LATEST NEWS

Loading...

Custom Search
+ -

മുഗള്‍ചരിത്രസംഗ്രഹം

മുരളി തുമ്മാരുകുടി വര: മദനന്‍

Posted on: 28 Nov 2011

 

2004-ലാണ് ഞാന്‍ ആദ്യമായി കാബൂളില്‍ വിമാനം ഇറങ്ങുന്നത്. യുദ്ധം കഴിഞ്ഞ് സഖ്യസേന അഫ്ഗാനിസ്ഥാനില്‍ ഭരണമാറ്റം നടത്തിയിരുന്നു. എങ്കിലും എയര്‍പോര്‍ട്ട് ഉള്‍പ്പെടെ എല്ലാ സ്ഥലവും പൂര്‍ണമായും സുരക്ഷിതമായിരുന്നില്ല. വിമാനകമ്പനികള്‍ സര്‍വീസ് തുടങ്ങിയിട്ടില്ല. ദുബായിലെ പ്രത്യേക ടെര്‍മിനലില്‍ നിന്നും ഐക്യരാഷ്ട്രസഭയുടെ വിമാനത്തില്‍ ആണ് യാത്ര.



ആകാശത്തുനിന്നും അഫ്ഗാനിസ്ഥാന്‍ കാണുന്നത് ദുഃഖകരമായ ഒരു കാഴ്ചയാണ്. വലിയ കുന്നും മലയും ഒക്കെ ആണെങ്കിലും ഒന്നിലും ഒരു മരമോ ചെടിയോ പച്ചപ്പോ ഒന്നും കാണാനില്ല. പണ്ട് പച്ചപ്പിന്റെയും പഴവര്‍ഗത്തിന്റെയും ഒക്കെ നാടായിരുന്നു അഫ്ഗാനിസ്ഥാന്‍. പക്ഷെ മൂന്നു പതിറ്റാണ്ടോളം നീണ്ട യുദ്ധങ്ങള്‍ പ്രകൃതി വിഭവങ്ങളെ എല്ലാം നശിപ്പിച്ചു.

കാബൂള്‍ എയര്‍പോര്‍ട്ട് സഖ്യസേനയുടെ നിയന്ത്രണത്തില്‍ ആയിരുന്നെങ്കിലും അങ്ങോട്ടുള്ള വിമാനങ്ങളുടെ അപ്രോച്ച് റൂട്ട് പൂര്‍ണമായും സുരക്ഷിതമായിരുന്നില്ല. അതിനാല്‍ നൂറ്റമ്പത് കിലോമീറ്റര്‍ മുന്നില്‍നിന്നും പതുക്കെ താഴേക്കിറങ്ങുന്ന സാധാരണ ലാന്റിംഗ് അല്ല അന്ന് കാബൂളില്‍. മറിച്ച് വിമാനം എയര്‍പോര്‍ട്ടിനുമുകളില്‍ 30000 അടി ഉയരത്തില്‍ എത്തുന്നു. അവിടെ നിന്നും പിരിയാണി പോലെ ചുറ്റി ചുറ്റി താഴേക്കിറങ്ങുന്നു (ഇതിന് കോര്‍ക്ക് സ്‌ക്രൂ ലാന്‍ഡിംഗ് എന്നാണ് പേര്) പതുക്കെ താഴ്ന്ന് ഇറങ്ങിയാല്‍ എയര്‍പോര്‍ട്ടിനു പുറത്തുള്ള സ്ഥലത്തുനിന്നും മിസൈലോ തോക്കോ വച്ച് വിമാനം വീഴ്ത്തിയാലോ എന്നു പേടിച്ചാണ് ഇതു ചെയ്യുന്നത്.

