വി. യു. മാത്യുക്കുട്ടി
ജോലിക്കാരന്‍:ഹാ അവിടെ പരസ്യം ഒട്ടിക്കല്ലേ... പശു തിന്നും. ഹേ പരസ്യക്കാരാ... ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍:താന്‍ എവിടുത്തുകാരനാ? ഞാന്‍ ഈ പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാ. ജോലിക്കാരന്‍:ഓ ക്ഷമിക്കണം. ഹെല്‍ത്ത് കണ്ടിട്ട് തോന്നിയില്ല. മാത്യൂസ്:എന്താ സാര്‍ ഇത്?
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍:സ്റ്റോപ്പ് മെമ്മോയാ... ഒരാഴ്ചയ്ക്കകം ഈ ഫാം പൂട്ടണം.
മാത്യൂസ്:പൂട്ടാനോ.... എന്തുപറ്റി? ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍:ജലമലിനീകരണം, ശബ്ദശല്യം, സ്‌മെല്‍.... ഈ മൂന്ന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിങ്ങളുടെ അയല്‍ക്കാരന്‍ ചാണ്ടി പെറ്റീഷന്‍ തന്നിട്ടുണ്ട്. ജറമിയാസ് ചേട്ടന്‍:ഈ ആലുവാ ചാണ്ടിയും ഞങ്ങളും തമ്മിലുള്ള ഉടക്ക് സാറിനറിയാവുന്നതല്ലേ. ഇത് അയാള്‍ വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി ചെയ്യുന്നതാ. അത് വിശ്വസിച്ച് സാര്‍ ഇങ്ങനെ...
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍:നിങ്ങള്‍ തമ്മിലുള്ള ഉടക്കൊന്നും എനിക്കറിയണ്ട. പെറ്റീഷന്‍ കിട്ടിയാല്‍ അതിന് ആക്ഷനെടുക്കാതിരിക്കാന്‍ പറ്റില്ല.
മാത്യൂസ്:സാര്‍.... സാര്‍ അങ്ങനെ പറയരുത്. ഒരു കംപ്ലയിന്റ് കിട്ടിയെന്നുവെച്ചിട്ട് സാറിന് കണ്ട് ബോധിക്കണ്ടേ. ഇവിടെ എന്തെങ്കിലും പ്രശ്‌നമുണ്ടോ... സാര്‍ നോക്കിയാട്ടെ...
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍:നോക്കാന്‍ ഒരാഴ്ച കഴിഞ്ഞ് ഞാന്‍ വരുന്നുണ്ട്. അന്ന് ഈ ഫാം ഇവിടെ കാണരുത്.
മാത്യൂസ്:സാര്‍... സാര്‍... ചങ്കില്‍കൊള്ളുന്ന വര്‍ത്തമാനം പറയരുത്. ഈ ഫാം പൂട്ടുകയെന്നു വെച്ചാല്‍ ഞങ്ങളുടെ ജീവനെടുക്കുന്നതിനു തുല്യമാണ്. ഈ ഫാം കൊണ്ട് ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടായിട്ടില്ല. ഉപകാരമേ ഉണ്ടായിട്ടുള്ളു. അത് സാര്‍ മനസിലാക്കണം.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍:എടോ ഞാന്‍ മനസിലാക്കിയതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. നാട്ടുകാര്‍ മുഴുവന്‍ തനിക്കെതിരാണ്.
മാത്യൂസ്:സാര്‍...
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍:പിന്നെ ആലുവാ ചാണ്ടിയെപ്പോലൊരാളെ പിണക്കിയിട്ട് തനിക്കീ പ്രസ്ഥാനം നടത്തിക്കൊണ്ടുപോകാനാവില്ല.
മാത്യൂസ്:ഫാം ഇല്ലാതായാല്‍ നമ്മള്‍ ഇവിടുന്ന് നാടുവിടുമെന്നാണ് ചാണ്ടിയുടെ വിചാരം. ഇവിടെ പിന്നെ കോടതിയും നിയമവുമൊക്കെ എന്തിനാണ്. ഫാം പൂട്ടും പോലും. ആര് വിചാരിച്ചാലും അത് നടക്കില്ല. അമ്മ ധൈര്യമായിട്ടിരിക്ക്. നമുക്ക് കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിക്കാം.
