LATEST NEWS

Loading...

Custom Search
+ -

യേശുദാസ് വയോവൃദ്ധനാണോ..?

മുരളി തുമ്മാരുകുടി വര:മദനന്‍

Posted on: 25 May 2011

 

ഏപ്രില്‍ രണ്ടാം തിയ്യതി സൂറിച്ചില്‍ യേശുദാസിന്റെ സംഗീത പരിപാടി ഉണ്ടെന്ന് ഞാന്‍ ഒരാഴ്ച മുമ്പാണ് അറിഞ്ഞത്. മറ്റുള്ള എല്ലാ പരിപാടികളും യാത്രകളും മാറ്റിവെച്ച് ഇന്ത്യ അന്ന് ലോകകപ്പ് ഫൈനല്‍ കളിക്കുകയാണെന്നത് ശ്രദ്ധിക്കാതെ ഞാന്‍ അങ്ങോട്ടു പോയി.



ലോകത്തിലുള്ള ഇന്ത്യന്‍ വംശജര്‍ മുഴുവന്‍ (പണ്ട് ഇന്ത്യക്കാരായിരുന്നവര്‍ ഇപ്പോള്‍ അമേരിക്കയിലും ഇംഗ്ലണ്ടിലും സ്വിറ്റ്‌സര്‍ലാന്റിലും മറ്റു രാജ്യങ്ങളിലും പൗരത്വം എടുത്തു. ജീവിക്കുന്നവര്‍ എല്ലാം ഇപ്പോഴും ഇന്ത്യന്‍ ടീമിനെയാണ് പിന്തുണയ്ക്കുന്നത് എന്നത് അതിശയമാണ്.) ക്രിക്കറ്റില്‍ മുഴകിയിരിക്കുന്ന സമയം ആയിട്ടും യേശുദാസിന്റെ പരിപാടി ആയതിനാല്‍ ഹൗസ് ഫുള്‍ ആണ്. പറഞ്ഞത് പോലെ കൃത്യം നാലുമണിക്ക് തൂവെള്ള ഷൂവും, ഷര്‍ട്ടും, പാന്റും കോട്ടും അണിഞ്ഞ് മലയാളികളുടെ ദാസേട്ടന്‍. പിന്നെ സ്വീകരണം സമ്മാനദാനം, പ്രസംഗങ്ങള്‍, ഒടുവില്‍ എവിടുത്തേയും പോലെ, എന്നത്തേയും പോലെ, എപ്പോഴത്തേയും പോലെ ദാസേട്ടന്റെ ഒന്നാമത്തെ പാട്ട്: ഇടയകന്യകേ പോവുക നീ......

എനിക്കിരിക്കാന്‍ സ്ഥലം കിട്ടിയിടത്തു നിന്ന് എനിക്ക് ദാസേട്ടനെ കാണാന്‍ പറ്റില്ല. പക്ഷെ നല്ല ഹാള്‍ ആയതിനാല്‍ ഗാനം നന്നായി കേള്‍ക്കാം. അതുമതി, അതാണ് സുഖവും. ഇതു റിയാലിറ്റി ഷോയും ഉഷാ ഉതുപ്പും ഒന്നും അല്ലല്ലോ. കൂത്ത് ഇല്ല, പാട്ട് മാത്രം. ചെവികൂര്‍പ്പിക്കുക, കണ്ണടക്കുക.


ഇടയകന്യകയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങള്‍ ഓരോന്നും, പഴയതും പുതിയതും വന്നു, ''ഹരി മുരളീരവം, അമ്മ മഴക്കാറിന്, അല്ലിയാമ്പല്‍, സന്യാസിനീ.........'

