LATEST NEWS

Loading...

Custom Search
+ -

ആളെ പിടിക്കുന്ന മുതല

മുരളി തുമ്മാരുകുടി

Posted on: 15 Feb 2011

 

ആളുകളുടെ ശ്രദ്ധ ഇപ്പോള്‍ ഈജിപ്തില്‍ ആണല്ലോ. അതുകൊണ്ട് അവിടെ നിന്ന് തുടങ്ങാം.

ഈജിപ്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് റിസോര്‍ട്ടുകളിലൊന്നാണ് ഷാം അല്‍ ഷെയ്ഖ് . മധ്യേഷ്യയിലെ ആഭ്യന്തരസംഘര്‍ഷങ്ങള്‍ പരിഹരിക്കുവാനായുള്ള സുപ്രധാനമായ രാഷ്ട്രീയമീറ്റിംഗുകളെല്ലാം നടക്കുന്നത് ഇവിടെ വെച്ചാണ്. എന്നാല്‍ ഈയടുത്തിടെ ഷാം അല്‍ ഷെയ്ഖ് വാര്‍ത്തകളില്‍ ഇടം പിടിച്ചത് ഇക്കാരണം കൊണ്ടല്ല, സ്രാവുകളുടെ ആക്രമണം കൊണ്ടാണ്.



ഷാം അല്‍ ഷെയ്ഖിനരികിലെ ചുവന്ന കടല്‍ ഏറെ വശ്യതയാര്‍ന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഇവിടേക്ക് ഡൈവിംഗിനും സ്‌നൂര്‍ക്കെലിംഗിനുമായി വന്ന് ചേരാറുണ്ട്. ടൂറിസത്തിന്റെയും അനുബന്ധവിപണിയുടേയും പറുദിസയാണ് ഇവിടം. ഒരു ദിവസം എല്ലാം നിശ്ചലമായി. 4 സ്രാവുകള്‍ ആക്രണത്തിലേക്ക് നീന്തിപ്പുളഞ്ഞ ദിവസമായിരുന്നൂ അത്. ഒരു ചെറുപ്പക്കാരന് കൈ നഷ്ടമായി, ഒരു പെണ്‍കുട്ടിക്ക് കാലും. രണ്ട് പേര്‍ക്കും ചെറുതല്ലാത്ത പരിക്കും പറ്റി. ജനങ്ങള്‍ സംഭ്രമത്തിന്റെ കടലിലായി, ഗവണ്‍മെന്റെ കടലുമായി ബന്ധപ്പെട്ട എല്ലാ വിനോദപരിപാടിയും നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടു. ബീച്ചില്‍ നീന്തുന്നത് പോലും നിരോധനത്തിന്റെ വെള്ളത്തിലായി. നിരോധനം ഷാം അല്‍ ഷെയ്ഖിനെ വല്ലാതെ ബാധിച്ചു. ആളുകള്‍ മടങ്ങിപ്പോയിത്തുടങ്ങി, ബുക്കിംഗുകള്‍ കാന്‍സലാക്കി.

ഒരാള്‍ ഒരു കാല്‍ പൊക്കി അടിവസ്ത്രം ധരിക്കുമ്പോള്‍ മറിഞ്ഞുവീഴാനുള്ള സാദ്ധ്യത പോലുമില്ല സ്രാവ് മൂലമെന്ന് മറൈന്‍ സയന്‍സ് പ്രൊഫസറായ എന്റെ സുഹൃത്ത് ഒരിക്കല്‍ എന്നോട് പറയുകയുണ്ടായി. കൂടുകള്‍ ഉപയോഗിക്കാതെ ലോകത്തിന്റെ മിക്ക മറൈന്‍ഭാഗങ്ങളിലും അദ്ദേഹം ഡൈവിംഗിലേര്‍പ്പെടുകയുണ്ടായിട്ടുണ്ട്. ഇപ്പോഴും യാതൊരു പോറലുമേല്‍ക്കാതെ അദ്ദേഹം ജീവിച്ചിരിക്കുന്നു.

