LATEST NEWS

Loading...

Custom Search
+ -

അപ്പനെ കുപ്പിയിലാക്കുന്നവര്‍

മുരളി തുമ്മാരുകുടി

Posted on: 29 Dec 2010

 

എന്റെ ആദ്യലേഖനത്തിന് ക്രിയാത്മകമായി പ്രതികരിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. ഇതിലെഴുതപ്പെടുന്നവ തുടരന്‍ സ്വഭാവമുള്ളതല്ല എന്ന് വ്യക്തമാക്കട്ടെ. അതുകൊണ്ട് തന്നെ സോണയില്‍ എന്ത് നടന്നുവെന്ന് ആകാംക്ഷപ്പെടുന്നവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ ഭാവനയ്ക്ക് ഞാന്‍ അത് വിട്ടുതരുന്നു.



ഇത് വെറും ഭാവനാത്മകസൃഷ്ടിയാണെന്ന് വിചാരിക്കുന്നവരുണ്ട്. അതിന് തക്കതായ കാരണങ്ങളുമുണ്ടെന്ന് എനിക്കറിയാം. വളരെ വിദൂരമായ, തീര്‍ത്തും വ്യത്യസ്തവും അപരിചിതവുമായ ഒരു സംസ്‌കാരത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക് ഇതൊക്കെ വെറും പുളുവായി തോന്നുക തന്നെ ചെയ്യും. ഞാന്‍ ഒരു പുളുവുമടിച്ചിട്ടില്ല. ഈ പരമ്പരയിലെ ലേഖനങ്ങള്‍ ഒക്കെത്തന്നെ എന്റെ കാഴ്ചപ്പാടും അനുഭവങ്ങളും ഇടകലര്‍ന്നവയാണ്. സന്ദര്‍ഭവശാല്‍ ചില വ്യക്തികളുടെയും സ്ഥലങ്ങളുടെയും പേരുകള്‍ മാറ്റിയിട്ടുണ്ടാവുമെന്നല്ലാതെ ബാക്കിയെല്ലാം ചോര പോലെ സത്യം.

സോണയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു കാര്യത്തെക്കുറിച്ചാണ് ഞാന്‍ ഇവിടെ എഴുതുന്നത്.

ഒരു പ്രവാസിയുടെ ഏറ്റവും വലിയ ദുരന്തം പ്രിയപ്പെട്ടവരുടെ അവസാന നിമിഷങ്ങളില്‍ അടുത്തുണ്ടാവാന്‍ കഴിയാത്തതാണെന്ന് ഞാന്‍ വിചാരിക്കുന്നു. ഉറ്റവര്‍ ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് നീങ്ങുമ്പോള്‍ നിങ്ങള്‍ കൂടെയുണ്ടാവില്ലല്ലോ എന്ന് വീട് വിട്ടിറങ്ങുമ്പോള്‍ മനസ്സ് നിശബ്ദമായി പറയും. അപ്രതീക്ഷിതമായി ഒരു ഫോണ്‍കോള്‍ മരണവാര്‍ത്തയാവുമ്പോള്‍ നിശ്ചലതയുടെ ഗുഹാമുഖത്ത് നമ്മള്‍ ഒറ്റയ്ക്കാവും.

1996-ലെ ജൂലൈയില്‍ അത്തരം ഒരു നിമിഷം എന്നെ തേടിവന്നു. ഞാന്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിവന്നതേയുണ്ടായിരുന്നുള്ളൂ. നാട്ടില്‍ ഒരു മാസത്തോളം ഉണ്ടായിരുന്നു. അച്ഛന് അസുഖം മൂര്‍ച്ഛിച്ചിരുന്നു. മിക്ക സമയവും ഞാന്‍ അച്ഛനൊപ്പം ആശുപത്രിയിലായിരുന്നു. അതുകൊണ്ട് തന്നെ തിരിച്ച് വരുമ്പോള്‍ അച്ഛനെ തേടി അത് വരികയാണെന്നെനിക്ക് മനസ്സിലായി. ഫോണ്‍കോള്‍ വരുമ്പോള്‍ മനസ്സിനെ ധൈര്യപ്പെടുത്തി. എത്ര നിയന്ത്രിച്ചാലും താങ്ങാന്‍ പറ്റാത്ത ഒന്നാണ് സ്വന്തം പിതാവിന്റെ വേര്‍പാട്. അവര്‍ എന്നന്നേക്കുമായി വിട്ടൊഴിയുമ്പോള്‍ മാത്രമേ ആ ശൂന്യത മനസ്സിലാവുകയുള്ളൂ.

