LATEST NEWS

Loading...

Custom Search
+ -

മന്ത്രിമാരുടെ എണ്ണം

മുരളി തുമ്മാരുകുടി വര:മദനന്‍

Posted on: 23 Jun 2011

 

പുതിയ മന്ത്രിസഭ വന്നിരിക്കുകയാണല്ലോ. പരിചയ സമ്പന്നരും പുതുമുഖങ്ങളും. അഭിനന്ദനങ്ങള്‍ എല്ലാവര്‍ക്കും.



നമ്മുടെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു മന്ത്രിയാവുക എന്നതാണ് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന പലരുടെയും നോട്ടവും ഇതുതന്നെയാണല്ലോ.

ഒരു മന്ത്രിസഭയില്‍ എത്ര മന്ത്രിമാര്‍ വേണമെന്ന് പ്രത്യേകമായ ഒരു കീഴ്‌വഴക്കം ലോകത്തില്‍ ഇല്ല. അച്ഛന്‍ പറഞ്ഞുതന്നിരുന്ന കഥകളില്‍ ഒരു രാജാവിന് ഒരു മന്ത്രി അത്ര തന്നെ. വിക്രമാദിത്യന് ഭട്ടി, തിരുവിതാംകൂര്‍ രാജാവിന് സര്‍ സി.പി. എന്നിങ്ങനെ. എന്നാല്‍ ജനാധിപത്യ രാജ്യങ്ങളില്‍ മന്ത്രിമാരുടെ എണ്ണം പൊതുവേ കൂടുതല്‍ ആണ്. അതിന് ഭരണപരവും രാഷ്ട്രീയവും ആയ കാരണങ്ങള്‍ ഉണ്ട്. എങ്കിലും ലോകത്തിലെ മറ്റു സ്ഥലങ്ങളിലെ മന്ത്രിസഭയും നമ്മുടെ മന്ത്രിസഭയും തമ്മില്‍ ഒന്നു താരതമ്യം ചെയ്തു നോക്കാം.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയും ലോകം മുഴുവന്‍ രാഷ്ട്രീയ, സൈനിക, സാമ്പത്തിക താല്‍പര്യങ്ങള്‍ ഉള്ള അമേരിക്കയില്‍ പ്രസിഡന്റിന്റെ ക്യാബിനറ്റില്‍ 16 പേരെ ഉള്ളൂ. (ഇതുതന്നെ വൈസ് പ്രസിഡന്റും അറ്റോര്‍ണി ജനറലും ഉള്‍പ്പെടെ ആണ്). അവിടുത്തെ രാഷ്ട്രീയ സാഹചര്യം കാരണം ഇതു വലുതായി കൂടുകയോ കുറയുകയോ ഇല്ല. ഇന്ത്യയില്‍ ഇപ്പോള്‍ 35 കാബിനറ്റ് മന്ത്രിമാരും 43 മറ്റു മന്ത്രിമാരും ഉള്‍പ്പെടെ 78 മന്ത്രിമാര്‍ ഉണ്ട്.

നമ്മുടെ അയല്‍രാജ്യം ആയ ശ്രീലങ്കയില്‍ ആകട്ടെ അടുത്ത കാലംവരെ നൂറില്‍ കൂടുതല്‍ മന്ത്രിമാര്‍ ഉണ്ടായിരുന്നു. പതിനാറുമന്ത്രിമാരെ കൊണ്ട് ഒബാമയ്ക്ക് ഭരിക്കാമെങ്കില്‍ ശ്രീലങ്കയ്ക്ക് ഇത്ര മന്ത്രിമാര്‍ വേണോ എന്നു ചോദിക്കരുത്. അതിന് അതിന്റേതായ രാഷ്ട്രീയ സാഹചര്യം കാണും.

പക്ഷേ ഈ മന്ത്രിമാര്‍ എല്ലാം എന്തുചെയ്യും എന്നത് പ്രധാനമായ ഒരു കാര്യം ആണ്. പണ്ട് കേരളത്തിലും ഇന്ത്യയില്‍ പലയിടത്തും 'വകുപ്പില്ലാ' മന്ത്രിമാര്‍ വരെ ഉണ്ടായിരുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വിചിത്രമായ വകുപ്പ് 'മന്ത്രിസഭകളുടെ മന്ത്രി' (Minister of Ministries) എന്നതാണ്. രാജ്യം ഏതാണെന്നു പറയുന്നില്ല.

