LATEST NEWS

Loading...

Custom Search
+ -

അസമത്വത്തിന്റെ സ്മാരകങ്ങള്‍

മുരളി തുമ്മാരുകുടി വര:മദനന്‍

Posted on: 05 Jun 2011

 

പലരാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ അവസരമുള്ള ജോലിയിലാണെങ്കിലും ജോലിയുടെ സ്വഭാവം കാരണം ഒരു സന്ദര്‍ശകനെപ്പോലെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനോ മറ്റു കാഴ്ചകള്‍ കാണാനോ സമയമോ സാഹചര്യമോ പലപ്പോഴും ഉണ്ടാകാറില്ല. അതുകൊണ്ട് ഉള്ള സമയത്ത് ആ നഗരത്തില്‍ ഏങ്ങാനും ഒരു മ്യൂസിയം ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു കാണലാണ് എന്റെ മിനിമം പരിപാടി.



മിക്കവാറും മ്യൂസിയങ്ങള്‍ മനുഷ്യ സംസ്‌കാരത്തിന്റെ വളര്‍ച്ചയുടെ സ്മാരകങ്ങള്‍ ആണല്ലോ. പാരീസിലെ ഓര്‍സി മ്യൂസിയമോ, കെയ്‌റോയിലെ പുരാവസ്തു മ്യൂസിയമോ, അമേരിക്കയിലെ ഏയ്‌റോസ്‌പേസ് മ്യൂസിയമോ ആയിക്കൊള്ളട്ടെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനുഷ്യപുരോഗതിയുടെ കഥയാണ് പറയുന്നത്.

മനുഷ്യന്റെ ചരിത്രം എന്നാല്‍ ഉത്തമവികാരങ്ങളുടെ മാത്രം ചരിത്രം അല്ലല്ലോ. നന്മയും തിന്മയും ഒരുപോലെ അല്ലെങ്കിലും ഇടകലര്‍ന്നതാണല്ലോ മനുഷ്യചരിത്രം. എന്നാല്‍ സ്വാഭാവികമായും സ്വന്തം ചരിത്രത്തിലെ തിന്മകളെ പ്രദര്‍ശിപ്പിക്കാന്‍ രാജ്യങ്ങള്‍ താല്പര്യം കാട്ടാറില്ല. അതുകൊണ്ട് ചരിത്രത്തില്‍ നിന്നും പഠിക്കാന്‍ നമുക്ക് കഴിയാറുമില്ല. ചരിത്രത്തില്‍ നിന്നും പഠിക്കാത്തവര്‍ ചരിത്രം ആവര്‍ത്തിക്കും എന്നൊരു ചൊല്ലുണ്ടല്ലോ.

എന്നാല്‍ മനുഷ്യ ചരിത്രത്തിലെ കറുത്ത അധ്യായം എന്ന് പറയാവുന്ന മൂന്ന് സ്്മാരകങ്ങള്‍ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. കിഗാലിയിലെ 'ജനോസൈഡ് മെമ്മോറിയല്‍', ജറുസലേമിലെ 'ഹോളോകോസ്റ്റ് മ്യൂസിയം', ലിവര്‍പൂളിലെ 'അടിമ മ്യൂസിയം' എന്നിവയാണത്. സാധാരണ ആരും പോകാത്തതും പോയാല്‍ തന്നെ വിവരിക്കാന്‍ ഇഷ്ടപ്പെടാത്തതും ആയ മനുഷ്യ അധമത്വത്തിന്റെ ഓര്‍മ്മക്കുറിപ്പുകളെപ്പറ്റിയാവട്ടെ ഈ തവണത്തെ കഥ.