പുറത്ത് ജോലി ചെയ്യുന്ന ആരുടെയെങ്കിലും ഉറ്റവര്‍ മരിക്കുകയാണെങ്കില്‍ സ്ഥിരം ഉയരാറുള്ള ഒരു ചോദ്യം ഇതാണ്: അവര്‍ വരുന്നത് വരെ കാത്തിരിക്കണമോ..?

തീര്‍ച്ചയായും ഇതൊരു വലിയ പ്രശ്‌നം തന്നെയാണ്. 1980-മരിച്ച വാര്‍ത്ത അറിയിക്കുവാനും വിദേശത്തുള്ളവര്‍ക്ക് പെട്ടെന്നിങ്ങോട്ട് വരുവാനും വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇന്നതല്ല സ്ഥിതി. ഒരു പാട് ഏയര്‍ലൈന്‍ സര്‍വീസുകള്‍ ഉണ്ട്. മരണവാര്‍ത്ത പെട്ടെന്നറിയിക്കാനാകും. മൃതദേഹം സൂക്ഷിക്കുവാന്‍ വലിയ സൗകര്യങ്ങളുള്ള ഫ്രീസറുകള്‍ ഉണ്ട്. ഇങ്ങനെ ഏറെ ദിവസത്തേക്ക് മൃതദേഹം സൂക്ഷിക്കുന്നതില്‍ മതപരമായും സാമൂഹികപരവമായ പ്രശ്‌നങ്ങളുണ്ടാകാം. എന്നാലും വിദേശത്തുള്ള ഉറ്റവര്‍ക്ക് അവസാനമായി ഒന്ന് കാണാനും വൈകാരികമായി സ്‌നേഹം പകരാനും സൗകര്യം കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം.

എന്താണ് മരണാനന്തരച്ചടങ്ങളുടെ ആന്തരാര്‍ത്ഥം എന്നതിനെക്കുറിച്ച് കൃത്യമായ ഉത്തരം എവിടെയും പറയുന്നില്ല. എല്ലാ മതക്കാരും ആളുകളും നൂറ്റാണ്ടുകളായി അവരുടേതായ രീതിയില്‍ മരണപ്പെട്ടയാളെ സംസ്‌കരിക്കുന്നു. ലോകത്തിലെ എല്ലാ ഭാഗങ്ങളിലും വ്യത്യസ്തമായ സംസ്‌കാരച്ചടങ്ങുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ അതൊക്കെ ഏറെ ശ്രദ്ധയോടെ വീക്ഷിച്ച് പോരാറുണ്ട്.

ശവമടക്കല്‍ രീതി എനിക്ക് വളരെയേറെ താലപ്പര്യമുള്ള വിഷയമാണ്. ഒരു പക്ഷേ ഫെയ്‌സ്ബുക്കില്‍ ഇഷ്ടതാല്പര്യമായി ശവസംസ്‌കാരച്ചടങ്ങാണെന്നെഴുതിയ ഒരേയൊരാള്‍ ഞാനായിരിക്കും. ഇതിലെനിക്ക് താല്‍പര്യം വരുന്നത് ഒരു ആഫ്രിക്കന്‍ മന്ത്രി ഇന്ദിരാഗാന്ധിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത വാര്‍ത്ത വായിച്ചത് മുതലാണ്. അദ്ദേഹം ഹൈന്ദവസംസ്‌കാരച്ചടങ്ങ് മുന്‍പ് കണ്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടദ്ദേഹം വിശ്ഷിടാതിഥികളുടെ സീറ്റില്‍ ഏറ്റവും മുന്നിലിരുന്ന് ചടങ്ങ് ശ്രദ്ധിച്ചു. ചന്ദനച്ചിതയില്‍ മൃതദേഹം വെക്കുന്നതും മകന്‍ ചിതയ്ക്ക് തീ കൊളുത്തുന്നതും കണ്ട് അദ്ദേഹം സ്തബ്ധനായിപ്പോയത്രേ...!