എയര്‍പോര്‍ട്ട് പൂര്‍ണമായും സൈന്യത്തിന്റെ കയ്യിലാണ്. എയര്‍പോര്‍ട്ടില്‍ നിന്നും കാബൂളിലേക്കുള്ള യാത്ര കോണ്‍വോയ് ആയ കവചിതവാഹനങ്ങളില്‍, അവിടെ ചെന്നാല്‍ ഒരു ബോര്‍ഡ് പോലും വെക്കാതെ ഉയര്‍ന്ന മതിലും ഉരുക്കുവാതിലും ഉള്ള ഗസ്റ്റ് ഹൗസുകളില്‍ താമസം. നഗരമാണെങ്കിലോ പൂര്‍ണമായും തകര്‍ന്ന് വൈദ്യുതി തീരെ ഇല്ലാതെ, ചപ്പുചവറുകള്‍മാറ്റാനാരും ഇല്ലാതെ ഏറ്റവും കഷ്ടമായി കിടക്കുന്നു.

എന്റെ ചെറുപ്പകാലത്ത് കാബൂള്‍ ഏഷ്യയിലെ ഏറ്റവും പുരോഗമനപരമായതും സുഖവാസത്തിന് പറ്റിയതും ആയ നഗരം ആയിരുന്നു. കേരളത്തില്‍ നിന്നും ധാരാളം ഡോക്ടര്‍മാരും ടീച്ചര്‍മാരുമൊക്കെ അവിടെ ജോലി ചെയ്യാന്‍ പോകാറുണ്ട്. യുദ്ധം രാജ്യങ്ങളെ എങ്ങനെ മാറ്റിമറിക്കുന്നു....!!

എന്നെങ്കിലും കാബൂളില്‍ പോയാല്‍ ബാബറുടെ ശവകുടീരം കാണണം എന്നു ഞാന്‍ തീരുമാനിച്ചിരുന്നതാണ്. അതുകൊണ്ട് ഔദ്യോഗിക ജോലികള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അതിനെപ്പറ്റി തിരക്കി. കാബൂളില്‍ അന്ന് ഗസ്റ്റ് ഹൗസിനുപുറത്ത് റോഡിന്റെ മറുവശത്ത് ഒരു കാബൂളിറൊട്ടി (നമ്മുടെ തന്തൂരി റൊട്ടിയുടെ നാലു മടങ്ങുവരും) വാങ്ങാന്‍ പോലും പോകാന്‍ പ്രത്യേക അനുമതി വേണം.

' സര്‍ ബാഗ് ഇ - ബാബര്‍' ഇപ്പോള്‍ ആരും ശ്രദ്ധിക്കാനില്ലാതെ കിടക്കുകയാണ്. അവിടെകാണാനും മറ്റും ഒന്നും ഇല്ല. -എന്റെ കാബുളിലെ ആതിഥേയന്‍ പറഞ്ഞു.
എന്നാലും ഉള്ളതുകണ്ടേക്കാം എന്നു കരുതി ഞാന്‍ അങ്ങോട്ടുപോയി.

ബാബര്‍ ഗാര്‍ഡന്‍ ബാബറുടെ സ്വന്തം ആജ്ഞപ്രകാരം ഉണ്ടാക്കിയതാണ്. 1528-ല്‍ ആണെന്നു പറയുന്നു. അക്കാലത്ത് ഭരണാധികാരികള്‍ സ്വയം ഉല്ലസിക്കാനും പില്‍ക്കാലത്ത് ശവകുടീരങ്ങള്‍ ആകാനും വേണ്ടി ഉദ്യാനങ്ങള്‍ ഉണ്ടാക്കുന്നത് സാധാരണയായിരുന്നു. യുദ്ധത്തിന്റെ തിരക്കിലായ ബാബര്‍ക്ക് പക്ഷെ ഉല്ലസിക്കാന്‍ ഒന്നും സമയം കിട്ടിയില്ല. 1531-ല്‍ ആഗ്രയില്‍ വച്ചാണ് അദ്ദേഹം മരണമടഞ്ഞത്. ഏതാണ്ടു പത്തുവര്‍ഷത്തിനുശേഷം ഷേര്‍ഷാ ആണ് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ആഗ്രയില്‍നിന്നും നീക്കം ചെയ്ത് കാബൂളില്‍ എത്തിച്ചത്. അവിടെ ഒരു ഫലകവും സ്ഥാപിച്ചു.
' ലോകത്തില്‍ എവിടെയെങ്കിലും സ്വര്‍ഗമുണ്ടെങ്കില്‍ ഇതിവിടെയാണ്, ഇതിവിടെയാണ്, ഇതിവിടെയാണ്'.