** ** ** **
ഇത് സിനിമ. പേര്: ഇവിടം സ്വര്‍ഗമാണ്. സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്. തിരക്കഥ: ജെയിംസ് ആല്‍ബര്‍ട്ട്. പ്രധാന കഥാപാത്രമായ മാത്യൂസ് എന്ന മാത്തച്ചന്‍ എന്ന മത്തായിയെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍. മണ്ണിനെയും കൃഷിയെയും പശുക്കളെയുമൊക്കെ സ്‌നേഹിക്കുന്ന യഥാര്‍ഥ കര്‍ഷകന്‍. പിതാവ് ജറമിയാസി(തിലകന്‍)ന്റെ പേരാണ് ഫാമിന്. പ്രായമായെങ്കിലും ജറമിയാസും കൃഷിയില്‍ സക്രിയമാണ്. ഫാം എങ്ങനെയെങ്കിലും പൂട്ടിച്ച് 'പുഴ ഫ്രണ്ടേജാ'യിട്ടുള്ള ഭൂമി തട്ടിയെടുക്കാനെത്തിയ വില്ലനാണ് റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ ആലുവാ ചാണ്ടി. കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത് ലാലു അലക്‌സ്. ടൗണ്‍ഷിപ്പെന്ന ചാണ്ടിയുടെ പ്രലോഭനത്തില്‍ നാട്ടുകാര്‍ മുഴുവന്‍ വീണെങ്കിലും മാത്യൂസ് മാത്രം ഒറ്റയ്ക്കു പിടിച്ചുനിന്നു. അയാളെയും വീഴിക്കാനുള്ള അടവാണ് പഞ്ചായത്തില്‍ നല്‍കിയ പരാതി.
ഇനി ജീവിതം - ചെറുതാഴം അമ്പലം റോഡ് കൃഷ്ണവേണിയില്‍ രശ്മി എം. വര്‍മ്മയുടെ ഗ്രീന്‍ഗ്രോണ്‍ ഡയറി ആന്‍ഡ് അഗ്രി ഫാമില്‍ അമ്പതിലധികം പശുക്കളുണ്ട്. ജഴ്‌സി, ഹോള്‍സ്‌റ്റെയിന്‍ ഫ്രീഷ്യന്‍, കാങ്കയന്‍ ക്രോസ് തുടങ്ങിയ അത്യൂത്പാദന ശേഷിയുള്ള ഇനങ്ങള്‍ക്കുപുറമെ കാസര്‍കോട് കുള്ളന്‍ പശുക്കളുമുണ്ട്. ദിവസം മുന്നൂറ് ലിറ്ററിലധികം പാല്‍ ഫാമില്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് രശ്മി പറഞ്ഞു. ലിറ്ററിന് 32 രൂപ നിരക്കില്‍ പാല്‍ കുപ്പികളില്‍ നിറച്ച് നേരിട്ട് വീടുകളിലെത്തിക്കും. ജനത മില്‍ക്ക് വിപണിയിലെത്തിക്കുന്ന വെള്ളൂരിലെ ജനത ചാരിറ്റബിള്‍ സൊസൈറ്റിക്ക് മിക്കദിവസങ്ങളിലും നൂറ്‌ലിറ്റര്‍ പാല്‍ വരെ നല്‍കുന്നുണ്ട്. ഗ്രീന്‍ ഗോള്‍ഡ് തൈരും ഫാമില്‍നിന്നുള്ള ഉത്പന്നമാണ്. രശ്മിയുടെ തന്നെ ഉടമസ്ഥതയിലുള്ള ചെറുതാഴം സെന്ററിലെ നവമി ട്രേഡിങ് സെന്ററിലും അമ്പലം റോഡിലെ നവമി സ്‌റ്റോഴ്‌സിലും ഫാമില്‍നിന്നുള്ള പാലും പാല്‍ ഉത്പന്നങ്ങളും ലഭിക്കും.
