LATEST NEWS

Loading...

Custom Search
+ -

എന്ത് ലണ്ടനിലും തെണ്ടികളോ..?

മുരളി തുമ്മാരുകുടി

Posted on: 09 Mar 2011

 

ബാലവേലയ്ക്കും ഭിക്ഷാടനത്തിനും കേരളത്തിലേക്ക് കുട്ടികളെ തട്ടികൊണ്ടുവരുന്നതാണല്ലോ ഈയിടെയായി വാര്‍ത്തകളില്‍ . ലോകത്തിലെ ഭിക്ഷാടനത്തെക്കുറിച്ചാവട്ടെ ഇക്കുറി.



എന്റെ ചെറുപ്പകാലത്ത് ഞങ്ങള്‍ ഒരിക്കലും തെണ്ടി എന്ന വാക്ക് ഭിക്ഷക്കാരെ വിളിക്കുന്നതിനായി ഉപയോഗിച്ചിരുന്നില്ല. ഓരോ ആഴ്ചയിലും ഞങ്ങളുടെ വീട്ടില്‍ ഭിക്ഷക്കാര്‍ വരുന്നത് പതിവായിരുന്നു. അവരെ വിളിക്കാന്‍ അമ്മ ധര്‍മ്മക്കാരി, ധര്‍മ്മക്കാരന്‍ എന്നീ രണ്ട് പദങ്ങളാണ് ഉപയോഗിച്ചിരുന്നത്.

തീര്‍ച്ചയാും ഇത് വളരെ മര്യാദ നിറഞ്ഞ പദമാണ്. മറ്റുള്ളവര്‍ കൃഷിപ്പണിയെടുത്തും പഠിപ്പിച്ചും ജീവിക്കുക എന്നുള്ളത് ധര്‍മ്മമായികാണുന്നത് പോലെ ഭിക്ഷ യാചിച്ചും ജീവിക്കുക എന്നുള്ളത് ധര്‍മ്മമാണെന്നായിരിക്കാം അതിന്റെ അര്‍ത്ഥം.

വെങോലയിലെ എന്റെ വീട് ബസ്സ്‌സ്‌റ്റോപ്പില്‍ നിന്നും രണ്ട് കിലോമീറ്റുകളോളം അകലത്തായിരുന്നു. വീടുകളൊക്കെ അവിടെ വളരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ വീട്ടിലേക്ക് ധര്‍മ്മമെടുക്കാനായി ആളുകള്‍ വരുന്നത് വളരെ കുറവായിരുന്നു. ഞങ്ങള്‍ക്കും അതറിയാമായിരുന്നു. വന്നാല്‍ അവര്‍ക്ക് ഞങ്ങള്‍ ഭക്ഷണം നല്കുമായിരുന്നു. (രാവിലെയാണെങ്കില്‍ കഞ്ഞി, ഉച്ചക്കാണെങ്കില്‍ ചോറ്, വൈകുന്നേരമാണെങ്കില്‍ കപ്പ- ഇങ്ങനെയായിരുന്നൂ വിഭവങ്ങള്‍.) വീടിന് മുന്നിലായി ഞങ്ങള്‍ വലിയൊരു മരപ്പെട്ടി ഉണ്ടായിരുന്നു. വിളവെടുപ്പിന് ശേഷം അമ്മാവന്‍ അതില്‍ അത്യാവശം നെല്ല് അതിലിടുമായിരുന്നു. ഞങ്ങള്‍ അതിനെ ധര്‍മ്മപ്പെട്ടി എന്ന് വിളിച്ചുപോന്നു. പെട്ടിക്കുള്ളില്‍ ഒരു തൊട്ടിയുണ്ടാകും .ധര്‍മ്മക്കാരന്‍ വരികയാണെങ്കില്‍ ധര്‍മ്മപ്പെട്ടിയില്‍ നിന്ന് ഒന്നോ രണ്ടോ തൊട്ടി നെല്ല് അയാള്‍ക്ക് നല്കും. ധര്‍മ്മം കൊടുക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ പരസ്​പരം മല്‍സരിക്കുമായിരുന്നു. ഞങ്ങളോട് സ്‌നേഹപൂര്‍വ്വം ചിരിക്കുകയും എന്തെങ്കിലും സംസാരിക്കുകയും ചെയ്യുന്നവര്‍ക്ക് ഞങ്ങള്‍ അധികം നെല്ല് നല്കുമായിരുന്നു. വന്നവരാരും വെറുംകൈയ്യോടെ വീട്ടില്‍ നിന്ന് തിരിച്ച് പോയിട്ടില്ല. ഈയിടെ ധര്‍മ്മക്കാര്‍ ഇത്രയും ദൂരത്തേക്ക് ധര്‍മ്മം വാങ്ങാന്‍ വരാറില്ലെന്ന് അമ്മ പറഞ്ഞു. നല്ല കാര്യമാണല്ലോ എന്നോര്‍ത്ത് ഞങ്ങള്‍ക്ക് സന്തോഷമായി.

