LATEST NEWS

Loading...

Custom Search
+ -

മുഖ്യമന്ത്രിയുടെ ക്യാമറ

മുരളി തുമ്മാരുകുടി വര:മദനന്‍

Posted on: 01 Oct 2011

 

കേരളത്തില്‍ സാധാരണ വാര്‍ത്ത ഉണ്ടാക്കുന്നത് ഒളിക്യാമറകള്‍ ആണല്ലോ. പാര്‍ട്ടി ഓഫീസ് തൊട്ട് ഹോട്ടലിലെ ടോയ്‌ലറ്റില്‍ വരെ ഇപ്പോള്‍ ക്യാമറ പ്രളയം ആണ്. അതിനിടക്കാണ് തീരെ ഒളിവില്ലാതെ അധികാരത്തിന്റെ തലപ്പത്തു നടക്കുന്നതെന്തും നമ്മെ തത്സമയം കാണിച്ചുതരുന്ന കേരള മുഖ്യമന്ത്രിയുടെ ക്യാമറ.



മുഖ്യമന്ത്രിയുടെ ക്യാമറ വരുന്നതിനു മുമ്പേ തന്നെ ക്യാമറയുടെ വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ ലോകത്തില്‍ വേറെ എവിടെ എങ്കിലും ഏതെങ്കിലും ഭരണാധികാരി ഇതുചെയ്യുന്നുണ്ടോ എന്നന്വേഷിച്ചു. തത്സമയ സംപ്രേഷണം ചെയ്യുന്ന വെബ്കാമുകള്‍ ലോകത്ത് അനവധി ആണ്. ന്യൂയോര്‍ക്ക് നഗരത്തിന്റെ നടുക്ക്, ഗോള്‍ഡന്‍ഗേറ്റ് പാലത്തിന്റെ മുകളില്‍, മോന്‍ഡ് ബ്ലാന്‍ക് പര്‍വതത്തിന്റെ ഉയരത്തില്‍ നിന്നെല്ലാം സംപ്രേഷണം ചെയ്യുന്ന ക്യാമറകള്‍ ഉണ്ട്. സ്വകാര്യ ജീവിതം വെറുതെയും ജീവിതമാര്‍ഗമായും നാട്ടുകാരെ കാണിക്കുന്ന ആയിരക്കണക്കിന് വെബ് കാമുകള്‍ വേറെയും. എന്നാല്‍ ഒരു ഭരണാധികാരിയുടെ മുറിയിലേക്ക് വെബ്കാം വെക്കുന്നത് ഞാന്‍ എവിടെയും കണ്ടില്ല, കേട്ടിട്ടും ഇല്ല.

സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ കേരള മുഖ്യമന്ത്രിയുടെ മുറിയിലെ ക്യാമറദൃശ്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ആ ക്യാമറയില്‍ കാണുന്ന പല ദൃശ്യങ്ങളും എന്നെ ചിന്തിപ്പിക്കാറും ഉണ്ട്. ഉമ്മന്‍ചാണ്ടി ജനമധ്യത്തില്‍ നില്‍ക്കുന്ന നേതാവാണെന്നും കഠിനാധ്വാനി ആണെന്നും ഞാന്‍ വായിച്ചിട്ടുണ്ട്. എങ്കിലും അതു നേരില്‍ കാണുന്നത് എന്നെ ശരിക്കും അതിശയിപ്പിച്ചു.