രശ്മിക്കാണ് ഫാമിന്റെ മേല്‍നോട്ടം. ഭര്‍ത്താവ് മാങ്ങാട്ടുപറമ്പ് കെ. എ. പി. നാലാം ബറ്റാലിയനിലെ എസ്. ഐ. പി. കെ. രാജശേഖര വര്‍മയും സഹായിക്കും. മക്കളായ പൃഥ്വിരാജ് വര്‍മ പിലാത്തറ അരവിന്ദ് വിദ്യാലയത്തില്‍ ഏഴിലും വിശ്വജിത്ത് വര്‍മ അഞ്ചിലും പഠിക്കുന്നു. ഇളയവളായ നവമി വര്‍മ്മ പ്ലേസ്‌കൂളിലാണ്. മക്കള്‍ക്കും പശുവളര്‍ത്തലില്‍ കമ്പം തന്നെ. പൃഥ്വിരാജ് പുലര്‍ച്ചെ അഞ്ചരയ്ക്ക് ഉണര്‍ന്ന് പാല്‍ വിതരണവും കഴിഞ്ഞാണ് സ്‌കൂളില്‍ പോകുന്നത്.
2006 നവംബറിലാണ് ഫാം പ്രവര്‍ത്തനം തുടങ്ങിയത്. 2002-ല്‍ ഭര്‍ത്താവിന് ഔദ്യോഗിക രംഗത്തുണ്ടായ തിരിച്ചടിയെത്തുടര്‍ന്നാണ് പശുവളര്‍ത്തലിലേക്ക് തിരിഞ്ഞത്. ഒരു പശുവുമായിട്ടായിരുന്നു തുടക്കം. അന്ന് പശുവളര്‍ത്തല്‍ മാത്രമായിരുന്നു കുടുംബത്തിനുള്ള ഏക വരുമാനം. ഇതിനിടെ സ്വന്തം സ്ഥലത്തോട് ചേര്‍ന്ന് ഒരേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് പുല്‍കൃഷിയും തുടങ്ങി. ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതില്‍ ഡിപ്ലോമ നേടിയിട്ടുള്ള രശ്മി പയ്യന്നൂര്‍, മാടായി ബി. ആര്‍. സികളില്‍ റിസോഴ്‌സ് അധ്യാപികയായിരുന്നു. ഫാം വളര്‍ന്നതോടെ 2009-ല്‍ ഈ ജോലി മതിയാക്കി. ഡയറി ഫാമിനൊപ്പം പച്ചക്കറി കൃഷിയും വാഴകൃഷിയുമുണ്ട്. അതിയടത്ത് ആയിരം നേന്ത്രവാഴയുള്ള തോട്ടമുണ്ട്. പൈനാപ്പിള്‍ കൃഷിയുണ്ടായിരുന്നെങ്കിലും പിന്നീട് അത് നിര്‍ത്തി. ഫാമിലെ പണികള്‍ക്കും മറ്റുമായി അഞ്ച് സ്ഥിരം തൊഴിലാളികളുമുണ്ട്.

ഡയറി ഫാമില്‍ നിലവിലുള്ള മൂന്ന് ഷെഡുകള്‍ക്കു പുറമെ രണ്ട് ഷെഡുകളുടെ കൂടി നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്. ചാണകവും തൊഴുത്തില്‍നിന്നുള്ള മൂത്രവും പശുക്കളെ കുളിപ്പിക്കുമ്പോഴുള്ള വെള്ളവും സൂക്ഷിക്കാന്‍ പ്രത്യേകം ടാങ്കുകളുണ്ട്. മൂത്രവും വെള്ളവും കൂടി ദിവസവും പമ്പുചെയ്ത് ടാങ്കില്‍ നിറച്ച് കൃഷിയാവശ്യത്തിന് കൊണ്ടുപോകും. നാല് ക്യുബിക് മീറ്ററിന്റെ ബയോഗ്യാസ് പ്ലാന്റുമുണ്ട്. പാചകാവശ്യത്തിന് ഈ ബയോഗ്യാസാണ് ഉപയോഗിക്കുന്നത്. പ്ലാന്റില്‍ നിന്നുള്ള സ്ലറിയും ടാങ്കുകളില്‍ ശേഖരിച്ച് വളമായി ഉപയോഗിക്കുന്നു. ഫാമിലെ കിണറ്റില്‍നിന്നുള്ള വെള്ളമാണ് പാചകത്തിനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്.