മുന്നേ ചാടിയ കപ്പിത്താന്‍
മുരളി തുമ്മാരുകുടി
Posted on: 02 Apr 2012

ചില ജോലികളെ മറ്റു ചില ജോലികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ സുദീര്‍ഘമായ പാരമ്പര്യവും അതിനോടനുബന്ധിച്ചുള്ള അനുഷ്ഠാനങ്ങളും ആണ്. സ്വന്തം ശത്രുവിനെപ്പോലും ചികിത്സിക്കണം എന്ന വൈദ്യന്‍മാരുടെ ഉത്തരവാദിത്വവും കുമ്പസാര രഹസ്യങ്ങള്‍ അധികാരികള്‍ക്ക് പറഞ്ഞുകൊടുക്കാത്ത പുരോഹിതന്മാരുടെ പതിവും എല്ലാം ഈ കൂട്ടത്തില്‍പ്പെടുന്നു. ഈ പാരമ്പര്യങ്ങൡ ചിലതെല്ലാം സ്വയം ജീവന്‍ പണയം വെക്കേണ്ടതും ആയിരുന്നു. അങ്ങനെയുള്ള പാരമ്പര്യമാണ് ആ തൊഴിലുകള്‍ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് മാന്യത നല്‍കിയത്.
ആലുവയിലെ മാര്‍ത്താണ്ഡവര്‍മ്മ പാലം ഉദ്ഘാടനം ചെയ്തത് കൊല്ലവര്‍ഷം 1115-ല്‍ ആണ്. അന്ന് തിരുവിതാംകൂറിലെ ഏറ്റവും വലിയ പാലം ആയിരുന്നതിനാലും പുതിയ നിര്‍മ്മാണസാമഗ്രികളും ഡിസൈനും എല്ലാം ആയിരുന്നതിനാലും പാലം ശക്തിമത്തല്ല എന്ന് നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നുവത്രെ. അതിനാല്‍ ഉദ്ഘാടനദിവസം പാലത്തിന്റെ ഡിസൈന്‍ നിര്‍വഹിച്ച എഞ്ചിനീയര്‍ സ്വന്തം ഭാര്യയേയും കൊച്ചുകുട്ടിയേയും കൂട്ടി ഒരു ചെറിയ വള്ളത്തില്‍ പാലത്തിന് അടിയില്‍ ഇരുന്നുവെന്നും പാലത്തിനുമുകളിലൂടെ പതിനഞ്ച് ആനകളെ നടത്തിയെന്നും പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇക്കാലത്ത് കോണ്‍ക്രീറ്റ് പാലങ്ങള്‍ സര്‍വ്വസാധാരണം ആയതിനാല്‍ ആളുകള്‍ ഈ ലോഡ് ടെസ്റ്റിംഗ് ആവശ്യപ്പെടാറില്ല. അഥവാ ആവശ്യപ്പെട്ടാല്‍ താഴെയിരിക്കാന്‍ എഞ്ചിനീയര്‍മാരെ കിട്ടാനും സാധ്യതയില്ല. കാരണം കോണ്‍ട്രാക്ടര്‍മാര്‍ സിമന്റ് എത്ര മുക്കിയെന്ന് പാവം ഡിസൈന്‍ എഞ്ചിനീയര്‍ക്ക് അറിയില്ലല്ലോ?