നിങ്ങള്‍ ഡൈവിംഗിലോ സ്‌നോര്‍ക്കലിംഗിലോ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ സ്രാവുകള്‍ ആക്രമിക്കുന്നത് ഒരു വലിയ ദുരന്തം തന്നെയാണ്. ഡൈവിംഗും സ്‌നോര്‍ക്കലിംഗും കൂടുതലായി ചെയ്യുന്നതെവിടെയാണോ അവിടെ സ്രാവിന്റെ ആക്രമണം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഒരു പ്രത്യേകസ്ഥലത്ത് സ്രാവിന്റെ ആക്രമണം ഉണ്ടാകും എന്ന് ഭയന്ന് അവിടെ ഡൈവ് ചെയ്യാതിരിക്കുക എന്നത് ഒരു കൃത്യമായ സൊല്യുഷന്‍ അല്ല. വേറൊരു സ്ഥലത്ത് പോയാലും ആക്രമണം ഉണ്ടാകില്ല എന്ന് ഉറപ്പിക്കാനൊന്നും പറ്റില്ല. സ്രാവ് ആക്രമണത്തിന് ശേഷം ഷാം അല്‍ ഷെയ്ഖില്‍ വിനോദസഞ്ചാരികള്‍ കുറഞ്ഞുവെങ്കിലും ഒരു മാസത്തിനുള്ളില്‍ പൂര്‍വ്വസ്ഥിതിയിലായി.

പക്ഷേ ഈജിപ്തിലെ ഗവണ്‍മെന്റ് ഇത് കൊണ്ടൊന്നും കാര്യങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ തയ്യാറായില്ല. 'കുറ്റവാളി'കളെ കണ്ടെത്താന്‍ അവര്‍ ഉടനടി ഒരന്വേഷണക്കമ്മീഷനെ നിയോഗിച്ചു. 24 മണിക്കൂറിനുള്ളില്‍ വെളുത്ത 3-4 മീറ്റര്‍ നീളമുള്ള രണ്ട് സ്രാവുകള്‍ അറസ്റ്റിലായി! എങ്ങനെ മറ്റ് സ്രാവുകള്‍ക്കിടയില്‍ നിന്ന് കുറ്റക്കാരായ സ്രാവുകളെ തിരഞ്ഞെടുത്തു എന്നുള്ളത് റിപ്പോര്‍ട്ടില്‍ എഴുതിക്കാണിക്കുന്നില്ല. പ്രതിയുടെ രേഖാചിത്രം അന്വേഷണഉദ്യോഗസ്ഥരുടെ കൈയ്യിലുണ്ടായിരുന്നുവോ. എന്തുതന്നെയാവട്ടെ, കുറ്റക്കാരായ സ്രാവുകളുടെ വയറ്റില്‍ മനുഷ്യശരീരഭാഗങ്ങള്‍ ഉണ്ടോയെന്ന് കണ്ടുപിടിക്കാനായി അ്രവയെ പ്രാദേശിക മറൈന്‍ ഗവേഷണകേന്ദ്രത്തിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നാണ് അവസാനമായി ഞാനറിഞ്ഞത്. ശരീരഭാഗങ്ങള്‍ അവയുടെയുള്ളില്‍ ഇല്ലെങ്കില്‍ എന്തുചെയ്യും? ശാന്തം പാപം.

ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും മൃഗങ്ങളും മനുഷ്യരും മുഖാമുഖം വരിക പതിവുണ്ട്. പുള്ളിപ്പുലി നഗരത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഒരു ഉദാഹരണം. ആനകളെത്തേടി കാട്ടിലേക്ക് ആളുകള്‍ പോകുന്നത് മറ്റൊന്ന്. വിജയികളെ പ്രവചിക്കുക സാദ്ധ്യമല്ല. ചിലപ്പോള്‍ പുള്ളിപ്പുലി കൊല്ലപ്പെട്ടേക്കാം, മറ്റ് ചിലപ്പോള്‍ മനുഷ്യരെ തേടിയാകാം മരണമെന്ന ദുര്‍ഭാഗ്യം വരുന്നത്.

ദക്ഷിണേഷ്യന്‍ ദ്വീപായ ബോര്‍ണിയോവില്‍ മനുഷ്യരും മുതലകളും തമ്മിലാണ് മുഖാമുഖം. ദ്വീപിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് വെള്ളത്തിന്റെ (മദ്യമല്ല!) മുകളിലാണ് ആളുകള്‍ താമസിക്കുന്നത് എന്നതാണ്. സാധാരണയായി വീടുകള്‍ നിര്‍മ്മിക്കപ്പെടുന്നത് വെള്ളത്തിനരികിലായാണ്. പാലത്തിന്റെ മുകളില്‍ കയറി വേണം വീട്ടിലെത്താന്‍. വീടിന്റെ നാല് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ജലനിരപ്പില്‍ നിന്ന് മുകളിലായാണ് വീട് ഉണ്ടാക്കിയിരിക്കുന്നത്.