അമ്മായിയോടൊപ്പം കോതമംഗലത്ത് താമസിച്ച അവസരത്തില്‍ ഭിക്ഷാടനത്തിന് അവിടെ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മനസ്സിലായി. മുനിസ്സിപ്പാല്‍ ഏരിയ ആയത് കൊണ്ട് ഭിക്ഷക്കാര്‍ ചില പ്രത്യേക സമയങ്ങളില്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമേ ഭിക്ഷാടനം നടത്താന്‍ അനുവദിക്കപ്പെട്ടിട്ടുള്ളൂ. വ്യാഴാഴ്ചയാണെന്ന് തോന്നുന്നൂ, ഭിക്ഷക്കാര്‍ വീട്ടിലേക്ക് വരാവുന്ന ദിവസം. അമ്മായി അവര്‍ക്ക് സോപ്പുപ്പെട്ടിയില്‍ കുറച്ചരി നല്കി. ധര്‍മ്മക്കാരന്‍ എന്ന പദം ഇവിടെ ഉപയോഗിക്കാറില്ല. പറഞ്ഞ ദിവസത്തില്‍ നിന്നും വ്യത്യസ്തമായി ഭിക്ഷക്കാരന്‍ വരികയാണെങ്കില്‍ അവന് വെറുംകൈയ്യോടെ മടങ്ങിപ്പോവേണ്ടി വരും.

പണ്ട് പെരുമ്പാവൂര്‍ ബസ്സ് സ്റ്റാന്റില്‍ രണ്ട് തരം ഭിക്ഷക്കാര്‍ ഉണ്ടായിരുന്നു. ഒന്നാമത്തെ വിഭാഗം താളമടിച്ച് പാട്ട് പാടിയും നൃത്തം ചെയ്തും തീപ്പെട്ടി കൊണ്ടുള്ള അഭ്യാസം കാട്ടിയും ഭിക്ഷ യാചിക്കുന്നവരാണ്. അത്തരക്കാര്‍ ബസ്സില്‍ കയറി ആ സമയം പോപ്പുലാര്‍ ആയിട്ടുള്ള ഒരു സിനിമാഗാനം പാടും, ഭിക്ഷ യാചിക്കും. രണ്ടാമത്തെ വിഭാഗം കണ്ണുകാണാത്തവരും അംഗവൈകല്യം ബാധിച്ചവരും മാരകമായ അസുഖം ബാധിച്ചവും ചെറിയകുട്ടികളുമാണ്. അവര്‍ ഒരു പ്രിന്റ് ചെയ്ത കാര്‍ഡുമായിട്ടായിരിക്കും ഭിക്ഷാടനം. തങ്ങളുടെ അവസ്ഥ കാര്‍ഡിലെഴുതപ്പെട്ടിട്ടുണ്ടാവും. അത് ഓരോ സീറ്റിലേയും യാത്രക്കാരുടെ മടിയിലിടും, വായിക്കുവാനുള്ള സമയം കൊടുത്തതിന് ശേഷം വന്ന് കാര്‍ഡ് കളക്ട് ചെയ്ത് പൈസ ചോദിക്കും. ഇപ്പോഴും ഇങ്ങനെയാണോ എന്നെനിക്കറിയില്ല.

