LATEST NEWS

Loading...

Custom Search
+ -

പിടിയില്ലാത്ത ഉറുമി

മുരളി തുമ്മാരുകുടി

Posted on: 18 May 2011

 

വര:മദനന്‍

നാലഞ്ചുകൊല്ലം മുമ്പ് ടൊറിനോ (ഇറ്റലി) യിലെ യു.എന്‍. സ്റ്റാഫ് കോളേജില്‍ ഒരു ട്രെയിനിംഗിന് പങ്കെടുക്കുകയായിരുന്നു ഞാന്‍. അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള യു.എന്‍. പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നു.



സ്വയം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി 'നിങ്ങളുടെ രാജ്യത്തെ ഒരു പ്രസിദ്ധനായ ആളുടെ പേര്' പറയാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ചുമ്മാ ഒരു മത്സരബുദ്ധി ഉണ്ടാക്കാന്‍ വേണ്ടി മാത്രം ഒരു രാജ്യക്കാരന്‍ ഒരാളുടെ പേര് പറയുമ്പോള്‍ മറ്റ് എത്രപേര്‍ ആ വ്യക്തിയെ (ഒരു രാജ്യത്തെ പ്രശസ്തനായ വ്യക്തിയെ) അറിയുമെന്ന് കൈ പൊക്കണം. ചിന്തിക്കാന്‍ ഒരു മിനിട്ട് സമയം തരും.

ഞാന്‍ ആകെ ചിന്താക്കുഴപ്പത്തില്‍ ആയി. കാര്യം നിസാരം എന്നു തോന്നിയേക്കാം എങ്കിലും സത്യം പറഞ്ഞാല്‍ നമ്മുടെ രാജ്യത്തെ പ്രശസ്തര്‍ മിക്കവാറും നമ്മുടെ രാജ്യത്തു മാത്രം അറിയപ്പെടുന്നവര്‍ ആണ്.

ഉദാഹരണത്തിന് നമ്മുടെ മെഗാസ്റ്റാറുകളെ എടുക്കാം. നമ്മള്‍ നെഞ്ചേറ്റി ലാളിക്കുകയും സ്വകാര്യ അഹങ്കാരം ആക്കുകയും ചെയ്യുന്നെങ്കിലും ഇന്ത്യയില്‍ തന്നെ (ഉദാഹരണം ഒറീസ്സ, മണിപ്പൂര്‍, പഞ്ചാബ്, ജമ്മു) ഇവരുടെ പടം കണ്ടാല്‍ ആര്‍ക്കെങ്കിലും മനസ്സിലാകുമോ. നമ്മുടെ സ്വകാര്യ അഹങ്കാരത്തിന് കോട്ടം തട്ടരുതല്ലോ എന്നു കരുതി ഞാന്‍ അവരുടെ പേര് പറഞ്ഞില്ല.

എന്നാല്‍ പിന്നെ സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്‍ ആയല്ലോ, ഞാന്‍ ചിന്തിച്ചു. കെയ്‌റോയിലെ ടാക്‌സി ഡ്രൈവര്‍തൊട്ട് മോസേ്കാ ഹോട്ടലിലൈ റിസ്പഷ്‌നിസ്റ്റുകള്‍ വരെയുള്ളവര്‍ ഇന്ത്യക്കാരനാണെന്നു പറയുമ്പോള്‍ ആദ്യം പറയുന്നത് 'നമസ്‌തേ', പിന്നെ ഒരു അമിതാഭ് ഡയലോഗ് ആണ്. എന്നാലും യൂറോപ്പിലോ ദക്ഷിണ അമേരിക്കയിലോ അദ്ദേഹത്തെ കേട്ടുകേള്‍വിപോലും ഇല്ല.