ബ്രൂണോയുടെ തലസ്ഥാനമായ ബന്ധാര്‍ സേരി ബാഗ്വാനില്‍ 100 ഹെക്ടറോളം വിസ്തൃതിയില്‍ വെള്ളത്തില്‍ വീട് കെട്ടപ്പെട്ടിരിക്കുന്നു. നിരത്തുകളെന്ന പോലെ അവിടെ വെള്ളത്തിലൂടെ സാധാരണ വഴികളുണ്ട്. വെള്ളത്തിലൂടെ അരമണിക്കൂറോളം നടന്ന് നിങ്ങള്‍ക്ക് വീട്ടിലെത്താം. കാമ്പോങ്ങ് ഏയര്‍ എന്നാണ് ഇതിനിട്ടിരിക്കുന്ന പേര് (വാട്ടര്‍ വില്ലേജ്). നാട്ടിലെന്ന പോലെ സ്‌കൂളുകളും കടകളും ആശുപത്രികളും ഇവിടെ വെള്ളത്തിന്റെ മുകളില്‍ ഉണ്ടെന്ന് എന്നത് വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും സത്യമാണ്.

വെള്ളത്തിനടുത്ത് ജീവിക്കുന്നയാളുടെ ജീവിതം വെള്ളവുമായി ആഴത്തില്‍ ബന്ധപ്പെട്ട് കിടക്കും എന്നുള്ളത് തീര്‍ച്ചയാണ്. ദിനംപ്രതിയുള്ള ആവശ്യങ്ങളെല്ലാം നിവൃത്തിക്കാന്‍ വെള്ളം ഉപയോഗിക്കും. കുളിക്കാന്‍, മീന്‍ പിടിക്കാന്‍, ടോയ്‌ലറ്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഒക്കെ വെള്ളം തന്നെ നായകന്‍.

ബോര്‍ണിയോ വലിയ ആകാരമുള്ള എസ്‌റ്റോറിന്‍ അഴിമുഖം മുതലകളുടെ ആവാസസ്ഥാനം കൂടിയാണ്. എസ്‌റ്റോറിന്‍ മുതലകള്‍ വലുതായി വളരും. മുതലകളുടെ വളര്‍ച്ച ഒരിക്കലും നിലയ്ക്കുകില്ല എന്ന് എന്റെ പ്രൊഫസര്‍ സുഹൃത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. മനുഷ്യരടക്കമുള്ള എല്ലാ മൃഗങ്ങളടേയും വളര്‍ച്ച ഒരു പ്രത്യേക വയസ്സില്‍ നിലയ്ക്കുമെങ്കിലും മുതലകള്‍ ആ നിയമത്തെ കാറ്റില്‍ പറത്തിക്കൊണ്ട് വളരെടാ വളരല്‍. 20 അടിയ്ക്കപ്പുറമുള്ള മുതലകള്‍ ഒരല്‍ഭുതമല്ല.

വെള്ളവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ബോര്‍ണ്ണിയയിലെ ജീവിതത്തില്‍ മുതലകള്‍ വലിയ പ്രശ്‌നം തന്നെയാണ്, പതിവായി ഒരു കുട്ടിയോ മനുഷ്യനോ വെള്ളത്തിലേക്ക് താഴ്ത്തപ്പെടുന്നു.

കേരളത്തില്‍ പാമ്പുകളും മനുഷ്യരും തമ്മിലുള്ള ബന്ധം പോലെയാണ് ബോര്‍ണിയയില്‍ മുതലകളും മനുഷ്യരുമായുള്ള ബന്ധം. നമ്മള്‍ കൊല്ലുന്നതിനായി അവയെ അന്വേഷിച്ച് പോകാറില്ല, അവര്‍ നമ്മെയും. പക്ഷേ മുന്നില്‍ പെട്ടാല്‍ രണ്ടിലൊന്ന് തീരുമാനിക്കാതെ രണ്ടും രംഗംവിട്ടുപോവില്ല. ബോര്‍ണിയോവില്‍ താമസിക്കുമ്പോള്‍ മുതലയെ നേര്‍ക്കുനേര്‍ കാണാന്‍ പല അവസരങ്ങളും ഉണ്ടായി.