ഇന്ത്യയില്‍ മന്ത്രിമാരുടെ എണ്ണത്തിന് ഇപ്പോള്‍ നിയമപരമായ നിയന്ത്രണം ഉണ്ട്. സഭയിലെ അംഗങ്ങളുടെ ഒരു നിശ്ചിത ശതമാനം (15%) ആണ് ഇത് എന്നു തോന്നുന്നു. ഇതുവെച്ച് കേരളത്തില്‍ ഇരുപതിനോടടുത്തു മന്ത്രിമാരാണ് ഈയിടയ്ക്ക് ഉണ്ടാവാറ്. ഉത്തരേന്ത്യയില്‍ പലയിടത്തും ഉണ്ടാകാറുള്ള 'ജംബോ' മന്ത്രിസഭ വെച്ചുനോക്കുമ്പോള്‍ ഇത് ന്യായം എന്നു തോന്നാമെങ്കിലും മുപ്പതു കോടി ജനങ്ങളും പ്രതിരോധവും വിദേശകാര്യവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോക്കാന്‍ ഒബാമയ്ക്ക് വേണ്ടതില്‍ കൂടുതല്‍ മന്ത്രിമാര്‍ മൂന്നുകോടി ജനങ്ങളെ ഭരിക്കാന്‍ നമുക്കുണ്ടാകാറുണ്ടല്ലോ. നമ്മളെ ഭരിക്കുക എന്നത് അത്ര ബുദ്ധിമുട്ടാണോ?

ഭരണയന്ത്രത്തിലെ ഈ പെരുപ്പം മന്ത്രിതലത്തില്‍ മാത്രം അല്ല. എന്റെ ചെറുപ്പകാലത്ത് പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷന്റെ അധികാരി ഒരു എസ്.ഐ. ആയിരുന്നു. മിന്നല്‍ പരീത് എന്നു പേരു കേട്ട ഒരു എസ്.ഐ. അവിടെ ഉണ്ടായിരിക്കുകയും ചെയ്തു. കേരളാ പോലീസന്റെ മുഴുവന്‍ അധികാരിയായി ഒരു ഐ.ജി ആണ് ഉണ്ടായിരുന്നത്. ഐ.ജി ചന്ദ്രശേഖരന്‍ നായര്‍ എന്ന ഒരു പേര് നമ്മള്‍ ഇപ്പോഴും ഓര്‍ക്കുകയും ചെയ്യുന്നു.

പെരുമ്പാവൂരില്‍ ഇപ്പോള്‍ എസ്.ഐ.പോയി സി.ഐ വന്നു. ഇപ്പോള്‍ ഡി.വൈ.എസ്.പിയും ആയി എന്നു തോന്നുന്നു. കേരളത്തിലാകട്ടെ ഇപ്പോള്‍ എസ്.ഐ മാരേക്കാള്‍ കൂടുതല്‍ ഐ.ജിമാര്‍ ഉണ്ടെന്നു തോന്നുന്നു. കുറേ നാള്‍ കഴിയുമ്പോള്‍ പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഒരു ഐ.ജി ഉണ്ടായാല്‍ അതിശയപ്പെടാനില്ല. എസ്.ഐ മുതല്‍ ഡി.ജി.പി വരെ ഉള്ളവരുടെ പേരുകള്‍ നമ്മള്‍ ഓര്‍ക്കുന്നും ഇല്ല.

ബി.എ. പഠിച്ച് പണി ഒന്നും കിട്ടാതിരുന്നതിനാല്‍ എം.എക്കു പോയ ഒരു പെണ്‍കുട്ടിയുടെ കഥ ഞാന്‍ വായിച്ചിട്ടുണ്ട്. എം.എ കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ബി.എ.ക്കാരിയുടെ ജോലി കിട്ടിയത്രെ. കേരളത്തില്‍ ഇത് സര്‍വ്വ സാധാരണവും ആണ്. എട്ടാം ക്ലാസു വരെ പഠിച്ചവര്‍ക്ക് സുഖമായി ചെയ്യാവുന്നതും ചെയ്തുകൊണ്ടിരിക്കുന്നതുമായ പല ജോലികളും ഇപ്പോള്‍ ഗ്രാജുവേറ്റുകളാണല്ലോ ചെയ്യുന്നത്. അവസരം മുതലാക്കി തൊഴില്‍ ദാതാക്കള്‍ മിനിമം യോഗ്യത കൂട്ടുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ ജോലി ചെയ്യാനല്ല ജോലികിട്ടാനാണ് വിദ്യാഭ്യാസവും സീനിയോറിറ്റിയും വേണ്ടിവരുന്നത് എന്നു കാണാം.അതുപോലെ ഭരിക്കുന്നതിനല്ല ഭരണം നിലനിര്‍ത്തുന്നതിനാണ് പലപ്പോഴും മന്ത്രിമാരുടെ എണ്ണം കൂട്ടുന്നത്.

