LATEST NEWS

Loading...

Custom Search
+ -

രാജകുമാരന്റെ കല്ല്യാണം

മുരളി തുമ്മാരുകുടി

Posted on: 30 Apr 2011

 

ഈ മാസത്തെ യാത്ര ഓക്‌സ്‌ഫോര്‍ഡിലേക്കായിരുന്നു. ലണ്ടനില്‍ നിന്നും ഏറെ അകലെയല്ലാത്ത ലോകപ്രശസ്്തമായ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം ആണല്ലോ ഓക്‌സ്‌ഫോര്‍ഡ്.



ലണ്ടന്‍ പാഡിംഗ്റ്റണ്‍ സ്റ്റേഷനില്‍ നിന്നും 56 മിനുട്ട് ആണ് ഓക്‌സ്‌ഫോര്‍ഡിലേക്ക്, ട്രെയിന്‍ മാര്‍ഗം. ലണ്ടന്‍ വലിയ ഒരു നഗരം ആണെങ്കിലും ട്രെയിന്‍ പത്തുമിനിട്ട് സഞ്ചരിക്കുമ്പോഴേക്കും മനോഹരമായ ഗ്രാമീണ ഭൂപ്രകൃതിയാണ്. സത്യം പറഞ്ഞാല്‍ വെയില്‍ ഉള്ള ദിവസങ്ങളില്‍ ഇംഗ്ലണ്ടിലെ ഭൂപ്രകൃതി കേരളത്തിനേക്കാളും മനോഹരം ആണ്.

പക്ഷേ, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നും എന്റെ കേരളം എത്ര സുന്ദരം എന്നും ഒക്കെ പാടി പഠിപ്പിച്ചിരിക്കുന്നതിനാല്‍ ഞാന്‍ അതിനെപ്പറ്റി പറയാന്‍ പോകുന്നില്ല. ട്രെയിനിനെപ്പറ്റി പറയാം. നമ്മുടെ ട്രെയിനും ഇംഗ്ലണ്ടിലെ ട്രെയിനും തമ്മില്‍ പല വ്യത്യാസങ്ങള്‍ ഉണ്ട്.

1. ട്രെയിന്‍ സമയത്ത് വരുന്നു, പോകുന്നു.

2. ട്രെയിനിന്റെ വാതില്‍ ട്രെയിന്‍ പോകുന്നതിന് മുമ്പ് അടയുന്നു. ഗോവിന്ദച്ചാമിയെപ്പോലുള്ള ക്രിമിനലുകള്‍ക്ക് ട്രെയിന്‍വിട്ടശേഷം അകത്തേക്ക് ചാടിക്കയറാനോ, ശരത്ചന്ദ്രനെപ്പോലെയുള്ള പ്രതിഭാധനന്‍മാര്‍ ട്രെയിന്‍ ഓടുമ്പോള്‍ പുറത്തേക്ക് വീണുപോകാനോ ഉള്ള സാധ്യത ഇല്ല. (ഇടയ്ക്ക് ഒരു സേഫ്റ്റി സന്ദേശം)

3. ട്രെയിനില്‍ ഉള്ളവര്‍ അപ്പിയിട്ടാല്‍ അതുനേരെ പാളത്തില്‍ പോയി വീഴില്ല. (അപ്പിയെപ്പറ്റി പറയാതെ ഈ സാറിന് ഒന്നും പറയാതെ പറ്റില്ല!)

4. ട്രെയിനില്‍ ആരും ആരോടും സംസാരിക്കില്ല. (സത്യം പറഞ്ഞാല്‍ ഇത് ഇവിടെ നിയമം അല്ല. പക്ഷേ, സ്വിറ്റ്‌സര്‍ലണ്ടില്‍ ചില 'മിണ്ടാ കമ്പാര്‍ട്ടുമെന്റു'കള്‍ ഉണ്ട്. അവിടെയിരുന്നു കൊച്ചുവര്‍ത്തമാനം പറഞ്ഞ എന്നെയും അമ്പിളിയേയും ശാസിച്ചിട്ടും ഉണ്ട്.