ഞാനൊരിക്കല്‍ ഇവിടുത്തെ മുതലവേട്ടയെക്കുറിച്ചുള്ള സാഹസികമായ ഒരു കഥ കേള്‍ക്കുകയുണ്ടായി. ബോര്‍ണിയയുടെ മലേഷ്യന്‍ ഭാഗത്താണ് സംഭവം നടന്നത്. അവിടെ വളരെ വലുതും പ്രായമേറിയതുമായ ഒരു മുതലുയുണ്ടായിരുന്നു. അതിനെ നാട്ടുകാര്‍ ബുജാംഗ് സെനാംഗ് (സന്തുഷ്ടനായ അവിവാഹിതന്‍) എന്ന് പേരിട്ട് വിളിച്ചിരുന്നു. നൂറിലധികം വര്‍ഷങ്ങള്‍ അത് ജീവിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. നൂറോളം മനുഷ്യരെ കൊന്നൊടുക്കിയിട്ടുണ്ടെന്നും.

ഇബാന്‍സ് എന്ന് വിളിക്കപ്പെടുന്ന അവിടുത്തെ തദ്ദേശിയര്‍ മുതലവേട്ടയ്ക്ക് പണ്ട് മനുഷ്യവേട്ടയ്ക്കും പേര് കേട്ടവരാണ്. അവരും ഗവണ്‍മെന്റും ഒത്തുപിടിച്ചിട്ടും ബുജാംഗ് സെനാംഗ് എന്ന മല പോലെയുള്ള മുതലയെ കെണിയില്‍ പെടുത്താന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ കഴിയവെ മുതലയെക്കുറിച്ച് ഐതിഹ്യങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങി. ഒരു ഐതിഹ്യം ഇങ്ങനെയാണ്. മുന്‍ജന്മത്തില്‍ ബുജാംഗ് സെനാംഗ് ധീരനായ ഒരു യോദ്ധാവായിരുന്നു. അവനെ പരാജയപ്പെടുത്താന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. ഒരാക്രമണവേളയില്‍ ഭാര്യ അവനെ ശത്രുവിന് ഒറ്റുകൊടുക്കുകയും അവര്‍ അവനെ ചതിച്ചുകൊല്ലുകയുമായിരുന്നു. പിന്നീട് അവന്റെ ആത്മാവ് മുതലയാവുകയും ലൂപാര്‍ നദിയില്‍ രോഷത്തിന്റെ കനലായി നീണ്ടുകിടക്കാനും തുടങ്ങി എന്നാണ് കഥ.

1962-ലാണ് ബുജാംഗ് സെനാംഗ് ആദ്യകൊലനടത്തിയതെന്ന് പറയപ്പെടുന്നു. പിന്നീട് കൊലകളുടെ പരമ്പര തന്നെയായിരുന്നു. പക്ഷേ 1982-ല്‍ ഗ്രാമത്തലവനേയും അദ്ദേഹത്തിന്റെ അനിയനേയും മീന്‍പിടിക്കുന്നതിനിടെ കൊലപ്പെടുത്തിയത് ബുജാംഗ് സെനാംഗിന്റെ ജീവിതത്തിന്റെ കണക്കുപുസ്തകം അടച്ചുവെയ്ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. ഗ്രാമത്തലവന്റെ മരണം സമൂഹത്തെയും ഗവണ്‍മെന്റിനേയും ഒരു പോലെ പ്രകോപിപ്പിച്ചു. ഗവണ്‍മെന്റ് രാജ്യത്തിലേയും അയല്‍രാജ്യമായ ആസ്‌ട്രേലിയയിലേയും വിദഗ്ദ്ധരായ വേട്ടക്കാരെ വിളിപ്പിച്ചു.