ഏതാണെങ്കിലും പാലം ഇടിഞ്ഞുവീണ് സിവില്‍ എഞ്ചിനീയര്‍മാര്‍ മരിച്ച പാരമ്പര്യം ഇന്ത്യയില്‍ ഇല്ല. പക്ഷെ മറ്റൊരു പാരമ്പര്യത്തിന് മാതൃക ഇന്ത്യയില്‍ ഉണ്ട്. മല തുരന്ന് തുരങ്കം ഉണ്ടാക്കുന്നത് എല്ലാക്കാലത്തേയും സിവില്‍ എഞ്ചിനീയറിങ് ചലഞ്ച് ആണ്. പ്രോജക്ട് വേഗം തീര്‍ക്കാന്‍ വേണ്ടി മലയുടെ രണ്ട് അറ്റങ്ങളില്‍ നിന്നും ഒരേ സമയത്താണ് ടണലിംഗ് ആരംഭിക്കുന്നത്. അവസാനം അവ ഒരുമിച്ച് കൂട്ടിമുട്ടണമല്ലോ. പക്ഷേ ഇതൊരു എളുപ്പപ്പണിയല്ല. പണ്ടുകാലത്ത് ഒരു കോംപസ് മാത്രം വെച്ചാണ് അലൈന്‍മെന്റ് ചെയ്തിരുന്നത്. മലയുടെ ഉള്ളിലുള്ള പാറകളിലെ ലോഹങ്ങളുടെയും മറ്റും സാന്നിധ്യം കാരണം ഇതില്‍ ചെറിയ വ്യതിയാനം ഉണ്ടാകും. ഇതുമൂലം പണിതു വരുമ്പോള്‍ രണ്ടറ്റത്തു നിന്നും എത്തുന്ന തുരങ്കങ്ങള്‍ വിചാരിച്ച പോലെ കൂട്ടിമുട്ടില്ല. ഇങ്ങനെ സംഭവിക്കുന്നത് വലിയ പ്രൊഫഷണല്‍ അപമാനം ആയിട്ടാണ് സിവില്‍ എഞ്ചിനീയര്‍മാര്‍ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ അങ്ങനെ സംഭവിച്ചാല്‍ ചീഫ് എഞ്ചിനീയര്‍ സ്വയം വെടിവെച്ചുമരിക്കുന്ന ഒരു പാരമ്പര്യം സിവില്‍ എഞ്ചിനീയറിംഗില്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ സിംലയില്‍ നിന്നും കാല്കയിലേക്കുള്ള റെയില്‍വേ നിര്‍മ്മാണത്തിനു നേതൃത്വം വഹിച്ച ബ്രിട്ടീഷ് എഞ്ചിനീയര്‍ ബാരോഗ് ഇത്തരം ഒരു സ്വയം തെറ്റിന്റെ പേരില്‍ വെടിവെച്ചു മരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി സിംല-കാല്‍ക്ക റൂട്ടിലെ 102 ടണലുകളില്‍ ഏറ്റവും നീളമുള്ളതിനെ ബാരോഗ് തുരങ്കം എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.
1981-ല്‍ സിവില്‍ എഞ്ചിനീയറിങ് പഠിക്കാന്‍ പോയ എന്നെ ആരും ആ ചരിത്രം ഒന്നും പഠിപ്പിച്ചില്ല. അത് കഷ്ടമായിപ്പോയി. സ്വന്തം പ്രൊഫഷന്റെ മഹനീയ ചരിത്രവും പാരമ്പര്യവും ഒക്കെ അറിയുമ്പോഴാണ് ആളുകള്‍ അതിനൊത്ത് ജീവിക്കാന്‍ ശ്രമിക്കുന്നത്. നമ്മുടെ പൂര്‍വ്വികര്‍ക്കോ കുടുംബത്തിനോ അപമാനം ഉണ്ടാക്കാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണമെങ്കില്‍ മഹനീയമായ പാരമ്പര്യം ഉണ്ടാവുകയും അതു പുതിയ തലമുറ അറിയുകയും വേണമല്ലോ.
ഒരു കണക്കിനതു നന്നായി എന്നും തോന്നാറുണ്ട്. ഇപ്പോള്‍ സിവില്‍ എഞ്ചിനീയറിംഗ് (എല്ലാ എഞ്ചിനീയറിങും) പഠിക്കുന്ന കൂടുതല്‍ ആളുകളും ഐ.ടി.വ്യവസായത്തിലാണല്ലോ. പാലം പൊളിയുമ്പോഴും ടണല്‍ അലൈന്‍മെന്റ് തെറ്റുമ്പോഴും സ്വന്തം ജീവന്‍ കൊണ്ട് അതിനു പ്രായശ്ചിത്തം ചെയ്യുന്ന ഈ മനോഭാവം ഐ.ടി. ലോകത്ത് എത്തിയാല്‍ കുഴപ്പമാകും. പുതിയ പ്രോഗ്രാം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ അതില്‍ വല്ല ബഗ്ഗും ഉണ്ടായാല്‍ കോഡ് എഴുതിയ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്യും എന്നു തീരുമാനിച്ചാല്‍ ബാംഗ്ലൂര്‍ ഇന്ത്യയുടെ ആത്മഹത്യാ തലസ്ഥാനം ആയേനേ!
