പുകയിലപ്പാടങ്ങള്‍ പൂക്കുമ്പോള്‍

Posted on: 01 Nov 2011

ഇ.വി ജയകൃഷ്ണന്‍




കാഞ്ഞങ്ങാടിന്റെ വടക്കന്‍ ദേശങ്ങള്‍ അറിയപ്പെടുന്നത് പുകയിലപ്പാടങ്ങളുടെ പേരിലാണ്. പുകയിലച്ചെടികള്‍ ഏക്കറുകണക്കിന് പടര്‍ന്നുകിടക്കുന്ന കാഴ്ച നേരിട്ടുകാണാനും അറിയാനുമായി ഇവിടെയെത്തുന്നത് അന്യസംസ്ഥാനക്കാര്‍ മുതല്‍ വിദേശികള്‍ വരെ. കൃഷി ചെയ്യുകയും ധാരാളമായി കയറ്റിയയക്കുകയും ഒട്ടേറെ വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുകയുംചെയ്ത പുകയിലപ്പാടങ്ങളുടെ പെരുമ ഇപ്പോള്‍ പഴമയില്‍ മാത്രമാണ്.

പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കുറഞ്ഞതും സര്‍ക്കാര്‍തലത്തില്‍ പ്രോത്സാഹനമില്ലാത്തതുമെല്ലാം പുകയിലക്കൃഷിയെ പിറകോട്ടടുപ്പിച്ചു. തൊഴിലാളികള്‍ മറ്റുമേഖലകള്‍ തേടിപ്പോയപ്പോള്‍ പുകയിലപ്പാടങ്ങള്‍ പലതും തരിശ്ശായി. എങ്കിലും കാഞ്ഞങ്ങാടിന്റെ വടക്കന്‍ ഗ്രാമങ്ങളില്‍ പുകയിലപ്പാടങ്ങള്‍ ഇപ്പോഴും ഏറെയുണ്ട്.
പെരിയ, കുണിയ, മുഞ്ഞനടുക്കം, കരിങ്കുണ്ട്, കല്ല്യോട്ട്, മാണിക്കോത്ത്, കളിങ്ങോത്ത് തുടങ്ങി പുല്ലൂര്‍-പെരിയ, അജാനൂര്‍, പള്ളിക്കര പഞ്ചായത്തുകളിലെ ഗ്രാമങ്ങളിലാണ് പുകയിലക്കൃഷി നടത്തുന്നത്. 300 ഹെക്ടര്‍ സ്ഥലമെങ്കിലും ഇന്ന് പുകയിലക്കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്.

കര്‍ക്കിടകമഴയില്‍ നനവാര്‍ന്ന മണ്ണ് ചിങ്ങവെയിലില്‍ പടര്‍ന്നുണങ്ങി തുടങ്ങുമ്പോഴാണ് പുകയില വിത്തുകള്‍ പാകുന്നത്. നിരനിരയായി വരമ്പിട്ടാണ് വിത്ത് വിതയ്ക്കുക. ഒരു കായയില്‍ നൂറുകണക്കിന് വിത്തുകള്‍ ഉണ്ടാകും. കനത്ത വെയിലിനെയും അപ്രതീക്ഷിത മഴയെയും തടയാനായി വിത്ത് വിതച്ച സ്ഥലങ്ങളില്‍ പന്തല്‍ കെട്ടി ഉയര്‍ത്തും. വിത്തുകള്‍ തളിരിടുന്നതിന് 60 ദിവസത്തെ കാത്തിരിപ്പ് വേണം. പിന്നീട് ചെറുചെടികളായി മാറുന്ന അവയെ പൂര്‍ണമായും പറിച്ചുനടും. ആദ്യ പത്ത് ദിവസം കഴിയുമ്പോള്‍ ഒന്നാംഘട്ടമായി വളം ഇടും. പിന്നീട് 40 ദിവസം, 65 ദിവസം എന്നീ ഇടവേളകളിലും രണ്ട്, മൂന്ന് ഘട്ടങ്ങളിലായി വളം ഇടും. 90 ദിവസം കഴിയുമ്പോഴാണ് കൊയ്ത്ത് നടക്കുക. ഒരു മീറ്റര്‍ ഉയരത്തില്‍ വളരുന്ന ചെടിത്തണ്ടില്‍ ഒമ്പതുമുതല്‍ പത്ത് ഇലകള്‍വരെ ഉണ്ടാകും.വിളവെടുത്ത ശേഷം ഈ ചെടിത്തണ്ട് പ്രത്യേക പന്തല്‍ തയ്യാറാക്കി തലകീഴായി തൂക്കിയിടും. 22 ദിവസം വരെ ചെടിത്തണ്ടുകള്‍ അങ്ങനെ കിടക്കും. അതിനുശേഷമാണ് തണ്ടില്‍ നിന്ന് ഇലകള്‍ പൊട്ടിച്ചെടുക്കുക, ഈ ഇലകള്‍ 10 ദിവസം കാറ്റുകൊള്ളാതെ സൂക്ഷിക്കും. പിന്നീട് ഗുണനിലവാരമനുസരിച്ച് ഇലകളെ തരംതിരിക്കും. വിദഗ്ധ തൊഴിലാളികളാണ് പുകയിലക്കൃഷിയില്‍ ഏര്‍പ്പെടുക.

നമുക്ക് കടകളില്‍ നിന്ന് ലഭിക്കുന്ന ആന്ധ്രാ പുകയിലപോലെ നീളത്തില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന തരത്തിലല്ല കാഞ്ഞങ്ങാടന്‍ പുകയില. അവ ഇലകളായിത്തന്നെ കെട്ടി തയ്യാറാക്കി കയറ്റിഅയക്കുകയാണ് ചെയ്യുക. കര്‍ണാടകയാണ് കാഞ്ഞങ്ങാടന്‍ പുകയിലയുടെ പ്രധാന വിപണന മേഖല.




Stories in this Section