ലൂപാര്‍ നദിക്കരയിലെത്തിയ ആസ്‌ട്രേലിയന്‍ വേട്ടക്കാരെ വരവേറ്റത് ബുജാംഗ് സെനാംഗുമായി ബന്ധപ്പെട്ട വലിയ വലിയ കഥകളായിരുന്നു. ബുജാംഗ് സെനാംഗിന് അതിന്ദ്രീയശക്തിയുണ്ടെന്നും ബുജാംഗ് സെനാംഗിനാല്‍ കൊല്ലപ്പെട്ടവരില്‍ മിക്കരും (പാപികള്‍ പാപികള്‍..!!) അതിനര്‍ഹരാണെന്നും നാട്ടുകാര്‍ അവരോട് പറഞ്ഞു. (ശരിയായ ആചാരമനുഷ്ഠിക്കാതെ വരുന്ന ആളുകളെ പുലി പിടിക്കുമെന്ന ശബരിമലയിലെ ഐതിഹ്യം പോലെ ). നല്ലതിന്റെ പിശാചാണ് ബുജാംഗ് സെനാംഗ്, അതിന്റെ ശിരസ്സിന് ഒത്ത നടുവില്‍ ഒരു വെളുത്ത കുറിയുണ്ട്- സാധാരണ മുതലകളെ പോലെയല്ല ബുജാംഗ് സെനാംഗ് എന്നതിന്റെ ഉറച്ച തെളിവാണ് അത്. ഇതൊക്കെയാണ് നാട്ടുകാരുടെ വര്‍ത്തമാനത്തില്‍ സജീവമായത്. ബുജാംഗ് സെനാംഗിനെ കൊല്ലാന്‍ മനുഷ്യര്‍ക്കാര്‍ക്കും കഴിയില്ലെന്ന് നാട്ടുകാര്‍ ഉറച്ചുവിശ്വസിക്കുന്നു. കെട്ടുകഥകളേയും വാസ്തവത്തേയും തമ്മില്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയാതെ വേട്ടക്കാര്‍ കുഴങ്ങിപ്പോയത് സ്വഭാവികം.

അതിന്റെ സ്വഭാവും രീതികളും പതുക്കെപ്പതുക്കെ അവര്‍ പഠിച്ചെടുത്തു. അതിനെ വലയിലാക്കാന്‍ അവര്‍ ശ്രമം തുടങ്ങി. സാധാരണ വേട്ടയാടല്‍ തന്ത്രങ്ങള്‍ കൊണ്ട് അവര്‍ ഗണപതിഹോമം തുടങ്ങി. അത് പോകുന്ന വഴിയില്‍ കെണിയൊരുക്കി. ഫലിച്ചില്ല. ഇരയെ വലിയ മുനയില്‍ കോര്‍ത്ത് നോക്കി. മുനയില്‍ നിന്ന് കഴുതയെ തിന്ന് തീര്‍ത്ത് മുന വളച്ച് ബുജാംഗ് സെനാംഗ് തന്റെ വഴി തേടിയത് മിച്ചം.

മോശം രീതിയിലുള്ള തന്ത്രങ്ങളും വേട്ടക്കാര്‍ പ്രയോഗിച്ചു. കുഞ്ഞുമുതലകളെ പിടിച്ച് അവയ്ക്ക് ആഴത്തില്‍ മുറിവേല്പ്പിച്ചു, അത് ടേപ്പ് ചെയ്ത് ഉറക്കെ കേള്‍പ്പിച്ചു. അവയുടെ വലിയ നിലവിളി കേട്ട് രക്ഷിക്കാനായി സിനിമയിലെന്ന പോലെ ബുജാംഗ് സെനാംഗ് വരുമെന്ന പ്രതീക്ഷയില്‍ വേട്ടക്കാര്‍ കാത്തുനിന്നു. എവിടെ... ഒരു വേട്ടക്കാരന്‍ എന്നോട് പറഞ്ഞത്, കുറേ മുതലകള്‍ കുഞ്ഞുമുതലകളുടെ കരച്ചില്‍ കേട്ട് വന്നുവെന്നാണ്. പക്ഷേ ബുജാംഗ് സെനാംഗ് മാത്രം വന്നില്ലത്രേ. ഒന്നും ഫലിച്ചില്ല. വര്‍ഷം പത്ത് ശരം പോലെ പാഞ്ഞ് പോയി.