എഞ്ചിനീയറിംഗില്‍ മാത്രമല്ല ഇങ്ങനെ ജീവന്‍ എടുക്കുന്ന പാരമ്പര്യം ഉണ്ടായിരുന്നത്. ജപ്പാനിലെ പ്രശസ്തമായ ഒരു പാരമ്പര്യം ആണ് ഫുഗു മത്സ്യത്തിന്റെ പാചകം. ഇവിടെ കുഴപ്പം എന്തെന്നുവെച്ചാല്‍ ഈ മത്സ്യത്തിന്റെ ചില അവയവങ്ങളില്‍ (പ്രത്യേകിച്ചും ലിവറില്‍) മാരകമായ ഒരു വിഷം ഉണ്ട്. അത് പ്രത്യേക തരം കത്തികൊണ്ട് മുറിച്ചു മാറ്റിയിട്ടുവേണം പാചകം ചെയ്യാന്‍ ഈ വിഭവത്തിന് അതിന്റെ ടേസ്റ്റ് കിട്ടുന്നതാകട്ടെ ഈ വിഷത്തിന്റെ ഒരു ചെറിയ അംശം മാംസത്തില്‍ ബാക്കി ഇരിക്കുമ്പോള്‍ ആണ്. അപ്പോള്‍ വിഷം കൂടുതലായി ഭക്ഷണം കഴിക്കുന്ന ആള്‍ മരിക്കാതെയും വിഷം ആകെ എടുത്തുകളഞ്ഞ് മീന്‍ ബോറാക്കാതെയും പാചകം ചെയ്യണമെങ്കില്‍ അസാധാരണ കഴിവു വേണം. മൂന്നു വര്‍ഷത്തെ ട്രെയിനിംഗും കഴിഞ്ഞ് പരീക്ഷ പാസ്സാവുന്നവര്‍ക്കേ ഫുഗുവിനെ പാചകം ചെയ്യാനുള്ള ലൈസന്‍സ് കൊടുക്കുകയുള്ളൂ. പാരമ്പര്യമനുസരിച്ച് ഈ മത്സ്യം കഴിച്ചതിനുശേഷം ആരെങ്കിലും മരിച്ചാല്‍ അത് പാചകം ചെയ്ത ഷെഫ് മീന്‍ മുറിക്കുന്ന കത്തി ഉപയോഗിച്ച് ആത്മഹത്യ ചെയ്യണമായിരുന്നുവത്രെ. ഫുഗു മത്സ്യത്തിന്റെ ഉപയോഗം ഇപ്പോഴും ജപ്പാനില്‍ വ്യാപകം ആണ്. ഫുഗു മത്സ്യം കഴിച്ചുള്ള മരണങ്ങള്‍ ഇപ്പോഴും സംഭവിക്കുന്നുണ്ടെങ്കിലും അത് വീടുകളില്‍ ആളുകള്‍ സ്വയം പാചകം ചെയ്യുമ്പോഴാണ്. (കൂട്ടത്തില്‍ പറയട്ടെ വിഷം ഇല്ലാത്ത ഫുഗു മത്സ്യത്തെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച് എടുത്തിട്ടുണ്ട്. പക്ഷെ ഈ വിഷവും പാരമ്പര്യവും ഇല്ലെങ്കില്‍ എന്തു ഫുഗു എന്നതാണ് ജപ്പാനിലെ ഷെഫുകാരുടെ ചോദ്യം. അതിനാല്‍ പുതിയ മത്സ്യത്തിന് ഡിമാന്റ് ഇല്ല.)

ജീവന്‍ കളയുന്ന പാരമ്പര്യത്തിലെ ഏറ്റവും പഴയതും ഇപ്പോഴും ആളുകള്‍ വിശ്വസിക്കുന്നതുമായ ഒന്ന് കപ്പിത്താനും കപ്പലും തമ്മിലുള്ള ബന്ധം ആണ്. മുങ്ങുന്ന കപ്പലിനോടൊപ്പം പോകണമെന്നോ ചുരുങ്ങിയത് മുങ്ങുന്ന കപ്പലിലെ അവസാനത്തെ ആളെയും രക്ഷിച്ചിട്ടുവേണം കപ്പിത്താന്‍ സ്വജീവന്‍ രക്ഷപ്പെടുത്താന്‍ നോക്കേണ്ടത് എന്നുമാണ് പൊതുവെയുള്ള പാരമ്പര്യം. ടൈറ്റാനിക് വെള്ളത്തില്‍ മുങ്ങുമ്പോള്‍ അക്ഷോഭ്യനായി അതിനോടൊപ്പം മറഞ്ഞ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്ത് ഇതിലെ ഒരു കണ്ണി ആണ്. 1971-ലെ ഇന്തോ-പാക് യുദ്ധകാലത്ത് പാക് സൈന്യത്തിന്റെ ടോര്‍പിടോ ഏറ്റ് മുങ്ങിയ ഐ.എന്‍.എസ്. കുക്രിയുടെ ക്യാപ്റ്റനായിരുന്ന മഹേന്ദ്രനാഥ് മുള്ളയും രക്ഷപ്പെടാന്‍ സാധ്യത ഉണ്ടായിരുന്നിട്ടും സ്വന്തം കപ്പലിനോടും അതില്‍ കുടുങ്ങിയ സഹപ്രവര്‍ത്തകരോടും ഒപ്പം മുങ്ങിത്താഴാനാണ് തീരുമാനിച്ചത്. ചെരിഞ്ഞ് വെള്ളത്തിലേക്ക് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ അമരത്ത് ഒരു മഹത്തായ നാവിക പാരമ്പര്യത്തെ മുറുകെപ്പിടിച്ച് വെള്ളത്തില്‍ മറഞ്ഞ ക്യാപ്റ്റന്‍ മുള്ള ഇന്ത്യന്‍ നേവിയുടെ ഇതിഹാസത്തിന്റെ ഭാഗമാണ്. അന്നും പില്‍ക്കാലത്തും ഉള്ള നാവികന്‍മാരുടെ ആരാധനാപാത്രവും.