ഇതേ വാചകം ഷാജഹാന്‍ കാശ്മീരിനെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. എന്ന് പറയപ്പെടുന്നു. പക്ഷെ രേഖപ്പെടുത്തിയിരിക്കുന്നത് കാബൂളില്‍ ആണ്. അഞ്ഞൂറോളം വര്‍ഷം മുന്‍പ് പര്‍വതങ്ങളും നദിയും കടന്ന് ഇന്ത്യയില്‍ എത്തിയ ബാബറിന് ഹിന്ദുസ്ഥാന്‍ പ്രത്യേകിച്ച് ഡല്‍ഹി തീരെ ഇഷ്ടപ്പെട്ടില്ല.

അവിടെ കാണാന്‍ കൊള്ളാവുന്ന ആളുകള്‍ ഇല്ല, ബുദ്ധിമാന്‍മാര്‍ ഇല്ല. ഉള്ളവര്‍ക്ക് ഒരു മാനേഴ്‌സ് ഇല്ല, അവിടെ ഉണ്ടാകുന്ന കരകൗശലവസ്തുക്കള്‍ക്ക് രൂപമോ ഭംഗിയോ ഇല്ല, അവിടെ നല്ല കുതിരയോ, തണ്ണിമത്തനോ മുന്തിരിങ്ങായോ ഇല്ല. എന്തിന് അവിടെ ഒരു നല്ല് പട്ടി പോലും ഇല്ല.- എന്നിങ്ങനെയുള്ള പരാതികള്‍ അദ്ദേഹം രേഖപ്പെടുത്തി വച്ചിട്ടുണ്ട്. (ഇതു ഞാന്‍ പിന്നെയാണ് വായിച്ചത്. ഇതൊന്നുമില്ലെങ്കില്‍ സാര്‍ പിന്നെ വേഷം കെട്ടി എന്താണ് ഈ വഴിക്ക് പുറപ്പെട്ടത് എന്നു ചോദിക്കണം എന്നുതോന്നി).

ഏതാണെങ്കിലും 2004-ലെ കാബൂള്‍ സ്വര്‍ഗത്തില്‍ നിന്നും വളരെ വിദൂരമായിട്ടേ എനിക്കു തോന്നിയുള്ളൂ. പക്ഷെ നൂറ്റാണ്ടുകളോളം ഒരു ഉപഭൂഖണ്ഡത്തിന്റെ ചരിത്രം മാറ്റി മറിച്ച ഒരു സാമ്രാജ്യത്തിന്റെ സ്ഥാപകന്റെ ശവകുടീരം യുദ്ധത്തില്‍ തകര്‍ന്ന കാബൂളില്‍ അനാഥമായിക്കിടക്കുന്നതിന്റെ അരികില്‍ ' ഇതു സ്വര്‍ഗമാണ്' എന്നെഴുതിയിരിക്കുന്നതിലെ വിരോധാഭാസം എന്നെ ഏറെ ചിന്തിപ്പിച്ചു. പൊതുവെ സെക്യൂരിറ്റി ശരിയല്ലാത്തതിനാല്‍ അധികനേരം അവിടെ ചിലവിടാന്‍ എനിക്ക് സാധിച്ചില്ല.

2006-ല്‍ ഞാന്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ ബാബര്‍ കണ്ട ഡല്‍ഹിയില്‍ നിന്നും അത് വളരെ ദൂരെ എത്തിയിരുന്നു. 1986-ലാണ്് ഞാന്‍ ഡല്‍ഹി ആദ്യമായികാണുന്നത്. ലോകത്തിലെ ഏതു തലസ്ഥാനത്തോടും കിടപിടിക്കുന്ന വലുപ്പവും ഭംഗിയും ഗംഭീരമായ കെട്ടിടങ്ങളും ഒക്കെ ഉള്ള ഡല്‍ഹി 2006-ല്‍ ഓവര്‍ ബ്രിഡ്ജുകളും മെട്രോറെയിലും ഒക്കെ ഉണ്ടാകുന്ന തിരക്കില്‍ ആണ്.