നമ്മുടെ കാണപ്പെട്ട ദൈവം സച്ചിന്‍ ആയാലോ എന്നു ചിന്തിച്ചു. ആസ്‌ത്രേലിയ മുതല്‍ വെസ്റ്റ് ഇന്‍ഡീസ് വരെ പരന്നുകിടക്കുന്ന ക്രിക്കറ്റ് ലോകത്ത് ഇതുപോലെ വേറൊരു താരം ഇല്ല. പക്ഷേ ക്രിക്കറ്റില്ലാത്ത രാജ്യങ്ങളില്‍ (അതു ലോകത്തിലെ ഭൂരിഭാഗം വരും) സച്ചിനെ ആരും അറിയില്ല.

'ബില്‍ ക്ലിന്റണ്‍'
'ഉസാമ ബിന്‍ലാദന്‍'
'മാര്‍ഗരറ്റ് താച്ചര്‍'

എന്റെ സഹപാഠികള്‍ ഓരോരുത്തരായി ഉത്തരം പറഞ്ഞുതുടങ്ങി.
ഒടുവില്‍ ഗതികെട്ട് രാജ്യത്തിന്റെ മാനം രക്ഷിക്കാന്‍ ഞാന്‍ ഒരു സൂത്രപ്പണി എടുത്തു.
'ശശി തരൂര്‍' ഞാന്‍ പറഞ്ഞു.

കാര്യം ശശി തരൂര്‍ ലോകപ്രശസ്തന്‍ ഒന്നും അല്ലെങ്കിലും ഒരു യു.എന്‍. സമൂഹത്തില്‍ കൂടുതല്‍ പേരും അദ്ദേഹത്തെ അറിയുമല്ലോ. (അന്ന് അദ്ദേഹം യു.എന്നില്‍ പ്രവര്‍ത്തിക്കുകയാണ്).
മിക്കവാറും പേര്‍ ചിരിച്ചുകൊണ്ട് കൈപൊക്കി.
എന്റെ അടുത്ത് ഇരിക്കുന്നത് ഒരു പോര്‍ച്ചുഗീസില്‍ നിന്നും ഉള്ള ഒരു പെണ്‍കുട്ടിയാണ്.
'പ്രശസ്തരായ എല്ലാ പോര്‍ച്ചുഗീസുകാരും മരിച്ചുപോയി' അവള്‍ പറഞ്ഞു.
അതുകൊണ്ട് നിങ്ങളെ പരിചയപ്പെടുത്താന്‍ ഒരു പഴയപേര് പറയാം.

'വാസ്‌കോ ഡ ഗാമ'

സത്യമായ ഒരു കാര്യം ആണ് ആ പെണ്‍കുട്ടി പറഞ്ഞത്. ഒരു കാലത്ത് പ്രശസ്തവും സമ്പന്നവും ആയിരുന്ന പോര്‍ച്ചുഗല്‍ ഇപ്പോള്‍ പ്രശസ്തവും അല്ല സമ്പന്നവും അല്ല. അവിടുത്തെ സാമ്പത്തിക കുഴപ്പങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഈ ആഴ്ച അവര്‍ ഐ.എം.എഫില്‍ നിന്നും 4 ലക്ഷം കോടി (78 ബില്ല്യണ്‍ ഡോളര്‍) യുടെ രക്ഷാപദ്ധതിയില്‍ ഒപ്പുവെച്ചു.

കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ ഉറുമി എന്ന സിനിമ കണ്ടു. കാര്യം സിനിമ കണ്ടത് ഇടപ്പള്ളിയിലെ ഒബറോള്‍ മാളില്‍ ആണെങ്കിലും അവിടുത്തെ തീയേറ്ററിലെ തണുപ്പു കണ്ടപ്പോള്‍ അന്റാര്‍ട്ടിക്കയിലായോ എന്നു സംശയിച്ചുപോയി. റിലയന്‍സിലെ ആരെങ്കിലും ഇതു വായിക്കുന്നെങ്കില്‍ ആ ടെമ്പറേച്ചര്‍ ഒന്നു അഡ്ജസ്റ്റ് ചെയ്‌തേക്കണേ. അല്ലെങ്കില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ കൊടുക്കുന്ന പോലെ ഒരു കമ്പിളി അറേഞ്ച് ചെയ്യണം.