മുംബൈയില്‍ സംഘടിതമായാണ് ഭിക്ഷാടനം. ട്രാഫിക് സിഗ്നല്‍ ഉള്ളയിടങ്ങളിലെല്ലാം നിങ്ങള്‍ക്ക് കാണാം, ഒരു ചെറിയ പെണ്‍കുട്ടി മൂന്ന് മാസം പോലും പ്രായമെത്താത്ത പെണ്‍കുട്ടിയെ തന്റെയൊക്കത്ത് വെച്ച് ട്രാഫിക് സിഗ്നല്‍ പച്ചയാവുംവരെ വാഹനങ്ങള്‍ക്കുള്ളിലിരിക്കുന്ന ആളുകളോട് ഭിക്ഷ യാചിക്കും. ആ കാഴ്ച നമ്മെ വല്ലാതെ വേദനിപ്പിക്കുകയും നമ്മള്‍ അറിയാതെ പൈസ കൊടുത്തുപോകും. പക്ഷേ ഇവര്‍ എല്ലാം ഒരു മാഫിയയുടെ കീഴില്‍ ആണെന്നും കൊച്ചുകുട്ടിയെ മണിക്കൂര്‍ കണക്കിന് പലര്‍ വാടകയ്ക്ക് എടുക്കുന്നതാണെന്നതാണ് യാഥാര്‍ത്ഥ്യം. സ്ലംഡോഗ് മില്ലെണ്യര്‍ എന്ന ഓസ്‌കാര്‍ സിനിമ ബോംബെയിലെ ഭിക്ഷാടനജീവിതം തുറന്ന് കാട്ടുന്ന ചിത്രമാണ്.

മുംബൈയിലെ ഭിക്ഷാടനവ്യവസ്ഥയെക്കുറിച്ചറിയാത്ത ഞാന്‍ ഒരിക്കല്‍ ഇതിന്റെ കെണിയില്‍ പോവുകയുണ്ടായി. ഗോരേഗാവ് സ്‌റ്റേഷനില്‍ ടിക്കറ്റെടുത്ത് തിരിഞ്ഞ് നടക്കെ മേല്‍ പ്രസ്താവിച്ച പോലുള്ള ഒരു പെണ്‍കുട്ടി എന്റെയടുത്ത് വരികയും പാവം തോന്നി ഞാന്‍ അഞ്ച് രൂപ കൊടുക്കുകയും ചെയ്ത് അടുത്ത പ്ലാറ്റ്‌ഫോമിലെത്തി. അവിടെയെത്തിയപ്പോള്‍ മേല്‍പ്രസ്താവിച്ച പോലുള്ള പെണ്‍കുട്ടികളുടെ ഒരു പട എന്നെ വളഞ്ഞു. അങ്കിള്‍ അങ്കിള്‍, ഞങ്ങള്‍ക്കും അവള്‍ക്ക് കൊടുത്ത പോലെ അഞ്ച് രൂപ തരൂ...ഞങ്ങള്‍ക്കും വിശക്കുന്നൂ...ഒരു പട്ടാളം വളഞ്ഞ പോലെ വിയര്‍ത്തുപോയീ ഞാന്‍. ആ സമയം തന്നെ എനിക്ക് പോകേണ്ട ട്രെയിന്‍ വന്നത് ഭാഗ്യം. ചര്‍ച്ച് ഗേറ്റ് സ്‌റ്റേഷനില്‍ വൈകീട്ട് കളക്ഷന്‍ കുറഞ്ഞതിന്റെ പേരില്‍ കുട്ടികളെ അടിക്കുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്.
ബുദ്ധമതക്കാര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ ബുദ്ധഭിക്ഷുക്കള്‍ സ്ഥിരം കാഴ്ചയാണ്. മ്യാന്‍മറിലാണ് ഏറ്റവുമധികം ഇങ്ങനെ യാചിക്കുന്നവരെ ഞാന്‍ കണ്ടിട്ടുള്ളത്. തായ്‌ലന്റില്‍ ആകട്ടെ ആനകളെ നടന്നുഭിക്ഷ യാചിക്കുന്ന സങ്കടകരമായ ഒരു കാഴ്ച വേറെയും ഉണ്ട്.

നിങ്ങള്‍ വിചാരിക്കും വികസിത രാജ്യങ്ങളില്‍ ഭിക്ഷാടനമൊന്നുമില്ലെന്ന്, എന്നാല്‍ അങ്ങനെയല്ല സ്ഥിതി.

ഭിക്ഷാടനം നിരോധിച്ചിരിക്കുന്ന മസ്‌കറ്റില്‍ താഴെ പറയുന്ന രീതിയാലാണ് കാര്യങ്ങള്‍ നടക്കുന്നത്.