ഇന്ത്യയിലെ മുഗള്‍ ഭരണത്തിന്റെ പ്രതാപകാലത്താണ് ഡല്‍ഹി ഒരു വന്‍നഗരമായി വികസിച്ചത്. ഇപ്പോഴും നമ്മുടെ അധികാരത്തിന്റെ പ്രതീകാത്മകമായ പല നടപടിക്രമങ്ങളും ചുവപ്പുകോട്ടയില്‍ വച്ചാണല്ലോ നടത്തുന്നത്, ഡല്‍ഹിയില്‍ ഞാന്‍ പലവട്ടം പോയിട്ടുണ്ടെങ്കിലും ബാബര്‍ അപ്പൂപ്പനെ കണ്ടുവന്ന എനിക്ക് പുള്ളിയുടെ പിന്‍ഗാമികളുടെ കൊട്ടാരവും ജീവിതവും ഒന്നു അടുത്തുകാണാന്‍ താല്പര്യം തോന്നി. അങ്ങനെ ഞാന്‍ റെഡ്‌ഫോര്‍ട്ട് കാണാന്‍ പോയി.
(സത്യം പറയാമല്ലോ, ലോകത്തിലെ ഏററ്റവും മികച്ച മുഗളായ് ഭക്ഷണം കിട്ടുന്ന കരീംസിലാണ് ഞാന്‍ ആദ്യം പോയത്, പിന്നെ റെഡ് ഫോര്‍ട്ട്)

അതിമനോഹരമായ ഒരു സ്ഥലത്ത് അതിവിശാലമായ കോട്ട 1638-ല്‍ മുഗള്‍ ചക്രവര്‍ത്തി ആയിരുന്ന ഷാജഹാന്‍ ആണ് പണിയിച്ചത്. മുഗള്‍ചരിത്രത്തിലെ പല നിര്‍ണായകമായ കാര്യങ്ങളും ഇന്ത്യയിലെ മുഗള്‍ ഭരണത്തിന്റെ അന്ത്യവും ഇവിടെ ആയിരുന്നുവല്ലോ. രാജാവിന്റെ ദര്‍ബാറുകള്‍, ഓഫീസുകള്‍, വിശ്രമസ്ഥലങ്ങള്‍, കിടപ്പറകള്‍, സ്വകാര്യ പള്ളികള്‍ എല്ലാം ഇപ്പോള്‍ ടൂറിസ്റ്റുകള്‍ക്ക് പോകാവുന്ന സ്ഥലം ആണ്.

എന്നെ ഏറ്റവും ആകര്‍ഷിച്ചത് അവിടുത്തെ വെള്ളം പോകുന്ന വഴികളും വിശാലമായ പുല്‍ത്തകിടികളും ആണ്. ഉഷ്ണമാസങ്ങളില്‍ വെള്ളം ഒരു ചാനലിലൂടെ കടത്തിവിട്ട് ഇരുവശങ്ങളിലും തുള്ളി തുള്ളിയായി വീഴിച്ച് ചക്രവര്‍ത്തിമാര്‍ ഇവിടെ മഴ പെയ്യിച്ചിരുന്നുവത്രെ. ചക്രവര്‍ത്തിമാര്‍ക്ക് എന്തും ആകാമല്ലോ അന്നും ഇന്നും.

