LATEST NEWS

Loading...

Custom Search
+ -

ജോണ്‍ ഗാരങ്കും ഒരു പശുവും

മുരളി തുമ്മാരുകുടി

Posted on: 01 Feb 2011

 

ദക്ഷിണ സുഡാനില്‍ സ്വാതന്ത്യത്തിനായുള്ള വോട്ടെടുപ്പ് നടക്കുകയാണല്ലോ. എന്നാല്‍പ്പിന്നെ ഒരു സുഡാന്‍ കഥയാവട്ടെ.

ഐക്യരാഷ്ട്രസംഘടനയില്‍ ജോലി ചെയ്യുന്നതിന്റെ ഒരു ഗുണം എന്താണെന്ന് വെച്ചാല്‍ ചരിത്രം നേരില്‍ കാണാം എന്നുള്ളതാണ്. ചരിത്രസംഭവങ്ങള്‍ക്ക് നാം സാക്ഷിയാക്കപ്പെടും.



ജൂലൈ 2005-ല്‍ ഞാന്‍ ദക്ഷിണസുഡാനിലായിരുന്നു. ജനുവരി 2005-ല്‍ ദക്ഷിണസുഡാന്‍ ഗവണ്‍മെന്റ് സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്‌മെന്റുമായി ദീര്‍ഘാടിസ്ഥാനത്തിലുള്ള ഒരു കരാറില്‍ ഒപ്പുവെച്ചിരുന്നു. ജൂലൈ 2005-ല്‍ അത് പ്രബല്യത്തില്‍ വന്നു. ഡോ.ജോണ്‍ ഗാരങ്ക് സൗത്ത് സുഡാന്റെ പ്രസിഡണ്ടായും സുഡാന്റെ വൈ.പ്രസിഡണ്ടായും സത്യപ്രതിജ്ഞ ചെയ്തു. 25 വര്‍ഷം വിപ്ലവപ്രസ്ഥാനത്തെ നയിച്ച ഒരു മഹാനാണ് ഡോ.ഗാരങ്ക്.

സുഡാനെ സംബന്ധിച്ചിടത്തോളം പ്രധാനമാര്‍ന്നതും ദക്ഷിണസുഡാനെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാര്‍ന്നതുമായ നിമിഷമായിരുന്നൂ അത്. ആദ്യമായിട്ടായിരുന്നൂ സൗത്ത് സുഡാനില്‍ നിന്ന് ഇങ്ങനെയൊരു സ്ഥാനത്തേക്ക് ഒരാള്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ക്വാര്‍ട്ട്വമില്‍ വെച്ചായിരുന്നൂ സത്യപ്രതിജ്ഞ.

ദക്ഷിണസുഡാന്റെ താല്കാലികതലസ്ഥാനമായ റുംബെക്കില്‍ ഞങ്ങളിറങ്ങി. പുതിയസുഡാന്‍ പീപ്പിള്‍ ലിബറേഷന്‍ മൂവ്‌മെവന്റ് (SPLM) സര്‍ക്കാര്‍ വരുന്നതിന് മുന്നേ ജൂബ വെടുപ്പാക്കാനും പട്ടാളത്തെ ഒഴിവാക്കുകയും വേണ്ടിയരുന്നത് കൊണ്ടാണ് താല്കാലികതലസ്ഥാനമായി റുംബെക്ക ആവുന്നത്.

യുദ്ധം മൂലം ആകെ തകര്‍ന്നുതരിപ്പിണമായ അവസ്ഥയിലായിരുന്നൂ റുംബെക്ക്. നേരായ രീതീയില്‍ പണി കഴിപ്പിക്കപ്പെട്ട ഒരു വീടും അവിടയുണ്ടായിരുന്നില്ല. നല്ലൊരു റോഡ് കണികാണാനുണ്ടായിരുന്നില്ല. വൈദ്യുതിയും ജലവിതരണവും ഇല്ലേയില്ല. കാറില്ല, ബസ്സില്ല, പെട്രോള്‍പമ്പുകളില്ല, കടയില്ല ഒന്നുമില്ല. ഒരു വലിയ വട്ടം പൂജ്യം പോലെ റുംബെക്ക് ലോകത്തിന് മുന്നില്‍ തലയുയര്‍ത്താതെ നിന്നു.

