LATEST NEWS

Loading...

Custom Search
+ -

ജനഹിതം അറിയുന്നതെങ്ങനെ?

മുരളി തുമ്മാരുകുടി

Posted on: 18 Apr 2011

 

ലോകമാസകലം ഇതു ജനങ്ങളുടെ കാലം ആണെന്നു തോന്നുന്നു. ടൂണീഷ്യയിലും ഈജിപ്തിലും ജനങ്ങള്‍ നിലവിലുള്ള ഭരണകൂടത്തെ മാറ്റിമറിച്ചു. പല അറബ് രാജ്യങ്ങളിലും സമരങ്ങളും സംഘര്‍ഷങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ന്യൂഡല്‍ഹിയില്‍ അണ്ണാഹസാരെയുടെ സത്യാഗ്രഹത്തിനു കിട്ടിയ അത്ഭൂതപൂര്‍വ്വമായ ജനപിന്തുണയെ മാനിച്ച് ഗവണ്‍മെന്റ് പുതിയ നിയമം ഉണ്ടാക്കാന്‍ തയ്യാറാകുന്നു. അതുകൊണ്ട് ജനാധിപത്യത്തെപ്പറ്റിയാകട്ടെ ഈ തവണത്തെ കഥ.



ഞാന്‍ ജനിച്ചതും വളര്‍ന്നതും ജനാധിപത്യത്തില്‍ ആണെങ്കിലും എല്ലാത്തരത്തിലുള്ള ഭരണം നിലനില്‍ക്കുന്ന സ്ഥലങ്ങളിലും പോകാനെനിക്കവസരം കിട്ടിയിട്ടുണ്ട്. പട്ടാളഭരണം ഉണ്ടായിരുന്ന ബര്‍മ്മ(മ്യാന്‍മര്‍ ), രാജാവ് ഭരിക്കുന്ന ജോര്‍ഡാന്‍, ഷേക്ക് ഭരിക്കുന്ന ദുബായ് എന്നിങ്ങനെ പലതും. സുല്‍ത്താന്‍മാര്‍ ഭരിക്കുന്ന ഒമാനിലും ബ്രൂണെയിലും ഞാന്‍ ഏറെനാള്‍ ജീവിച്ചിട്ടും ഉണ്ട്.

വിവിധതരം ഭരണ സംവിധാനങ്ങള്‍ കാണുകയും അറിയുകയും ചെയ്യുമ്പോള്‍ താരതമ്യം ചെയ്യാന്‍ തോന്നുക സ്വാഭാവികമാണ്. സുല്‍ത്താന്മാരും ഷേക്കുമാരും ഭരിക്കുന്ന സ്ഥലങ്ങളിലെ ഭരണസ്ഥിരത, അച്ചടക്കം, കാര്യക്ഷമത എന്നിവ കാണുമ്പോള്‍ തീവ്രജനാധിപത്യവാദികള്‍ക്ക് പോലും അസൂയയും പുനര്‍വിചിന്തനവും ഉണ്ടായാല്‍ തെറ്റുപറയാന്‍ പറ്റില്ല. തിരുവിതാംകൂറില്‍ ജനിച്ച് വഞ്ചീശമംഗളം പാടിപഠിച്ച എന്റെ അച്ഛന്‍ ജനാധിപത്യത്തില്‍ മൂന്നു പതിറ്റാണ്ട് ജീവിച്ചതിനുശേഷവും രാജഭരണകാലത്തെപ്പറ്റി നൊസ്റ്റാള്‍ജിയയോടെ സംസാരിക്കാറുണ്ട്.

ലോകത്തെ പല ഭരണസംവിധാനങ്ങള്‍ കണ്ടിട്ടും പലതിലും ജീവിച്ചിട്ടും ഒരു രാജഭക്തന്റെ മകനായിട്ടും ഞാന്‍ അന്നും ഇന്നും കടുത്ത ജനാധിപത്യവാദിയാണ്. അതിനു പല കാരണങ്ങള്‍ ഉണ്ട്. പക്ഷേ സത്യം പറഞ്ഞാല്‍ ഒരു പ്രധാനകാരണം എന്റെ അച്ഛന്‍ ഒരു കാന്റീന്‍ ജീവനക്കാരന്‍ ആയിരുന്നു എന്നതാണ്. എന്റെ അച്ഛന്‍ ഒരു രാജാവോ, ഒരു ഷേക്കോ ആയിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ രണ്ടാമതൊന്ന് ചിന്തിച്ചേനേ. അതുപോട്ടെ!