അങ്ങനെ മിണ്ടാതെ, പുറത്തുനോക്കാതെ ടോയ്‌ലറ്റില്‍ പോകാതെ ഇരുന്ന എന്റെ മുമ്പിലേക്ക് ഒരു ലണ്ടന്‍ ടാബ്ലോയ്ഡ്. തറയില്‍ തറയാണ് ലണ്ടന്‍ ടാബ്ലോയ്ഡുകള്‍. അതു സാധാരണ ഞാന്‍ മുന്തിരിങ്ങ പൊതിയാന്‍ പോലും ഉപയോഗിക്കാറില്ല. വേറെ ഒന്നും ചെയ്യാന്‍ ഇല്ലാത്തതുകൊണ്ട് ഞാന്‍ അതു തുറന്നു നോക്കി.

പ്രധാനമായും രണ്ട് കഥകളാണ് അതില്‍ ഉണ്ടായിരുന്നത്. ഒരു കഥ രാജകീയ വിവാഹത്തെക്കുറിച്ചായിരുന്നു. കഴിഞ്ഞ ആഴ്ച ഞാന്‍ പറഞ്ഞല്ലോ ഞാന്‍ ഒരു തീവ്ര ജനാധിപത്യവാദിയാണ്. അതിനാല്‍ സുല്‍ത്താന്റെ മൂന്നാം കല്ല്യാണത്തിന്റെ കഥയോ രാജകുമാരി സര്‍ക്കസുകാരനെ കല്ല്യാണം കഴിച്ചതോ ഒന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. പക്ഷേ അന്തംവിട്ടവന്‍ എന്തുംചെയ്യും എന്നു പറഞ്ഞപോലെ ഞാന്‍ അതുവായിച്ചു.

ഇംഗ്ലണ്ടിലെ വില്യം രാജകുമാരന്‍ ഏപ്രില്‍ 29-ന് വിവാഹിതനാകുന്നു. അതിനെപ്പറ്റിയുള്ള പത്ത് ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ആദ്യം.

1. രാജകുമാരിയുടെ തലമുടി പുറത്തുകാണാന്‍ പറ്റുമോ?
2. രാജകുമാരന് ഏതു പ്രഭുസ്ഥാനം ആയിരിക്കും കൊടുക്കുക?
3. കല്ല്യാണത്തിനുശേഷം അവര്‍ ഹണിമൂണിന് എവിടെ പോകും?
എന്നിത്യാദി

വിവാഹങ്ങള്‍ ഇന്ത്യയിലും പാശ്ചാത്യരാജ്യങ്ങളിലും വളരെ വ്യത്യസ്തമാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ഇന്ത്യയില്‍ ഇപ്പോഴും ഭൂരിഭാഗം പേരും 'അറേഞ്ച്ഡ്' കല്ല്യാണങ്ങള്‍ നടത്തുമ്പോള്‍ ഇംഗ്ലണ്ടില്‍ രാജകുമാരന്‍ തൊട്ട് ടാക്‌സിഡ്രൈവര്‍ വരെ സ്വന്തം വധുവിനെ കണ്ടെത്തുന്നു. പതിനെട്ടോ ഇരുപതോ വയസ്സാകുന്നതോടെ ഭൂരിഭാഗം കുട്ടികളും അച്ഛനമ്മമാരെ വിട്ട് സ്വന്തം പങ്കാളികളോടൊപ്പം താമസമാക്കുന്നു. പലര്‍ക്കും കുട്ടികള്‍ ഉണ്ടാകുന്നു. കല്ല്യാണ നിശ്ചയവും കല്ല്യാണവും ഒക്കെ പിന്നെ ഒരു ചടങ്ങുപോലെ നടക്കുന്നു.

പാശ്ചാത്യരാജ്യങ്ങളിലെ 'എന്‍ഗേജ്‌മെന്റ്' നമ്മുടെ കല്ല്യാണനിശ്ചയം പോലെ അല്ല. നമ്മുടെ കല്ല്യാണ നിശ്ചയം പെണ്ണിന്റെയും ചെറുക്കന്റെയും വീട്ടുകാരും (വിശ്വാസികള്‍ ആണെങ്കില്‍ ജോത്സ്യനും) ചേര്‍ന്നിരുന്ന് കല്ല്യാണം കഴിപ്പിക്കാനുള്ള തീരുമാനവും, സ്ഥലവും സമയവും (പലപ്പോഴും സ്ത്രീധനവും) പ്രഖ്യാപിക്കുന്ന അവസരം ആണല്ലോ. 1990 കളില്‍ പോലും നായര്‍ വിവാഹനിശ്ചയത്തിന് ചെറുക്കന്‍മാര്‍ പോവാറില്ല എന്ന് അനുഭവത്തില്‍ നിന്ന് എനിക്ക് നിശ്ചയമായും പറയാം. മോതിരം മാറലും വീഡിയോ എടുക്കലും 400 പേര്‍ക്ക് സദ്യയും എല്ലാം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പരിഷ്‌കാരങ്ങള്‍ ആണ്.