ലോകത്തിലെ മന്ത്രിമാരെ തിരഞ്ഞെടുക്കുന്ന രീതിയെപ്പറ്റി പറഞ്ഞ് ഈ ലേഖനം അവസാനിപ്പിക്കാം. നമ്മുടെ രീതിയില്‍ ഭൂരിഭാഗവും രാഷ്ട്രീയക്കാരാണ് മന്ത്രിമാരാകുന്നത്. അഥവാ രാഷ്ട്രീയക്കാര്‍ അല്ലെങ്കിലും അവര്‍ നിയമനിര്‍മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണം എന്നത് നിര്‍ബന്ധവും ആണ്. മന്ത്രിമാര്‍ ആകുന്നവര്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ (പാര്‍ട്ടികളുടെ) പ്രതിനിധികളോ, സഹയാത്രികരോ ആണ്. മന്‍മോഹന്‍ സിംഗിനെപ്പോലെ പൂര്‍ണമായും രാഷ്ട്രീയക്കാരല്ലാത്തവര്‍ മന്ത്രിമാരാകുന്നത് അപൂര്‍വ്വമാണല്ലോ.

എന്നാല്‍ ലോകത്തില്‍ വേറെയും മാതൃകകള്‍ ഉണ്ട്. ഉദാഹരണത്തിന് അമേരിക്ക തന്നെ വീണ്ടും എടുക്കാം. മന്ത്രിമാരാകുന്നവര്‍ സെനറ്റ് കോണ്‍ഗ്രസോ അംഗങ്ങള്‍ ആയിരിക്കണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. ഭൂരിഭാഗവും ആകാറും ഇല്ല. അതിശയകരം ആയ കാര്യം ഇപ്പോഴത്തെ പ്രതിരോധ സെക്രട്ടറി ആയ റോബര്‍ട്ട് ഗേറ്റ്‌സ് ഒബാമയുടെ എതിര്‍ പാര്‍ട്ടിയില്‍ നിന്നുള്ള ആളും ജോര്‍ജ് ബുഷിന്റെ മന്ത്രിയും ആയിരുന്നു എന്നുള്ളതാണ്.

മന്ത്രിസഭയുടെ പ്രധാന കര്‍ത്തവ്യം ഭരണ നിര്‍വ്വഹണം ആണല്ലോ. നിയമസഭയുടേത് നിയമനിര്‍മാണവും ഭരണത്തിന്റെ മേല്‍നോട്ടവും. ആ കണക്കിന് മന്ത്രിമാര്‍ക്കും നിയമസഭാംഗങ്ങള്‍ക്കും വേണ്ടത് വ്യത്യസ്ഥമായ കഴിവുകള്‍ ആണ്. മന്ത്രിമാരെ നിയമസഭാംഗങ്ങളില്‍ നിന്നുമാത്രം തിരഞ്ഞെടുക്കുന്നതില്‍ കൂടെ ഭരണ നിര്‍വഹണത്തില്‍ തെളിയിക്കപ്പെട്ട കഴിവും എന്നാല്‍ രാഷ്ട്രീയത്തിലോ തിരഞ്ഞെടുപ്പിലോ താല്പര്യം ഇല്ലാത്തവരുമായ വിദഗ്ദ്ധന്‍മാരുടെ സേവനം നമുക്ക് നഷ്ടപ്പെടുകയാണ്. മാരത്തോണ്‍ ഓട്ടത്തിലെ ചാമ്പ്യന്‍മാരില്‍ നിന്നു മാത്രമേ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കു എന്നു നിര്‍ബന്ധം പിടിക്കുന്ന പോലെയാകും ഇത്.

മുരളി തുമ്മാരുകുടിയുടെ വെബ്‌സൈറ്റ്

 
(60%) (4 Votes)

 

 

Other News in this Section