LATEST NEWS

Loading...

Custom Search
+ -

സാന്താക്ലോസിന്റെ രാജ്യം

മുരളി തുമ്മാരുകുടി

Posted on: 02 Feb 2012

 


യൂറോപ്പിലെ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യമാണ് ഫിന്റലാന്റ്. ലോകത്തിലെ ഭൂരിഭാഗം ആളുകളും ഫിന്‍ലാന്റില്‍ അറിയുന്നത് ഒരു കമ്പനിയുടെ പേരിലാണ്. 'നോക്കിയ'. അതീവ ശൈത്യമുള്ള വടക്കന്‍ യൂറോപ്യന്‍ രാജ്യം ആയതിനാലും അതികഠിനമായ ഫിന്നിഷ് ഭാഷ ഉള്ളതിനാലും മലയാളികള്‍ ഇവിടെ അധികം പോകാറുമില്ല, അവരെപ്പറ്റി അറിയാറും ഇല്ല.

പക്ഷെ അറിഞ്ഞിരിക്കേണ്ട ഒരു രാജ്യം ആണ് ഫിന്‍ലാന്റ്. ലോകത്തിലെ പുരോഗമനപരമായ അനവധി ആശയങ്ങളുടെ ഉറവിടവും പ്രയോഗസ്ഥലവും ആണീ രാജ്യം. 1906-ല്‍ ലോകത്തില്‍ ആദ്യമായി പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വോട്ടവകാശം നല്‍കിയത് ഈ രാജ്യം ആണ്. ശിശുമരണനിരക്ക് പൊതുജീവിതത്തില്‍ (രാഷ്ട്രീയത്തില്‍ ഉള്‍പ്പെടെ) സ്ത്രീകളുടെ സാന്നിധ്യം, ന്യൂനപക്ഷങ്ങളുടെ സംരക്ഷണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ലോകത്തിലെ ഏറെ അനുകരണീയമായ ഒരു മാതൃകയാണ് ഈ രാജ്യം. ചുമ്മാതല്ല ക്രിസ്മസ് അപ്പൂപ്പന്‍ ആയ സാന്താക്ലോസ് ഇവിടെ ജീവിക്കാം എന്നു വെച്ചത്. ഫിന്‍ലാന്റിലെ വടക്കന്‍ പ്രദേശമായ ലാപ്ലാന്റില്‍ ആണ് സാന്താക്ലോസ് ജീവിക്കുന്നത് എന്നാണ് വിശ്വാസം. സാന്താക്ലോസിന്റെ രാജ്യം കാണാനുള്ള ടൂറിസം ഫിന്‍ലാന്റിലെ ഒരു പ്രധാന വരുമാനമാര്‍ഗം ആണ്.

2003-ല്‍ ജനീവയില്‍ ജോലിക്ക് എത്തിയതിനുശേഷമാണ് ഞാന്‍ ഫിന്‍ലാന്റിനെപ്പറ്റി അടുത്തറിയുന്നത്. എന്റെ ഓഫീസിലെ ഏറ്റവും ഉന്നതനായ ഒരുദ്യോഗസ്ഥന്‍ ഫിന്‍ലാന്റിലെ ഒരു മുന്‍മന്ത്രി ആയിരുന്നു. അദ്ദേഹത്തിന്റെ തൊട്ടടുത്ത മുറിയാണ് എനിക്ക് ലഭിച്ചത്. പക്ഷെ ഞാന്‍ അവിടെ ജോലി ചെയ്യാന്‍ തുടങ്ങി ഒരുമാസം കഴിഞ്ഞിട്ടും അദ്ദേഹത്തെ കണ്ടില്ല. പക്ഷെ ഒരു ദിവസം ഒരു നിക്കറും ടീഷര്‍ട്ടും ഇട്ട് ഒരു സൈക്കിളും പൊക്കിപ്പിടിച്ച് ഒരാള്‍ ആ മുറിയിലേക്ക് കയറിപ്പോകുന്നത് ഞാന്‍ കണ്ടു. നാട്ടിലെ മന്ത്രിമാരെയും മുന്‍മന്ത്രിമാരെയും ഒക്കെക്കണ്ടു പരിചയിച്ച എനിക്ക് അത് ഫിന്‍ലാന്റിലെ മുന്‍മന്ത്രി ആയിരിക്കും എന്നു വിശ്വസിക്കാനേ പറ്റിയില്ല. ഏഴാം നിലയിലേക്ക് സൈക്കിളും ആയി വന്ന ഏതോ 'ക്രാക്ക്' ക്യാരക്ടറാണെന്ന് ഞാന്‍ കരുതി.
'ആരാണ് ആ മുറിയിലേക്ക് പോയത് ' ഞാന്‍ എന്റെ സഹപ്രവര്‍ത്തകനോടു ചോദിച്ചു.
'അതാണ് പെക്ക ഹാവിസ്റ്റേ' ഐക്യരാഷ്ട്രസഭയുടെ യുദ്ധാനന്തരപര്യാവരണപഠനകേന്ദ്രത്തിന്റെ സ്ഥാപക ചെയര്‍മാന്‍ ..'
ഞാന്‍ അന്തംവിട്ടു.

