിറ്റിയായ ആത്മാഹുതി മുതല്‍ പരിസരവാദികളുടെ ഐറ്റം ആയ മരം കയറ്റം വരെ എന്തെന്തു സാധ്യതകള്‍ ആണ് ഉള്ളത്. എന്നിട്ടെന്താണ് നാം ഇപ്പോഴും സെക്രട്ടറിയേറ്റിനു മുന്‍പില്‍ ചടഞ്ഞിരിക്കുന്നത്?

പ്രതിഷേധത്തിന്റെ രൂപങ്ങള്‍ എപ്പോഴും നാം എന്തിനെ തീരെ പ്രതിഷേധിക്കുന്നുവോ അതുമായി ബന്ധപ്പെടുത്തിയാവുന്നതാണ് ഏറ്റവും ഇഫക്ടീവ് ആകുന്നത്. ഹോസ്റ്റലില്‍ വെള്ളമില്ലാതെയാകുന്ന സമയത്ത് ഒരു തോര്‍ത്തും സോപ്പും ബക്കറ്റുമായി ഞങ്ങള്‍ കോളേജില്‍ സമരം നടത്തിയിട്ടുണ്ട് അതുപോലെ.

പ്രതിഷേധരൂപങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇംഗ്ലീഷില്‍ മൂണിംഗ് എന്നു പേരുള്ള പൃഷ്ഠപ്രദര്‍ശനം ആണ്. സ്ട്രീക്കിംഗിനേക്കാള്‍ ഏറെ പാരമ്പര്യം ഉണ്ട് മൂണിംഗിന്. യുദ്ധത്തില്‍ തോറ്റ സൈനികര്‍ പലപ്പോഴും പ്രതിഷേധത്തിന്റെ അവസാന രൂപമായി മൂണിംഗ് നടത്താറുണ്ട്. ഇരുപതാം നൂറ്റാണ്ടിലും മറ്റുരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന രാജാക്കന്‍മാരെയും മന്ത്രിമാരെയും പ്രതിഷേധം അറിയിക്കുന്നതിനായി നിരന്ന് നിന്ന് ജനം മൂണിംഗ് നടത്തിയ ചരിത്രങ്ങള്‍ ഉണ്ട്. ഈ കഴിഞ്ഞ ഒക്ടോബറില്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കാന്‍ എത്തിയ എലിസബത്ത് രാജ്ഞിയുടെ കാറിനു പുറകെ ചന്തിയുടെ ഇടുക്കില്‍ ഒരു പതാകയും വെച്ച് ഓടിയതാണ് അവസാനത്തെ മൂണിംഗ് സംഭവം.

സ്ട്രീക്കിംഗ് ഒളിംപിക്‌സ് നടത്തിയ അമേരിക്കയില്‍ മൂണിംഗ് ഫെസ്റ്റിവല്‍ ഉണ്ടെന്നു പറഞ്ഞാല്‍ അതിശയിക്കേണ്ടല്ലോ. വര്‍ഷത്തില്‍ ഒരിക്കല്‍ അമേരിക്കയിലെ ട്രെയിനുകളെ പൃഷ്ഠം കാണിക്കുന്ന ഒരാചാരം കാലിഫോര്‍ണിയയില്‍ വളര്‍ന്നു വരുന്നുണ്ട്. എല്ലാവര്‍ഷവും ആയിരക്കണക്കിന് ആളുകള്‍ അതില്‍ പങ്കെടുക്കുന്നു. പതിനായിരങ്ങള്‍ അതുകാണാന്‍ ടിക്കറ്റെടുത്ത് ട്രെയിനില്‍ യാത്ര ചെയ്യുന്നു.

പൃഷ്ഠം മാത്രമല്ല മറ്റു പലതും കാണിക്കുന്ന ആളുകളുടെ എണ്ണം നമ്മുടെ ട്രെയിനുകളിലും കൂടിക്കൊണ്ടിരിക്കയാണെന്നാണല്ലോ പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്. ഇവിടെ പ്രഷ്ഠത്തിനടി എന്ന ആചാരമാണ് നടപ്പിലാക്കേണ്ടത്.

(എറണാകുളത്തെ നഗ്നയോട്ടം മാതൃഭൂമിക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്ത എം.എന്‍ . സത്യവ്രതന്റെ ഓര്‍മ്മ ഇവിടെ വായിക്കാം. 'വാര്‍ത്ത വന്ന വഴി' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം.)

 

തുമ്മാരുകുടി കഥകള്‍ വാങ്ങാം
തുമ്മാരുകുടി കഥകള്‍
(45%) (4 Votes)

 

 

Other News in this Section