LATEST NEWS

Loading...

Custom Search
+ -

വെള്ളം ഒഴിച്ചോ ഒഴിക്കാതെയോ?

മുരളി തുമ്മാരുകുടി

Posted on: 03 Mar 2012

 


അമ്മ എനിക്ക് പാല്‍ തരും
ഞാന്‍ പാല്‍ കുടിക്കാഞ്ഞാല്‍ അമ്മ കരയും
എന്തിനാണ് അമ്മ കരയുന്നത്
ഞാന്‍ അച്ഛനോളം വലുതാകണം
അതാണ് അമ്മയുടെ ആഗ്രഹം-ഒന്നാം ക്ലാസില്‍ പഠിച്ച ഈ വരികള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

പക്ഷെ ഞാന്‍ പാല്‍ കുടിക്കാഞ്ഞിട്ട് അമ്മ കരയുന്നത് ഞാന്‍ ഓര്‍ക്കുന്നില്ല. ഞാനല്ല എന്റെ കൂടെ ഒന്നാം ക്ലാസില്‍ ഉണ്ടായിരുന്ന മുപ്പതു പേരില്‍ ആരെങ്കിലും ഒക്കെ പാലു കുടിക്കുന്നവരായി ഞാന്‍ ഓര്‍ക്കുന്നില്ല.

എന്റെ വീട്ടില്‍ രണ്ടു പശുക്കള്‍ ഉണ്ടായിരുന്നു. എല്ലായ്‌പ്പോഴും ഒരു പശുവെങ്കിലും കറവയുള്ളതും ആയിരുന്നു. അതിന്റെ പാല്‍ എടുത്ത് കുഞ്ഞമ്മ സാറിന്റെ വീട്ടില്‍ കൊടുക്കുന്നത് അതിരാവിലത്തെ എന്റെ ജോലിയായിരുന്നു. സ്‌കൂളിന്റെ അടുത്തുള്ള ചായക്കടയില്‍ കൊണ്ടുക്കൊടുക്കുന്നത് ചേച്ചിയുടേയും. രണ്ടു പശുവിനേയും കറക്കുന്ന സമയങ്ങളില്‍ ബാക്കി വരുന്ന പാല്‍ ഉറയൊഴിച്ച് കലക്കി മോരാക്കി പെട്ടിക്കടയില്‍ കൊടുക്കുന്നത് മറ്റൊരു ജോലിയായിരുന്നു. ഇതുകൊണ്ടൊക്കെ പാല്‍ കുടിക്കാതെ അമ്മയെ കരയിക്കേണ്ട ആവശ്യം എനിക്കുണ്ടായില്ല. ആരാണ് ഈ പാഠപുസ്തകങ്ങള്‍ ഒക്കെ ഉണ്ടാക്കുന്നത്?

ചെറുപ്പത്തില്‍ ഞാന്‍ പാല് അധികം കുടിച്ചിട്ടില്ലെങ്കിലും കള്ള് സ്ഥിരമായി കുടിച്ചിരുന്നു എന്നത് ഇപ്പോഴത്തെ കുട്ടികള്‍ക്ക് അതിശയമായിതോന്നാം. ഈ കള്ള് ഞാന്‍ ഷാപ്പില്‍ പോയോ പനയില്‍ കയറിയോ അല്ല. മറിച്ച് വീട്ടില്‍ തന്നെയാണ് കുടിച്ചിരുന്നത്. പാലുതരും എന്ന് സ്‌കൂളില്‍ പറഞ്ഞിരുന്ന അമ്മതന്നെയാണ് കള്ള് തരാറുള്ളത് എന്നത് പുതിയ തലമുറ അമ്മമാര്‍ക്ക് ഞെട്ടിപ്പിക്കുന്നതായും തോന്നാം. പക്ഷെ സംഗതി സത്യമാണ്.