ജനാധിപത്യത്തെപ്പറ്റി പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക എബ്രഹാം ലിങ്കന്റെ 'ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ ഭരണം' എന്നതാണ്. കേള്‍ക്കാന്‍ സുഖമുണ്ടെങ്കിലും ഈ നിര്‍വചനം വെച്ച് മാത്രം ജനാധിപത്യത്തെ കണ്ടുപിടിക്കാന്‍ പറ്റില്ല. ഈജിപ്തിലെ ജനങ്ങള്‍ പുറത്താക്കി ഇപ്പോള്‍ വീട്ടുതടങ്കലിലിട്ടിരിക്കുന്ന മുബാറക്കിന് 2005 ല്‍ 88% ആളുകള്‍ വോട്ടു ചെയ്തതാണ്. അതുതന്നെ കുറവായിരുന്നു. 1987, 1993, 1999 വര്‍ഷങ്ങളില്‍ 90- ല്‍ കൂടുതല്‍ ശതമാനം ആളുകള്‍ അദ്ദേഹത്തെ പിന്തുണച്ചിരുന്നു. പണ്ടും ഇപ്പോഴും പല രാജാക്കന്‍മാരും പ്രജാക്ഷേമതല്‍പ്പരരും പ്രജകള്‍ക്ക് വേണ്ടി ഭരിക്കുന്നവരും എന്നാണ് കൊട്ടിഘോഷിക്കാറ്. അതുകൊണ്ട് ജനാധിപത്യത്തിന്റെ ആണിക്കല്ല് എന്റെ അഭിപ്രായത്തില്‍ സ്വതന്ത്രവും നീതിയുക്തവും ആയ ഒരു തിരഞ്ഞെടുപ്പ് സംവിധാനം ആണ്. അവിടെ സ്ഥാനാര്‍ത്ഥി ആകാനും വോട്ടുചെയ്യാനും ഉള്ള സ്വാതന്ത്ര്യമാണ് യഥാര്‍ത്ഥ ജനാധിപത്യത്തെ വളര്‍ത്തുന്നത്.

പറഞ്ഞപ്പോള്‍ എളുപ്പം കഴിഞ്ഞു. എന്നാല്‍ ഒന്നിലധികം പാര്‍ട്ടികളുള്ളതും സ്ഥിരമായി ഭരണമാറ്റങ്ങള്‍ സംഭവിക്കുന്നതുമായ രാജ്യങ്ങളില്‍ പോലും ജനഹിതം അറിയുക എന്നുള്ളത് എളുപ്പമല്ല. ഇപ്പോള്‍ ലോകത്തു നിലനില്‍ക്കുന്ന ഒരു തിരഞ്ഞെടുപ്പ് രീതിയും പൂര്‍ണമായും ജനഹിതം കണ്ടുപിടിക്കാന്‍ പര്യാപ്തവും അല്ല.

ഉദാഹരണത്തിന് ഇന്ത്യയിലെ തിരഞ്ഞെടുപ്പു സംവിധാനം പരിശോധിക്കാം. ഇന്ത്യയില്‍ ഭരിക്കുന്ന പാര്‍ട്ടിക്കോ മുന്നണിക്കോ ഭൂരിഭാഗം ഇന്ത്യക്കാരുടെ പിന്തുണ ഉണ്ടെന്നു പറയാന്‍ പറ്റുമോ? അവര്‍ക്കുള്ളത് ഇന്ത്യന്‍ പാര്‍ലമെന്റിലെ ഭൂരിഭാഗം എം.പി.മാരുടെ പിന്തുണ ആണ്. ഇതും ഭൂരിഭാഗം ഇന്ത്യക്കാരുടെ പിന്തുണയും തമ്മില്‍ വലിയ മാറ്റം ഉണ്ട്. താഴെ കാണുന്ന കാര്യങ്ങള്‍ നോക്കുക.

ഇന്ത്യയിലെ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഒരു ലക്ഷത്തില്‍ താഴെ വോട്ടര്‍മാരുള്ള ലക്ഷദ്വീപ് മുതല്‍ പതിനഞ്ച് ലക്ഷത്തില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള സൗത്ത് മുംബൈ വരെയുണ്ട്. പക്ഷേ, ഇവര്‍ രണ്ടുപേരും പാര്‍ലമെന്റില്‍ എത്തിയാല്‍ ഒരേ വോട്ട് ആണ്. ഒരാള്‍ക്ക് ഒരു വോട്ട് എന്നാണെങ്കിലും എല്ലാ വോട്ടും ഒരു പോലല്ല എന്നു വ്യക്തമായല്ലോ.