പില്‍ക്കാലത്ത് അദ്ദേഹത്തോടൊപ്പം ലോകത്തെ പല യുദ്ധഭൂമികളിലും യാത്രചെയ്യാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. യുദ്ധത്തിന്റെ തന്ത്രം, നയതന്ത്രം എന്നിവയിലുള്ള അഗാധമായ അറിവ്, രാഷ്ട്രത്തലവന്‍മാരുമായുള്ള അദ്ദേഹത്തിന്റെ പരിചയം, എഴുത്തിലും പ്രസംഗത്തിലും ഉള്ള പാടവം ഇതെല്ലാമുണ്ടായിട്ടും കാത്തുസൂക്ഷിക്കുന്ന എളിമ എന്നിവ എന്നെ അതിശയപ്പെടുത്തി.

ഇതെല്ലാം ഞാന്‍ ഇപ്പോള്‍ പറയാന്‍ കാരണം അടുത്ത ആഴ്ച ഫിന്‍ലാന്റിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ. മത്സരിക്കുന്ന രണ്ടുപേരില്‍ ഒരാള്‍ പെക്കാ ഹാവിന്റോ ആണ്. ഫിന്‍ലാന്റിലോ ഫിന്നിഷ് രാഷ്ടീയത്തിലോ ഒരു ശരാശരി മലയാളിക്ക് ഒരു താല്പര്യവും ഉണ്ടാകേണ്ടതില്ല. പക്ഷെ ഫിന്‍ലാന്‍ഡിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള പല വിഷയങ്ങളും നാം അറിഞ്ഞിരിക്കേണ്ടതാണ്.