എന്റെ വീട്ടില്‍ എല്ലാ കാലത്തും ഒന്നോ അതില്‍ അധികമോ പന ചെത്തുന്നുണ്ടായിരിക്കും. നാട്ടുനടപ്പ് അനുസരിച്ച് രാവിലത്തെ കള്ള് ചെത്തുകാരന്‍ ഷാപ്പില്‍ കൊടുക്കും. വൈകുന്നേരത്തേത് പനയുടെ ഉടമസ്ഥനുള്ളതാണ്. വൈകുന്നേരം സ്‌കൂള്‍ വിട്ടു വന്നാല്‍ പനയുടെ താഴെ പോയി ചെത്തുകാരന്‍ വരുന്നത് നോക്കി നില്‍ക്കുന്നത് അടുത്ത ജോലി ആയിരുന്നു. (ഇക്കാലത്താണെങ്കില്‍ പനയുടെ മുകളില്‍ നിന്നും ഒരു മിസ്ഡ്‌കോള്‍ തരുമ്പോള്‍ വീട്ടില്‍ നിന്നും പോയാല്‍ മതിയായിരുന്നു) അങ്ങനെ കിട്ടുന്ന നാലോ അഞ്ചോ കുപ്പി കള്ള് വീട്ടില്‍ എല്ലാവരും സ്ഥിരമായി കുടിക്കാറുണ്ട്. അതില്‍ അസ്വാഭാവികത ഒരിക്കലും തോന്നിയിട്ടും ഇല്ല. വീട്ടില്‍ ബന്ധുക്കള്‍ ആരെങ്കിലും വന്നാല്‍ അവര്‍ക്കും കൊടുക്കും.

മദ്യപാനം ഇന്ന് കേരളത്തില്‍ വലിയ ഒരു സാമൂഹ്യവിപത്തായിട്ടാണ് കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ വീട്ടില്‍ ഇരുന്ന് കള്ളുകുടിക്കുന്നത് തീരെ മോശമായിട്ടാണ് കരുതുന്നതും. ഏതെങ്കിലും കുടുംബത്തില്‍ അതു ചെയ്യാന്‍ അവിടുത്തെ പുരുഷന്‍മാര്‍ക്ക് (മദ്യപാനം പൊതുവെ ഒരു പുരുഷ പ്രശ്‌നം ആയിട്ടാണ് കരുതപ്പെടുന്നത്) സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ തന്നെ അവരും കുട്ടികളുടെയോ ബന്ധുക്കളുടെയോ മുന്നില്‍പ്പെടാതെ ഗോപ്യമായിട്ടാണ് കാര്യം സാധിക്കുന്നത്.

അമ്മയുടെ കയ്യില്‍ നിന്നും ചെറുപ്പത്തിലേ കള്ളുവാങ്ങി കുടിച്ചതിനാല്‍ ആകണം എനിക്ക് അന്നും ഇന്നും അല്പം മദ്യപിക്കുന്നത് ഒരു കുറ്റമോ പാപമോ ആയി തോന്നിയിട്ടില്ല. വാസ്തവത്തില്‍ ലോകത്തിലെ അനവധി രാജ്യങ്ങളില്‍ ഭക്ഷണത്തിന്റെ കൂടെ ഒരു ഗ്ലാസ് വീഞ്ഞുകുടിക്കുന്നതും വൈകുന്നേരം ഓഫീസ് വിട്ട് വീട്ടില്‍ പോകുന്നതിനുമുന്‍പ് ഒന്നോ രണ്ടോ ബിയര്‍ കഴിക്കുന്നതും തികച്ചും സാധാരണവും സ്വാഭാവികവും ആണ്. അതിന് ആണ്‍ പെണ്‍ വ്യത്യാസങ്ങള്‍ ഇല്ല. ഏതു ഹോട്ടലിലും സൂപ്പര്‍മാര്‍ക്കറ്റിലും എന്തിന് വീടിനടുത്തെ പലചരക്കുകടയിലും (യൂറോപ്പിലെ ഭാഷയില്‍ പറഞ്ഞാല്‍ കോര്‍ണര്‍ഷോപ്പിലും) ബിയറും വൈനും കിട്ടുന്നതുകൊണ്ട് അതിനുവേണ്ടി ബാര്‍ അന്വേഷിച്ചുനടക്കേണ്ടതിന്റെയോ ബിവറേജസ് കോര്‍പ്പറേഷനു മുമ്പില്‍ മണിക്കൂറോളം ക്യൂ നില്‍ക്കേണ്ടതിന്റെയോ ആവശ്യം ഇല്ല. മിക്കവാറും വീടുകളില്‍ സ്വന്തം ആവശ്യത്തിനും ബന്ധുക്കളേയും സുഹൃത്തുക്കളെയും സല്‍ക്കരിക്കാനും ഒക്കെയായി ഒരു ചെറിയ സ്‌റ്റോക്ക് കാണുകയും ചെയ്യും.