ഏയര്‍പോര്‍ട്ടിന്റെ അവസ്ഥ പറയാനില്ലല്ലോ. ഒരു വിമാനത്തിന് ഇറങ്ങാനും പോകാനുമുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇറങ്ങാനായി ലാഡറേ, എറൈവല്‍ ടെര്‍മിനലോ ,ഇമിഗ്രേഷന്‍ ചെക്കിംഗോ ഏയര്‍പോര്‍ട്ട് ടാക്‌സിയോ ഒന്നുമുണ്ടായിരുന്നില്ല. ശൂന്യം ശൂന്യമയം.

ലോകഭക്ഷ്യപദ്ധതിയുടെ ഭാഗമായുള്ള വിമാനത്തിലാണ് ഞങ്ങള്‍ കെനിയിയലെ ലോകി ചൗക്കിയില്‍ നിന്ന് റുംബെക്കിലേക്ക് വന്നത്. വിമാനത്തിലെ പകുതിയോളം സീറ്റുകള്‍ ഒഴിവാക്കി അവിടെ ഭക്ഷണങ്ങള്‍ നിറച്ചിരുന്നു. ഞങ്ങള്‍ക്കിരിക്കാനുള്ള ചെറിയ സ്ഥലം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

ഞങ്ങളെത്തിയപ്പോള്‍ ആരും ഞങ്ങളെ സ്വീകരിക്കാന്‍ വന്നില്ല. നേരത്തേ പറഞ്ഞത് പോലെ താമസിക്കാന്‍ ഒരു ഹോട്ടലുമുണ്ടായിരുന്നില്ല.
അവിടെത്തനെയുള്ള ഒരാള്‍ ഉണ്ടാക്കിത്തന്ന ടെന്റില്‍ ഞങ്ങള്‍ വാസമാക്കി. ട്രെയിനിലൊക്കെ കിടക്കാവുന്ന രീതിയിലൊരുക്കപ്പെട്ട കിടക്കയും അയാള്‍ ഞങ്ങള്‍ക്ക് തന്നു. അത്യാവശ്യം കുളിക്കാനും ടോയ്‌ലറ്റിനും ഉള്ള സൗകര്യം പൊതുവില്‍ ഉണ്ട്.

പിറ്റേദിവസം രാവിലെത്തന്നെ ഓഫിഷ്യല്‍സിനെ കാണുവാനായി ഞങ്ങള്‍ പുറത്തിറങ്ങി.

ആ നഗരത്തിലെ ഏറ്റവും പ്രധാനിയായ വ്യക്തി ബ്രിട്ടീഷ് കോണ്‍സുലേറ്റിന്റെ തലവന്‍ ആയിരുന്നൂ. അയാള്‍ക്കാകട്ടെ ആകെ സമ്പാദ്യമായുണ്ടായിരുന്നത് ഒരു ബൈസൈക്കിളും.

ഇഷ്ടിക കൊണ്ട് പണികഴിക്കപ്പെട്ട ഒരൊറ്റ കെട്ടിടം മാത്രമേ ഞാന്‍ എന്റെ ആ യാത്രയില്‍ കാണാന്‍ കഴിഞ്ഞുള്ളൂ.
പിന്നീടെനിക്ക് മനസ്സിലായി, രണ്ട് തലമുറകളായുള്ള ആഭ്യന്തരയുദ്ധം മൂലം ആളുകള്‍ ഇഷ്ടികയുണ്ടാക്കാന്‍ പോലും മറന്നുപോയിരിക്കുന്നുവെന്ന്. ഇഷ്ടകയേക്കാളും വില കുറവാണ് ബുള്ളറ്റുകള്‍ക്ക്. വെടി തീര്‍ന്ന ബുള്ളറ്റുകള്‍ കൊണ്ട് അവര്‍ പുകവലിക്കുന്ന പൈപ്പുകള്‍ ഉണ്ടാക്കുമായിരുന്നു.

ഇനി കാര്യത്തിലേക്ക് കടക്കാം.

