നീലയമരി നടാം

Posted on: 01 Sep 2013


ഇന്റിഗോ എന്ന് അറിയപ്പെടുന്ന പയര്‍ വര്‍ഗ്ഗത്തില്‍പ്പെടുന്ന കുറ്റിച്ചെടിയാണ് നീലയമരി. ഒന്നര മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഇതിന് നിരവധി ശാഖകളും അതില്‍ നിറയെ പച്ചയിലകളുമുണ്ടാകും. ഔഷധസസ്യങ്ങളില്‍ വളരെയധികം വാണിജ്യപ്രാധാന്യമുള്ള ഒരു സസ്യമാണ് ഇത്. തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന നീലിഭൃംഗാദി എണ്ണയുടെ പ്രധാന കൂട്ടാണ് നീലയമരി ഇല. കേശതൈലങ്ങള്‍ക്ക് പുറമെ ആസ്തമ, പ്രമേഹം, ത്വഗ്രോഗങ്ങള്‍, രക്തവാതം എന്നിവയുടെ ചികിത്സക്കും നീലയമരി ഉപയോഗിക്കുന്നു. പാമ്പ്, തേള്‍, പഴുതാര, പല്ലി, ചിലന്തി എന്നിവയുടെ വിഷബാധയേറ്റാല്‍ നീലയമരി തനിച്ചോ മറ്റു ഔഷധങ്ങളുമായി ചേര്‍ത്തോ ഉപയോഗിക്കാറുണ്ട്. നീലയമരി ചേര്‍ത്ത മരുന്നുകള്‍ അപസ്മാരത്തിന് ഉപയോഗിക്കുന്നുണ്ട്. ഞരമ്പുരോഗങ്ങള്‍ക്ക് ഇത് ഫലപ്രദമായി ഉപയോഗിക്കാം. പഴകിയ വ്രണം ഉണങ്ങുന്നതിന് നീലയമരി ഇട്ട് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കാം. നീലയമരിവേര്, ഉങ്ങിന്‍വേര് ഇവകൊണ്ട് കഷായം ഉണ്ടാക്കി കഴിച്ചാല്‍ പേപ്പട്ടിവിഷത്തിന് ശമനമുണ്ടാകുമെന്ന് പറയുന്നു.

ഈ ചെടിയുടെ ഇലകളില്‍ നിന്നാണ് പണ്ട് നീലം എടുത്തിരുന്നത്. അതുകൊണ്ട് 'നീലച്ചെടി' എന്നും വിളിക്കും. കൃത്രിമനീലം ഉത്പാദിപ്പിച്ചതോടെ അമരിക്കൃഷി വന്‍തോതില്‍ നടത്തുന്നത് ലാഭകരമല്ലാതായി. ഏഷ്യയാണ് നീലച്ചെടിയുടെ ജന്മദേശം. ഇലയും വേരുമാണ് മരുന്നിനുപയോഗിക്കുന്നത്.
കൃഷിരീതി

വിത്ത് പാകിയാണ് നീലയമരി നടുക. സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളാണ് വിത്ത് വിതയ്ക്കാന്‍ അനുയോജ്യം. വളരെ ചെറിയ വിത്താണ് ഇതിന്റേത്. ഒരു സെന്റിന് ഏകദേശം 12 ഗ്രാം വിത്ത് വേണ്ടി വരും. തീരദേശമൊഴികെ എല്ലായിടത്തും ഇവ കൃഷിചെയ്യാം.നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചാ സൗകര്യവുമുള്ള ഏതു മണ്ണിലും നന്നായി വളരും. ഉയര്‍ന്ന ചെങ്കല്‍ പ്രദേശമാണ് ഏറ്റവും അനുയോജ്യം. ഡിസംബര്‍ വരെയാണ് പൂക്കാലം.