സ്വന്തം അമ്മയെ എങ്ങനെയാണ് കത്തിക്കുക..? അദ്ദേഹം സ്വയം ചോദിച്ചു.

നമ്മള്‍ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സംസ്‌കാരച്ചടങ്ങ് സ്വാഭാവികവും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗവുമാണ്. പക്ഷേ പുറത്ത് നിന്ന് നോക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം ഇത് വ്യത്യസ്തമാണ്. നിങ്ങളുടെ സ്വന്തം അമ്മ.. നിങ്ങളെ വളര്‍ത്തുകയും പാലൂട്ടുകയും താരാട്ട് പാടിത്തരികയും കഥകള്‍ പറഞ്ഞുതരികയും നിങ്ങള്‍ പരാജയപ്പെടുമ്പോള്‍ കരയുകയും കൂടെ നില്ക്കുകയും ചെയ്യുന്ന നിങ്ങളുടെ അമ്മ മരിച്ച് കഴിഞ്ഞാല്‍ അഗ്നിയിലേക്കെറിയാന്‍, എരിഞ്ഞടങ്ങും വരെ കണ്ട് നില്ക്കാന്‍ നിങ്ങള്‍ക്കെങ്ങനെ മനസ്സ് വരുന്നു...? എന്നുള്ളത് പുറമേനിന്ന് നോക്കുന്ന ഒരാള്‍ക്ക് സ്വഭാവികമായി തോന്നാം.

പുറത്തൊക്കെ യാത്ര ചെയ്യുകയാണെങ്കില്‍ നമ്മുടെ വീക്ഷണത്തിലുള്ള പരിമിതി നമുക്ക് കൂടുതല്‍ ബോധ്യമാവും. മറ്റുള്ളവരുടെ കണ്ണിലൂടെ കാര്യങ്ങള്‍ നോക്കിക്കാണാന്‍ നാം ശീലിക്കും.

വളരെ കൃത്യവും സാധാരണവുമായ ശവസംസ്‌കാരച്ചടങ്ങാണ് കേരളത്തിലേത്. ഹിന്ദുക്കള്‍ (മിക്ക ഹിന്ദുക്കളും) ദഹിപ്പിക്കുയാണെങ്കില്‍ ക്രിസ്ത്യാനികള്‍ സെമിത്തേരിയിലടക്കുന്നു. മുസ്ലീങ്ങള്‍ നല്ല വസ്ത്രം ധരിപ്പിച്ച് കബറടക്കുന്നു.

ഇതിലും വ്യത്യാസങ്ങളുണ്ട്. കൃത്യമായി പറയുകയാണെങ്കില്‍ ജക്കോബിയേറ്റ് പള്ളികളിലെ സീനിയര്‍ പുരോഹിതന്മാര്‍ മരിച്ചുകഴിഞ്ഞാല്‍ സെമിത്തേരിയില്‍ കിടത്തുന്നതിന് പകരം കസേരയില്‍ നിവര്‍ത്തിയിരുത്തിയാണ് അടക്കം ചെയ്യുക. ഹിന്ദുക്കളില്‍ സ്വാമിമാര്‍ സമാധിയായാല്‍ അടക്കം ചെയ്യുന്നതു ഇതേ രീതിയിലാണെന്ന് ഞാന്‍ വിചാരിക്കുന്നു. മരിച്ച സ്വാമിയെ ആസനസ്ഥനാക്കി ശിരസ്സിലൂടെ ശൂലം കയറ്റിയാണ് അടക്കം ചെയ്യുക. ശവദഹനത്തേക്കാളും ക്രൂരമാണത്. എന്റെ അച്ഛനെ അങ്ങനെ ചെയ്യണമെന്ന് പറഞ്ഞാല്‍ ഞാന്‍ ഒരിക്കലും ചെയ്യില്ല. ശവത്തിനോടാണെങ്കിലും ആക്രമത്തിന് അതിരുണ്ട്...!!

സിംഗപൂരിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ ശവമടക്കിനുള്ള സ്ഥലങ്ങള്‍ കുറയുന്നതിനെക്കുറിച്ച് റേഡിയോവില്‍ ചര്‍ച്ച ചെയ്യുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. നീണ്ട ക്രിസ്ത്യന്‍ പാരമ്പര്യമുള്ള രാഷ്ട്രങ്ങളില്‍ ശവമടക്കാന്‍ സ്ഥലങ്ങള്‍ തേടിയുള്ള പരക്കം പാച്ചിലിലാണ് ആളുകള്‍. നഗരങ്ങളില്‍ സെമിത്തേരിയുള്ള സ്ഥലത്തിന് 500 ഡോളര്‍ തൊട്ട് 1000 ഡോളര്‍ വരെ വിലയാണിടുന്നത്. പൈസയുണ്ടായിട്ട് മാത്രം കാര്യമില്ല. പല ക്രിസ്ത്യന്‍ പള്ളികളും മരണപ്പെട്ടാല്‍ അടക്കാന്‍ തയ്യാറാകാറില്ല. ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ എന്നുള്ള നിലപാടില്‍ ഉറച്ചുനിന്ന് അവര്‍ അന്ത്യകൂദാശ ചെയ്യുന്നു...!! കാശില്ലെങ്കില്‍ ചത്ത് കളയാം എന്ന് വിചാരിക്കേണ്ട എന്ന മാതിരിയായി കാര്യങ്ങളുടെ പോക്ക്.

രാജ്യങ്ങള്‍ വ്യത്യസ്തമായ പല രീതികളിലുള്ള മാര്‍ഗങ്ങള്‍ ഈയൊരു പ്രശ്‌നം പരിഹരിക്കാന്‍ സ്വകരിക്കാറുണ്ട്. ബ്രിട്ടനിലെ ചില സെമിത്തേരികള്‍ ലംബാത്മകമായി ശവസംസ്‌കാരം നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയുണ്ടായിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ക്ക് തല ചായ്ക്കാന്‍ ആറടി മണ്ണ് വേണ്ടാതെ വരും. വേണ്ടതോ വെറും രണ്ട് സ്‌ക്വയര്‍ ഫീറ്റും. മരിച്ച് മണ്ണുപിടിക്കാനായത് കൊണ്ട് കാല് വേദനിക്കും എന്ന് പേടിക്കേണ്ടേല്ലോ...? എങ്ങനെയുണ്ട് ബുദ്ധി..?

മിക്ക രാജ്യങ്ങളും ശവസംസ്‌കാരത്തിന് വളരെയേറെ പ്രാധാന്യം നല്കിവരുന്നുണ്ട്. വിസ്തൃതി കൊണ്ട് ചെറുതായ സിംഗപ്പൂര്‍ കുറച്ച് കൂടി പ്രൊഫഷണല്‍ ആയ സമീപനമാണ് ഇക്കാര്യത്തില്‍ പിന്തുടരുന്നത്. അവിടെ ഒരു സെമിത്തേരി കോംപ്ലക്‌സേ ഉണ്ടാവുകയുള്ളൂ. ഓരോ മതക്കാര്‍ക്കുമായി അതില്‍ പ്രത്യേകം പ്രത്യേകം വിഭാഗങ്ങളുണ്ടാകും. ശവസംസ്‌കാരച്ചെലവ് 1000 ഡോളര്‍ വരെയാണ്(കിലുക്കത്തില്‍ മോഹന്‍ലാല്‍ പറയും പോലെ സിംഗപ്പൂര്‍ ഡോളേഴ്‌സ്...). 15 വര്‍ഷം വരെ മാത്രമേ ചത്തവന് സെമിത്തേരിയില്‍ സ്വസ്ഥമായി കിടക്കുവാനുള്ള സ്വാതന്ത്യമുള്ളൂ. അതിന് ശേഷം അവിടെ ബാക്കി നില്ക്കുന്നത് എന്തൊക്കെയുണ്ടോ അതൊക്കെ കുഴിച്ചെടുക്കുകയും വളരെ ചെറിയയിടത്തായി കുഴിച്ചിടുകയും പുതിയ ശവക്കാര്‍ക്കായി മുന്‍സ്ഥലം ഉഴിഞ്ഞുവെയ്ക്കുകയും ചെയ്യും.

