LATEST NEWS

Loading...

Custom Search
+ -

അനാക്കൊണ്ടയുടെ മുന്‍പില്‍

മുരളി തുമ്മാരുകുടി വര:മദനന്‍

Posted on: 25 Aug 2011

 

എന്റെ അച്ഛന്റെ വീട്ടില്‍ വളരെ പഴയ ഒരു സര്‍പ്പകാവ് ഉണ്ടായിരുന്നു. എന്റെ വല്യച്ഛന്‍ ഒരു ജ്യോല്‍സ്യന്‍ ആയതുകൊണ്ട് അവിടെ നിത്യവും തിരി വെയ്ക്കുകയും വര്‍ഷത്തില്‍ ഒരിക്കല്‍ യഥാവിധി പൂജയും നടത്തിയിരുന്നു.



പഴയ നായര്‍ തറവാട് ആയതുകൊണ്ട് ഞങ്ങള്‍ അമ്മയുടെ വീട്ടില്‍ ആണ് താമസിച്ചിരുന്നത്. വീടിനു ചുറ്റും കാടായിരുന്നെങ്കിലും ഞങ്ങള്‍ക്ക് സര്‍പ്പക്കാവുണ്ടായിരുന്നില്ല. അതിന്റെ ഒരു കാരണം എന്റെ അമ്മാവന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ ആയിരുന്നു എന്നതാണ്. തടിയോ മരമോ വെട്ടാനോ വില്ക്കാനോ അമ്മാവന് ഇഷ്ടമോ താല്പര്യമോ ഇല്ലായിരുന്നെങ്കിലും വര്‍ഷത്തില്‍ ഒരിക്കല്‍ പറമ്പില്‍ വളര്‍ന്നു വരുന്ന എല്ലാ പാലമരങ്ങളും അമ്മാവന്‍ തിരഞ്ഞുപിടിച്ച് വെട്ടിക്കുമായിരുന്നു. ഈ പാലയുടെ താഴെ ആണല്ലോ സര്‍പ്പത്താന്‍മാര്‍ വന്നു കൂടുന്നത്.

പക്ഷെ ഇതുകൊണ്ട് കാര്യം ഉണ്ടായില്ല. അടുത്ത വീട്ടില്‍ ഒരു പശുവും പശുക്കുട്ടിയും ചത്തപ്പോള്‍ അത് സര്‍പ്പകോപം ആണെന്ന് അമ്മ തീരുമാനിച്ചു. പിന്നെ വല്യച്ഛന്‍ ആയി പ്രശ്‌നം. ഏറെ നാള്‍ കഴിയുന്നതിനു മുന്‍പേ ഒരു ചെറിയ പാലമരത്തിന്റെ താഴെ പൊന്നില്‍ തീര്‍ത്ത സര്‍പ്പവും വെള്ളിയില്‍ തീര്‍ത്ത മുട്ടയും ഉണ്ടായി. ഞങ്ങള്‍ക്കും ഒരു സര്‍പ്പക്കാവായി. ഇപ്പോള്‍ അവിടെ വലിയ പാലയും ആയി.

എന്നെ അന്നും ഇന്നും അതിശയിപ്പിക്കുന്ന കാര്യം ഈ സര്‍പ്പക്കാവുണ്ടാക്കുന്നതിനു വേണ്ടി നിര്‍ബന്ധം പിടിച്ച അമ്മയ്ക്ക് ജീവനുള്ള സര്‍പ്പങ്ങളോട് ഒരു സ്‌നേഹമോ ഭയമോ ഉണ്ടായിരുന്നില്ല എന്നതാണ്. വീടിനടുത്ത് വരുന്ന ഏത് പാമ്പിനേയും അമ്മ അടിച്ചുകൊല്ലുമായിരുന്നു. കുറേ നാള്‍ മുമ്പ് വീട്ടിനകത്ത് കുടുങ്ങിപ്പോയ ഒരു മൂര്‍ഖനെ വരെ അമ്മ അടിച്ചുകൊന്നു. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അതുവേ, ഇതുറേ......

എന്റെ കാര്യം പക്ഷേ തിരിച്ചാണ്. എനിക്ക് പാമ്പുകളെ വളരെ ഇഷ്ടം ആണ്. അതിലേറെ പേടിയും ആണ്. എല്ലാ പാമ്പുകളും കാണാന്‍ അതീവഭംഗി ഉള്ളതാണ്. പാമ്പിനെക്കുറിച്ച് എന്റെ കൈയ്യില്‍ പല കഥകളും ഉണ്ട്. എന്നാല്‍ അനാക്കോണ്ടയെപ്പറ്റിയാണ് ഇന്നത്തെ കഥ.