ഞങ്ങള്‍ വന്നയിടത്തേക്ക് തിരിച്ച് പോവാന്‍ തീരുമാനമെടുത്ത ദിവസം ഡോ.ജോണ്‍ ഗാരംഗ് റുംബെക്കിലേക്ക് വരുന്നുണ്ടെന്ന് ഞങ്ങളറിഞ്ഞു.
പ്രസിഡണ്ടായുള്ള അദ്ദേഹത്തിന്റെ ആദ്യവരവാണ്. ശരിക്കും ചരിത്രപ്രധാനമായ നിമിഷം.
ജയിലില്‍ നിന്ന് വിമോചിതനായുള്ള മണ്ടേലയുടെ മടങ്ങിവരവ് പോലെ, യാസര്‍ അറാഫത്തിന്റെ പാലസ്തീനിലേക്കുള്ള മടങ്ങിവരവ് ശരിക്കം ഒരുനര്‍ഘനിമിഷം.

രാവിലെ തൊട്ടേ ഏയര്‍പോര്‍ട്ടിലേക്ക് ജനങ്ങള്‍ പ്രവഹിക്കുകയായി. നൂറല്ല, ആയിരമല്ല, പതിനായിരമല്ല, ലക്ഷം ലക്ഷം ആളുകള്‍ അവിടേക്കൊഴുകിയെത്തി. ജനസാഗരമായി.

ജനങ്ങള്‍ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. ജനങ്ങള്‍ കരയുന്നുണ്ടായിരുന്നു. ജനങ്ങള്‍ ഉയരത്തില്‍ തുള്ളുന്നുണ്ടായിരുന്നു.

ഞങ്ങള്‍ ഏയര്‍പോര്‍ട്ട് റണ്‍വേയ്ക്കടുത്ത് പ്രസിഡണ്ടിനേയും കാത്ത് നിന്നു. നൂറിലധികം പട്ടാളക്കാര്‍ പ്രസിഡണ്ടിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കുന്നതിനായി നില്പുണ്ടായിരുന്നു.

കൃത്യം പത്ത് മണിക്ക് ആകാശത്ത് വിമാനം പ്രത്യക്ഷപ്പെട്ടു. കുറച്ച് മിനുട്ടുകള്‍ക്ക് ശേഷം റണ്‍വേയിലെക്കെത്തുന്നു, നില്ക്കുന്നു.

ആയിരക്കണക്കിനാളുകള്‍ മുന്നോട്ടേക്ക് കുതിച്ചു. ആയിരക്കണക്കിന് പട്ടാളക്കാര്‍ അവരെ പൂര്‍ണ്ണമായും നിയന്ത്രിച്ചു.

പട്ടാളക്കാര്‍ വിമാനത്തിന് ചുറ്റും ഒരു ആള്‍വേലി കെട്ടി. വിമാനത്തില്‍ നിന്ന് ലാഡര്‍ താഴേക്ക് വന്നു. സുഡാന്‍ പീപ്പിള്‍സ് ആര്‍മ്മിയിലെ മുതിര്‍ന്ന ഉദ്യേഗസ്ഥര്‍ വിമാനത്തിലേക്ക് കയറി.

അഞ്ച് മിനുട്ടിന് ശേഷം വിമാനത്തില്‍ കയറിയ പട്ടാളക്കാര്‍ തിരിച്ചിറങ്ങി, ആ നേരം അവരുടെ ചുമലില്‍ ഗോതമ്പും അരിയും നിറച്ച ചാക്കുകള്‍ ഉണ്ടായിരുന്നു.

യുദ്ധം അവസാനിച്ചെങ്കിലും എല്ലാം സുരക്ഷിതമായിരുന്നില്ല. വിമാനം ആക്രമിക്കപ്പെടാനും പ്രസിഡണ്ടിന് നേരെ വെടിയുതിര്‍ക്കപ്പെടാനും സാദ്ധ്യതകള്‍ ഏറെയായിരുന്നു. അതുകൊണ്ട് സുരക്ഷഉദ്യോഗസ്ഥര്‍ നടത്തിയ ഒരു റിഹേഴ്‌സല്‍ ആയിരുന്നു അത്.

ചരക്കുകള്‍ വിജയകരമായി താഴേക്കിറക്കിയതോടെ വിമാനം തിരിച്ചുപറന്നു.