തീയേറ്റര്‍ എങ്ങനെ ആയിരുന്നാലും സിനിമ നന്നായിരുന്നു. മനോഹരമായ ഫോട്ടോഗ്രാഫി. തരക്കേടില്ലാത്ത അഭിനയം. കൊടുത്ത കാശ് വസൂല്‍. ചരിത്രവും ആയുള്ള ചേര്‍ച്ചയില്ലായ്മ മാത്രമാണ് കുഴപ്പം.

ഉറുമിയില്‍ നമ്മുടെ നായകന്‍ ചിറക്കല്‍ കേളു നായനാര്‍ കേരളത്തില്‍ മൂന്നാമതും എത്തുന്ന ഗാമയെ അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ കയറി ഇടിച്ചു പഞ്ചറാക്കുന്ന രാജ്യ സ്‌നേഹം ഉണര്‍ത്തുന്ന രംഗം ഉണ്ട്. തീയേറ്ററില്‍ പൃഥ്വിരാജ് ഫാന്‍സിന്റെ കൈയടി.

ഗാമ കേരളത്തില്‍ മൂന്നാമതും വന്നതും ഇതിനിടക്ക് ഗാമയും മറ്റു പോര്‍ച്ചുഗീസുകാരും നാട്ടുകാര്‍ക്കെതിരെ പല അക്രമങ്ങളും നടത്തിയതും ചരിത്രം ആണ്. എന്നാല്‍ ഗാമക്കെതിരെ ഏതെങ്കിലും നായരോ നായനാരോ ഉറുമിയും കാച്ചി ഇരുന്നതായി ഒരു ചരിത്രവും ഇല്ല. പോര്‍ച്ചുഗീസുകാരുടെ കയ്യില്‍ തോക്കുണ്ടായിരുന്നതും നാട്ടുകാരോട് അക്രമം കാണിക്കുന്നതില്‍ നമ്മുടെ രാജാക്കന്‍മാര്‍ ഒട്ടും മോശമല്ലാതിരുന്നതും സ്വകാര്യ ലാഭത്തിനുവേണ്ടി മറ്റു നാട്ടുരാജാക്കന്‍മാര്‍ പോര്‍ച്ചുഗീസുകാരുടെ ശിങ്കിടികള്‍ ആയതും എല്ലാം ആണ് അങ്ങനെ ഒരു വിപ്ലവ സാഹചര്യം ഉണ്ടാകാതിരിക്കാന്‍ കാരണം.

ചരിത്രം പഠിപ്പിക്കുമ്പോള്‍ നമ്മള്‍ പലപ്പോഴും അക്രമങ്ങളെപ്പറ്റി പഠിപ്പിക്കാന്‍ വിമുഖരാണ്. അഥവാ അക്രമങ്ങളെപ്പറ്റി പറഞ്ഞാല്‍ തന്നെ മറ്റുള്ളവര്‍ നമ്മളോടു കാട്ടിയ കാര്യങ്ങളല്ലാതെ നമ്മള്‍ മറ്റുള്ളവരോടു കാണിച്ച അക്രമങ്ങളെപ്പറ്റി പറയാറും ഇല്ല. പഠിപ്പിക്കാറും ഇല്ല. അതുകൊണ്ടാണ് ഗാമ കോഴിക്കോട്ടെത്തിയ ലോകപ്രശസ്തമായ സംഭവം ഞാന്‍ പഠിച്ചതും എന്നാല്‍ മെക്കയിലേക്കു പോകുന്ന സ്ത്രീകളും കുട്ടികളും ഉള്ള കപ്പല്‍ ഗാമ തീവെച്ച് മുക്കിയത് ഞാന്‍ പഠിക്കാതിരുന്നതും. അതുകൊണ്ടാണ് വാഗണ്‍ ട്രാജഡിയെപ്പറ്റി പഠിച്ച ഞാന്‍ 'ബ്ലാക്ക് ഹോള്‍ ഓഫ് കല്‍ക്കട്ട'യെപ്പറ്റി കേട്ടപ്പോള്‍ കണ്ണ് മിഴിച്ചത്.

