LATEST NEWS

Loading...

Custom Search
+ -

പവര്‍കട്ടിലെ പൂച്ച

മുരളി തുമ്മാരുകുടി

Posted on: 29 Dec 2010

 

2008-ല്‍ ഞാന്‍ ഒരു വര്‍ഷത്തേക്ക് കേരളത്തില്‍ വന്നു. 1986-ല്‍ IITയിലേക്ക് പഠനത്തിന് പോയതിന് ശേഷം ആദ്യമായാണ് ദീര്‍ഘനാള്‍ കേരളത്തിലേക്ക് തിരിച്ചുവരുന്നത്. കാലം മാറി,കഥ മാറി,കേരളവും. സുഹൃത്തുക്കളെയും, കുടുംബക്കാരെയും കാണുക, സ്‌നേഹം പങ്കിടുക എന്ന ഒരേയൊരു 'ദു'രുദ്ദേശം മാത്രമേ യാത്രയുടെ പിറകിലൂണ്ടായിരുന്നുള്ളൂ. ഒരാഴ്ച ആലുവയിലുണ്ടായിരുന്നപ്പോള്‍ കുറച്ചുകാര്യങ്ങള്‍ പ്രിന്റ് എടുക്കേണ്ട ആവശ്യം വന്നു.

അങ്ങനെ ഞാനൊരു ഇന്റര്‍നെറ്റ് കഫെയില്‍ പോയി. മൂന്ന് മിനുട്ടിനകം പവര്‍കട്ട് തുടങ്ങുമെന്നും കാര്യങ്ങള്‍ വേഗം ചെയ്യണമെന്നും കഫെയുടമ പറഞ്ഞു. അത്ര ചുരുങ്ങിയ സമയം കൊണ്ട് എനിക്കൊന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ നഗരത്തില്‍ കറന്റുണ്ടാകാനിടയുള്ള എവിടെയെങ്കിലും പോകാമെന്ന് തീരുമാനിച്ചു. പക്ഷേ ഇറങ്ങുമ്പോഴേക്കും പവര്‍കട്ട് വന്നു. വീട്ടിലേക്ക് വിളിച്ച് നഗരത്തില്‍ എവിടെയെങ്കിലും സൗകര്യമുള്ള കഫെകളുണ്ടെന്നന്വേഷിച്ചു.





'നീ എവിടെയാണോ ഉള്ളത് കറന്റ് വരുന്നത് വരെ അവിടെത്തന്നെ ഇരിക്കുക. പ്രിന്റ് എടുക്കുക. തിരിച്ചുവരിക. അതാണ് സുഖം..' ചേട്ടന്‍ മറുപടിച്ചു.ഞാന്‍ അനുസരണശീലനായി. നീ നാട്ടില്‍ പുതിയവനല്ലേ..പവര്‍കട്ട് ഒരു തുടക്കം മാത്രമാണ്,വരും ദിവസങ്ങളില്‍ എന്തൊക്കെ കാണാനും കേള്‍ക്കാനുമിരിക്കുന്നു എന്ന് അന്ന് രാത്രി ചേട്ടന്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ എന്തോ മനസ്സില്‍ ഒരു ഇടി മുഴങ്ങി. ആ പവര്‍കട്ടും കറുകറുത്ത ഇരുട്ടും എന്നെ കുറേ വര്‍ഷങ്ങള്‍ പിറകിലേക്ക് ഒറ്റനടത്തം നടത്തിച്ചു.

2000-ത്തിലാണെന്ന് തോന്നുന്നു. അവധിക്കാലത്ത് ഞാന്‍ ഇന്ത്യയില്‍ വന്ന സമയം. എല്ലാ ദിവസങ്ങളും യാത്രയോട് യാത്രകളായിരുന്നു, സുഹൃത്തുക്കളെ കാണുന്നു,സംസാരിക്കുന്നു,ആഘോഷിക്കുന്നു, സങ്കടങ്ങള്‍ പങ്കുവെയ്ക്കുന്നു. ഉല്‍സവത്തിന് പറയെടുക്കുന്നത് പോലെ വീടുകളില്‍ നിന്ന് വീടുകളിലേക്ക്.. അവസാനക്ഷണം കൊടുങ്ങല്ലൂരില്‍ നിന്നായിരുന്നു. ടാക്‌സിയിലാണ് യാത്ര. രാത്രി 8 മണിയായിക്കാണും അപ്പോള്‍.