ഘാനയിലൊക്കെ ശവപ്പെട്ടികള്‍ വ്യത്യസ്തമായ രൂപത്തില്‍ ഉണ്ടാക്കിവെയ്ക്കുന്ന രീതിയുണ്ട്. കൊക്കകോള ബോട്ടില്‍, ബിഎംഡബ്ല്യൂ കാര്‍, മൊബൈല്‍ ഫോണ്‍, ചീസ് ബര്‍ഗര്‍ എന്നിവയൊക്കെ ആയി മാറും പരേതന് അന്ത്യവിശ്രമം കൊള്ളാനുള്ള ഒളിത്താവളങ്ങള്‍!!! പരേതന്റെ ആത്മശാന്തിക്ക് വേണ്ടി പരേതന് ഏറ്റവും താല്പര്യമുള്ളതെന്താണോ അതിന്റെ രൂപത്തില്‍ ശവപ്പെട്ടിയൊരുക്കുക എന്നുള്ളത് ഘാനക്കാരുടെ ജീവന്‍മരണ പ്രശ്‌നമാണ്. കുപ്പിയെ സ്‌നേഹിച്ച അച്ഛനെ അവസാനം കുപ്പിയിലടക്കിയെന്ന് അവര്‍ നിരുദ്ധകണ്ഠരാവും.

മിക്കവര്‍ക്കുമറിയാം പാഴ്‌സികള്‍ ശവം മറവ് ചെയ്യാറില്ല, അവര്‍ മൃതദേഹം ഒരു വലിയ കുഴിയിലിടും. കഴുകന്‍ വന്ന് കൊത്താന്‍ വേണ്ടി. ആലോചിക്കുമ്പോള്‍ തന്നെ ഭീകരമാണെന്നതിനാല്‍ ഞാനതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.

പുതിയകാല ശവസംസ്‌കാര രീതികളെക്കുറിച്ച് പറയാം. പുതിയ അടക്കല്‍ രീതികളെക്കുറിച്ച കഴിഞ്ഞ മാസം ഇക്കണോമിസ്റ്റ് മാസികയില്‍ ഒരു ആര്‍ട്ടിക്കിളുണ്ടായിരുന്നു.

പുതിയ ഒരു തരം സംസ്‌കാര രീതിയാണ് ജലദഹനം അഥവാ ആല്‍ക്കലൈന്‍ ഹൈഡ്രോളിസിസ്. ജലവും പൊട്ടാസ്യം ഹൈഡ്രോക്‌സൈഡും കലര്‍ത്തി ചൂടാക്കിയ മിശ്രിതത്തില്‍ മൃതശരീരം കൊണ്ടുവെയ്ക്കും. കുറച്ച് മണിക്കൂറുകള്‍ കൊണ്ട് തന്നെ മൃതദേഹം ലായനിയില്‍ അലിഞ്ഞില്ലാതാകും. ഇത് വളമായോ ചാരമായോ ഉപയോഗിക്കാം. ഓസ്‌ട്രേലിയന്‍ കമ്പനിയായ അക്വമേഷന്‍ ഇന്‍ഡസ്ട്രീസ് ക്യൂന്‍സ്‌ലാന്റില്‍ ഇത്തരമൊരു ജലദഹനസൗകര്യം കഴിഞ്ഞമാസം തുടങ്ങിക്കഴിഞ്ഞു. വീട്ടുമുറ്റത്തെ മനോഹരമായ പൂന്തോട്ടത്തിലിരുന്ന് മരിച്ചവരെക്കുറിച്ചാലോചിച്ചിരിക്കുക എന്നുള്ളത് നന്മയുള്ള കാര്യമാണ്. എന്നാല്‍ എരിശ്ശേരി രുചിയോടെ കഴിച്ച് കൊണ്ടിരിക്കവെ അതില്‍ മാതംഗികള്‍ ചേര്‍ത്തിട്ടുണ്ടെന്നും അതിന്റെ വളമായത് സ്വന്തം അമ്മാവനുമാണെന്ന് ഓര്‍മയില്‍ വരുമ്പോള്‍....