രാത്രിയടുക്കുന്ന നേരം, ഒരു ആണ്‍കുട്ടിയോ യുവാവോ നിങ്ങള്‍ക്കടുത്ത് വരും. തങ്ങള്‍ ഒരു ഗ്രാമത്തില്‍ നിന്ന് ഈ നഗരത്തിലേക്ക് ഇന്ന് വന്നതാണെന്നും ഇവിടെ വെച്ച് പോക്കറ്റടിക്കുകയുണ്ടായെന്നും നിങ്ങളോട് പറയും. അടുത്തുള്ള ബില്‍ഡിംഗിന് കീഴെ നില്ക്കുന്ന ആളുകളെ ചൂണ്ടി അവരും തങ്ങളോടൊപ്പമുണ്ടെന്നും നാട്ടിലേക്ക് പോവാന്‍ കഴിയാതെ വലഞ്ഞിരിക്കുകയാണെന്നും പറയും. തിരിച്ച് പോവാന്‍ 10 റിയാല്‍ ആവശ്യപ്പെടുമ്പോഴാണ് ചിത്രം പൂര്‍ത്തിയാവുക. ഇവിടെ ഭിക്ഷടാനത്തിന് കുറച്ച് കൂടി മാന്യതയുടെ മുഖംമൂടി വെച്ചതാണ് എന്ന് പറയാം. ഉദരനിമിത്തമുള്ള അഭ്യാസങ്ങള്‍...

ലെബനനില്‍ കാര്യങ്ങള്‍ കുറേക്കൂടി പ്രായോഗികമാണ്. നിങ്ങള്‍ അവിടുത്തെ ഒരു റെസ്‌റ്റോറന്റില്‍ ആണെന്നിരിക്കട്ടെ. ഒരു പുരുഷനും സ്ത്രീയും ലൈറ്റര്‍,കളിപ്പാട്ടം തുടങ്ങിയ കൈയ്യിലൊതുങ്ങുന്ന ചെനീസ് ഉല്‍പ്പന്നങ്ങളും കൊണ്ട് രംഗപ്രവേശം ചെയ്യും. അവയെല്ലാം റെസ്റ്റോറന്റില്‍ ഇരിക്കുന്നവരുടെ മേശമേലിടും. പെരുമ്പാവൂരില്‍ കാര്‍ഡിട്ട് ഭിക്ഷ യാചിക്കുന്നതിന്റെ വേറൊരു രൂപം തന്നെ. കുറച്ച് നേരങ്ങള്‍ക്ക് ശേഷം അവര്‍ തിരിച്ചുവരും. നിങ്ങള്‍ക്ക് രണ്ടേ രണ്ട് ഒപ്ഷനേയുള്ളൂ. ഒന്നുകില്‍ അതിന്റെ വില കൊടുത്ത് അത് നിങ്ങള്‍ക്ക് സ്വന്തമാക്കാം. അല്ലെങ്കില്‍ അതിലും കുറച്ച് പൈസ മേശ മേലിടാം. പൈസയും ഉല്‍പ്പന്നവും അവര്‍ക്ക് തിരികെ കൊണ്ടുപോവാം.

ഇറ്റലിയില്‍ ഭിക്ഷയുടെ വൈവിധ്യപൂര്‍ണ്ണമായ വഴികള്‍ കാണാം. പോപ്പ്, ജൂലിയസ് സീസര്‍ തുടങ്ങിയ ചരിത്രപുരുഷന്മാരുടെ വേഷം കെട്ടിയാണ് അവര്‍ നിങ്ങളെ ആകര്‍ഷിക്കുക. പ്രത്യേക രീതിയില്‍ വസ്ത്രങ്ങണിഞ്ഞാവും അവരുണ്ടാവുക. ചിലപ്പോള്‍ മുഖത്ത് ചായം തേച്ചിരിക്കും. അവരനങ്ങാതെ നില്ക്കും .ഇതൊരു പ്രതിമയാണോ എന്ന് വരെ നിങ്ങള്‍ സംശയിച്ചേക്കാം. എന്നിരുന്നലാും മുന്നിലെ തൊപ്പിയില്‍ നിങ്ങള്‍ പൈസയിടും നേരം അവര്‍ ചലിക്കും .നിങ്ങള്‍ക്കടുത്ത് വന്ന് പൈസ തന്നതിലുള്ള നന്ദിയും സ്‌നേഹവും അറിയിക്കും. നിങ്ങള്‍ക്ക് അവരുടെ കൂടെ നിന്ന് പടമെടുക്കാന്‍ നിങ്ങള്‍ കൂടുതല്‍ കാശ് നല്‌കേണ്ടി വരും.


