നല്ല പാല് കുടിക്കാന്‍ ഈ പരിശോധന

Posted on: 02 Aug 2012



പാലില്‍ വെള്ളം ചേര്‍ത്ത് വില്പന നടത്തുന്നവര്‍ സൂക്ഷിക്കുക. പാലിന്റെ ഗുണനിലവാരം അറിയാന്‍ ഉപഭോക്താവിന് മണ്ണുത്തിവരെ പോയാല്‍ മതി. മണ്ണുത്തി ഡയറി സയന്‍സ് കോളേജിലാണ് പശു, എരുമ, ആട് എന്നിവയുടെ പാലിന്റെ ഗുണമേന്മ പരിശോധിക്കാന്‍ സംവിധാനമുള്ളത്. പാല്‍ ഗുണനിയന്ത്രണ ഉപകരണങ്ങള്‍ കാലിബറേറ്റ് ചെയ്യാനും ഇവിടെ സൗകര്യമുണ്ട്.

ചെറുകിട വില്പനക്കാര്‍ പാലില്‍ വെള്ളമാണ് ചേര്‍ക്കുന്നതെങ്കില്‍ വന്‍കിടക്കാര്‍ മറ്റു പല വസ്തുക്കളും ചേര്‍ക്കുന്നത് പതിവാണ്. കഞ്ഞിവെള്ളം, പാല്‍പ്പൊടി എന്നിവ മുതല്‍ യൂറിയവരെയാണ് പ്രധാനമായും ചേര്‍ക്കുന്നത്. ക്ഷാരഗുണമുള്ളവയും പാലില്‍ ചേര്‍ക്കുന്നുണ്ട്. അന്യ സംസ്ഥാനങ്ങളില്‍നിന്നുവരുന്ന പാലില്‍ പുളിപ്പ് മാറ്റാന്‍ ബൈകാര്‍ബണൈറ്റ്‌സ് ചേര്‍ത്തുവരുന്നു.

പരിശോധനരീതി

ലാക്ടോമീറ്റര്‍ ഉപയോഗിച്ചാല്‍ പാലില്‍ വെള്ളം ചേര്‍ത്തത് കണ്ടുപിടിക്കാന്‍ സാധിക്കും. 100 മില്ലിഗ്രാം പാലാണ് ഇതിനായി കൊണ്ടുവരേണ്ടത്. ലാക്‌ടോ സ്‌കാന്‍, ക്രയോസ്‌കോപ്പ്, ഫ്ലെയിംഫോട്ടോ മീറ്റര്‍ തുടങ്ങിയ യന്ത്രങ്ങളും ലഘു മീറ്ററുകള്‍ ഘടിപ്പിച്ച ഉപകരണങ്ങളുമാണ് പരിശോധനയ്ക്കായി ഉപയോഗിക്കുന്ന്. ലക്ടോമീറ്റര്‍ റീഡിങ് അറിഞ്ഞാല്‍ മായം ചേര്‍ക്കല്‍ കണ്ടെത്താനാകും. മിതമായ ഫീസ് പരിശോധനയ്ക്ക് ഈടാക്കുന്നുണ്ട്. പ്രോട്ടീന്‍ ഉണ്ടോയെന്ന് അറിയാനും പരിശോധനവഴി കഴിയുമെന്ന് ഡയറി ഇന്‍ചാര്‍ജ് ഡോ.പി.ഐ. ഗീവര്‍ഗീസ് പറഞ്ഞു.

ഡയറി സയന്‍സ് കോളേജ്

കേരളത്തിലെ ഏക ഡയറി സയന്‍സ് കോളേജ് മണ്ണുത്തിയില്‍ 1993 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. നാലുവര്‍ഷത്തെ ബി.ടെക് (ഡയറി) ബിരുദമാണ് ഇവിടെ നല്‍കുന്നത്. ഒരു ബാച്ചില്‍ 25 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. 12 അധ്യാപകരും ഇവിടെയുണ്ട്. കോളേജിന്റെ കീഴില്‍ ഒരു പ്ലാന്റും മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്നു.

ഐസ്‌ക്രീം റെഡി


പാല്‍ സംസ്‌കരിച്ച് 12 ഉത്പന്നങ്ങള്‍ ഇവിടെ നിര്‍മിക്കുന്നുണ്ട്. ഐസ്‌ക്രീം, ഗുലാബ്ജാമുന്‍, പനീര്‍, അച്ചാര്‍, കാരറ്റ് ഹലുവ, സിപ്പപ്പ്, പേഡ, വെണ്ണ, വേ ഡ്രിങ്ക്, സംഭാരം, യോഗര്‍ട്ട്, കാളന്‍, പാലട എന്നിവയാണ് ഉത്പന്നങ്ങള്‍. 2012 മുതല്‍ കോളേജില്‍ പി.ജി. കോഴ്‌സിന് സര്‍ക്കാര്‍ അനുമതിയുണ്ട്. ഡീന്‍ ആര്‍. രാജേന്ദ്രകുമാറാണ്.വിദ്യാര്‍ഥികളുടെ പഠനത്തിന്റെ ഭാഗമാണ് പാലിന്റെ ഗുണപരിശോധന.

വരുന്നൂ മൊബൈല്‍ ടീം

പാലിന്റെ രാസ-ഭൗതിക ഗുണങ്ങള്‍, അണുഗുണ നിലവാരം എന്നിവ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ വീട്ടുപടിക്കലേക്ക് 'മൊബൈല്‍ ടീം' സജ്ജമാക്കുന്നുണ്ട്. ഫോണ്‍: 2372861.

എ.ഡി. ഷാജു


Stories in this Section