കാര്യങ്ങള്‍ പക്ഷെ മാറുകയാണ്. കഴിഞ്ഞ ജനവരിയില്‍ ഇറ്റലിയുടെ തീരത്ത് കടലിനടിയിലെ പാറയില്‍ ഇടിച്ചുമറിഞ്ഞ കോസ്റ്റ് കോണ്‍ കോര്‍ഡിയ എന്ന കപ്പലിന്റെ ക്യാപ്റ്റന്‍ ഫ്രാഞ്ചെസ്‌കോ ചെട്ടിനോ കപ്പലിലുള്ള നാലായിരത്തിലധികം പേരും രക്ഷപ്പെടുന്നതിനുമുമ്പേ രക്ഷപ്പെടാന്‍ ആരെങ്കിലും പ്രത്യേകിച്ച് സ്ത്രീകളോ കുട്ടികളോ ബാക്കിയുണ്ടോ എന്ന് തിരക്കാതെ ലൈഫ് ബോട്ടില്‍ എത്തി. കപ്പലിനോടൊപ്പം അവസാനം വരെ താന്‍ ഉണ്ടാകുമെന്ന് അദ്ദേഹം ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡിനോട് വിളിച്ചു പറഞ്ഞിരുന്നു. പക്ഷെ കുറച്ചു സമയത്തിനുശേഷം അദ്ദേഹത്തെ ലൈഫ് ബോട്ടില്‍ കണ്ട കോസ്റ്റ് ഗാര്‍ഡിനോട് താന്‍ കപ്പലിനോടൊപ്പം നില്ക്കാന്‍ ഉദ്ദേശിച്ചിരുന്നു എന്നും പക്ഷെ ആളുകളെ രക്ഷപ്പെടുത്തുന്നതിനിടക്ക് എങ്ങനെയോ ലൈഫ് ബോട്ടില്‍ പോയി വീണതാണന്നുമാണ് അദ്ദേഹം പറഞ്ഞത്. വീണ സ്ഥിതിക്ക് ഇനി ലൈഫ് ബോട്ടില്‍ നിന്നാകാം മേല്‍നോട്ടം എന്ന് അദ്ദേഹം തീരുമാനിച്ചുവത്രെ. വീണതു വിദ്യയാക്കാം എന്ന പഴഞ്ചൊല്ല് ഇറ്റലിയില്‍ ഉണ്ടോ എന്തോ ആവോ?
ഒരു സുരക്ഷാവിദഗ്ധന്‍ എന്ന നിലക്ക് കപ്പലിനോടൊപ്പം ക്യാപ്റ്റന്‍ മുങ്ങിത്താഴണമെന്നോ കമ്പ്യൂട്ടര്‍ ഹാംഗ് ആയാല്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയര്‍ ഹാംഗ് ചെയ്യണമെന്നോ എനിക്ക് അഭിപ്രായം ഇല്ല. അതൊരു വ്യക്തപരമായ തീരുമാനമാണ് പ്രൊഫഷണല്‍ നിര്‍ദ്ദേശമല്ല. പക്ഷെ സ്വന്തം മേല്‍നോട്ടത്തിലുള്ള ആളുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വം ഉണ്ട്. അത് ചെയ്യാത്തത് വ്യക്തിപരവും ധാര്‍മികമായ കുറ്റവും ആണ്. അങ്ങനെ ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തില്‍ മേല്‍നോട്ടം വേറെ ആരെയെങ്കിലും ഔദ്യോഗികമായി ഏല്പിക്കുക എന്നതാണ് ഒരു പ്രൊഫഷണലിനു മിനിമം ചെയ്യാവുന്ന കാര്യം എന്നാണ് ഞങ്ങള്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും...
തുമ്മാരുകുടി കഥകള്‍ വാങ്ങാം
തുമ്മാരുകുടി കഥകള്‍
(40%) (4 Votes)
Explore Mathrubhumi
Other News in this Section