ചില സമയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ക്യാമറ കാണുന്നിടത്ത് ഒരു 50-60 ആളുകള്‍ എങ്കിലും കാണും. മുഖ്യമന്ത്രിയുടെ സന്ദര്‍ശകരുടെ സെറ്റിയില്‍ കുറച്ചുപേര്‍, കോണ്‍ഫറന്‍സ് ടേബിളിനു ചുറ്റും 8- 10 പേര്‍ , മുമ്പില്‍ സന്ദര്‍ശകര്‍ക്കായി ഇട്ടിരിക്കുന്ന കസേരകളില്‍ 10-15 പേര്‍ , മുഖ്യമന്ത്രിയെ കാണാന്‍ ഒരു ക്യൂ ആയി ആളുകള്‍ വെറെ നില്‍ക്കുന്നു. അവരുടെ ക്യൂവിന്റെ മറ്റേ അറ്റം ക്യാമറയില്‍ കാണുന്നില്ല. ഈ പല സംഘങ്ങളുടെയും ഇടയില്‍ എവിടെയോ നമുക്ക് മുഖ്യമന്ത്രിയെ കാണാം. അദ്ദേഹത്തിന്റെ ചുറ്റിലും ആളുകള്‍ ആണ്. അദ്ദേഹത്തിന്റെ കയ്യില്‍ ആരെങ്കിലും കൊടുത്ത നിവേദനം എപ്പോഴും ഉണ്ടായിരിക്കും. അദ്ദേഹമത് വായിക്കുന്നു. ചിലപ്പോള്‍ എന്തെങ്കിലും എഴുതുന്നു. വന്ന ആളെ ഓഫീസില്‍ നിന്നും ഒരാളുടെ കൂടെ പറഞ്ഞയക്കുന്നു. പിന്നെ അടുത്ത സംഘത്തിലേക്ക്. ഈ കാഴ്ച എല്ലായ്‌പ്പോഴും തുടരുന്നു. അപൂര്‍വം ആയിട്ടേ അദ്ദേഹം സ്വന്തം കസേരയില്‍ ഇരുന്നു കാണുന്നുള്ളൂ. തന്റെ ഓഫീസില്‍ വരുന്ന ബഹുഭൂരിപക്ഷം സാധാരണക്കാരോട് അതീവ വിനയത്തോടും അതിലേറെ ക്ഷമയോടും അദ്ദേഹം ഇടപെടുന്നത് ഞാന്‍ എന്നും കാണുന്നു.

എന്നെ അതിശയിപ്പിക്കുന്ന രണ്ടാമത്തെ കാര്യം അദ്ദേഹം എത്ര മണിക്കൂര്‍ ജോലി ചെയ്യുന്നു എന്നതിനാണ്. ജനീവയില്‍ എന്റെ ജോലി സമയം 9 മുതല്‍ ആറുവരെ ആണ്. അമ്പിളി സ്ഥലത്തില്ലെങ്കില്‍ ഞാന്‍ രാവിലെ എട്ടുതൊട്ട് വൈകീട്ട് 8-9.30 വരെ ഓഫീസില്‍ കാണുകയും ചെയ്യും. അതുകൊണ്ട് പൊതുവേ കഠിനാധ്വാനി ആണ് എന്ന് ഒരു പേര് എനിക്ക് ഇവിടെ ഉണ്ട്. പക്ഷേ രാവിലെ 8 മണിക്ക് ഞാന്‍ ഓഫീസില്‍ വരുമ്പോള്‍ ഉമ്മന്‍ചാണ്ടി ഈ ജനങ്ങളുടെ ഇടയില്‍ ഉണ്ട്. രാത്രി 9 മണിക്ക് ഞാന്‍ പോകാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം ഒരു അഞ്ചോ ആറോ ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഒപ്പം ഫയലുകള്‍ നോക്കുന്നതാണ് ഞാന്‍ കാണുന്നത്. ജനീവയിലെ 9 മണി തിരുവനന്തപുരത്ത് രാത്രി 12.30 ആണെന്ന് ഓര്‍ക്കണം. സത്യം പറയട്ടെ അദ്ദേഹം പോയിട്ട് പോകാം എന്നു കരുതി ഞാന്‍ ചിലപ്പോള്‍ കുറച്ചുനേരം കൂടി ഇരുന്നു നോക്കിയിട്ടുണ്ട്. നോ രക്ഷ!
കേരള മുഖ്യമന്ത്രിയുടെ കാമറ വരുന്നതിനു മുമ്പ് എന്റെ ഫേവറിറ്റ് വെബ്കാം africam.com ആയിരുന്നു. ആഫ്രിക്കന്‍ വനാന്തരത്തിലെ ഒരു സഫാരി പാര്‍ക്കില്‍ നിന്നാണ് ഈ മൂന്നു ക്യാമറകള്‍. സിംഹവും പുലിയും ആനയും മാനും ഉള്‍പ്പെടെ എല്ലാ മൃഗങ്ങളും ഉള്ള ഒരു സഫാരി ആണിത്. കാമറ തുറന്നാല്‍ ഉടന്‍ ചീവിടുകളുടെ ശബ്ദം, കാറ്റിന്റെയും മഴയുടെയും ഒക്കെ കാലാവസ്ഥ അനുസരിച്ച്. പിന്നെ ഏതു മൃഗവും ഏതു സമയത്തും വന്നു ക്യാമറയ്ക്കു മുമ്പില്‍ പെടാം. ആനയും സിംഹവും ഹിപ്പപ്പൊട്ടാമസും ഉള്‍പ്പെടെ അനവധി മൃഗങ്ങളെ ഞാന്‍ അവിടെ കണ്ടിട്ടുണ്ട്. താല്പര്യവും ഹൈസ്്പീഡ് ഇന്റര്‍നെറ്റും ഉള്ളവര്‍ക്ക് ശ്രമിച്ചുനോക്കാം. (http:\\www.africam.com)