1994 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് മനുഷ്യമനഃസാക്ഷിയെ ഇന്നും നടുക്കുന്ന നരഹത്യ മധ്യആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ നടക്കുന്നത്. ബെല്‍ജിയത്തിന്റെ കോളനി ആയിരുന്നു റുവാണ്ട. അവിടെ ഹുട്ടു എന്നും ടുട്ട്‌സി എന്നും രണ്ടു വംശക്കാര്‍ . ചരിത്രത്തിന്റെയും കൊളോണിയലിസത്തിന്റെയും ഭാഗമായി ഇവര്‍ തമ്മില്‍ ശത്രുത വളര്‍ന്നു, പലപ്പോഴും ഇത് ആളിക്കത്തി ആയിരക്കണക്കിന് ആളുകളുടെ മരണത്തില്‍ കലാശിച്ചു.

1994 ല്‍ ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ സന്ധി സംഭാഷണത്തിനു പോയ റുവാണ്ടന്‍ പ്രസിഡന്റിന്റെ വിമാനം ആരോ വെടിവെച്ചിട്ടു. ഇതുചെയ്തത് ഹുട്ടു തീവ്രവാദികള്‍ ആണെന്നും ടുട്ട്‌സി തീവ്രവാദികള്‍ ആണെന്നും സംശയം ഇപ്പോഴും നിലനില്‍ക്കുന്നു. ഇതിനെ തുടര്‍ന്ന് രാജ്യമെമ്പാടും ഉള്ള ടുട്ട്‌സികളെ ഹുട്ടു വംശക്കാര്‍ കൂട്ടമായി കൊന്നൊടുക്കാന്‍ തുടങ്ങി. ചരിത്രപരവും സമകാലീനവുമായ പല കാരണങ്ങളാല്‍ അന്താരാഷ്ട്ര സമൂഹം ഈ പ്രശ്‌നത്തില്‍ സമയോചിതമായി ഇടപെട്ടില്ല. നൂറു ദിവസത്തിനുശേഷം ഉഗാണ്ടന്‍ വനാന്തരങ്ങളില്‍ നിന്നും പോള്‍ കഗാമേയുടെ നേതൃത്വത്തില്‍ സംഘടിക്കപ്പെട്ട ടുട്ട്‌സികളുടെ ഒരു സേന കിഗാലി പിടിച്ചടക്കുമ്പോഴേക്ക് 8 ലക്ഷത്തിലധികം ആളുകള്‍, ഭൂരിഭാഗവും ടുട്ട്‌സികള്‍, കൊല്ലപ്പെട്ടിരുന്നു. കേരളത്തിന്റെ മൂന്നിലൊന്ന് മാത്രം ജനസംഖ്യയുള്ള ഒരു സ്ഥലത്താണ് ദിവസേന 8000 ഓളം ആളുകളെ വെട്ടിനുറുക്കിയതെന്ന് ആലോചിക്കുമ്പോഴാണ് മനുഷ്യാധമത്തിന് അന്തമില്ല എന്നു നാം അറിയുന്നത്.

റുവാണ്ടയിലെ കൂട്ടക്കൊലയുടെ ഒരു പ്രധാന വ്യത്യാസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഉള്ളവര്‍ ഈ കൂട്ടക്കൊലയില്‍ പങ്കെടുത്തു എന്നതാണ്. അധ്യാപകരും ആരോഗ്യപ്രവര്‍ത്തകരും തുടങ്ങി പള്ളിയിലെ വികാരികള്‍ വരെ ടുട്‌സികളെ കൊല്ലുന്നതിന്റെ ആസൂത്രണത്തിലും പ്രാവര്‍ത്തികമാക്കലിലും സജീവമായി പങ്കെടുത്തു.