എന്നിരുന്നലും വനാന്തരത്തിലെ വീരപ്പനെ പോലെ ബുജാംഗ് സെനാംഗിന്റെ വെള്ളത്തിലെ ഭീഷണി തുടര്‍ന്ന് കൊണ്ടിരുന്നു. 1992-ല്‍ ഒരു പരിപാടിക്ക് പോയി മടങ്ങിവരുന്ന ഒരു കുടുംബത്തെ ബുജാംഗ് സെനാംഗ് ആക്രമിച്ചു. മാതാപിതാക്കളുടെ മുന്നില്‍ വെച്ച് അവരുടെ മകളെ ബുജാംഗ് സെനാംഗ് മരണത്തിലേക്ക് കടിച്ചുകീറി. അവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ഗ്രാമീണരും പോലീസും തുരുത്തിന്റെ പുറംവഴികള്‍ അടച്ചു. ഗ്രാമീണര്‍ കുന്തങ്ങള്‍ കൊണ്ടും പോലീസ് തോക്കുകള്‍ കൊണ്ടും ബുജാംഗ് സെനാംഗിനെ ആക്രമിച്ചു. യുദ്ധം നാല് മണിക്കൂറോളം നീണ്ടുനിന്നു. ആളുകളൊരുക്കിയ തടസ്സങ്ങള്‍ ബുജാംഗ് സെനാംഗ് ഭേദിച്ചുവെങ്കിലും പിറകില്‍ നിന്നും കുന്തങ്ങളേറ്റ് അതിന്റെ ചലനം മന്ദഗതിയിലായി. ഒടുവില്‍ വെടിയേറ്റ് ബുജാംഗ് സെനാംഗ് വെള്ളത്തില്‍ മലര്‍ന്നു. ആ സമയം ഹോങ്കോങ്ങിലായിരുന്നു ആസ്‌ട്രേലിയന്‍ വേട്ടക്കാരുടെ തലവന്‍ ബുജാംഗ് സെനാംഗിനെ കാണാന്‍ ഝടാന്ന് വേഗതയില്‍ മടങ്ങിയെത്തി, പെണ്‍കുട്ടിയുടെ ബാക്കിയുള്ള ശരീരഭാഗങ്ങള്‍ക്കായി ഒട്ടും വൈകാതെ ജനങ്ങള്‍ അതിനെ വെട്ടിമുറിച്ചു. അതിന്റെ നെറ്റിയില്‍ വെളുത്ത കുറിയുണ്ടായിരുന്നെന്ന് അയാള്‍ പറഞ്ഞു. പ്രായാധിക്യം കാരണം അതിന്റെ തൊലിയുടെ നിറം മങ്ങിത്തുടങ്ങിയിരുന്നു. 19 അടി 3 ഇഞ്ച് നീളവും 1000 കിലോ ഭാരവുമുണ്ടായിരുന്നൂ അതിന് !

ഇതൊക്കെയാണെങ്കിലും യഥാര്‍ത്ഥ ബുജാംഗ് സെനാംഗ് മരിച്ചിട്ടില്ലെന്ന് തന്നെയാണ് ബോര്‍ണിയയിലെ ജനങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നത്. 1995-ല്‍ ജനങ്ങള്‍ അതിനെ വീണ്ടും കണ്ടത്രേ.

അതിന് ശേഷം അത്തരം സംഭവങ്ങളോ ആക്രമണങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ബുജാംഗ് സെനാംഗ് മരിച്ചുവെന്ന് ഇപ്പോള്‍ ആളുകള്‍ ഏതാണ്ട് വിശ്വസിച്ചുതുടങ്ങിയ മട്ടാണ്. കുച്ചിംഗിലെ ജോംഗ്‌സ് മുതലക്കളത്തില്‍ ബുജാംഗ് സെനാംഗിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ തലയോട്ടിയും അവിടെയുണ്ട്. എന്നെങ്കിലും നിങ്ങള്‍ അത് കാണുകയാണെങ്കില്‍ ഭയം നിങ്ങളെ കൊളുത്തിവലിക്കും. നൂറിലധികം ആളുകളെ കടിച്ചുകീറിയതിന്റെ എല്ലാ വന്യതയും ആ വലിയ മുഖത്ത് തെളിഞ്ഞ് കാണാം.

മുരളി തുമ്മാരുകുടിയുടെ വെബ്‌സൈറ്റ്

 
(85%) (4 Votes)

 

 

Other News in this Section