കേരള മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്യാമറയും ആഫ്രിക്കാമും തമ്മില്‍ പല സാദൃശ്യങ്ങളും ഉണ്ട്. ഉദാഹരണത്തിന് കേരളത്തിലെ ഭരണരംഗത്തെ ഉന്നതരില്‍ ആരു വേണമെങ്കിലും ഏതു സമയത്തും ക്യാമറയ്ക്കു മുന്നില്‍ എത്താം. ഡി.ജി.പി. ജേക്കബ് പുന്നൂസുള്‍പ്പെടെ എനിക്കു കണ്ടാലറിയാവുന്ന പലരും വന്നുപോകുന്നത് കാണാം. ചിലപ്പോള്‍ മന്ത്രിമാരുടെ ഒരു സംഘം, ചിലപ്പോള്‍ അച്ചന്‍മാരുടെ സംഘം, ചിലപ്പോള്‍ ക്യാമറക്കാര്‍ അങ്ങനെ ആര് എപ്പോള്‍ പ്രത്യക്ഷപ്പെടുമെന്ന് പറയാന്‍ പറ്റാത്തതാണ് ഇതിന്റെ ഏറ്റവും വലിയ എകൈ്‌സറ്റ്‌മെന്റ്.

ആഫ്രിക്കാമും ആയിട്ടുള്ള പ്രധാന വ്യത്യാസം മുഖ്യമന്ത്രിയുടെ ക്യാമറയില്‍ ഒച്ച ഇല്ല എന്നതാണ്. വനത്തിലെ ഓരോ ശബ്ദവും ഒപ്പി എടുക്കുന്നതു കൊണ്ടാണ് ആഫിക്കാം ഇത്ര രസകരം ആവുന്നത്. മുഖ്യമന്ത്രിയുടെ മുറിയിലെ ആള്‍ക്കൂട്ടത്തിന്റെ ഒച്ചയും കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ വെറുതെ മോഹിക്കാറുണ്ടല്ലോ.

സുതാര്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗം ആയിട്ടാണല്ലോ ഈ തത്സമയ സംപ്രേഷണം. കാര്യം ഈ ക്യാമറ കാണലെല്ലാം എനിക്കിഷ്ടമാണെങ്കിലും ഇതുകൊണ്ട് സുതാര്യത വര്‍ധിക്കുമെന്ന് എനിക്ക് അഭിപ്രായം ഇല്ല. ആലുവയ്ക്കും എറണാകുളത്തിനും ഇടയ്ക്ക് പത്തടിപാലത്തില്‍ ഒരു സ്പീഡ് ക്യാമറ ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാമെങ്കില്‍ അവിടെ ആരും സ്്പീഡില്‍ ഓടിക്കില്ലല്ലോ. ആ ക്യാമറ മാത്രം നോക്കി ആലുവക്കും എറണാകുളത്തിനും ഇടയില്‍ ഇപ്പോള്‍ സ്പീഡിംഗ് ഇല്ല എന്ന് പറയാന്‍ പറ്റുമോ?