പാശ്ചാത്യരാജങ്ങളില്‍ ആകട്ടെ പെണ്ണും ചെറുക്കനും ഏറെ നാള്‍ ഒരുമിച്ചു താമസിച്ചതിനുശേഷം ഒരു നാള്‍ ചെറുക്കന്‍ പെണ്ണിനോട് 'നീ എന്നെ കല്ല്യാണം കഴിക്കുമോ' എന്ന് ഒരു മോതിരവും പിടിച്ച് ഒരു മുട്ടുകാലില്‍ നിന്ന് ചോദിക്കുന്ന അവസരം ആണ്. പെണ്ണ് സമ്മതിച്ചാല്‍ മോതിരം ഇട്ടു, എന്‍ഗേജ്‌മെന്റ് കഴിഞ്ഞു. (ഈ മോതിരം കല്ല്യാണമോതിരം അല്ല എന്നത് ജോയ് ആലുക്കാസ് ഇനിയും മലയാളികളെ മനസ്സിലാക്കിയിട്ടില്ല. അക്ഷയതൃതീയയുടെ മഹത്വം മനസ്സിലാക്കിയപോലെ അതും വരും.)

ഇംഗ്ലണ്ടിലെ തകരുന്ന കുടുംബ വ്യവസ്ഥയെപ്പറ്റി ആയിരുന്നു പ്രധാന കഥ.
കൂടെ ചില സ്ഥിതിവിവര കണക്കുകളും.

1. നാല്‍പ്പതില്‍ മുപ്പത്തൊമ്പതു ഇംഗ്ലീഷുകാരും കല്ല്യാണത്തിനു മുമ്പേ ഒരുമിച്ചു താമസിക്കുന്നു.
2. ടീന്‍ഏജ് (13 മുതല്‍ 19 വരെ) പ്രായത്തിലുള്ള അമ്മമാരുടെ എണ്ണം വീണ്ടും ഉയരുന്നു. ലണ്ടനില്‍ ഇത് 40 ശതമാനം വരെ കൂടുതല്‍ ആണ്.
3. 50 ശതമാനം കുട്ടികളും പിറക്കുന്നത് വിവാഹ ബന്ധത്തിന് പുറത്താണ്.
4. വിവാഹിതരാകുന്ന ദമ്പതികള്‍ക്കുണ്ടാകുന്ന 50 ശതമാനം കുട്ടികളും 16 വയസ്സാകുന്നതിനു മുമ്പ് അവരുടെ മാതാപിതാക്കള്‍ വേര്‍പിരിയുന്നത് കാണുന്നു.

കാര്യങ്ങള്‍ പൊതുവെ ഇങ്ങനെ ഒക്കെ ആയതുകൊണ്ടാകാം വില്യം രാജകുമാരന്റെ വിവാഹവും ഏഴുവര്‍ഷത്തിലധികം നിലനില്‍ക്കില്ല എന്ന് ബിഷപ്പ് ബ്രോഡ്ബാന്റ് പ്രവചിച്ചത് കടുപ്പമായിപ്പോയി. ഒരു രാജഭക്തന്‍ അല്ലെങ്കിലും വില്യം രാജകുമാരനും രാജകുമാരിയും ദീര്‍ഘനാള്‍ സന്തോഷത്തോടെ വിവാഹജീവിതം നയിക്കണം എന്നാണ് എന്റെ ആഗ്രഹം. ചൂടന്‍ വെള്ളത്തില്‍ ചാടിയ പൂച്ചയ്‌ക്കേ ചൂടറിയൂ.
അതുകൊണ്ടുതന്നെ ഞാന്‍ ഇന്ത്യന്‍ ടെലഗ്രാം കോഡ് 8 ആശംസിക്കുന്നു. 'ബെസ്റ്റ് വിഷസ് ഫോര്‍ എ ലോംഗ് ആന്റ് ഹാപ്പി മാരീഡ് ലൈഫ്. കോഡ് 5 മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദി ഡേ. അടുത്ത വര്‍ഷം വിവാഹ വാര്‍ഷികത്തിനു കൊടുക്കാം.

മുരളി തുമ്മാരുകുടിയുടെ വെബ്‌സൈറ്റ്

 




(52%) (5 Votes)

 

 

Other News in this Section