ഇതിന്റെ അര്‍ത്ഥം കേരളത്തില്‍ മദ്യപാനം ഒരു പ്രശ്‌നം അല്ല എന്നാണെന്റെ അഭിപ്രായം എന്നല്ല. കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന പല സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങളുടെ പിന്നിലും മദ്യം ഒരു വിഷയം ആണ്. അത് കുടുംബത്തിലെ അക്രമമാകട്ടെ, പൊതുസ്ഥലങ്ങളില്‍ സ്ത്രീകളോടുള്ള മോശമായ പെരുമാറ്റം ആകട്ടെ കുട്ടികളോടുള്ള ലൈംഗിക അതിക്രമങ്ങള്‍ ആകട്ടെ വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍ ആകട്ടെ എല്ലാത്തിന്റെ പിന്നിലും മദ്യം ഒരു ഘടകം ആണ്.

പക്ഷെ ഞാന്‍ മുന്‍പ് ഒരിക്കല്‍ സൂചിപ്പിച്ചപോലെ ഇതിന്റെ പരിഹാരം മദ്യം നിരോധിക്കല്‍ ആണ് എന്ന ചിന്തയോടാണ് എനിക്ക് അഭിപ്രായവ്യത്യാസം ഉള്ളത്. മണിച്ചിത്രത്താഴിലെ നാഗവല്ലി ആളെക്കൊല്ലുമെന്ന് പേടിച്ച് അരിവാള്‍ മുതല്‍ പപ്പടംകുത്തി വരെ മാറ്റിവെക്കുന്ന പോലുള്ള പ്രശ്‌നപരിഹാരം ആണ് ഇത്. നൈജീരിയയില്‍ ഹോട്ടലില്‍ താമസിക്കുമ്പോള്‍ പത്തു ദിവസം പത്തുകുപ്പി ബിയര്‍ അടിക്കുന്ന എന്റെ ജര്‍മ്മന്‍ സഹപ്രവര്‍ത്തകന്‍ ജര്‍മ്മനിയിലെ ഹോട്ടലില്‍ ഒരു ബിയര്‍ അടിച്ചു പണി നിര്‍ത്തുന്നു. കാരണം വൈകീട്ട് അദ്ദേഹത്തിന് വണ്ടി ഓടിക്കാനുള്ളതാണ്. ഒന്നില്‍ കൂടുതല്‍ ബിയര്‍ അടിച്ചാല്‍ അപകടം ഉണ്ടാകുമെന്നുള്ള ബോധവും അതില്‍ക്കൂടുതല്‍ ആയാല്‍ പോലീസ് പിടിച്ചാല്‍ ജയിലിലാവുമെന്നും ലൈസന്‍സ് പോകുമെന്നും ഉള്ള അറിവും ആണ് ഉത്തരവാദിത്തത്തോടെ മദ്യപിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. അപ്പോള്‍ നിയന്ത്രണം വെക്കേണ്ടത് മദ്യത്തിന്റെ ലഭ്യതക്കല്ല മനുഷ്യന്റെ പെരുമാറ്റത്തിനാണ്. വര്‍ദ്ധിച്ചു വരുന്ന വിവാഹമോചനത്തിന് മദ്യത്തെ കുറ്റം പറയുമ്പോള്‍ സമൂഹം അഭിമുഖീകരിക്കുന്ന സാമൂഹ്യസാമ്പത്തിക പ്രശ്‌നങ്ങളും അത് ദമ്പതിമാരില്‍ ഉണ്ടാക്കുന്ന സ്ട്രസ്സിനെയും നാം നേരിടാതിരിക്കുകയാണ്. പല സാഹചര്യങ്ങളിലും മദ്യം പ്രശ്‌നങ്ങളിലേക്ക് ആളുകളെ തള്ളി വിടുകയല്ല പ്രശ്‌നങ്ങള്‍ മദ്യത്തിലേക്ക് ആളുകളെ നയിക്കുകയാണ്. കാര്യവും കാരണവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാതെയുള്ള വിമര്‍ശനങ്ങളും പരിഹാരങ്ങളും സമൂഹപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കില്ല. മദ്യപാനം പൂര്‍ണമായും കര്‍ശനമായും നിയന്ത്രിച്ചിരിക്കുന്ന രാജ്യങ്ങളില്‍ ജനം ആഫ്റ്റര്‍ ഷേവ് ലോഷന്‍ മുതല്‍ ദശമൂലാരിഷ്ടം വരെ കുടിച്ചോ, കഞ്ചാവു തൊട്ട് ഗ്ലൂ വരെ ഉപയോഗിച്ചോ മദോന്‍മത്തരാകുന്നു.