സുതാര്യത വര്‍ധിപ്പിക്കുന്നതിനെപ്പറ്റി പറയാന്‍ കഴിവുള്ള അനവധി ആളുകള്‍ ഉണ്ടല്ലോ. അവര്‍ അഭിപ്രായം പറയട്ടെ. ഒരു സുരക്ഷാ വിദഗ്ദ്ധന്‍ എന്ന നിലയില്‍ എന്റെ ഒരു അഭിപ്രായം സുതാര്യമായി പറയാം.

കഴിഞ്ഞ മാസം 24-ാം തീയതി തേക്കടി ദുരന്തത്തെപ്പറ്റി അന്വേഷിച്ച റിട്ട. ജഡ്ജ് കുഞ്ഞുമൈതീന്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഇതു വെബ്്കാമിനു മുമ്പില്‍ ആയിരുന്നോ എന്നു ഞാന്‍ കണ്ടില്ല. ഫോട്ടോ മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നു. റിപ്പോര്‍ട്ട് പത്രത്തിലും.

പത്ര റിപ്പോര്‍ട്ടില്‍ അധിക വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ഭൂരിഭാഗം വിവരവും ഉപയോഗശൂന്യവും (ഉദാ: റിപ്പോര്‍ട്ടിന് 232 പേജ്, 23 നിര്‍ദേശങ്ങള്‍ ഉണ്ട്, കമ്മിറ്റി മുപ്പത്തഞ്ച് സിറ്റിംഗ് നടത്തി എന്നിങ്ങനെ).

ഈ വാര്‍ത്ത വായിച്ച ഞാന്‍ ആദ്യം ചെയ്തത് മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് പരിശോധിക്കുക ആണ്. അവിടെ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപമോ, ചുരുങ്ങിയത് 23 നിര്‍ദേശങ്ങളോ ഉണ്ടോ? ഇല്ല.

പിന്നീട് ഞാന്‍ ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ വെബ്‌സൈറ്റില്‍ പോയി. അവരെ കമ്മിറ്റി പേരെടുത്തു പറഞ്ഞു വിമര്‍ശിച്ചു എന്നു റിപ്പോര്‍ട്ട് ഉണ്ട്. അവിടെ റിപ്പോര്‍ട്ടോ അതിന്റെ പ്രതികരണമോ ഉണ്ടോ? ഇല്ല.

കേരള ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റില്‍ ഉണ്ടോ? ഇല്ല.

ഒരു പത്രവാര്‍ത്തയില്‍ നിന്നും ആര്‍ക്കും ഒന്നും മനസ്സിലാക്കാന്‍ പറ്റില്ല. ഈ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്നും സുരക്ഷാ വിദഗ്ദ്ധര്‍ക്കും മറ്റുള്ളവര്‍ക്കും എന്തെങ്കിലും ഗുണം കിട്ടണമെങ്കില്‍ അതൊന്നു ചുരുങ്ങിയത് വായിക്കാനുള്ള അവസരം എങ്കിലും വേണം. ഗവണ്‍മെന്റ് അതില്‍ എന്തു നടപടിയും സ്വീകരിച്ചോട്ടെ, പക്ഷേ 45 ആളുകള്‍ മരിച്ച ഒരു സംഭവത്തെപ്പറ്റി രണ്ടുകൊല്ലം കൊണ്ട് ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കുമ്പോള്‍ അതൊന്നു വായിക്കാനുള്ള അര്‍ഹത പോലും നാട്ടുകാര്‍ക്കില്ലേ. അങ്ങനെ ചെയ്യുമ്പോഴല്ലേ ഭരണം സുതാര്യമാകുന്നത്.

