വിത്തേരിക്കാവ് റോഡ് തുറന്നു; ഒരു നാടിന്റെ കാത്തിരിപ്പ് സഫലമായി
Posted on: 28 Aug 2015
ക്ഷേത്രത്തിനും പാടശേഖരത്തിനും പ്രതീക്ഷ
മുളന്തുരുത്തി: വിത്തേരിക്കാവ് പാടശേഖരത്തില്‍ ഈ വര്‍ഷം മിക്ക കര്‍ഷകരും കൃഷിയിറക്കി. സൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും കര്‍ഷകരില്‍ ഉത്സാഹം പരക്കുകയും ചെയ്തതോടെ മുന്‍പ് തരിശ്ശിട്ടവരും സംഘ ബോധത്തില്‍ പങ്കുചേര്‍ന്ന് കൃഷി ഇറക്കുകയായിരുന്നു.
അവര്‍ക്ക് വിത്തും വളവും കൊണ്ടുവരാനും ടില്ലറും കൊയ്ത്ത് മെഷീനും ഇറക്കാനും സൗകര്യപ്രദമായി വിത്തേരിക്കാവ് റോഡ് തുറന്നതാണ് ഈ ഉത്സാഹത്തിന് ഒരു കാരണം.
കാഞ്ഞിരമറ്റത്ത് നിന്ന് ഒറ്റപ്പെട്ടു കിടന്ന പ്രദേശത്ത് വികസനം എത്തിക്കനും ഈ റോഡ് നിര്‍മാണം കാരണമായെന്ന് ഗ്രാമപഞ്ചായത്ത് വികസന സമിതി ചെയര്‍മാനും വാര്‍ഡംഗവുമായ കെ.എ. നാസര്‍ പറഞ്ഞു.
വിത്തേരിക്കാവ് 'ഫാം റോഡ്' എന്ന പേരില്‍ മൂന്ന് റോഡുകളാണ് 5-ാം വാര്‍ഡില്‍ നിര്‍മിച്ചിട്ടുള്ളത്. കരയും പാടവും പാതി വീതം എടുത്താണ് റോഡ് നിര്‍മിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ കരയ്ക്കരികില്‍ ചോലമൂലം വിളവുണ്ടാകാത്ത നിലം റോഡായതോടെ ശേഷിച്ച ഭാഗത്ത് നല്ല വിളവുണ്ടാകുന്നതായി കര്‍ഷകര്‍ പറഞ്ഞു.
ആറ് മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിച്ചിട്ടുള്ളത്. റോഡിനു വേണ്ടി സ്ഥലം നല്കിയവരെല്ലാം പഞ്ചായത്തിന് എഴുതി നല്‍കിയിട്ടുണ്ട്. ഈ സ്ഥലത്തിന്റെ കരം കര്‍ഷകരില്‍നിന്ന് ഒഴിവാക്കുന്നതിന് ആര്.ഡി.ഒ.യ്ക്ക് എഴുതിയിട്ടുണ്ടെന്ന് വാര്‍ഡംഗം പറഞ്ഞു.
റോഡിന്റെ പാതി വരുന്ന പാടം മണ്ണിട്ട് നികത്തുന്നതിനുള്ള പ്രാദേശികതല നിരീക്ഷണ സമിതിയുടെ അനുമതി നേരത്തേ തന്നെ ലഭ്യമായിട്ടുണ്ട്. സംസ്ഥാന തല സമിതിയുടെ അനുമതിക്കുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്.
സ്ഥലം എം.പി. ജോസ് കെ. മാണി പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് റോഡ് നിര്‍മാണത്തിന് 2 ലക്ഷം രൂപ നല്കി. മന്ത്രി അനൂപ് ജേക്കബ് 6 ലക്ഷം നല്കി. ഗ്രാമപ്പഞ്ചായത്തംഗമെന്ന നിലയില്‍ പഞ്ചായത്തില്‍ നിന്ന് റോഡ് വൈദ്യുതീകരിച്ചതിന് 4 ലക്ഷം ചെലവഴിച്ചു.
വിത്തേരിക്കാവ് ക്ഷേത്ര സമിതിയുടെയും വിഡാങ്ങര പാടശേഖര സമിതിയുടെയും പതിറ്റാണ്ടുകള്‍ നീണ്ട ആവശ്യമായിരുന്നു വിത്തേരിക്കാവ് റോഡ്. ഇപ്പോള്‍ റോഡ് നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. വൈദ്യുതീകരിച്ച് വഴിവിളക്കും സ്ഥാപിച്ചു.
വിത്തേരിക്കാവ് ക്ഷേത്ര സമിതി റോഡ് നിര്‍മാണത്തിന് നേതൃത്വം നല്കിയ ഗ്രാമപ്പഞ്ചായത്തംഗം കെ.എ. നാസറിനെ ഉത്സവത്തോടനുബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.
എന്നാല്‍ കരിങ്കല്‍ക്കെട്ട് നടത്തി ടാറിട്ട് കിട്ടിയാലേ റോഡ് സംബന്ധിച്ച കാത്തിരിപ്പിന് പൂര്‍ണത വരികയുള്ളൂ എന്നാണ് സ്ഥലവാസികളുടെ അഭിപ്രായം.