അറിയില്ലാത്തവര്‍ക്കും വേണ്ടി പറയാം. അനാക്കോണ്ട ലോകത്തിലെ ഏറ്റവും വലിയ പാമ്പ് ആണ്. ഇരുപത് മീറ്ററോളം നീളവും ഒരുമനുഷ്യനെ എളുപ്പത്തിലും വേഗത്തിലും കൊല്ലാനും വിഴുങ്ങാനും ശേഷിയുള്ള ഈ പാമ്പ് ദക്ഷിണ അമേരിക്കയില്‍ മാത്രമേ ഉള്ളു എന്നതാണ് ഭാഗ്യം. ഞാന്‍ ഇതുവരെ ദക്ഷിണ അമേരിക്കയില്‍ പോയിട്ടില്ല. അതുകൊണ്ട് അനാക്കോണ്ടയെ നേരിട്ട് കാണാന്‍ ഉള്ള ഭാഗ്യം ഉണ്ടായതും ഇല്ല. പക്ഷെ എപ്പോഴെങ്കിലും സുരക്ഷിതമായ ദൂരത്തില്‍ നിന്ന് അനാക്കൊണ്ടയെ കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഒരു ദിവസം ജനീവക്കടുത്തുള്ള ലോസാന്‍ എന്ന സ്ഥലത്തേക്ക് ഡ്രൈവ് ചെയ്യുകയായിരുന്നു ഞാന്‍. പോകുന്ന വഴിക്ക് റോഡില്‍ ഒരു ബോര്‍ഡ് ' Visit Anaconda, Lausanne Vivarium'. യൂറോപ്പിലോ, അതോ ലോകത്തില്‍ എവിടെയെങ്കിലുമോ ഒരു മൃഗശാലയില്‍ അനാക്കോണ്ട ഉള്ളതായ് എനിക്കറിയില്ലായിരുന്നു. യൂറോപ്പിലെ മ്യൂസിയവും ആര്‍ട്ട് ഗാലറിയും ഒക്കെ ലോകോത്തരം ആണെങ്കിലും മൃശാലകള്‍ പൊതുവെ പേരുകേട്ടതല്ല. ജനീവക്കടുത്തുള്ള ഒരു മൃഗശാലയില്‍ ഒരു മുട്ടനാടിനെ കാഴ്ച വസ്തു ആയി വച്ചിട്ടുണ്ട്. യൂറോപ്പില്‍ മൃഗങ്ങശ പൊതുവെ കുറവാണ്. സൂപ്പര്‍മാര്‍ക്കറ്റില്‍ ഇറച്ചി ആയിട്ടല്ലാതെ ഈ നാട്ടുകാര്‍ക്ക് ആടിനെ കാണാനുള്ള അവസരം ഇല്ല. അതുകൊണ്ട് അവര്‍ക്ക് അത് ഇഷ്ടമാകുമെങ്കിലും ആയിരം രൂപ പ്രവേശന ഫീ കൊടുത്ത എനിക്ക് മുട്ടനാടിനെ കണ്ടപ്പോള്‍ ചിരിയും ദേഷ്യവും വന്നു.

കാലാവസ്ഥ തണുപ്പാണെങ്കിലും ലോകത്തിലെ ഏറ്റവും വൈവിധ്യം ആര്‍ന്ന മൃഗശാലയും യൂറോപ്പില്‍ ആണ്. 84 ഏക്കറില്‍ പരന്നു കിടക്കുന്ന ബെര്‍ലിന്‍ മൃഗശാല 1844ല്‍ ആണ് സ്ഥാപിച്ചത്. അവിടെ 1500 ഓളം വര്‍ഗങ്ങളിലായി 1500 പക്ഷി മൃഗാദികള്‍ ഉണ്ട്. അതുകൊണ്ട് യൂറോപ്പില്‍ അനാക്കൊണ്ട ഉള്ള ഒരു പാമ്പുപ്രദര്‍ശാല(Vivarium) ഉണ്ടായതില്‍ അതിശപ്പെടാനില്ലല്ലോ.

ഏതാണെങ്കിലും എനിക്ക് അനാക്കൊണ്ടയെ സന്ദര്‍ശിക്കാന്‍ തിടുക്കം ആയി. അടുത്ത ശനിയാഴ്ച തന്നെ ഞങ്ങള്‍ ലോസാനു പോയി. ആയിരമോ, ആയിരത്തഞ്ഞുറോ രൂപയാണ് എന്‍ട്രന്‍സ് ഫീ. പിന്നെ അനാക്കൊണ്ടയെ കാണാനല്ലേ, സൗത്ത് അമേരിക്കയിലേക്കുള്ള ടിക്കറ്റ് ഫീസിലും കുറവാണല്ലോ എന്നു ഞാന്‍ കരുതി.