വളരെ കട്ടിയുള്ള വിത്തായതിനാല്‍ മുളപ്പിക്കുന്നതിന് മുമ്പ് വിത്ത് മണലുമായി ചേര്‍ത്ത് പതുക്കെ ഉരസണം. അല്ലെങ്കില്‍ തിളച്ച വെള്ളത്തില്‍ ഒരു സെക്കന്റ് നേരം മുക്കണം. മൂന്നിരട്ടി മണല്‍ ചേര്‍ത്താണ് വിത്ത് വിതയ്‌ക്കേണ്ടത്. നീളത്തില്‍ ദീര്‍ഘ ചതുരാകൃതിയില്‍ തറനിരപ്പില്‍ നിന്ന് ഒരടി ഉയരത്തില്‍ മണലും ചാണകപ്പൊടിയും ചേര്‍ത്ത് നടാനുള്ള തറകള്‍ തയാറാക്കാം. വിതച്ച് രണ്ടാഴ്ചയ്ക്കകം വിത്തുകള്‍ മുളയ്ക്കും ശരാശരി 12 സെ.മീ വളര്‍ച്ചയെത്തുമ്പോള്‍ പോളിത്തീന്‍ കവറുകളിലേക്കോ കൃഷിസ്ഥലത്തോക്കോ മാറ്റി നടാം.ആഴത്തില്‍ കിളച്ചൊരുക്കിയ സ്ഥലത്ത് മൂന്നടി അകലത്തില്‍ തൈകള്‍ നടാം. ഏകദേശം ഒന്നരയടി ആഴവും അത്രയും വ്യാസവുമുള്ള കുഴികളില്‍ ഒരു കുട്ട ചാണകവും പച്ചിലയും മേല്‍മണ്ണും ചേര്‍ത്ത് കുഴി കൂനകൂട്ടി ഓരോന്നിലും മൂന്നു തൈകള്‍ വീതം നടാം. മഴക്കാലമാണ് കൃഷി തുടങ്ങാന്‍ ഉത്തമം.

നട്ട് രണ്ടു മൂന്നു മാസം കഴിയുമ്പോള്‍ ചെടികള്‍ പൂക്കാന്‍ തുടങ്ങും. പൂവിടുന്നതോടെ വിളവെടുക്കാം. ചെടിയുടെ ചുവട്ടില്‍ നിന്നും ഒന്നരയടി ഉയരത്തിലുള്ള ചെറുകമ്പുകള്‍ ഇലകളോടെ വെട്ടിയെടുക്കുകയാണ് വിളവെടുപ്പ് രീതി. വിളവെടുത്ത ശേഷം നനയ്ക്കണം. ഒന്നര-രണ്ട് മാസം കഴിഞ്ഞാല്‍ അടുത്ത വിളവെടുപ്പ് നടത്താം. വളര്‍ച്ചയനുസരിച്ച് വര്‍ഷത്തില്‍ നാലോ അഞ്ചോ തവണ വിളവെടുക്കാം. കമ്പുകള്‍ വെട്ടുന്നതിന് രണ്ടാഴ്ച മുമ്പ് ജൈവവളമിട്ട് ചെടിക്ക് മണ്ണുകയറ്റുന്നതു നന്ന്. വിത്തിനു വേണ്ടി മാറ്റി നിര്‍ത്തുന്ന ചെടികളില്‍ നിന്നും ഇല വെട്ടരുത്. നല്ല കാലാവസ്ഥയും മണ്ണുമാണെങ്കില്‍ ചെടിയില്‍ നിന്നും മൂന്നു വര്‍ഷം വരെ ഇലയെടുക്കാം. അതിനു ശേഷം വേരിനോളം തൂക്കം കുറ്റിയും ചേര്‍ത്ത് വില്‍ക്കാം. ഇലയും വേരും ഉള്‍പ്പെടെ പ്രതിവര്‍ഷം ഏകദേശം 26,500 കി.ഗ്രാം നീലയമരി കേരളത്തില്‍ ആവശ്യമുണ്ടന്നാണ് കണക്ക്. ഇല പച്ചയായി തന്നെ വില്‍ക്കേണ്ടതുള്ളതിനാല്‍ കൃഷിക്ക് മുമ്പ് വിപണി ഉറപ്പാക്കേണ്ടതുണ്ട്. വിപണനത്തിനായി തൃശ്ശൂര്‍ ആസ്ഥാനമായ ഔഷധ സസ്യബോര്‍ഡ് സഹായിക്കും. ഫോണ്‍: 0487-2323151.

കടപ്പാട്: കൃഷി വകുപ്പ്, കേരളത്തിലെ ഔഷധച്ചെടികള്‍













Stories in this Section