റിപ്പോര്‍ട്ട് കൈമാറുന്ന റിട്ട. ജഡ്ജിയുടെയും വാങ്ങുന്ന മുഖ്യമന്ത്രിയുടെയും വീഡിയോ തത്സമയം കണ്ടിട്ട് നമുക്ക് എന്തുകിട്ടാനാണ്?

മുമ്പ് പറഞ്ഞപോലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ തത്മയ കാമറ ഇല്ല. എന്നാല്‍ ടോണി ബ്ലെയറിന്റെ കാലത്ത് അദ്ദേഹംകൂടി ഉള്‍പ്പെട്ട ഒരു പ്രശ്‌നത്തെപ്പറ്റി ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ (ഹട്ടണ്‍ കമ്മീഷന്‍) അന്വേഷണം നടത്തിയിരുന്നു. പ്രധാനമന്ത്രിയെ കമ്മിറ്റിക്കു മുമ്പില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ റിപ്പോര്‍ട്ട് ഗവണ്‍മെന്റിനു സമര്‍പ്പിച്ച് നിമിഷങ്ങള്‍ക്കകം ജനങ്ങള്‍ക്കുമ ലോകത്തിന് ആകെയും കാണാന്‍ പാകത്തിന് ഇന്റര്‍നെറ്റില്‍ ഉണ്ടായിരുന്നു. റിപ്പോര്‍ട്ട് വന്ന് മണിക്കൂറുകള്‍ക്കകം ബിബിസിയുടെ തലപ്പത്തുള്ള ആളുകള്‍ക്ക് സ്ഥാനചലനം സംഭവിക്കുകയും ചെയ്തു.

ബ്രിട്ടനില്‍ ഇപ്പോള്‍ നടക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ കാമറ വേണമോ എന്ന ചര്‍ച്ച അല്ല. മറിച്ച് കോടതികളില്‍ കാമറ വേണോ എന്നതാണ്. അമേരിക്കയില്‍ പലയിടത്തും ഇപ്പോഴേ ഇത് സാധ്യം ആണ്. ഇന്ത്യയിലും കൂടുതല്‍ കോടതി നടപടികള്‍ പൊതുജനങ്ങള്‍ക്ക് കാണാവുന്നതുംആണ്. അപ്പോള്‍ അത് സംപ്രേഷണം ചെയ്യുന്നതില്‍ സാങ്കേതികത അല്ലാതെ മറ്റൊന്നും ഇല്ല. അതിനെപ്പറ്റി നമുക്ക് ചിന്തിച്ചുകൂടെ?

കമ്മിറ്റി റിപ്പോര്‍ട്ടിനെപ്പറ്റിയുള്ള പത്രറിപ്പോര്‍ട്ട് (പേജ് നമ്പര്‍ , സിറ്റിംഗിന്റെ എണ്ണം) ഇവ വായിച്ചപ്പോള്‍ 'രണ്ടാമത്തെ കറ' എന്ന ഷെര്‍ലോക്ക് ഹോംസ് കഥയാണ് എനിക്ക് ഓര്‍മ്മ വന്നത്. രാജ്യത്തെ സുപ്രധാനമായ ഒരു രേഖ കളവുപോയിരിക്കുന്നു. അത് തിരിച്ചുകിട്ടാന്‍ ഹോംസിന്റെ സഹായം തേടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ഹോംസിന്റെ വീട്ടില്‍ എത്തിയിരിക്കയാണ്. വിവരങ്ങള്‍ അന്വേഷിക്കുന്ന കൂട്ടത്തില്‍ ഹോംസ് ചോദിക്കുന്നു.