ഈ കൂട്ടക്കൊലയുടെ ചരിത്രമാണ് ജിനോഡിയോ മ്യൂസിയം പറയുന്നത്. കിഗാലിയില്‍ നൂറുകണക്കിനാളുകളെ കൊന്നുകുഴിച്ചിട്ട സ്ഥലത്താണ് ഇതു സ്ഥാപിച്ചിരിക്കുന്നത്. കണ്ടാല്‍ നടുങ്ങുന്നതും കരളലയിപ്പിക്കുന്നതുമായ കാഴ്ചകളാണ് ഇവിടെ പ്രദര്‍ശനവസ്തുക്കള്‍. ഇവിടുത്തെ ഒരു ഭാഗം കൊല്ലപ്പെട്ട കുട്ടികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നു. മച്ചില്‍ നിന്നും നൂറുകണക്കിന് കുട്ടികളുടെ ചിത്രം തൂക്കിയിട്ടിരിക്കുന്നു. ഓരോന്നിന്റെയും അടിയില്‍ കുട്ടിയുടെ പേര്, വിളിപ്പേര്, ഇഷ്ടപ്പെട്ട ഭക്ഷണം, പ്രിയപ്പെട്ട കളിപ്പാവ എന്നിവ. ഏറ്റവും അവസാനം കുട്ടിയെ എവിടെ വെച്ച് എങ്ങനെ കൊന്നു എന്നു വായിക്കുമ്പോഴാണ് നാം കരഞ്ഞുപോകുന്നത്. കഴുത്തറുത്ത്, വെള്ളത്തില്‍ മുക്കി, തല ഭിത്തിയില്‍ ഇടിച്ച്... കേവലം പതിനഞ്ചു വര്‍ഷം മുമ്പ് 20-ാം നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടില്‍ ഇങ്ങനെയൊക്കെ നടന്നുവെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നവര്‍ക്ക് വേണ്ടിയാണ് ഈ മ്യൂസിയം.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത് യൂറോപ്പിലെങ്ങും ജൂതന്‍മാരെ പീഡിപ്പിച്ചതിന്റെയും കൊന്നൊടുക്കിയതിന്റെയും ചരിത്ര സ്മാരകമാണ് ജറുസലേമിലെ ഹോളോകാസ്റ്റ് മ്യൂസിയം.

ഇടുങ്ങിയ തൃകോണാകൃതിയിലുള്ള രണ്ടു നീണ്ട ഇടനാഴികള്‍ ആയിട്ടാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ജൂതര്‍ അനുഭവിച്ച 'തീണ്ടലു'കളുടെ ഭാവനാത്മകമായ ആവിഷ്‌കാരം ആണിത്. 1940 കളില്‍ ജൂതജനതയെ അവരുടെ സമ്പത്തുകളില്‍ നിന്നും വാസസ്ഥലങ്ങളില്‍ നിന്നും അകറ്റി ക്യാമ്പുകളില്‍ താമസിപ്പിച്ച് കഠിനാധ്വാനം ചെയ്യിച്ചും അല്ലാതെയും കൊന്നൊടുക്കിയതിന്റെ കാഴച്കള്‍ .അതിന്റെ ഇടയില്‍ ജീവനും സംസ്‌കാരവും നിലനിര്‍ത്താന്‍ നടത്തിയ സാഹസിക പരിശ്രമങ്ങളുടെ ചരിത്രങ്ങള്‍ ഇവയെല്ലാം ആണ് ഇവിടെയുള്ളത്.