ഒന്നാമത്തെകാര്യം ഫിന്‍ലാന്റിലെ ഭരണരീതിയാണ്. യൂറോപ്പിലെ പല രാജ്യങ്ങളും പേരിന് ഒരു രാജാവിനെ വച്ച് ഭരണം നടത്തുമ്പോള്‍ ഏറെ പാരമ്പര്യം ഉണ്ടായിട്ടും ഫിന്‍ലാന്റ് രാജാവിനെ വാഴിക്കാന്‍ പോയില്ല. പ്രസിഡന്റ് ആണ് രാഷ്ട്രത്തലപ്പത്ത് (ഇപ്പോള്‍ അത് ഒരു സ്ത്രീ ആണ്) . പക്ഷെ ഫിന്‍ലാന്റിലെ ഭരണരീതി ഒരു പ്രസിഡന്‍ഷ്യല്‍ ഭരണമല്ല. പാര്‍ലിമെന്റും പ്രധാനമന്ത്രിയും ആണ് കൂടുതല്‍ അധികാരം കയ്യാളുന്നത്. പക്ഷെ നമ്മുടെ പാര്‍ലമെന്ററി രീതിപോലെ അല്ല പ്രസിഡന്റിനെ നേരിട്ട് ജനങ്ങള്‍ ആണ് തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ ധാര്‍മികവും പ്രായോഗികവുമായ പല അധികാരങ്ങളും അദ്ദേഹത്തിനുണ്ട്. വിദേശകാര്യത്തിലും പ്രതിരോധത്തിലും മുന്‍കൈപ്രസിഡന്റിനാണ്. എല്ലാ ഫിന്‍ലാന്റുകാരും വോട്ടുചെയ്യുന്ന ഒരേ സ്ഥാനം ഇതായതിനാല്‍ രാജ്യത്ത് പൊതുവെ സമ്മതനായ ഒരാള്‍ക്കേ ഈ സ്ഥാനത്ത് എത്താന്‍ പറ്റുകയുള്ളൂ. തിരഞ്ഞെടുപ്പിന്റെ രീതി കാരണം 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടു കിട്ടുന്ന ആളേ വിജയിക്കുകയുള്ളൂ. അപ്പോള്‍ രണ്ടില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവുകയും ആര്‍ക്കും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകിട്ടാതിരിക്കുകയും ചെയ്താല്‍ ഒരു രണ്ടാം ഘട്ടതിരഞ്ഞെടുപ്പ് വേണ്ടി വരും. ഈ മാതൃകയെപ്പറ്റി ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട്. നമ്മള്‍ അനുകരിക്കേണ്ട ഒന്നാണെന്നാണ് എന്റെ അഭിപ്രായം.

പെക്ക ഹാവിസ്റ്റോ ഫിന്‍ലാന്റിലെ ഗ്രീന്‍പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിച്ചത്. ഇപ്പോള്‍ ലോകത്ത് പലയിടത്തും പര്യാവരണവിഷയങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഗ്രീന്‍പാര്‍ട്ടികള്‍ക്ക് പാര്‍ലിമെന്ററി പ്രാതിനിധ്യവും മന്ത്രിസ്ഥാനവും ഒക്കെ ഉണ്ടെങ്കിലും 1995-ല്‍ പെക്ക മന്ത്രിയാകുന്ന സമയത്ത് (അന്ന് അദ്ദേഹത്തിന് 37 വയസാണ്) ലോകത്തിലെ ആദ്യത്തെ ഗ്രീന്‍പാര്‍ട്ടി മന്ത്രിയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്രരംഗത്തെ ഏറെ നാളത്തെപരിചയവും ഫിന്‍ലാന്റിലെ രാഷ്ട്രീയത്തിലെ പാരമ്പര്യവും കൂടാതെ പെക്കയെ വേറിട്ടുനിര്‍ത്തുന്ന ഒരു കാര്യം ഉണ്ട്. അദ്ദേഹം ഒരു സ്വവര്‍ഗ അനുരാഗിയാണ്. പക്ഷെ ഇതൊരു രഹസ്യം അല്ല. ഗവണ്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവരും അറിയുന്ന ഒരു പാര്‍ട്ണര്‍ഷിപ്പില്‍ ആണ് ഇദ്ദേഹം ജീവിക്കുന്നത്. ലോകത്തിലെ പകുതി രാജ്യങ്ങളില്‍ വധശിക്ഷ മുതല്‍ ചാട്ടയടി വരെ കിട്ടാവുന്ന കുറ്റം ആണല്ലോ സ്വവര്‍ഗ അനുരാഗം.പല മതങ്ങളിലും ഇതു പാപവും ആണ്. സ്വവര്‍ഗാനുരാഗം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങളില്‍പോലും പൊതുജീവിതത്തില്‍ ഉള്ളവര്‍ ഇതു മറച്ചുവക്കാറാണ് പതിവ്. പക്ഷെ ഫിന്‍ലാന്റില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി വിജയിക്കുന്ന പെക്കക്ക് ഇത് ഒരിക്കലും ഒരു വിഷയമോ തടസ്സമോ ആയിട്ടില്ല.