''ഇത്ര പ്രധാനമായ ഈ രേഖ എന്താണ്?''
''നീണ്ട് കനംകുറഞ്ഞ ഇളംനീല നിറത്തിലുള്ള ഒരു കവറില്‍ ആയിരുന്നു അത്. രാജ്യത്തിന്റെ മുദ്ര മെഴുകില്‍ പതിപ്പിച്ചിട്ടുണ്ട്. മേല്‍വിലാസം വലിയ അക്ഷരത്തില്‍ ആണ് എഴുതിയിട്ടുള്ളത്''

ഇതായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
ഇതിനോടുള്ള ഹോംസിന്റെ പ്രതികരണവും ഇവിടെ ഓര്‍ക്കേണ്ടതാണ്.
''ഈ രാജ്യത്തെ ഏറ്റവും തിരക്കുള്ള രണ്ടുപേരാണ് നിങ്ങള്‍. അത്രയില്ലെങ്കിലും എനിക്കും എന്റേതായ ജോലിയുണ്ട്. ഇനി ഇതും പറഞ്ഞ് ഇവിടെ നിന്ന് സമയം കളയേണ്ട!''

കേരള മുഖ്യമന്ത്രിയോ അദ്ദേഹത്തിനോട് അടുത്ത ആരെങ്കിലുമോ ഞാന്‍ എഴുതുന്നത് വായിക്കുന്നുണ്ട് എന്ന് എനിക്ക് അറിവില്ല. എന്നാലും ആരെങ്കിലും പറഞ്ഞ് അറിയും എന്ന വിശ്വാസത്തില്‍ ഞാന്‍ ഒരു കാര്യം കൂടി എഴുതാം.

ഞാന്‍ പറഞ്ഞല്ലോ ലോകത്തില്‍ വേറൊരിടത്തും ഇങ്ങനെ ഒരു മുഖ്യമന്ത്രി ഉള്ളതായി അറിവില്ല. അതിനാലാണ് ഇത് ന്യൂയോര്‍ക്ക് ടൈംസില്‍ വരെ വാര്‍ത്ത ആയത്. അതുകൊണ്ടുതന്നെ ഈ കാഴ്ച പലരേയും കാണിക്കണമെന്ന് എനിക്ക് അഭിപ്രായം ഉണ്ട്. പക്ഷേ ഞാന്‍ ചെയ്യാറില്ല. കാരണം മുഖ്യമന്ത്രിയുടെ മേശ മുഴുവന്‍ ചുവപ്പുനാട കെട്ടിയ സര്‍ക്കാര്‍ ഫയല്‍ ആണ്. ചുവപ്പുനാട എന്നത് ബ്യൂറോക്രസിയെ വര്‍ണ്ണിക്കാന്‍ ലോകത്ത് എല്ലായിടത്തും ഉപയോഗിക്കുന്ന പദം ആണ്. ആ ചുവപ്പുനാടകളുടെ നടുവിലാണ് മുഖ്യമന്ത്രി.

ഈ ചുവപ്പുനാട മാറാന്‍ എല്ലാം ധാരാളം സമയം എടുക്കും. എന്നാല്‍ ചെയ്യാവുന്ന ഒരു കാര്യം ഉണ്ട്. ചുവപ്പു നാടകളുള്ള ഈ മേശ കാമറ കാണാത്ത ഏതെങ്കിലും കോണിലേക്ക് മാറ്റുക എന്നിട്ട് ഒരു ഐപാഡിലോ ലാപ്‌ടോപ്പോ ഫിറ്റ് ചെയ്ത് പൂര്‍ണ്ണമായും മോഡേണ്‍ ആയ ഒരു ഇരിപ്പിടം കാമറയ്ക്കു മുന്നില്‍ വരട്ടെ. കമ്മ്യൂണിക്കേഷന്‍ പ്രധാനമായ ലോകത്ത് ഇമേജിനു വേണ്ടി ഒരു പൊടിക്കൈ ഒരു തെറ്റൊന്നും അല്ല.

തുമ്മാരുകുടി കഥകള്‍
 
(60%) (6 Votes)

 

 

Other News in this Section