മുകളില്‍ പറഞ്ഞ രണ്ട് മ്യൂസിയവും ഒരുക്കിയിരിക്കുന്നത് പീഡനം അനുഭവിച്ചവര്‍ ആണെങ്കില്‍ ലിവര്‍പൂളിലെ 'അടിമ' മ്യൂസിയം ഉണ്ടാക്കിയിരിക്കുന്നത് ആ ക്രൂരകൃത്യം നടത്തിയവരുടെ പിന്‍തലമുറക്കാര്‍ ആണെന്നതാണ് ഈ മ്യൂസിയത്തെ വ്യത്യസ്തമാക്കുന്നത്. 18-ാം നൂറ്റാണ്ടില്‍ യൂറോപ്യന്‍മാര്‍ അമേരിക്കയില്‍ കുടിയേറ്റം നടത്തുന്നു. അവിടുത്തെ താമസക്കാരെ കൂട്ടമായി കൊന്നൊടുക്കുന്നു. പിന്നെ അവിടുത്തെ കൃഷിയിടങ്ങളില്‍ കരിമ്പും പരുത്തിയും കൃഷിചെയ്യാന്‍ ആഫ്രിക്കയില്‍ നിന്ന് വന്‍തോതില്‍ അടിമകളെ പിടിച്ചുകൊണ്ടുപോകുന്നു. ഈ പ്രസ്ഥാനങ്ങളുടെ എല്ലാം കേന്ദ്രസ്ഥാനം ആയിരുന്നു ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ .ലിവര്‍പൂളില്‍ നിന്ന് തുണിയും മറ്റു കച്ചവടച്ചരക്കുകളുമായി കപ്പല്‍ ആഫ്രിക്കന്‍ തീരത്തേക്ക്. അവിടുത്തെ യൂറോപ്യന്‍മാരും നാട്ടുരാജാക്കന്‍മാരും ആ നാട്ടുകാരെ ബലമായി പിടിച്ചുകെട്ടി (കൂട്ടമായും കുടുംബമായും) അവിടെ റെഡിയായിട്ടുണ്ടാവും. കച്ചവടച്ചരക്കുകള്‍ വച്ചുമാറി അടിമകളെ കയറ്റി കപ്പല്‍ അമേരിക്കയിലേക്കും ബ്രസീലിലേക്കും. അവിടെയുള്ള അടിമച്ചന്തകളില്‍ അടിമകളെ വിറ്റ് പകരം പരുത്തിയും പുകയിലയും മറ്റു കാര്‍ഷിക വിളകളും കയറ്റി വീണ്ടും ലിവര്‍പൂളിലേക്ക്. 1750 മുതല്‍ 1800 വരെ ആഴ്ചയില്‍ ഒരു കപ്പല്‍ വീതം ഇങ്ങനെ തൃകോണ സഞ്ചാരം നടത്തിയിരുന്നുവെന്നും ഇന്നു കാണുന്ന ലിവര്‍പൂളിന്റെ സമ്പത്തിന്റെയും പ്രൗഡിയുടെയും അടിത്തറ ഈ അടിമക്കച്ചവടത്തിലെ ലാഭമാണെന്നതും ചരിത്രമാണ്. ഈ ചരിത്രമാണ് ലിവര്‍പൂള്‍ മ്യൂസിയം പറയുന്നത്.

സ്വന്തം വീട്ടിലും നാട്ടിലും നടന്നവരെ എങ്ങനെ പിടിച്ചുകെട്ടി മെരുക്കി അടിമകളാക്കിയെന്ന് നമുക്കിവിടെ കാണാം. അവരെ കൊണ്ടുപോയിരുന്ന കപ്പലുകളുടെ മാതൃക, അവരെ ബന്ധിച്ചിരുന്ന ചങ്ങലകള്‍, അവരെ അടിക്കാന്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ എല്ലാം. മനുഷ്യന്‍ മനുഷ്യനോടു കാണിച്ച ക്രൂരതയുടെ മറ്റൊരു മുഖം.

ലിവര്‍പൂളിലെ അടിമ മ്യൂസിയം കണ്ടിറങ്ങിയപ്പോള്‍ എന്റെ മനസ്സില്‍ ഒരു ചിന്തയുണ്ടായി. ഇന്ത്യന്‍ സമൂഹത്തില്‍ കാലാകാലമായുണ്ടായിരുന്ന ജാതിവ്യവസ്ഥയെപ്പറ്റി, അതില്‍ കീഴാളര്‍ അനുഭവിച്ച പീഡനങ്ങളെപ്പറ്റി ഒരു മ്യൂസിയം ഉണ്ടാക്കാനുള്ള മെച്യൂരിറ്റി ഭാരതീയ സമൂഹത്തിന് ഉണ്ടാകുമോ?

മുരളി തുമ്മാരുകുടിയുടെ വെബ്‌സൈറ്റ്

 
(36%) (5 Votes)

 

 

Other News in this Section