എന്നാണ് ലോകം എല്ലാത്തരം ആളുകളേയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഫിന്‍ മാതൃകയില്‍ എത്തിച്ചേരുന്നത് ?

പെക്ക പ്രസിഡന്റ് ആയിട്ടുവേണം സാന്താക്ലോസുമായി ഒരു ഇന്റര്‍വ്യൂ സംഘടിപ്പിച്ച് എടുക്കാന്‍. പ്രസിഡന്റ് വിചാരിച്ചാല്‍ പറ്റാത്ത കാര്യം ഉണ്ടോ?

കാര്യം പെക്ക ജയിക്കുന്നത് എനിക്ക് ഇഷ്ടമാണെങ്കിലും തുറന്നജനാധിപത്യത്തിന്റെ വിജയം ആണ് എന്നെ കൂടുതല്‍ സന്തോഷവാന്‍ ആക്കുന്നത്. ജയിക്കുന്നത് ആരായാലും.

ഫിന്‍ലാന്റിനെപ്പറ്റിപ്പറയുമ്പോള്‍ ഒരു വിചിത്രമായ കാര്യം കൂടി പറയാതെ വയ്യ. നോക്കിയയുടെ രാജ്യം ആണ് ഫിന്‍ലാന്റ് എന്ന് നേരത്തേ പറഞ്ഞല്ലോ. ഫിന്‍ലാന്റിലെ ഒരു പോപ്പുലര്‍ സ്‌പോര്‍ട്ട് ഐറ്റം സെല്‍ഫോണും ആയി ബന്ധപ്പെട്ടതാണ്. ഒരു സെല്‍ഫോണ്‍ എത്രദൂരത്തില്‍ എറിയാന്‍ പറ്റും എന്നതാണ് മത്സരം. ഇതിന് പല വേദികളും പല രൂപങ്ങളും ഉണ്ട്. ചില സ്ഥലങ്ങളില്‍ എല്ലാവരേയും എറിയാന്‍ ഒരേ ബ്രാന്‍ഡ് ടെലഫോണ്‍ കൊടുക്കുന്നു. പക്ഷെ ഏറ്റവും പ്രസിദ്ധമായ 'സെല്‍ഫോണ്‍ എറിയലിന്റെ ലോക ചാമ്പ്യന്‍ഷിപ്പില്‍' നിങ്ങള്‍ക്ക് ഏതു ഫോണും എറിയാം. മുന്നോട്ട് എറിയുന്നതിനും പിന്നോട്ട് എറിയുന്നതിനും ആകര്‍ഷകമായി എറിയുന്നതിനും പ്രത്യേകം മത്സരങ്ങള്‍ ഉണ്ട്.
വിജയികള്‍ക്ക് കിട്ടുന്നത് മെഡലല്ല.
ഒരു ബ്രാന്റ് ന്യൂനോക്കിയ ഫോണ്‍ ..

എന്റെ സഹപ്രവര്‍ത്തകനായ ജൂസി ഒജാല എല്ലാവര്‍ഷവും ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഫിന്‍ലാന്റില്‍ പോകാറുണ്ട്. ഒരിക്കല്‍ അദ്ദേഹത്തിന് മൂന്നാം സ്ഥാനം കിട്ടുകയും ചെയ്തു.

ഫിന്‍ലാന്‍ഡിലെ പല കാര്യങ്ങളും അനുകരിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടെങ്കിലും നടക്കുമെന്ന് തോന്നുന്നില്ല. പക്ഷെ ഒരു സെല്‍ഫോണ്‍ എറിയല്‍ മത്സരം വെങ്ങോലയിലെ പടിഞ്ഞാറേ പാടത്ത് നടത്താന്‍ എനിക്ക് പരിപാടിയുണ്ട്.

തുമ്മാരുകുടി കഥകള്‍
 
(60%) (6 Votes)

 

 

Other News in this Section