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതി പ്രകാരം ഒരു നിയോജകമണ്ഡലത്തില്‍ എത്ര പേര്‍ (ശതമാനം) വോട്ടു ചെയ്തിരിക്കണം എന്ന് നിര്‍ബന്ധം ഇല്ല. മൊത്തം വോട്ടര്‍മാരുടെ 25 ശതമാനത്തില്‍ താഴെ വോട്ടു ചെയ്യപ്പെട്ട മണ്ഡലങ്ങളും തിരഞ്ഞെടുപ്പുകളും ഉണ്ട്. അവിടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്ക് അവിടുത്തെ വോട്ടര്‍മാരില്‍ ഭൂരിഭാഗത്തിന്റെയും പിന്തുണ പ്രകടിപ്പിക്കപ്പെട്ടിട്ടില്ല എന്നതുറപ്പല്ലേ?

അതും പോട്ടെ. ഒരു മണ്ഡലത്തിലെ ഭൂരിഭാഗം വോട്ടര്‍മാരും എതിര്‍ത്ത് വോട്ടു ചെയ്താലും ഇന്ത്യയില്‍ ഒരു സ്ഥാനാര്‍ത്ഥി വിജയിക്കാം. ഉദാഹരണത്തിന് 100 വോട്ടര്‍മാരുള്ള ഒരു സാങ്കല്പിക മണ്ഡലം എടുക്കുക. അവിടെ 4 സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെന്നും 85 ശതമാനം പേര്‍ വോട്ടുചെയ്തു എന്നും കരുതുക. മൂന്നു പേര്‍ക്ക് 21 വീതവും നാലാമന് 22 ഉം വോട്ടു കിട്ടിയാല്‍ 22 കിട്ടിയ ആള്‍ നമ്മുടെ രീതി അനുസരിച്ച് തിരഞ്ഞെടുക്കപ്പെടും. കാര്യം 63 പേരും അയാള്‍ക്ക് വോട്ട് ചെയ്തില്ലെങ്കിലും, രണ്ട് മുന്നണികള്‍ ബലാബലത്തില്‍ നില്‍ക്കുന്നകേരളത്തില്‍ ഇത് സാങ്കല്പികമായി തോന്നാമെങ്കിലും മൂന്നും നാലും മുന്നണികള്‍ ഉള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് സ്ഥിരം കാഴ്ചയാണ്.

മുകളില്‍ പറഞ്ഞിരിക്കുന്ന കുറ്റങ്ങളും കുറവുകളും ആരും കാണാത്തതല്ല. അതിനെതിരെ പല പ്രതിരോധ നടപടികളും ലോകത്തുണ്ട്.

ഉദാഹരണത്തിന് ഓസ്‌ട്രേലിയ ഉള്‍പ്പെടെ പത്തോളം ജനാധിപത്യ രാജ്യങ്ങളില്‍ വോട്ടുചെയ്യല്‍ നിര്‍ബന്ധമാണ്. പല രാജ്യങ്ങളിലും നിര്‍ണായക തീരുമാനങ്ങളില്‍ ഹിതപരിശോധന നടത്തുമ്പോള്‍ 50 ശതമാനത്തിനും മീതെ പോളിംഗ് ഇല്ലെങ്കില്‍ അത് അസാധുവായി കണക്കാക്കപ്പെടും.

ഫ്രാന്‍സ് ഉള്‍പ്പെടെ പല രാജ്യങ്ങളുടെയും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് 50 ശതമാനത്തിനു മുകളില്‍ വോട്ടു കിട്ടിയിരിക്കണം. അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ വോട്ടുകിട്ടിയ രണ്ടു സ്ഥാനാര്‍ത്ഥികള്‍ ഒന്നും കൂടി മത്സരിക്കും. അപ്പോള്‍ ഒരാള്‍ക്ക് 50 ശതമാനം കൂടുതല്‍ ഗാരന്റി ആണല്ലോ.

ഇതുകൊണ്ടൊന്നും അവരുടെ തിരഞ്ഞെടുപ്പ് രീതി നമ്മളുടേതിനേക്കാള്‍ കുറ്റമറ്റതാണെന്ന് അര്‍ത്ഥമില്ലം ഇല്ല കേട്ടോ. 2000 ത്തിലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം അമേരിക്കക്കാരും അല്‍ഗോറിനാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നിട്ടും അവിടുത്തെ നിയമപ്രകാരം ബുഷ് ആണ് പ്രസിഡന്റായത്. ഇന്ത്യയിലാണെങ്കില്‍ അതുമാത്രം നടക്കില്ല.