കഴിഞ്ഞ വേനല്‍കാലത്ത് ഞാനും അമ്പിളിയും പാരീസിലെ ലോവ്‌റി മ്യൂസിയത്തില്‍ ഇരിക്കെ ഒരു ചെറുപ്പക്കാരി ഒരു പത്രികയും കൊണ്ട് ഞങ്ങള്‍ക്കടുത്ത് വന്നു. ദി അസ്സോസിയേഷന്‍ ഓഫ് ഡെഫ് ആന്‍ഡ് ഡമ്പ് എന്ന് അതിലെഴുതിയിട്ടുണ്ടായിരുന്നു. തനിക്ക് സംസാരിക്കാന്‍ കഴിയില്ലെന്ന് അവള്‍ കൈകള്‍ കൊണ്ട് ആംഗ്യം കാട്ടി. പത്രികയില്‍ പണം തന്ന് സഹായിച്ചവരുടെ പേരും രാജ്യവും തന്ന 5യൂറോ, 10 യൂറോ എന്നിങ്ങെനെ തന്ന തുകയും എഴുതിയിട്ടുണ്ടായിരുന്നു. അങ്ങനെയുള്ള ഒരു പാടാളുകള്‍ പത്രികയും കൊണ്ട് അവിടെ നടക്കുന്നത് കാണാന്‍ കഴിയും. പടിഞ്ഞാറന്‍ രാഷ്ട്രങ്ങളില്‍ ഇത് സാധാരണമാണ്. വളണ്ടിയര്‍മാര്‍ തിരക്ക് പിടിച്ച സ്ഥലങ്ങളില്‍ പോവുകയും സംഭാവന പിരിക്കുകയും ചെയ്യും. എന്നിരുന്നാലും പലതും തട്ടിപ്പായിരിക്കും. അതുകൊണ്ട് ഞാന്‍ ഒന്നും കൊടുത്തില്ല.

കുറച്ച് കഴിഞ്ഞ് നമ്മള്‍ മ്യൂസിയത്തിന് ഭക്ഷണം കഴിക്കുന്നതിനായി പുറത്ത് പോയ നേരം ഒരു വലിയ കൂട്ടം കണ്ടു. ഞങ്ങള്‍ ആ കാഴ്ച കണ്ട് അതിശയിച്ച് പോയി. നേരത്തെ കണ്ട ബധിരരും മൂകരുമായ ആളുകള്‍ അവിടെക്കൂടിയിരുന്ന് സംസാരിക്കുകയാണ്. അവരുടെ നേതാവ് പൈസ കുറവ് കിട്ടിയതില്‍ മറ്റുള്ളവരെ ചീത്ത പറയുകയാണ് !! യൂറോപ്പില്‍ പറ്റിക്കലുകള്‍ ഇല്ല എന്ന് കരുതിയ അമ്പിളിയാണ് കുടുങ്ങിപ്പോയത്.

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ലണ്ടനില്‍ ഒരു തെണ്ടിയുമില്ല എന്ന് നിങ്ങള്‍ കരുതുകയാണെങ്കില്‍ തെറ്റി. യൂറോപ്പിലും അമേരിക്കയിലും ഉള്ളത് പോലെ ലണ്ടനിലും ഒരാള്‍ റെയില്‍വേസ്റ്റേഷനരികില്‍ സംഗീതോപകരണം വായിച്ച് കൊണ്ട് നില്ക്കുകയാണെങ്കില്‍ അയാള്‍ക്കടുത്തായി ഒരു തൊപ്പി നിലത്ത് വെച്ചിട്ടുണ്ടെങ്കില്‍ ഉറപ്പിക്കാം അത് ഭിക്ഷാടനമാണ്. പെരുമ്പാവൂരിലെ തീപ്പെട്ടിപ്പാട്ടിന്റെ ലണ്ടന്‍പതിപ്പ്. ലണ്ടനിലെ തെണ്ടികളെപ്പറ്റി പഠിക്കാന്‍ പോയ ഒരു പത്രപ്രവര്‍ത്തകന്റെ കഥ ഷെര്‍ലോക് ഹോംസ് സീരിസില്‍ ഉണ്ട്. തെണ്ടികള്‍ക്ക് തന്നേക്കാള്‍ വരുമാനം ഉണ്ടെന്ന് കണ്ട അയാള്‍ പത്രപ്രവര്‍ത്തനം നിര്‍ത്തി ഭിക്ഷാടനം തുടങ്ങിയത്രേ. ഇപ്പോഴത്തെ മാര്‍ക്കറ്റ് സ്ഥിതി എന്താണാവോ...?

മുരളി തുമ്മാരുകുടിയുടെ വെബ്‌സൈറ്റ്

 


(60%) (6 Votes)

 

 

Other News in this Section