യേശുദാസിന്റെ ലൈവ് പ്രോഗ്രാം ഞാന്‍ ഇതിനു മുമ്പ് കാണുന്നത് 1976-ലാണ്. ഏലൂര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഞാന്‍ ഇരിക്കുന്ന (നില്‍ക്കുന്ന ) തറ ടിക്കറ്റിനും ഒരു കിലോ മീറ്റര്‍ ദൂരെ തൂവെള്ള വസ്ത്രമണിഞ്ഞ യേശുദാസ്, കൂടെ ബേബി സുജാതയും, ബേബിയായിരുന്ന സുജാത പിന്നെ അമ്മയായി, അമ്മൂമ്മ ആവാറായി. ദാസേട്ടന്‍ അന്നും ഇന്നും ഒരു പോലെ. രൂപത്തില്‍ മാത്രമല്ല ഗാനത്തിലും കണ്ണടച്ചിരിക്കുന്ന എനിക്ക് അദ്ദേഹത്തിന്റെ മുപ്പതോ നാല്പതോ വര്‍ഷം മുന്‍പുള്ള പാട്ടുകള്‍ എല്ലാം അതുപോലെ തന്നെ തോന്നി.

''അപ്പോള്‍ ചേട്ടാ, പിന്നെ ഈ തലേക്കെട്ടിന്റെ അര്‍ത്ഥം?''

അതു പിന്നെ ഞാന്‍ ''വിനീത് കുമാര്‍ വയോ വൃദ്ധനോ'' എന്നു തലക്കെട്ടിട്ടാല്‍ ഇതാരെങ്കിലും വായിക്കുമോ. ദാസേട്ടനാവുമ്പോള്‍ ഒരു കൗതുകം കൊണ്ട് നിങ്ങള്‍ വായിച്ചു തുടങ്ങും. ഭാഗ്യമുണ്ടെങ്കില്‍ ദാസേട്ടനോ മിനിമം വിജയ് യേശുദാസോ ഇതു വായിക്കാനും മതി.

''ദേ ഒരു മാതിരി ആളെ വടിയാക്കരുത്, അതുപോട്ടെ ആരാ ഈ വിനീത് കുമാര്‍? വീനീത് കുമാര്‍ ദാസേട്ടനെപ്പോലെ പ്രശസ്തന്‍ അല്ല. ഒരു സാധാരണ മലയാളി. അച്ഛന്‍, ഇപ്പോള്‍ അപ്പൂപ്പന്‍ .അതെ,ദാസേട്ടനെ പ്പോലെ.

കഴിഞ്ഞ മാസം വരെ ഞാന്‍ അദ്ദേഹത്തെപ്പറ്റി കേട്ടിട്ടേയില്ല. പക്ഷേ കഴിഞ്ഞ മാസം ആശുപത്രിയില്‍ കിടന്ന മകള്‍ക്ക് ഭക്ഷണം കൊടുത്ത് തിരിച്ചുപോയ അദ്ദേഹം തൃശ്ശൂര്‍ മാലിന്യം നിക്ഷേപിക്കുന്ന ഒരു കുഴിയില്‍ വീണു. വീണ പോക്കില്‍ അദ്ദേഹത്തിന്റെ ബാഗും മൊബൈലും തെറിച്ചെവിടെയോ പോയി. ആരും അറിയാതെ രക്ഷിക്കാനില്ലാതെ അദ്ദേഹം ഒരു ദിവസത്തോളം ആ കുഴിയില്‍ കിടന്നു. പിറ്റേന്ന് അദ്ദേഹത്തെ ആരോ രക്ഷിച്ചു. അതു വാര്‍ത്തയും ആയി.

'' വയോ വൃദ്ധന്‍ കുഴിയില്‍ വീണു''
വയോ വൃദ്ധനായി പത്രക്കാര്‍ വര്‍ണിച്ച വിനീത് കുമാറിന് പ്രായം 68.

തൂവെള്ള വസ്ത്രവും അണിഞ്ഞ് ഞങ്ങളുടെ മുന്‍പില്‍ പാടുന്ന ഗാനഗന്ധര്‍വന് വയസ്സ് 70.

കേരളത്തില്‍ ആരെങ്കിലും അദ്ദേഹത്തെ വയോ വൃദ്ധന്‍ പോയിട്ട് വൃദ്ധന്‍ എന്നുവിളിക്കാന്‍ ധൈര്യപ്പെടുമോ?. അതു ശരിയാണോ, അതിന്റെ ആവശ്യം ഉണ്ടോ?.