മദ്യപാനത്തിന്റെ കാര്യത്തില്‍ എന്നെ അതിശയിപ്പിക്കുന്ന ഒരു കാര്യം ദിവസവും കള്ളുകുടിച്ചുവളര്‍ന്നിട്ടും കള്ളുകുടി ഒരു വലിയ സംഭവം ആയി കാണാത്ത കുടുംബത്തില്‍ വളര്‍ന്നിട്ടും ഞങ്ങള്‍ എട്ടു മക്കളില്‍ ഒരാള്‍പോലും മദ്യപാനി പോയിട്ട് ഒരു കമ്പനിക്കുപോലും മദ്യം ഉപയോഗിക്കുന്നവര്‍ ആയില്ല എന്നതാണ്. പ്രത്യേകിച്ചും മദ്യം സുലഭമായും ചിലവില്ലാതെയും കിട്ടാനുള്ള സാഹചര്യമുള്ള ഓയില്‍ കമ്പനി ക്യാമ്പുകളിലും വിമാനങ്ങളിലും സ്ഥിരം യാത്രചെയ്തിട്ടും ഒരു തമാശക്കോ കമ്പനിക്കോ എന്തിന് ബോറടിമാറ്റാനോ വേണ്ടി ഒരു ബിയര്‍ പോലും ഞാന്‍ ഇന്നുവരെ കുടിച്ചിട്ടില്ല.

എന്നു വെച്ച് ഞങ്ങള്‍ കുടുംബമായി മദ്യപാനം നിര്‍ത്തിയെന്നോ മദ്യത്തിന് എതിരാണ് എന്നോ വിചാരിക്കേണ്ട. കഴിഞ്ഞ വര്‍ഷം എന്റെ സഹോദരന്‍ അമേരിക്കയില്‍ നിന്നും നാട്ടില്‍ വന്നപ്പോള്‍ ആര്‍ക്കോ വേണ്ടി ഒരു കുപ്പി ഷാംപെയിന്‍ കൊണ്ടുവന്നു. പക്ഷെ തിരക്കുകാരണം അത് കൊടുക്കാന്‍ സാധിച്ചില്ല. അതു വീട്ടില്‍ വെച്ചിട്ട് ആശാന്‍ തിരിച്ചുപോയി.

ഇരുപത്തിനാലുമണിക്കൂര്‍ യാത്ര കഴിഞ്ഞ് ക്ഷീണിച്ച് അമേരിക്കയില്‍ എത്തിയ ചേട്ടന്‍ വെങ്ങോലയില്‍ അമ്മയെ വിളിച്ചു. അവിടെ അമ്മയും പേരക്കുട്ടികളും മാത്രം.

ഞാന്‍ ഇവിടെ വീട്ടില്‍ എത്തി എന്നു പറഞ്ഞ ചേട്ടനോട് യാത്ര സുഖമായിരുന്നോ എന്ന് അമ്മ ചോദിച്ചില്ല എന്നാണ് ചേട്ടന്‍ പറഞ്ഞത്. പകരം ചോദിച്ചത്.
എടാ ആ കുപ്പിയിലെ സാധനം വെള്ളം ഒഴിച്ചോ ഒഴിക്കാതെയോ ആണ് കുടിക്കേണ്ടത് ? എന്നായിരുന്നു അത്രേ.

ചേട്ടന്‍ പോയപ്പോള്‍ മുറി റെയ്ഡ് ചെയ്ത കുട്ടികളാണ് സാധനം കണ്ടത്. പിന്നെ ഇരുപത്തിനാലു മണിക്കൂര്‍ ചേട്ടന്റെ വിളി വരുന്നതും നോക്കി അമ്മൂമ്മയും പേരക്കുട്ടികളും അക്ഷമരായി ഇരിക്കുകയായിരുന്നു.

മദ്യപാനത്തെപ്പറ്റി പുതിയ തുമ്മാരുകുടി തലമുറക്കും ആരോഗ്യകരമായ അനുഭവവും അഭിപ്രായവും ആണ്.

തുമ്മാരുകുടി കഥകള്‍
 


(64%) (5 Votes)

 

 

Other News in this Section