ഇതിലും വ്യത്യസ്തമായ വേറൊരു രീതിയുണ്ട്. ലിക്വഡ് നൈട്രജനിലിട്ട് ശവശരീരത്തെ ഫ്രീസ് ചെയ്തുണക്കും. പിന്നെ ഇളക്കിയിളക്കി പൊടിച്ച് ഒരു പൗഡറിന്റെ രൂപത്തിലാക്കും. അവശിഷ്ടങ്ങളായ ലിക്വിഡ് നൈട്രജനും മെര്‍ക്കുറിയും ബാഷ്പീകരിച്ച് കളയും. ഒരു സ്വീഡിഷ് കമ്പിനി ഇത് പ്രവര്‍ത്തികമാക്കിത്തുടങ്ങയിട്ടുണ്ട്. ദക്ഷിണ കൊറിയയിലും ബ്രിട്ടനിലും അവര്‍ ഫ്രാഞ്ചസി തുടങ്ങയിട്ടുണ്ട്. ബിസിനസ്സില്‍ താല്‍പര്യമുള്ളവരുടെ ശ്രദ്ധയ്ക്കായി പറയുകയാണ്, അവര്‍ കേരളത്തില്‍ ഫ്രാഞ്ചസി തുടങ്ങിയിട്ടില്ല. ആലോചിക്കാവുന്നതാണ്..

കാണ്‍കന്‍ സമ്മിറ്റില്‍ നടന്നതോടെ കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് എന്നുള്ളത് ഇന്ന് ഒരു ഫാഷനബിള്‍ പദമായി മാറുകയും ചെയ്തിരിക്കുകയാണല്ലോ! യാത്ര ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും ജനങ്ങള്‍ കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് സ്വയം പരിശോധിക്കുന്നത് സാര്‍വത്രികമായി. പക്ഷേ ശവസംസ്‌കാരത്തിന്റെ കാര്‍ബണ്‍ഫൂട്ട് പ്രിന്റോ... തല പുകയ്‌ക്കേണ്ട, ഉത്തരം ഇവിടെത്തന്നെയുണ്ട്...

2007ല്‍ ഓസ്‌ട്രേലിയയിലെ സെന്റെന്യല്‍ പാര്‍ക്കില്‍ നടന്ന ഒരു പഠനമനുസരിച്ച് ചിതാദഹനത്തിലൂടെ ഓരോ ശരീരവും 160 കിലോഗ്രാമോളം CO2 പുറത്ത് വിടുന്നുണ്ട്. ഒരു സെമിത്തേരിയിലടക്കുമ്പോള്‍ 39 kg കാര്‍ബണ്‍ മാത്രമേ പുറന്തള്ളുന്നുള്ളൂ. ചിതാദഹനത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്, സെമിത്തേരിയിലടക്കിയാല്‍ കൂടെക്കൂടെ നേരെയാക്കേണ്ടിവരുന്നത് കൊണ്ട് കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് കൂടുന്നുണ്ടെന്നാണ്. അതിലും കാര്യമില്ലാതില്ല. പൈറോളിസിന്റെ സൈദ്ധാന്തികര്‍ പറയുന്നത് യാഥാസ്ഥിതികമായ ശവദഹനത്തെ അപേക്ഷിച്ച് നാലിലൊന്ന് ഭാഗം കാര്‍ബണ്‍ മാത്രമേ തങ്ങളുടെ അടക്കല്‍രീതി കൊണ്ട് ഉണ്ടാവുന്നുള്ളൂ എന്നാണ്.

ഈശ്വരാ, ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ. ഒന്ന് സമാധാനമായി ചാവാന്‍ കൂടെ സമ്മതിക്കില്ലേ..?

(http://www.muraleethummarukudy.com)


 
(84.76%) (21 Votes)

 

 

Other News in this Section