റെഡ്‌ഫോര്‍ട്ടിനു പുറത്തുള്ള ഡല്‍ഹിയിലും നമ്മള്‍ കാണുന്നത് മുഗള്‍പ്രതാപത്തിന്റെ സ്മാരകങ്ങള്‍ ആണ്. ജുമാമസ്ജിദ്, ഹുമയൂണ്‍ കുടീരം എന്നിവ കൂടാതെ ചാന്ദ്‌നി ചൗക്ക്മാര്‍ക്കറും മുഗള്‍ഭരണത്തില്‍ ഉണ്ടാക്കിയതാണ്. ഡല്‍ഹിയില്‍ നമുക്ക് മുഗള്‍ സ്മാരകങ്ങള്‍ തിരഞ്ഞ് എവിടെയും പോകണ്ട. ഏതുകൊച്ചുകുട്ടിക്കും അതറിയാം താനും. ഇപ്പോള്‍ വന്നുകണ്ടിരുന്നെങ്കില്‍ ബാബര്‍ രണ്ടുനല്ലവാക്കുപറഞ്ഞേനെ. പക്ഷെ അവസാനത്തെ മുഗള്‍ചക്രവര്‍ത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന മ്യാന്‍മറിലെ യാംഗോക്കില്‍ (പഴയ ബര്‍മ്മയിലെ റംഗൂണ്‍), കാര്യം ഇങ്ങനെ അല്ല. 2008-ല്‍ ഒരു ദിവസം മുഴുവന്‍ എടുത്തു, ബഹദൂര്‍ഷാ സഫര്‍ രണ്ടാമന്റെ അന്ത്യവിശ്രമസ്ഥലം കണ്ടുപിടിക്കാന്‍.

1857 ല്‍ ഒന്നാം സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്തതിന് അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി ആയിരുന്ന ബഹാദൂര്‍ഷായെ ബ്രിട്ടീഷുകാര്‍ തടവിലാക്കി പേരിന് ഒരു വിചാരണ എല്ലാം നടത്തിയിട്ട് റംഗൂണിലേക്ക് നാടുകടത്തി. അദ്ദേഹത്തിന്റെ മക്കളേയും പേരക്കുട്ടികളേയും പലരെയും വിചാരണ കൂടാതെ കൊല്ലുകയും ചെയ്തു. 1858-ല്‍ ഒരു കാളവണ്ടിയിലാണ് ഇന്ത്യയുടെ ഭൂരിഭാഗവും പാകിസ്ഥാനും എല്ലാ ഉള്‍പ്പെട്ടിരുന്ന മുഗള്‍ സാമ്രാജ്യത്തിന്റെ അവസാന ചക്രവര്‍ത്തി ഡല്‍ഹിയില്‍നിന്നും യാത്രയായത്. കല്‍ക്കത്തയില്‍നിന്നും അദ്ദേഹത്തെ ഒരു കപ്പലില്‍ കയറ്റി റംഗൂണില്‍ എത്തിച്ചു. അവിടെ ബ്രിട്ടീഷ് അധികാരികളുടെ കാവലില്‍ നാലുവര്‍ഷം കിടന്നതിനുശേഷം അദ്ദേഹം മരിച്ചു. ആ കെട്ടിടത്തിന്റെ അടുത്ത് അന്നുതന്നെ ആരോടുംപറയാതെ അദ്ദേഹത്തെ സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ മരണത്തെയും ശവസംസ്‌കാരത്തെയും പറ്റി അദ്ദേഹത്തിന്റെ കാവിന്റെ ചുമതല ഉണ്ടായിരുന്ന ബ്രിട്ടീഷ് ക്യാപ്റ്റന്‍ നെല്‍സണ്‍ ഡേവിഡ് ബ്രിട്ടനിലേക്ക് അയച്ച കുറിപ്പ് ഇങ്ങനെയായിരുന്നു.
' മുന്‍ രാജാവിന്റെ മരണം ഇവിടുത്തെ ജനങ്ങളില്‍ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല എന്നു പറയാം. മറവുചെയ്തസ്ഥലത്തിനുചുറ്റും ഇപ്പോള്‍ ഒരു മുളവേലി ഉണ്ട്. പക്ഷെ അതു താമസിയാതെ ദ്രവിച്ചുപോകും. അപ്പോഴേക്കും അവിടെല്ലാം പുല്ലുവളര്‍ന്നിരിക്കും പിന്നെ ആര്‍ക്കും അവസാനത്തെ മഹാനായ മുഗളന്‍ എവിടെയാണ് അന്തിയുറങ്ങുന്നത് എന്ന് ഒരു അടയാളവും ഉണ്ടാവില്ല.'
ജനനേതാക്കളുടെ ശവകുടീരം പുണ്യസ്ഥലമാകുമോ എന്ന പേടി ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നും വ്യക്തം.
റംഗൂണിലെ ശവകുടീരം പക്ഷെ പൂര്‍ണമായും മാഞ്ഞു പോയില്ല. അദ്ദേഹം താമസിച്ചിരുന്ന വീടെല്ലാം പോയെങ്കിലും അദ്ദേഹത്തിന്റെയും ഭാര്യയുടെയും കല്ലറകള്‍ ഒരു ചെറിയ കെട്ടിടത്തിനകത്ത് സംരക്ഷിച്ചിട്ടുണ്ട്. അടുത്തുതന്നെ ചെറിയ ഒരു പള്ളിയും ഉണ്ട്. ആ നാട്ടുകാര്‍ അധികം പോകാത്തതിനാല്‍ അവിടെ വലിയ ആളനക്കം ഒന്നും ഇല്ല. പക്ഷെ റംഗൂണില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്കും പാകിസ്താന്‍കാര്‍ക്കും ബംഗ്ലാദേശുകാര്‍ക്കും ഏറ്റവും താല്പര്യമുള്ള സ്ഥലമാണ് ഇത്.