എനിക്ക് മൂത്രമൊഴിക്കാന്‍ മുട്ടുന്നുണ്ടായിരുന്നു, കുറച്ചുകഴിയട്ടെ കുറച്ചുകഴിയട്ടെ എന്ന് മനസ്സില്‍ പറഞ്ഞ് പിടിച്ച് നിര്‍ത്തുകയായിരുന്നു. പരവൂരെത്തിയതോട് കൂടി പിടിച്ച് നില്ക്കാന്‍ പറ്റില്ലെന്നായി. സ്വകാര്യമായ ഏതെങ്കിലും സ്ഥലത്ത് വണ്ടി നിര്‍ത്താന്‍ ഞാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. വണ്ടി നിര്‍ത്തിയ പാടെ ഞാന്‍ കാറില്‍ നിന്നിറങ്ങി കുറച്ച് പിറകോട്ട് നടന്നു. കരിമ്പൂച്ച പോലെ കൂരാകൂരിരുട്ട്. ഏകാന്തമായ ഒരിടത്ത് നിന്ന് ഞാന്‍ സിപ്പഴിച്ചു. നിശബ്ദതയില്‍ സംഗിതം മുഴങ്ങി. എന്തൊരാശ്വാസം..!

ഇരുട്ട് കൊണ്ട് മുടപ്പെട്ടിരുന്നു അവിടമാകെ, ഇരുട്ട് ഇരുട്ട് മാത്രം. പൊടുന്നെനെ നാടകത്തിന്റെ തിരശ്ശീല പോലെ ഇരുട്ട് മാറി എല്ലായിടവും വെളിച്ചം പരന്നു. പവര്‍കട്ട് കഴിഞ്ഞ് പവര്‍ വന്നതായിരുന്നൂ. തെരുവുകളിലും കടകളിലും വീടുകളിലും വെളിച്ചം പൊട്ടിവിടര്‍ന്നു. അമ്പരപ്പോടെ നിശബ്ദതയോടെ ഭീതിയോടെ ഒരു പാട് കണ്ണുകള്‍ എന്നെ നോക്കുന്നു...!!! ദൈവമേ, ഞാന്‍ നില്ക്കുന്നത് ഒരു വീട്ടിന് മുന്നിലാണ്. ശരിക്കും അവരുടെ ഗേറ്റിന് മുന്നില്‍ വണ്ടി പോകുന്ന വഴിമദ്ധ്യത്തില്‍ നിന്ന് ഞാന്‍ മൂത്രമൊഴിക്കുകയാണ്...!!!

മൂത്രമൊഴിച്ച് തുടങ്ങിയാല്‍ ദൈവംതമ്പുരാന്‍ വന്ന് വിളിച്ചാല്‍ പോലും പകുതിക്ക് വെച്ച് നിര്‍ത്തുക അസാദ്ധ്യമാണെന്ന് നിങ്ങളെപ്പോലെ എനിക്കും അറിയാം. പവര്‍ കട്ട് ഉണ്ടായാലും ഇല്ലെങ്കിലും കാണികള്‍ വന്നാലും അല്ലേലും. ദി ഷോ മസ്റ്റ് ഗോ ഓണ്‍... ആദ്യം അടി പിന്നെ ചോദ്യം എന്നതാണ് പരവൂരിനും കൊടുങ്ങല്ലൂരിനുമിടയ്ക്കുള്ള ആളുകളുടെ പൊതുസ്വഭാവം എന്ന് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും അറിയാതിരിക്കില്ല.

ഇതൊന്നും എന്റെ ലക്ഷ്യത്തെ സ്വാധീനിച്ചില്ല. ഞാന്‍ എന്നില്‍ അതീവശ്രദ്ധനായി, കുറച്ചു സെക്കന്റുകള്‍ക്കകം ഷോ അവസാനിക്കുന്നതാണ്... രംഗം കാണാന്‍ കഴിയാതെ ചിലര്‍ വീട്ടിനകത്തേക്ക് ഓടി. ബാക്കിയുള്ളവര്‍ ഒന്നും പറയാനാവാതെ അന്തസ്തബ്ധരായി. കാര്യം തീര്‍ന്നതോടെ ഞാന്‍ ടാക്‌സിയിലേക്ക് മായാവിയായി.തിരിഞ്ഞുനോക്കിയില്ല. വേറൊരു വഴിക്കാണ് അന്ന് ഞങ്ങള്‍ മടങ്ങിപ്പോയത്.

(http://www.muraleethummarukudy.com)

 


(66.67%) (39 Votes)

 

 

Other News in this Section