ഇന്ത്യ പോലെയുള്ള സംവിധാനത്തിലെ ഏറ്റവും വലിയ ബുദ്ധിമുട്ട് ചെറിയ പാര്‍ട്ടികള്‍ക്ക് രക്ഷയില്ല എന്നതാണ്. മുന്നണി സംവിധാനത്തില്‍ പെടാത്തതു കാരണം വര്‍ഷങ്ങളോളം 5 ശതമാനം വോട്ടു നേടിയിട്ടും ബിജെപിക്ക് കേരളനിയമസഭയില്‍ ഒരു എം.എല്‍.എ. പോലും ഇല്ല. ജനങ്ങളുടെ ഹിതം അനുസരിച്ചാണെങ്കില്‍ അവര്‍ക്ക് ശരാശരി 5നും ഏഴിനും ഇടക്ക് സ്ഥാനത്തിന് അര്‍ഹതയുണ്ടല്ലോ. ഇങ്ങനെ മൊത്തം പാര്‍ട്ടിക്ക് കിട്ടുന്ന വോട്ടിന്റെ അനുപാതത്തില്‍ സീറ്റ് വിഭജിക്കുന്ന രാജ്യങ്ങളും ഉണ്ട് (ഉദാഹരണം: ഇറ്റലി, ഇറാക്ക്).

ഇതുകേട്ടിട്ട് 'ഓന്‍ ബിജെപിയുടെ ആളാ' എന്നുപറയാന്‍ വരട്ടെ. ആനുപാതിക പ്രാതിനിധ്യം ഉള്ള ഇറ്റലിയില്‍ 1950ന് ശേഷം 40 ലധികം മന്ത്രിസഭകള്‍ വന്നുപോയി. ഇറാഖിലാവട്ടെ ഇലക്ഷന്‍ കഴിഞ്ഞ് ആറുമാസം കഴിഞ്ഞാലും മന്ത്രിസഭയുണ്ടാക്കാന്‍ പറ്റാറുമില്ല. ഇതുകൊണ്ടൊക്കെയാണ് ജനാധിപത്യത്തിന് ഒരേ മാതൃക ഇല്ല എന്നു പറയുന്നത്. ഓരോ രാജ്യങ്ങളും അവരവര്‍ക്ക് ചേര്‍ന്നത് സ്വീകരിക്കുക നമ്മളുടെ മാതൃകയാണ്. ഇംഗ്ലണ്ടില്‍ അവിടുത്തെ വോട്ടിംഗ് സംവിധാനം മാറ്റണോ എന്നറിയാന്‍ അടുത്ത മാസം ഹിതപരിശോധന നടക്കുകയാണ്. കാത്തിരുന്ന് കാണാം.

ഇതൊക്കെ കണ്ടിട്ടും ഞാന്‍ ഇപ്പോഴും ജനാധിപത്യവാദി തന്നെ. കേരളത്തില്‍ തിരഞ്ഞെടുപ്പ് ഒരുത്സവം ആണ്. 70 ശതമാനത്തിലധികം പേര്‍ വോട്ടുചെയ്യുന്നു. ആയിരത്തോളം സ്ഥാനാര്‍ത്ഥികള്‍. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന പലരും ജയിക്കുന്നു. ഭരണാധികാരികള്‍ ആകുന്നു. ഇതൊന്നും കേവലം നൂറുവര്‍ഷം മുമ്പുവരെ ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യം ആണ്.

എനിക്ക് ഏറ്റവും ഇഷ്ടം ഭരണാധികാരികള്‍ ജനഹിതം മാനിച്ച് അധികാരം വിട്ടൊഴിയുന്നു എന്നതാണ്. ഇലക്ഷനില്‍ തോറ്റിട്ടും കൊട്ടാരത്തിലെ പത്തായത്തില്‍ ഒളിച്ചിരുന്ന് വിജയിയോട് തോക്കും പീരങ്കിയും കൊണ്ട് യുദ്ധം ചെയ്യുന്ന ഭരണാധികാരികള്‍ ഇപ്പോഴും ഉള്ള ലോകത്താണ് നാം ജീവിക്കുന്നത് എന്നോര്‍ക്കുമ്പോഴാണ് നമ്മുടെ ജനാധിപത്യ സംസ്‌കാരത്തിന്റെ വളര്‍ച്ച നാം അറിയുന്നത്.

മുരളി തുമ്മാരുകുടിയുടെ വെബ്‌സൈറ്റ്

 



(55%) (4 Votes)

 

 

Other News in this Section