അതെന്തായാലും എന്റെ അഭിപ്രായത്തില്‍ ചരിത്ര പുരുഷന്‍മാരെപ്പറ്റി സിനിമ എടുക്കുമ്പോള്‍ ഒരു പരിധിയില്‍ കവിഞ്ഞ് സ്വാതന്ത്യം എടുക്കരുത്. ശക്തന്‍ തമ്പുരാനെപ്പറ്റി ഒരു പടമെടുക്കുന്നു എന്നു വിചാരിക്കും. അപ്പോള്‍ തമ്പുരാന്റെ ആജ്ഞ പ്രകാരം കൊല്ലപ്പെട്ട മട്ടാഞ്ചേരിയിലെ ഒരു വ്യാപാരിയുടെ മകന്‍ അദ്ദേഹത്തെ എറണാകുളം മാര്‍ക്കറ്റിലിട്ട് പൂശുന്ന ഒരു രംഗം ഉണ്ടാക്കിയാല്‍ ഞങ്ങള്‍ സമ്മതിക്കുമോ?
ഇന്ത്യയില്‍ അക്രമം കാണിച്ചും അല്ലാതേയും രാജ്യത്തിനുണ്ടാക്കിയ നേട്ടത്തിന്റെ പേരില്‍ ഒരു പ്രഭുസ്ഥാനം വരെ മേടിച്ച് സുഖിച്ചിരിക്കുകയായിരുന്നു ഗാമ. എന്നാല്‍ ഗാമ പോയതിനുശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ തിരിച്ചയക്കപ്പെട്ട ഗാമ പേരോ നാളോ അറിയാത്ത ഒരു ഗോവന്‍ കൊതുകിന്റെ കുത്തുകൊണ്ട് മലേറിയ പിടിച്ചു മരിച്ചു എന്നതാണ് ചരിത്രം. അതിനിടെ ഒരു നായനാരും ആയിഷയും എല്ലാം എവിടെ നിന്നു വന്നു എന്റെ ശിവനേ?, ചീപ്പ് ആയിപ്പോയി. പ്രത്യേകിച്ചും ഹോളിവുഡ് സ്റ്റാന്‍ഡേര്‍ഡ് ഉള്ള ഈ സിനിമയില്‍ വിദ്യാബാലന്റെ ഒരു ഡാന്‍സ്.

ഐ.എം.എഫിന്റെ കടം എങ്ങനെ വീട്ടും എന്നു വിചാരിച്ചിരിക്കുന്ന പോര്‍ച്ചുഗീസുകാര്‍ ഈ സിനിമാ കാണാനോ ഗാമയെ നമ്മുടെ ഇടിക്കുന്നത് അറിയാനോ പോകുന്നില്ല. ഇനി അഥവാ കണ്ടാലും ഒരു കപ്പലോ കേസോ എടുത്ത് നമുക്കുനേരേ വരാനും പോകുന്നില്ല.

എന്നാലും നമുക്ക് ഒരു മര്യാദ വേണമല്ലോ. നാളുകൂടി ഒരു ഉറുമി ഉണ്ടാക്കുമ്പോള്‍ ചരിത്രത്തെപ്പറ്റി ഒരു പിടി ഒക്കെ വേണ്ടേ?

മുരളി തുമ്മാരുകുടിയുടെ വെബ്‌സൈറ്റ്

 

(46.67%) (6 Votes)

 

 

Other News in this Section