രണ്ട് മണിക്കൂറിന് ശേഷം, അതേ ഫ്‌ളൈറ്റ് വീണ്ടും തിരിച്ച് വന്നു. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരിരമ്പലയുര്‍ന്നു. പട്ടാളക്കാര്‍ ആള്‍വലയം ഉണ്ടാക്കുന്നു, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിമാനത്തിനകത്തേക്ക് കയറിപ്പോകുന്നു.

ഈ സമയത്ത് ഒരു മനുഷ്യന്‍ കുട്ടിയേയും പശുവിനേയും കൊണ്ട് വന്നു. അയാള്‍ വിമാനത്തിനരികിലേക്ക് നടന്നു. ലാഡറിങ്ങി വരാന്‍ അയാള്‍ കാത്തുനിന്നു.

ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല. അയാളും ഞങ്ങളും പത്ത് മീറ്ററിന്റെ അകലം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കുറച്ച് മിനുട്ടുകള്‍ക്ക് ശേഷം ജോണ്‍ ഗാരംഗ് വിമാനമുഖത്ത് പ്രത്യക്ഷനായി. അദ്ദേഹം ജനങ്ങളിലേക്ക് കൈവിരലുകള്‍ കൊണ്ട് വിജയചിഹ്നം കാട്ടി. ജനങ്ങളുടെ ആവേശം പറഞ്ഞറിയിക്കാന്‍ പറ്റില്ല.

അദ്ദേഹം ഇറങ്ങിവരുമ്പോള്‍ ഞങ്ങള്‍ കണ്ടു, കുട്ടിയേയും പശുവിനേയും കൊണ്ട് വന്ന മനുഷ്യന്‍ പശുവിനെ അറുക്കാന്‍ തുടങ്ങിയിരിക്കുന്നു. വളരെ വേഗം അയാള്‍ കശാപ്പ് ചെയ്ത് കൊണ്ടിരുന്നു. ഗാരംഗ് സ്റ്റെയറിന്റെ അവസാനപടിയിലെത്തുമ്പോഴേക്കും പശു മരണപ്പെട്ടിരുന്നു. അത് സ്വരക്തത്തില്‍ കുളിച്ച് കിടന്നു.

ഇതെന്താണിത്.എനിക്കൊന്നും മനസ്സിലായില്ല.

പിന്നീടാണെനിക്ക് മനസ്സിലായത്, ഇത് ഡിങ്ക വംശത്തില്‍ പെട്ടവരുടെ സ്വാഗതരീതിയാണെന്ന്. പ്രസിഡണ്ട് പശുവിന് മുകളില്‍ കൂടെ നടന്നുപോയിരിക്കാം.

എനിക്ക് മനസ്സിലാകുന്നില്ല, ഇതെന്തിനാണ് ഇത്തരം ചടങ്ങുകള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്..? നല്ല ഭാഗ്യം? ഊഷ്മളമായ സ്വാഗതം? ഭൂമിയില്‍ സമാധാനം?

എനിക്കറിയാം,ദശലക്ഷക്കണക്കിന് മൃഗങ്ങള്‍ ലോകത്തെമ്പാടും കശാപ്പ് ചെയ്യപ്പെടുന്നുണ്ട്, ബലിയര്‍പ്പിക്കുന്നുണ്ട്. ചെറുപ്പത്തില്‍ പുളിയാമ്പുള്ളി അച്ചന് വേണ്ടിയെന്ന പേരില്‍ ഞാന്‍ കോഴിയെ അറുത്തിട്ടുണ്ട്. ആചാരങ്ങള്‍ പലതരത്തില്‍ ആണല്ലോ!

എന്ത് തന്നെയാലും പാവം ആ പശുവിന് ഭാഗ്യമില്ല എന്നത് സത്യം. മറ്റുള്ളതെല്ലാം വിശ്വാസം.

ഏറ്റവും വൈരുദ്ധ്യാത്മകമായ കാര്യം, ഇതൊക്കെ ചെയ്തിട്ടും ഡോ.ഗാരംഗിനൊപ്പം ഭാഗ്യം നിന്നില്ല. സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം ഉഗാണ്ഡയില്‍ നിന്ന് മടങ്ങിവരവെ അദ്ദേഹം ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.

മുരളി തുമ്മാരുകുടിയുടെ വെബ്‌സൈറ്റ്

 


(64.83%) (29 Votes)

 

 

Other News in this Section