ഇല്ലെങ്കില്‍ പിന്നെ എന്തിന് പാവം വിനീത് കുമാറിനെ നിങ്ങള്‍ വയോവൃദ്ധനാക്കി..? അദ്ദേഹം ഒരു കുഴിയില്‍ വീണതുകൊണ്ടോ.? കുഴിയില്‍ നിന്നും അദ്ദേഹത്തിന് താനേ കേറാന്‍ പറ്റാത്തതുകൊണ്ടോ.?

ചരിത്രം കൊണ്ടോ പാരമ്പര്യം കൊണ്ടോ ഒരാളെ വൃദ്ധന്‍ എന്ന് ഏതു പ്രായത്തതില്‍ വിളിക്കണമെന്ന് ഒരു മാനദണ്ഡം ഉണ്ടെന്നു തോന്നുന്നില്ല. നമ്മുടെ മുഖ്യമന്ത്രിയുടെ പ്രായത്തിനെക്കുറിച്ച് കമന്റടിച്ച ആള്‍ക്ക് ഉരുളക്കുപ്പേരിപോലെ അദ്ദേഹം മറുപടി കൊടുത്തല്ലോ? തിരഞ്ഞെടുപ്പു സമയത്ത് കേരളം അങ്ങോളമിങ്ങോളം ഓടിയോടി, ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തു.

ഭാരതത്തില്‍ അതൊരു സംഭവം ഒന്നും അല്ല. വില്ലാളി വീരനായ അര്‍ജുനന്‍ ഭാരത യുദ്ധത്തിന് ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 88 വയസ്സിനു മുകളിലായിരുന്നു. കേരളത്തിലെ കലണ്ടര്‍ ചിത്രകാരന്‍മാര്‍ വരച്ച ചിത്രങ്ങളിലും രാമനന്ദ് സാഗറിന്റെ ടി.വി ഭാരതത്തിലും അദ്ദേഹത്തെ കാണാന്‍ മുപ്പതേ തോന്നു. അങ്ങനെ സത്യത്തെ വളച്ചൊടിച്ചതുകൊണ്ടാണ് നമുക്ക് 68 വയസ്സുകാരെ വൃദ്ധരെന്നു വിളിക്കാന്‍ തോന്നുന്നത്. മുതുമുതുക്കന്‍ ആയ യുധിഷ്ഠിരനും സഹോദരന്‍മാരും വയസ്സുകാലത്ത് യുദ്ധത്തിനിറങ്ങി എന്നു വ്യാസന്‍ പറഞ്ഞില്ലല്ലോ.

എന്തുകൊണ്ടോ ആളുകളെ അവരുടെ പ്രായത്തെപ്പറ്റി ഓര്‍മ്മിപ്പിക്കുന്നതില്‍ ചിലര്‍ക്ക് ആനന്ദം ഉണ്ടെന്നു തോന്നുന്നു. 47 വയസ്സുള്ള അങ്കിള്‍ എന്നു വിളിക്കുന്ന എറണാകുളത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന 35 വയസ്സ് ഉള്ള സ്ത്രീകള്‍, കൂടെയുള്ളത് എന്റെ മകളാണോ എന്ന് ഭാര്യയുടെ കൂടെ പോകുന്ന എന്നോട് തിരക്കുന്ന ഓട്ടോഡ്രൈവര്‍ ഇവര്‍ക്കൊല്ലാം എന്തിന്റെ കേടാണ്?.

ദയവു ചെയ്ത് ഒരു കാര്യം ചെയ്യണം. തൃശ്ശൂരിലെപ്പോലെ എറണാകുളത്തും മാലിന്യക്കുഴികള്‍ കുറവല്ല (കുളം ആണല്ലോ സ്വലം) ഞാന്‍ അതിലെങ്ങാന്‍ ചാടിപ്പോയാല്‍ എന്നെ രക്ഷിച്ചില്ലെങ്കിലും വേണ്ടില്ല. പത്രത്തില്‍ ''മധ്യവയസ്‌കനെ കുഴിയില്‍ നിന്നും കരകയറ്റി'' എന്നു വാര്‍ത്ത കൊടുക്കരുത് പ്ലീസ്.

മുരളി തുമ്മാരുകുടിയുടെ വെബ്‌സൈറ്റ്

 
(52%) (5 Votes)

 

 

Other News in this Section