അത്ര വലുതല്ലാത്ത ഒരു സ്ഥലമാണ് ലോസാന്‍ വിവേറിയം. ചെറിയ ചെറിയ മുറികള്‍ അവിടെ ചുവരില്‍ ചില്ലിട്ട കൂട്ടില്‍ ചെറിയ ചെറിയ പാമ്പുകള്‍, ആദ്യത്തെ മുറികള്‍ എല്ലാം പരമബോറ്. എന്റെ പറമ്പില്‍ സ്ഥിരം കാണുന്നതും അമ്മ ചുമ്മാ അടിച്ചു കൊല്ലുന്നതും ആയ വര്‍ഗങ്ങള്‍.

എല്ലാ മുറിയിലും പക്ഷെ ''അനാക്കോണ്ട'' എന്നെഴുതിയ ഒരു ആരോമാര്‍ക്ക് ഇട്ടു വച്ചിട്ടുണ്ട്. അതുകൊണ്ട് അതിപ്പോള്‍ കാണും എന്നു കുരുതി ഞാന്‍ മുമ്പോട്ടു നടത്തു. അടുത്ത മുറിയില്‍ ചില പെരുമ്പാമ്പുകള്‍ പ്രത്യേകിച്ച് മഞ്ഞ നിറം ഉള്ളവ. വളരെ മനോഹരം ആണ്. മോഡലുകളുടെ ഇഷ്ടപ്പെട്ട പാമ്പാണ്. സിംഗപ്പൂരില്‍ സസ്‌റ്റോസ പാര്‍ക്കിന്റെ മുന്നില്‍ വച്ച് അമ്പിളി ഒരിക്കല്‍ ഇതിനെ കഴുത്തിലിട്ട് ഒരു മോഡല്‍ പോസ് ഫോട്ടാ എടുത്തിട്ടുണ്ട്.

നടന്ന് നടത്ത് ഞങ്ങള്‍ അവിടുത്തെ കോഫി ഷോപ്പില്‍ എത്തി. മുതലാളിത്തരാജ്യങ്ങളിലെ മ്യൂസിയത്തിലോ, മൃഗശാലയിലോ പോയിട്ടുള്ളവര്‍ക്ക് അറിയാം സന്ദര്‍ശനം കഴിഞ്ഞാല്‍ പുറത്തേക്കുള്ള വഴി നിര്‍ബന്ധമായും ഒരു കോഫി ഷോപ്പിലൂടെയും പിന്നെ പുസ്തകങ്ങളും ടീ ഷര്‍ട്ടും കപ്പുകളും ഒക്കെ വാങ്ങാന്‍ പറ്റുന്ന കടകളിലൂടെയും ആയിരിക്കും നമ്മുടെ കയ്യിലെ അവസാനത്തെ പൈസയും അടിച്ചു മാറ്റിയിട്ടേ പുറത്തുവീടൂ.

പെട്ടെന്ന് കോഫി ഷോപ്പില്‍ എത്തിയതും എനിക്ക് സംശയം ആയി. അനാക്കൊണ്ടയെ കണ്ടതും ഇല്ല.

''അനാക്കൊണ്ട എവിടെ'' ഞാന്‍ കോഫീ ഷോപ്പിലെ മാനേജരോടു തിരക്കി.
''അനാക്കോണ്ട ഇതാണു സാര്‍''
''ഏത്''
''ഈ കോഫീ ഷോപ്പിന്റെ പേരാണു സാര്‍ അനാക്കൊണ്ട''

അതിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ എന്റെ വായില്‍ ഇപ്പോഴും സഭ്യം അല്ലാത്ത വാക്കുകള്‍ ആണ് വരുന്നത്. യാത്ര പതിവായ ഒരാള്‍ക്ക് അബദ്ധം പറ്റുന്നത് അസാധാരണം അല്ല. എന്നെ എത്രയോ പേര്‍ പറ്റിച്ചിരിക്കുന്നു എന്നാലും ബോര്‍ഡ് വച്ച് പറ്റിച്ചത് ഇത് ആദ്യമായിട്ടാണ്.

അവര്‍ മലയാളി അല്ലാത്തതുകൊണ്ട് വേലിയിരിക്കുന്ന പാമ്പിനെ ഞങ്ങള്‍ മലയാളികള്‍ എന്താണു ചെയ്യുന്നത് എന്നു ഞാന്‍ പറഞ്ഞുകൊടുത്തില്ല. എങ്കിലും ആ ബോര്‍ഡിലിരുന്ന പാമ്പിനെ എടുത്ത് ആ മാനേജരെ മലയാളിയാക്കാന്‍ അന്ന് എനിക്ക് തോന്നി.

തുമ്മാരുകുടി കഥകള്‍
 

(60%) (5 Votes)

 

 

Other News in this Section