ഞാന്‍ ഒരു രാജഭക്തനൊന്നും അല്ല എന്ന് പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്. ബഹദൂര്‍ഷാസഫര്‍ കേവലം രാജാവുമാത്രമായിരുന്നില്ല. നമ്മുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നേതാവുകൂടി ആയിരുന്നല്ലോ അദ്ദേഹം ഇവിടെ ഈ കൊച്ചു വീട്ടിനകത്ത് അധികം ആരും ശ്രദ്ധിക്കാതെ കിടക്കുന്നതു കണ്ടപ്പോള്‍ എനിക്കു ശരിക്കും സങ്കടം വന്നു. ഫത്തേപ്പൂര്‍ സ്‌ക്രിയില്‍ നിന്നും താജ്മഹലില്‍ നിന്നും ചുവപ്പുകോട്ടയില്‍നിന്നും ആയിരക്കണക്കിനു കിലോമീറ്റര്‍ ദൂരെ അവിടുത്തെപ്പോലെ പേരോ പെരുമയോ ഇല്ലാതെ അവസാനചക്രവര്‍ത്തി കിടക്കുന്നത് കാലത്തിന്റെ ഒരു കളിയല്ലാതെ മറ്റെന്താണ്?

സന്ദര്‍ശകര്‍ അപൂര്‍വം ആയതിനാല്‍ അവിടെ ടൂറിസ്റ്റുഗൈഡുകളോ പുസ്തകങ്ങളോ ഒന്നുംതന്നെ ഇല്ല. പക്ഷെ പുറത്ത് സന്ദര്‍ശകര്‍ക്ക് എന്തെങ്കിലും കുറിച്ചിടാന്‍ ഒരു പുസ്തകം വച്ചിട്ടുണ്ട്. അവിടെ അവസാനം വന്ന ഒരാളുടെ പേര് എല്ലാ ഇന്ത്യക്കാര്‍ക്കും പരിചിതം ആണ്.
'പര്‍വേസ് മുഷറഫ്', പാകിസ്താന്‍ പ്രസിഡണ്ട്'
സ്ഥലം എല്ലാം കണ്ടു തിരിച്ചുപോരുന്നതിനുമുന്‍പ് ഒരു ചീപ്പ് ത്രില്ലിന് താഴെ ഞാന്‍ എന്റെ പേരു കാച്ചി.
'മുരളി തുമ്മാരുകുടി, വെങ്ങോല'

തുമ്മാരുകുടി കഥകള്‍
 
(24%) (5 Votes)

 

 

Other News in this Section